Cover Page

Cover Page

Thursday, October 17, 2019

298. Asuran (2019)

അസുരൻ (2019)



Language: Tamil
Genre : Action | Drama
Director : Vetrimaaran
IMDB: 9.0

Asuran Theatrical Trailer



വെട്രിമാരൻ തന്റെ പന്ത്രണ്ടു വർഷ കരിയറിൽ ആകെ അഞ്ചു പടങ്ങളെ ചെയ്തിട്ടുള്ളൂ. ചെയ്ത ചിത്രങ്ങളൊന്നും തന്നെ പ്രേക്ഷകരും നിരൂപകരും തിരസ്കരിക്കാൻ ഇഡാ കൊടുത്തിട്ടില്ലാത്ത ഒരു സംവിധായകൻ ആണ് അദ്ദേഹം. ധനുഷുമായുള്ള കൂട്ടുകെട്ടിൽ നാലാമതായി പിറന്ന ചിത്രമായ അസുരനും അതിൽ നിന്നും വേറിട്ട് നിൽക്കുന്നില്ല. പൂമണി എഴുതിയ വെക്കൈ എന്ന നോവലിനെ ആസ്പദമാക്കി ജെ. വിഘ്‌നേഷും വെട്രിമാരനും ചേർന്നാണ് തിരക്കഥ തയാറാക്കിയിരിക്കുന്നത്.

മൂന്നേക്കർ നിലത്തിൽ കൃഷി ചെയ്തു സമാധാനത്തോടെ ജീവിക്കുന്ന കുടുംബമാണ് ശിവസാമിയും പച്ചൈയമ്മാളും പിന്നെ മൂന്നു കുട്ടികളും. അവർക്കു തുണയായി പച്ചൈയമ്മാളിന്റെ സഹോദരൻ മുരുഗേഷനും ഉണ്ട്. വടക്കൂർ എന്ന ഗ്രാമത്തിലെ പ്രമാണിയായ നരസിംഹനും കൂട്ടരും പാവങ്ങളായ കൃഷിക്കാരുടെ സ്ഥലങ്ങൾ മൊത്തം ബലമായി പിടിച്ചു വാങ്ങുകയും ശിവസാമിയുടെ വാങ്ങാൻ കഴിയാതെ വരുന്നതോടെയാണ് പ്രശ്നങ്ങൾക്ക് എല്ലാം തിരി കൊളുത്തുന്നത്. അവിടെ മുതൽ പണമുള്ളവനും കയ്യൂക്കുള്ളവനും പാവങ്ങളുടെ മേൽ അഴിച്ചു് വിടുന്ന അക്രമവും പകപോക്കലും എല്ലാം ഉൾപ്പെടുന്ന കഥയായി വികസിക്കുന്നു.

ഒരു കാലത്തു ഇന്ത്യയിൽ ചിലപ്പോൾ ഇപ്പോഴും തുടർന്നു പോരുന്ന അരാജകത്വം ആണ് പൂമണി എഴുതിയ നോവൽ. അത് കീഴ്ജാതിക്കാരനും ദരിദ്രനും ആണെങ്കിൽ ആർക്കും (പ്രത്യേകിചു പണക്കാരനും മേല്ജാതിക്കാരനും ആണെങ്കിൽ കൂടുതൽ സൗകര്യമാവും) അവരെ എങ്ങനെയും ചൂഷണം ചെയ്യാൻ കഴിയും എന്നതിന്റെ ഒരു നേർക്കാഴ്ച ആണ് അസുരൻ. ചിത്രത്തിൻറെ കാതൽ അതാണെങ്കിലും എടുത്തു പറയാതെ തന്നെ കഥാഖ്യാനത്തിലൂടെ വരച്ചു കാട്ടുന്നുണ്ട് വെട്രിമാരൻ. വയലന്സിന്റെയും രക്തച്ചൊരിച്ചിലിന്റെയും അതിപ്രസരമുണ്ട് ചിത്രത്തിലൂടനീളം, അത് ആഖ്യാനത്തിന്റെ നല്ല രീതിയിൽ സഹായിക്കുന്നുമുണ്ട്. അഭിനേതാക്കളെ പരമാവധി ചൂഷണം ചെയ്തിട്ടുണ്ട് വെട്രിമാരൻ. വെട്രിമാരന്റെ സംവിധാനവും കഥാഖ്യാനവും മുഴുവൻ കയ്യടിയും നേടുന്നു. വില്ലന്മാർക്ക് വലിയ തോതിൽ പെർഫോമൻസിനു വഴി നല്കുന്നില്ലെങ്കിലും കഥയിലുടനീളം വില്ലനിസത്തിന്റെ കറുപ്പ് നിഴലിക്കുന്നുണ്ട്, അത് പ്രേക്ഷകന് അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് ഒരു വസ്തുത. കഥാസന്ദർഭങ്ങൾ എല്ലാം തന്നെ പ്രവചിക്കാൻ കഴിയുമെങ്കിലും പ്രേക്ഷകനെ പിടിച്ചിരുത്താൻ കഴിയുന്ന സന്ദര്ഭങ്ങളിലൂടെയും തന്റെ കഥാഖ്യാന ശൈലിയിലൂടെയും വ്യത്യസ്തത പുലർത്തുന്നു.


ക്യാമറ ചലിപ്പിച്ചത് സംവിധായകൻ കൂടിയായ വേൽരാജ്‌ ആണ്. കഥാപാത്രങ്ങളുടെ കൂടെയുള്ള സഞ്ചാരം ആയിരുന്നു സിനിമയിലുടനീളം. ആർ. രാമർ ആയിരുന്നു ചിത്രസംയോജകൻ, അദ്ദേഹത്തിൻറെ സംഭാവന പ്രശംസനീയമായിരുന്നു.
സംവിധായകനും അഭിനേതാക്കൾക്കും പുറമെ ജിവി പ്രകാശ് കുമാറിന്റെ പശ്ചാത്തല സംഗീതം ആയിരുന്നു മറ്റൊരു നായകൻ ആയതു. സിനിമയുടെ മൂഡിനും സീനിനും കഥാഖ്യാനത്ത്തിനും ഉതകുന്ന സംഗീതം ജിവിപി നൽകിയത്. പ്രത്യേകിച്ചും ഇന്റർവെൽ ബ്ളോക്കിലുള്ള സംഗീതം മാസ് പരിവേഷം നൽകുന്ന ഒന്നായിരുന്നു. അഭിനയത്തിൽ ശ്രദ്ധ ചെലുത്താതെ മുഴുവൻ സമയവും സംഗീതത്തിൽ തന്നെ ശ്രദ്ധിക്കുകയാണെങ്കിൽ ജിവിപിയുടെ സ്ഥാനം തന്നെ മാറിയേനെ.

ധനുഷ്, തന്റെ വ്യക്തിഗത കരിയറിൽ മികച്ച കഥാപാത്രമല്ലയെങ്കിലും, ശിവസാമി എന്ന കഥാപാത്രം ധനുഷിന്റെ കയ്യിൽ സുഭദ്രമായിരുന്നു. വികാരകങ്ങളുടെ വേലിയേറ്റങ്ങൾ എല്ലാം ധനുഷ് നിസാരമായി തന്നെ അവതരിപ്പിച്ചു. ആദ്യ ഭാഗത്തു ഗായകനായ റ്റീജെ അരുണാസലാമിന്റെ മാസ്മരിക പ്രകടനത്തിനു സാക്ഷ്യം വഹിച്ചു. ശരിക്കും എന്നെ അത്ഭുതപ്പെടുത്തിയ ഒരു പ്രകടനം തന്നെയാരുന്നു അത്. ശിവസാമിയുടെ ഇളയ മകൻ ചിദംബരത്തിന്റെ അവതരിപ്പിച്ച കെൻ കരുണാസ് മികച്ചു നിന്ന്
മഞ്ചു വാരിയരുടെ തമിഴിലെ അരങ്ങേറ്റം മികച്ച ഒന്നായി തന്നെ മാറി. കന്മദത്തിലെ ഭാനുവിന്റെ നിഴലുള്ള പച്ചൈയമ്മാൾ എന്ന കഥാപാത്രം മഞ്ചു നിസാരമായി തന്നെ കയ്യാളി. പശുപതി, ആടുകളം നരേൻ, പവൻ എന്നിവർ മുഖ്യമായ കഥാപാത്രം ചെയ്തുവെങ്കിലും ഒരു വമ്പൻ പെർഫോമൻസ് നടത്താൻ ഉള്ള സ്‌ക്രീൻ സ്‌പേസ് കുറഞ്ഞുവന്നു തോന്നി.

മൊത്തത്തിൽ പറഞ്ഞാൽ വെട്രിമാരൻ ചിത്രങ്ങളുടെ റേഞ്ച് എത്തില്ലെങ്കിലും മികച്ച ഒരു സിനിമാനുഭവം തന്നെയാണ് അസുരൻ. വയലൻസും രക്തച്ചൊരിച്ചിലിന്റെയും അതിപ്രസരം മൂലം കുട്ടികളുമായി അസുരൻ കാണാതിരിക്കുന്നതാകും നല്ലതു

 എന്റെ റേറ്റിങ് 8 ഓൺ 10

Sunday, October 6, 2019

297. AD Astra (2019)

ഏഡി ആസ്ട്ര (2019)



Language : English
Genre : Adventure | Drama | Sci-Fi | Mystery
Director : James Gray
IMDB : 7.1

AD ASTRA Theatrical Trailer


മുപ്പതു വർഷം മുൻപാണ് എന്റെ അച്ഛൻ ക്ലിഫൊൺ മക്‌ബ്രൈഡ് ഒരു ബഹിരാകാശ പര്യടനത്തിന് പോയത്. പക്ഷെ ഇന്ന് വരെയും അദ്ദേഹം തിരിച്ചു വന്നിട്ടില്ല. അച്ഛനില്ലാതെയാണ് ഞാൻ വളർന്നതും, പഠിച്ചതും എല്ലാം. എന്റെ വൈറ്റൽസ് ഇപ്പോഴും നോർമൽ ആണ്. സന്തോഷം വന്നാലും സങ്കടം വന്നാലും ഞാൻ എന്റെ സൈക്ക് ടെസ്റ്റ് ഇപ്പോഴും പാസാകുന്നുണ്ട്. ഒരു തരത്തിൽ പോലും എന്റെ ഹൃദയമിടിപ്പിന്റെ ലെവൽ മാറാതിരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. എന്തോ വികാരം എന്നെ കീഴ്പ്പെടുത്താറില്ല. അതിനാലാവണം എന്റെ ജീവനായ ഭാര്യ കൂടി എന്നിൽ നിന്നും മാനസികമായി അകന്നു നിൽക്കുന്നത്. കോസ്മിക് വേവ് ഉണ്ടായത് മൂലം സൗരയൂഥം മുഴുവൻ അപകടത്തിലാണെന്ന് അവർ പറഞ്ഞു. അതിനു കാരണക്കാരൻ എന്റെ അച്ഛൻ ആണെന്നും അദ്ദേഹം ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും പറയുന്നു. എനിക്കാദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ല. അതിനാൽ വളരെ രഹസ്യമായി ഒരു ബഹിരാകാശ മിഷൻ നാസയിലെ അധികൃതർ എനിക്കായി തയാറാക്കിയിരുന്നു. മിഷന്റെ പ്രധാന ഉദ്ദേശ്യം അച്ഛനോട് ആശയവിനിമയം നടത്തുക എന്ന് മാത്രമായിരുന്നു. പക്ഷെ എന്നെ കുഴക്കിയ ചോദ്യങ്ങൾ പലതായിരുന്നു. എന്തിനാണ് ഇത്ര രഹസ്യമാക്കി എന്നെ അവിടേക്കു അയക്കുന്നത്? അച്ഛൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടാവുമോ? ഉണ്ടെങ്കിൽ തന്നെ എനിക്ക് അദ്ദേഹത്തെ ഭൂമിയിലേക്ക് തിരിച്ചു കൊണ്ട് വരാൻ കഴിയുമോ?

ബ്രാഡ് പിറ്റ് തന്റെ ജീവിതത്തിലെ അവിസ്മരണീയമായ പ്രകടനം ആണ് കാഴ്ച വെച്ചത്. വികാരങ്ങൾ ഒന്നുമിലാതിരുന്ന Roy McBride എന്ന  മനുഷ്യനിൽ ഉണ്ടാകുന്ന ട്രാൻസ്ഫോർമേഷൻസ് അവതരിപ്പിച്ചത് അഭിനന്ദനീയമായിരുന്നു. വളരെ നിശിതമായ കഥാപാത്രം തന്റെ കൈകളിൽ സുഭദ്രമായിരുന്നു. നിരവധി കഥാപാത്രങ്ങൾ വന്നു പോകുന്നുണ്ടുവെങ്കിലും സിനിമയിൽ കൂടുതലും സ്‌ക്രീൻ സ്‌പേസ് ബ്രാഡ് പിറ്റിനു തന്നെയായിരുന്നു. ടോമി ലീ ജോൺസ്, അധിക നേരമില്ലെങ്കിലും ചെയ്ത കാഥാപാത്രം വികാര നിര്ഭരമായാ ഒരു പ്രകടനം തന്നെയാണ് അദ്ദേഹം കാഴ്ച വെച്ചത്.

കഥാപാത്രമായി പലയിടത്തും ലോജിക്ക് പ്രശ്നങ്ങൾ ഒക്കെ തോന്നിയെങ്കിലും ജെയിംസ് ഗ്രെയുടെ സംവിധാനവും കഥാഖ്യാനവും കൊണ്ട് സിനിമ കുറച്ചു മുന്പിലെത്തുന്നുണ്ട്. stunning visuals ആണ് സിനിമയുടെ മറ്റൊരു പോസിറ്റിവ്. സ്‌പേസ് ഒക്കെ കാണിച്ചിരിക്കുന്നത് മനോഹരം. സിനിമയിൽ കാണുമ്പോൾ തന്നെ ഒരു തവണയെങ്കിലും അവിടെ പോകണമെന്ന് ആഗ്രഹം വരാത്തവർ വിരളമാവും. അത്രയ്ക്ക്   അഭിനിവേശം പ്രേക്ഷകരുടെ ഉള്ളിൽ ജനിപ്പിക്കുന്ന വിഷ്വൽസ്.
Hoyte van Hoytema ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. stupendous വർക്ക് എന്ന് വിശേഷിപ്പിക്കാൻ കഴിയൂ. പശ്ചാത്തല സംഗീതം നന്നായിരുന്നുവെങ്കിലും പലയിടത്തും ഹാൻ സിമ്മറിന്റെ വർക്കുകൾ അനുസ്മരിപ്പിക്കുകയുണ്ടായി പ്രത്യേകിച്ചും ഇന്റർസ്റ്റെല്ലാർ ചിത്രത്തിലെ ചർച്ച ഓർഗൻ പീസുകൾ. Max Richter ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

ഒരു സ്‌പേസ് അഡ്വഞ്ചർ  ആക്ഷൻ ചിത്രം പ്രതീക്ഷിച്ചു പോയാൽ സമ്പൂർണ നിരാശ ആവും ഫലം. അഡ്രിനാലിൻ എലിവേറ്റ് ചെയ്യുന്ന രണ്ടു മൂന്നു സന്ദർഭങ്ങൾ ഒഴിച്ച് നിർത്തിയാൽ റോയ് മക്‌ബ്രൈഡ് എന്ന മേജറിന്റെ ജീവിത വികാരങ്ങളിൽ കൂടി കടന്നു പോകുന്ന ഒരു ചിത്രം മാത്രമാണ് AD ASTRA

എന്റെ റേറ്റിങ് 7ഓൺ 10

Tuesday, September 24, 2019

296. Porinju Mariam Jose (2019)

പൊറിഞ്ചു മറിയം ജോസ് (2019)



Language : Malayalam
Genre : Action | Drama
Director : Joshiy
IMDB: 7.1

Porinju Mariyam Jose Theatrical Trailer


പൊറിഞ്ചുവും മറിയവും ജോസും പ്രൈമറി സ്‌കൂളിൽ നിന്ന് തന്നെ ഒരുമിച്ചു പഠിച്ചു കളിച്ചു വളർന്ന സുഹൃത്തുക്കളാണ്. പൊറിഞ്ചുവിന് മറിയത്തിനോടു പ്രണയമാണ്, മറിയത്തിനു പൊറിഞ്ചുവെന്നാൽ ജീവനുമാണ്. ഇവരുടെ രണ്ടു പേരുടെയും ഇണ പിരിയാത്ത സുഹൃത്താണ് ജോസ്. മൂവരുടെയും ജീവിതത്തിൽ ഒരു പള്ളിപ്പെരുന്നാളിൽ വെച്ച് അപ്രതീക്ഷിതമായി സംഭവിക്കുന്ന ഒരു അത്യാഹിതത്തിൽ ആണ് കഥയുടെ ചുരുൾ അഴിയുന്നത്.

തൃശൂർ ജില്ല പശ്ചാത്തലമാക്കി മാസ്റ്റർ മേക്കർ ജോഷി ഒരു വലിയ ഇടവേളയ്ക്കു ശേഷം സംവിധാനം ചെയ്ത ഒരു ആക്ഷൻ ത്രില്ലർ ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്.  സൗഹൃദവും പ്രണയവും പ്രതികാരവും പ്രമേയമായ ചിത്രത്തിൻറെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്  അഭിലാഷ് ശശിധരൻ ആണ്.

ആദ്യമേ ഈ സിനിമ തീയറ്ററിൽ കാണാൻ പ്രേരിപ്പിച്ച രണ്ടു ഘടകങ്ങൾ ഉണ്ട്. ഒന്ന് സിനിമയുടെ ട്രെയിലറും, രണ്ടു മനമറിയുന്നോളു എന്ന ജ്യോതിഷ് ടി. കാശി എഴുതി ജേക്സ് ബിജോയി സംഗീതം ചെയ്ത ഗാനമാണ്. എന്തോ ഒരു പ്രത്യേക ഇഷ്ടം തോന്നിയിരുന്നു ആ ഗാനത്തിനോട്.

സത്യം പറഞ്ഞാൽ ഒരു പുതുമയും ഇല്ലാത്ത കഥയാണ്. പണ്ട് മുതലേ നമ്മൾ കണ്ട മലയാളം സിനിമകളിലെ സ്ഥിരം പ്രതികാര കഥയാണ് പൊറിഞ്ചു മറിയം ജോസും പറയുന്നത്. ഓരോ സീനും പ്രവചനാതീതമാണ് തന്നെ മുന്നേറുമ്പോഴും നമ്മുടെ മനസ്സിൽ ആ ത്രില്ലറിനുള്ള തീ കൂട്ടുന്നുണ്ടെങ്കിൽ അത് ജോഷിയെന്ന സംവിധായകന്റെ കഥാഖ്യാന രീതിയും പിന്നെ ജേക്സ് ബിജോയുടെ പശ്ചാത്തല സംഗീതവും തന്നെയാണ്. ജേക്സ് ശരിക്കും സംഗീതം കൊണ്ടൊരു പുകമറ തന്നെ തീർക്കുകയാണ് സിനിമയിൽ. ഓരോ സീനും പ്രേക്ഷകന്റെ ഉള്ളിലേക്ക് തറച്ചു കേറണമെങ്കിൽ ആ മാന്ത്രിക സംഗീതത്തിന്റെ പങ്കു എടുത്തു പറഞ്ഞെ മതിയാവൂ. അത് പോലെ തന്നെയായിരുന്നു അജയ് ഡേവിഡ് നിർവഹിച്ച ക്യാമറ. ക്യാമറ ആങ്കിളുകളിലും ചടുലതയിലും ഉപയോഗിച്ച ഫിൽറ്ററുകളും മികച്ചു നിന്ന് എന്ന് തന്നെ പറയേണ്ടി വരും. പ്രത്യേകിച്ച് ജോജു ഇൻട്രോ സീനും അത് കഴിഞ്ഞുള്ള ആക്ഷനും കവർ ചെയ്തത് മികച്ച രീതിയിൽ തന്നെയാണ് ചെയ്തത്.

ടൈറ്റിൽ കാഥാപാത്രങ്ങളെ അവതരിപ്പിച്ച ജോജുവിൻ്റെ കയ്യിൽ പൊറിഞ്ചുവും ചെമ്പൻ വിനോദിൻറെ കയ്യിൽ ജോസും ഭദ്രമായിരുന്നു. ജോജു തകർത്താടുകയായിരുന്നു എന്ന് പറയാം. മാസും ക്ലാസും ചേർന്ന അഭിനയം. അദ്ദേഹത്തിന്റെ സ്‌ക്രീൻ പ്രസൻസ്, നാളത്തെ ഒരു മുൻ നിര നായകൻറെ പ്രതിഫലനം കാണാൻ കഴിഞ്ഞു. ചെമ്പൻ ജോസ്, എടുത്തു പറയേണ്ട ആവശ്യമില്ലല്ലോ. അദ്ദേഹത്തിൻറെ അഭിനയവും ഡാൻസും മികച്ചു നിന്ന്. നൈല ഉഷ, ഇന്ന് വരെ ചെയ്തതിലെ ഏറ്റവും ശക്തമായ കഥാപാത്രമായിരുന്നു മറിയം. അവർ ഒരു പരിധി വരെ നീതി പാലിക്കുകയും ചെയ്തിട്ടുണ്ട്. സുധി കോപ്പ, ആയിരുന്നു ഞെട്ടിച്ചു കളഞ്ഞത്. സ്ഥിരം കോമഡി കഥാപാത്രമായി കണ്ടിട്ടുള്ള സുധിയുടെ തന്മയത്വത്തോടെയുള്ള പ്രകടനം ആയിരുന്നു ഉടനീളം. രാഹുൽ മാധവ് തന്റെ നെഗറ്റിവ് ഷേഡുള്ള കഥാപാത്രം അനശ്വരമാക്കി. അത് പോലെ തന്നെ വിജയരാഘവൻ, സലിം കുമാർ, സ്വസ്തിക, ടിജി രവി തുടങ്ങിയവർ തങ്ങളുടെ കഥാപാത്രങ്ങൾ മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചു. ചുരുക്കി പറഞ്ഞാൽ, അഭിനയിച്ച ഒരു കലാകാരനിലും കുറ്റം പറയാൻ കഴിയില്ല എന്നതാണ് വസ്തുത. ജോഷി എന്ന സംവിധായകന്റെ കളരിയിൽ ആരും തന്നെ മോശമാക്കിയില്ല എന്ന് നിസംശയം പറയാം.

എന്നെ  സംബന്ധിച്ചിടത്തോളം ഈ പഴയ വീഞ്ഞ് രുചികരമായിരുന്നു.

എൻ്റെ റേറ്റിങ് 8.0 ഓൺ 10

Sunday, September 1, 2019

295. John Wick Chapter 3 Parabellum (2019)

ജോൺ വിക്ക് ചാപ്റ്റർ 3: പാരബെല്ലം



Language: English | Russian
Genre: Action | Crime | Thriller
Director: Chad Stahelski
IMDB: 8.0


John Wick Chapter 3: Parabellum Theatrical Trailer



രണ്ടാം ഭാഗത്തിന്റെ തുടർച്ചയെന്നോണം ആണ് പാരബെല്ലം തുടങ്ങുന്നത്. വാടകക്കൊലയാളികളുടെ നിയമങ്ങൾ ഭേദിച്ച ശിക്ഷയായി സ്വന്തം തലയ്ക്ക് 14 മില്യൺ ഇനാം പ്രഖ്യാപിക്കപ്പെടുന്നതോടെ ജീവന് വേണ്ടി ഉള്ള ഓട്ടത്തിലാണ് ജോൺ വിക്ക്. അവരുടെ തുടരെയുള്ള ഭീഷണികളോടുള്ള വിക്കിൻറെ  യുദ്ധമാണ് ഈ മൂന്നാം ഭാഗത്തു അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ നിരവധി ഉപകഥകളും പറഞ്ഞു പോകുന്നുണ്ട്.

ഈ ജോൺ വിക്കിനെ മൂന്നേ മൂന്നു വാക്കുകളിൽ സവിശേഷിപ്പിക്കാം. "അടി, ഇടി, വെടി". ആദ്യ ഭാഗത്തു ജോൺ വിക്കിൻറെ  സ്വഭാവത്തെയും കില്ലർ ഇൻസ്റ്റിങ്ക്ടിനെയും  പറ്റി പറയുന്നെങ്കിൽ മുന്നിലെത്തുമ്പോൾ ജോൺ എത്രത്തോളം  ആക്രമണ സ്വഭാവമുള്ള വാടകകൊലയാളി പറയുന്നു. ഓരോ നിമിഷവും ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ ആണ് സംവിധായകൻ ചാഡ് സ്റ്റാഹാൾസ്കി അണിയിച്ചൊരുക്കിയിരിക്കുന്നത്. കൂടെ  തരക്കേടില്ലാത്ത  കഥയും  പറഞ്ഞു പോകുന്നുണ്ട്.

ജോൺ വിക്കായി കീയാനു റീവ്സ്  തൻ്റെ ഭാഗം വൃത്തിയായി തന്നെ അവതരിപ്പിച്ചിരുന്നു. പ്രായം ആക്ഷൻ രംഗങ്ങളിൽ അല്പം വേഗത കുറച്ചോയെന്നു തോന്നും  ചില സീനുകളിൽ. ഹാലി ബെറി ഒരു പുതിയ കഥാപാത്രമായി തിരശീലയിൽ വരുന്നുണ്ട്. ഉള്ള അത്രയും നേരം തകർപ്പൻ പ്രകടനം നടത്തിയിട്ടാണ് അവർ.മടങ്ങിയത്. അവരുടെ വളർത്തുമൃഗങ്ങളായ നായകളും മിടുക്കന്മാരായിരുന്നു. മറ്റുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച എല്ലാ കലാകാരന്മാരും തൻ്റെ ഭാഗങ്ങൾ വൃത്തിയായി തന്നെ ചെയ്തു.

ടൈലർ ബേറ്റ്സ് ജോയൽ ജെ. റിച്ചാർഡ്‌സ് എന്നിവർ ആണ് സംഗീതത്തിന് നേതൃത്വം .വഹിച്ചത്. സിനിമയുടെ താളത്തിനൊത്തുള്ള സംഗീതം, വേഗത കൂട്ടുകയും ചെയ്തു. രണ്ടാം ഭാഗത്തിന് വേണ്ടി ക്യാമറ  ചലിപ്പിച്ച ഡാൻ ലോസ്റ്റ്സൻ ആണ് ഈ ഭാഗത്തിൻ്റെയും ക്യാമറാമാൻ. ആക്ഷൻ രംഗങ്ങളുടെ ചടുലത  രീതിയിൽ തന്നെ പകർത്തിയെടുത്തു.ലൈറ്റിങ്, കളറിംഗ് കളറിംഗ് നന്നായിരുന്നു. കൂടുതൽ സമയവും രാത്രി  കൊണ്ട് തന്നെ ലൈറ്റിങ് ഒരു സുപ്രധാന ഘടകം ആയിരുന്നു.  അതെല്ലാം വേണ്ട വിധം ക്രമീകരിച്ചുള്ള അവതരണം ആണ് ഡാൻ കാഴ്ച വെച്ചത്.

 മൊത്തത്തിൽ ഒരു പോപ്പ് കോൺ എന്റർടെയിനർ ആണ് ജോൺ വിക്ക് 3. നിരാശപ്പെടുത്തില്ല.

8.5 ഓൺ 10