Cover Page

Cover Page

Saturday, February 25, 2017

236. Elle (2016)

എല്ലി (2016)



Language : French
Genre : Drama | Mystery | Thriller
Director : Paul Verhoeven
IMDB : 7.3

Elle Theatrical Trailer


ഡച് സംവിധായകൻ പോൾ വേർഹോവെന്റെ പതിനാറു ചിത്രങ്ങളുടെ കരിയർ നോക്കി കഴിഞ്ഞാൽ മികച്ചു നിൽക്കുന്ന നിരവധി ചിത്രങ്ങൾ ഉണ്ടാവും. ബേസിക് ഇൻസ്റ്റിങ്ക്ട്, ടോട്ടൽ റീകോൾ, സ്റ്റാർഷിപ് ട്രൂപർസ് എന്നിവ അവയിൽ ചിലത്. പക്ഷെ എല്ലാ ചിത്രങ്ങളും എല്ലാവർക്കും ഇഷ്ടപ്പെടണം എന്ന അഭിപ്രായവുമില്ല. വ്യക്തിപരമായി പറഞ്ഞാൽ അദ്ദേഹം ഒരു മികച്ച സംവിധായകൻ ആണെന്നുള്ള അഭിപ്രായം ഇല്ല. ചില ചിത്രങ്ങൾ എനിക്കിഷ്ടവുമാണ്. ഗോൾഡൻ ഗ്ലോബ് അവാർഡുകളിൽ ഏറ്റവും മികച്ച വിദേശ ചിത്രം എന്ന അവാർഡ് വാങ്ങിയതോടെയാണ് എനിക്ക് എല്ലി കാണാൻ താല്പര്യമുദിച്ചത്, കൂടാതെ മികച്ച ട്രെയിലറും കാണാൻ ഇടയായി.

ചിത്രം ആരംഭിക്കുന്നത് ഒരു സ്ത്രീയെ മുഖം മൂടി അണിഞ്ഞ അക്രമി ബലാൽക്കാരമായി പീഡിപ്പിക്കുന്നതിലൂടെയാണ്. അക്രമാസക്തമായ ആ ബലാൽസംഗം വ്യത്യസ്ത രീതിയിൽ ആണ് ചിത്രീകരിച്ചിരിക്കുന്നത്. പീഡിപ്പിക്കപ്പെട്ടത് ഒരു പ്രമുഖ വീഡിയോ കമ്പനിയുടെ ഉടമയായ മിഷേൽ എന്ന അമ്പതു വയസിനു മേലെ ഉള്ള ഒരു സ്ത്രീയെ ആണ്.  മിഷേലിനെ പറ്റി പറയുകയാണെങ്കിൽ ഭർത്താവിൽ നിന്നും മകനിൽ നിന്നും വേർപെട്ടു,  കൃത്രിമമായി സൗന്ദര്യം ഉണ്ടാക്കി ചെറുപ്പക്കാരുടെ നിത്യേന ലൈംഗികവേഷച്ച നടത്തുന്ന അമ്മയിൽ നിന്നും വേർപെട്ടു, ക്രിമിനലും കൊലപാതകിയുമായ ജയിലിൽ കഴിയുന്ന അച്ഛനെ വെറുത്തു, കൂട്ടുകാരിയുടെ ഭർത്താവുമായി ലൈംഗിക വേഴ്ച നടത്തുന്ന ഒരു സ്ത്രീയാണ് അവർ.തൻറെ ഒറ്റപ്പെട്ട ജീവിതത്തിൽ മറ്റുള്ള പുരുഷന്മാരിൽ സന്തോഷം കണ്ടെത്തുന്ന ഒരു പ്രത്യേക തരം സ്ത്രീയാണ് അവർ. എന്നാൽ തനിക്കു പറ്റിയ ഈ വിപത്ത് അവർ പോലീസിനെ അറിയിക്കുന്നില്ല. പെട്ടെന്ന് തന്നെ അവർ തൻറെ സ്വകാര്യമായ ജീവിതത്തിലേക്ക് മടങ്ങി വരുന്നു. ദിവസങ്ങൾ കഴിഞ്ഞു സുഹൃത്തും, മുൻ ഭർത്താവുമായുള്ള ഡിന്നറിനിടയിൽ അവരോട് താൻ റേപ് ചെയ്യപ്പെട്ടതായി സാധാരണമായി പറയുന്നു. പോലീസിൽ എന്ത് കൊണ്ട് അറിയിച്ചില്ല എന്ന് ചോദിക്കുന്നതിനു, അവർ സാധാരണയായി മറുപടി പറയുന്നു, നടന്നത് നടന്നു, ഇനിയെന്റെ നിത്യേന ഉള്ള ജീവിതത്തിലേക്ക് ഞാൻ മടങ്ങി പോകുന്നു." പക്ഷെ, അവരുടെ മനസിലെ പ്രതികാരദാഹത്തിനു ശമനമുണ്ടായിരുന്നില്ല. അവർ തന്റെ കൂടെ ഒരാൾ തന്നെയാണ് ഇത് ചെയ്തിരിക്കുന്നതെന്ന് കരുതുന്ന മിഷേൽ ആരാണെന്നു കണ്ടു പിടിക്കാനുള്ള ശ്രമത്തിലുമാണ്. എല്ലാവേരയും സംശയത്തിന്റെ കണ്ണിലൂടെ നോക്കുന്ന മിഷേലിന് തന്നെ ബലാൽസംഗം ചെയ്ത ആളെ തിരിച്ചറിയുന്ന നിമിഷം മുതൽ പ്രതികാരം എങ്ങിനെ ചെയ്യാമെന്ന് ചിന്തിക്കുന്നു.

വളരെ മെല്ലെ പോകുന്ന ചിത്രത്തിൻറെ ജീവനാടി എന്ന് പറയുന്നത് മിഷേൽ തന്നെയാണ്. മിഷേൽ ആയി അഭിനയിച്ച അറുപത്തി മൂന്നുകാരി ഇസബെല്ലാ ഹ്യൂപ്പേർട്ട് മികച്ച പ്രകടനം ആണ് കാഴ്ച വെച്ചത്. ഒരേ സമയം, പ്രേക്ഷകന് (ഇവിടെ ഞാൻ) അവരുടെ (കഥാപാത്രത്തിന്റെ) ചെയ്തികൾ അറപ്പുളവാക്കുന്നതും എന്നാൽ അവരുടെ നിസഹായാവസ്ഥയിൽ ഉടലെടുക്കുന്ന സഹായനാനുഭൂതിയും ഉണ്ടാവുന്നു.  നിരവധി കഥാപാത്രങ്ങൾ ചിത്രത്തിലുടനീളം വന്നു പോകുന്നുണ്ട്, അവരെ അവതരിപ്പിച്ചവർ ആരും തന്നെ മോശമാക്കിയില്ല.

കഥാഖ്യാനത്തിൽ എന്തോ ഒരു അസ്വാഭാവികത തുടക്കം മുതലേ നിഴലിക്കയുണ്ടായി. എന്തൊക്കെയോ പറയണമെന്ന്, എന്നാൽ ഒന്നും പറയാതെയും കൊണ്ട് പോകുന്ന ചിത്രത്തിൻറെ പ്രധാന പ്രതികൂലമായ ഘടകം. കഥാഖ്യാനത്തിനു ത്രില്ലർ എന്ന ഗണത്തിലേക്ക് മുഴുവനായിട്ടും ചേർക്കാനും പറ്റില്ല. പല തവണ ഞാൻ തന്നെ ഉറക്കത്തിലേക്കു വഴുതി വീഴുകയും ചെയ്തു.  ലൈറ്റിങ്, ക്യാമറവർക്ക്, എടുത്തിരിക്കുന്ന രീതി വ്യത്യസ്തം ആയിരുന്നു. നന്നായിട്ടുമുണ്ട്. ആദ്യാവസാനവും വരെയും ത്രില്ലർ മൂഡ് കൊണ്ട് വരാൻ ചിത്രത്തിൻറെ മേൽ പറഞ്ഞ ഘടകങ്ങളും പശ്ചാത്തല സംഗീതത്തിനും കഴിഞ്ഞു. എനിക്ക്  ഒന്നായിരുന്നു സംഗീതം. 

അവാർഡൊക്കെ കിട്ടിയിട്ടുണ്ടെങ്കിലും, ഒരു മികച്ച ത്രില്ലർ എന്ന് പറയാൻ കഴിയില്ല ഈ ചിത്രം. മെല്ലെപ്പോകുന്ന കഥ പറച്ചിൽ ഒക്കെ ഇഷ്ടപ്പെടുന്നവർക്ക് ഒരു തവണ ശ്രമിച്ചു നോക്കാവുന്നതു ആണ്.

എൻറെ റേറ്റിങ് 5.9 ഓൺ 10

Tuesday, February 21, 2017

235. Ezra (2017)

എസ്രാ (2017)




Language : Malayalam
Genre : Drama | Horror | Mystery
Director : Jay K
IMDB : 8.3

Ezra Theatrical Trailer


ഞാൻ ഒരു കഥ പറയാം. പുതുതായി കല്യാണം കഴിഞ്ഞ വധൂവരന്മാർ നഗരത്തിൽ നിന്നും അല്പം മാറി ഒരു ഒഴിഞ്ഞ ബംഗ്ളാവിൽ താമസം ആരംഭിക്കുന്നു. നായകൻ പകൽ സമയത്തു ജോലിക്കു പോകുകയും, വൈകുന്നേരം വീട്ടിൽ തിരിച്ചു വരികയും ആണ് പതിവ്. ഭാര്യ, വീടിൻറെ പരിസരത്തു കൂടി നടന്നു പോകുമ്പോഴാണ് ഒരു പാലമരം ശ്രദ്ധയിൽ പെടുന്നത്. അതിൽ ഒരു ആനി നിൽക്കുന്നത് കണ്ടു, ഊരിയെടുക്കാൻ ശ്രമിക്കുന്നു. ആ ശ്രമത്തിൽ അവർ വിജയം കണ്ടെത്തുകയും ചെയ്യുന്നു. പക്ഷെ അവർ ഊരിയെടുക്കുന്ന ആണി മൂലം ഒരു പ്രേതത്തെ ആണ് തുറന്നു വിടുന്നതെന്നവർ അറിയുന്നില്ല. പിന്നീട് ബംഗ്ളാവിൽ അനിഷ്ട സംഭവങ്ങൾ ഒരു ഘോഷയാത്ര തന്നെ അരങ്ങേറുന്നു. പ്രേതബാധ ബാധിച്ച നായകനെ ഒഴിപ്പിക്കാൻ ഒരു മന്ത്രവാദി വരുന്നു. തനിയെ ചലിക്കുന്ന ഫാൻ, ആടുന്ന കസേര, മുറികളിൽ എല്ലാം ഇരുട്ട്, കറണ്ടുണ്ടെങ്കിലും ലൈറ്റ് ഇടാതെ ടോർച്ച് മാത്രം ഉപയോഗിച്ച് രഹസ്യങ്ങൾ തിരയുന്ന നായകൻ, ഇങ്ങനെ പല സംഭവങ്ങൾക്കുമൊടുവിൽ ഒരു മന്ത്രവാദി വരികയാണ് സൂർത്തുക്കളെ ഒരു മന്ത്രവാദി വരികയാണ്. അപ്പോഴാണ് ആ പ്രേതത്തിന്റെ പിന്നിൽ ഒരു ഫ്‌ളാഷ്ബാക്ക് കത്തി നിൽക്കുന്നു എന്ന്. സവർണ്ണനായ ഫ്‌ളാഷ്ബാക്കിലെ നായകൻ അവർണ്ണയായ പെൺകുട്ടിയെ സ്നേഹിക്കുന്നതും, സവർണ്ണകുടുംബം, ഇവിടെ വില്ലൻ അച്ഛൻ മൂലം അവർണ്ണ കുടുംബം ബുദ്ധിമുട്ടുകൾ അനുഭവിച്ചു അവസാനം നായികയെ പൈശാചികമായും മൃഗീയമായും കൊല്ലപ്പെടുന്നു. പ്രതികാരദാഹിയായ അവളുടെ ആത്മാവിനെയാണ് നമ്മുടെ നായിക അഴിച്ചു വിട്ടത്. ഇനി, വീണ്ടും തിരിച്ചു പ്രേതത്തെ തളക്കുന്ന സീനിലേക്ക് വരാം. മന്ത്രവാദി വരുന്നു, കർമ്മങ്ങൾ ചെയ്യുന്നു. പ്രേതത്തെ ആവാഹിക്കുന്നു. ഒഴിപ്പിക്കുന്നു. എല്ലാവരും സന്തോഷമായി പിരിയുന്നു. കാലാകാലങ്ങളായി റിലീസ് ചെയ്യപ്പെട്ട ഹൊറർ ചിത്രങ്ങളുടെ കഥാതന്തു ആണിത്. സിനിമ സരസമാക്കാൻ വേണ്ടി ഒരു കോമഡി ട്രാക്കും കൂടെ ഓടുന്നു.

ഇനി മേലെ പറഞ്ഞ പാലാ മരം ഒരു ഡ്യുബുക് ബോക്‌സായും, ആണി ഊരിയെടുക്കുന്നതു പാലയ്ക്കു പകരം പാവയും ആക്കാം. സവർണ്ണനു പകരം ജൂതനും അവർണനു പകരം നസ്രാണി പെണ്ണും ആകുന്നു. മന്ത്രവാദിക്കു പകരം ഒരു ജൂതപുരോഹിതനുമാകുന്നു. ഇത്രയും മാറ്റങ്ങൾ വരുമ്പോഴേക്കും പുതുമുഖ സംവിധായകൻ ജെയ് കെ സംവിധാനം ചെയ്ത എക്കാലത്തെയും മികച്ച ഹൊറർ മലയാള ചിത്രം എന്ന് കൊട്ടിഘോഷിച്ച എസ്രാ എന്ന ചിത്രമാകുന്നു. റിലീസിന് മുൻപ് സംവിധായകൻ ജെയ് കെ പറഞ്ഞിരുന്നു, ഇതൊരു സാധാരണ ഹൊറർ ചിത്രമല്ല, ഒരു ഹൊറർ-പ്രണയ ചിത്രമാണെന്ന്, ഈ ചിത്രത്തിന് ശക്തമായ ഒരു തിരക്കഥയുണ്ടെന്നും,ഹൊററിനും ത്രില്ലിനും ഒരു പോലെ പ്രാമുഖ്യമുള്ള സിനിമ ആണെന്നും .

ഇനി നമുക്ക് പ്രിത്വിരാജ് നായകനായി ജെ കെ എന്ന പുതുമുഖ സംവിധായകൻ സംവിധാനം ചെയ്ത എസ്രാ എന്ന ചിത്രത്തിലേക്ക് വരാം, ജയ് കെ മുഖാമുഖത്തിൽ പറഞ്ഞത് പോലെ ഒരു ശക്തമായ കഥയും തിരക്കഥയും ഇല്ല എന്നതാണ് ഈ ചിത്രത്തിൻറെ ഏറ്റവും വലിയ പോരായ്മ. അടിത്തറയുണ്ടെങ്കിലല്ലേ ഒരു മനോഹരമായ സൗധം പണികഴിപ്പിക്കാൻ സാധിക്കുകയുള്ളൂ. പൂർണമായും ഹൊറർ എന്ന ജോൺറെയിൽ വരുന്ന എസ്രയിൽ പേടിപ്പിക്കാൻ അല്ലെങ്കിൽ പ്രേക്ഷകനെ (ഇവിടെ ഞാൻ) ഭീതിയുടെ മുൾമുനയിൽ നിർത്താൻ കഴിയുന്ന ഒന്നും തന്നെയില്ലായിരുന്നു.
സ്ഥിരം ഹൊറർ സിനിമകളിൽ കാണുന്ന എല്ലാ ക്ളീഷേ സാമാനങ്ങളും ഈ ചിത്രത്തിൽ കാണാൻ കഴിയും. രണ്ടു പേർക്ക് മാത്രം താമസിക്കാൻ വേണ്ടി ഒരു വലിയ ബംഗ്ളാവ്. അവിടെ ഉൾവശം മുഴുവൻ ഭീതി ജനിപ്പിക്കാൻ വേണ്ടിയുള്ള അലങ്കാരങ്ങൾ, ദുരൂഹത നിറഞ്ഞ നോട്ടവും സ്വഭാവവും നിറഞ്ഞ ഒരു വേലക്കാരി (എന്തിനോ വേണ്ടി തിളച്ച ഒരു സാമ്പാർ മാത്രമായിരുന്നു അവർ). കറണ്ടുണ്ടെങ്കിലും ടോർച് മാത്രം ഉപയോഗിക്കുന്ന നായകൻ, പൂർണ നിശബ്ദതയിൽ പെട്ടെന്നുണ്ടാവുന്ന സീൽക്കാരവും, ഞെട്ടിപ്പിക്കാൻ ശ്രമിക്കുന്ന ശബ്ദ കോലാഹലങ്ങളും, ശവമടക്കുന്ന സമയം മഴയും, സെമിത്തേരിയിൽ ചെല്ലുമ്പോൾ ഒരിക്കൽ പോലും അടിക്കാത്ത കാറ്റും, പ്രേതം വരുന്ന സമയം നിർത്തിയിരിക്കുന്ന ഫാനും, ലൈറ്റ് മിന്നുന്നതും അണയുന്നതും (എനിക്കു തോന്നിപ്പോയത് ആ പ്രേതം പ്രേതമാവുന്നതിനു മുൻപ് വല്ല ഇലക്ട്രിഷ്യനുമായിരുന്നു എന്നാണു) എല്ലാം ഈ ചിത്രത്തിലും കാണാൻ കഴിയും. ഇവിടെയൊന്നും ഞാൻ പുതുമ കണ്ടില്ല എന്നതാണ് സത്യം.
 മേലെ പറഞ്ഞ കൂട്ടുകളും പിന്നെ ഡാർക് ഷെഡുമുണ്ടെന്നു കരുതി ഹൊറർ (ഇവിടെ ഭയം) ജനിപ്പിക്കാൻ കഴിയുമോ.. ഇടയ്ക്കിടക്ക് ജംപ് സ്കേറിനു സംവിധായകൻ ശ്രമിച്ചിട്ടുണ്ടെങ്കിലും അതൊന്നും യാതൊരു രീതിയിലും ഇമ്പാക്ട് സൃഷ്ടിക്കാൻ കഴിഞ്ഞില്ല എന്ന് പറയുന്നതാണ് സത്യം. 

ലോജിക്കില്ലായ്മയുടെ ഒരു ഘോഷയാത്ര തന്നെയുണ്ടായിരുന്നു ഈ ചിത്രത്തിൽ. കാര്യം, സൂപ്പർനാച്ചുറൽ ചിത്രമൊക്കെയാണ് എന്നാലും ഒരു ഹൊറർ ത്രില്ലർ സിനിമ ഒക്കെ പറയാൻ ശ്രമിക്കുമ്പോൾ അല്പം ലോജിക്കോക്കെ നോക്കി കണ്ടു ചെയ്യണ്ടേ എൻറെ ജയ് കെ. ഓപ്പണിങ് സീൻ മുതൽക്ക് തന്നെ ലോജിക്കില്ലായ്മയ്ക്ക് തിരി കൊളുത്തിയിട്ടുണ്ട് സംവിധായകൻ. ലോജിക്കുകളെ പാട്ടി വേറൊരു അവസരത്തിൽ പറയാം. ഇവിടെ, ഡ്യുബുക്ക് ബോക്സ് തൊടുന്ന സെബാട്ടി എന്ന കഥാപാത്രത്തെ അന്നേ രാത്രി തന്നെ വക വരുത്തുന്നുണ്ട് നമ്മുടെ പ്രേതം. ഒരു പ്രേതത്തെ അടക്കി വെച്ചിരിക്കുന്ന (ആവാഹിച്ചു) ആ പെട്ടിയിൽ (GHOST CURRENT STATUS : INACTIVE), എങ്ങിനെ പ്രേതത്തിനു ഒരാളെ വക വരുത്താൻ കഴിയും. പിന്നീട് സാമച്ചനും റാബിയനും ഇതേ കാര്യം പറയുന്നുമുണ്ട്. ആ പെട്ടി തുറന്നാൽ മാത്രമേ, പ്രേതം ആക്റ്റീവ് ആവുകയുള്ളൂ എന്നും. അതിനു ശേഷം അതെ പെട്ടി വീട്ടിൽ കൊണ്ട് വരുന്ന പ്രിയയെ, അത് തൊടുന്നത് മൂലമോ തുറക്കുന്നത് മൂലമോ പ്രേതം വക വരുത്താൻ ശ്രമിക്കുന്നില്ല. ഡ്യുബുക്ക്, കണ്ണാടി ഉള്ളിടത്ത് കൂടുതൽ ശക്തി പ്രാപിക്കുമെന്നു പറയുന്നു, അതിനാൽ പ്രിത്വിരാജ് വീട് മൊത്തം കണ്ണാടികളിൽ ചായം പൂശുകയും മറച്ചു വെയ്ക്കുകയും ചെയ്യുന്നു. കാറിൽ കണ്ണാടിയുണ്ട്, പോകുന്ന വഴിക്കു കണ്ണാടി ഉണ്ട്, ഇവിടെയൊന്നും പ്രേതം ഒന്നും ചെയ്യുന്നില്ല എന്നതാണ്. മറിച്ചു ശാന്തസ്വഭാവത്തിലുള്ള പ്രേതമാകുന്നു. അങ്ങിനെ നീണ്ടു നിവർന്നു കിടക്കുകയാണ്, അതിനെ പറ്റി പറയുകയാണെങ്കിൽ പേജുകൾ നിരവധി വേണ്ടി വരും. പലപ്പോഴും കല്ലുകടി ആകുന്നതും ഇതു കൊണ്ടൊക്കെ തന്നെയാണ്. എന്റെ ഒത്തിരിയൊത്തിരി ചോദ്യങ്ങൾക്കു ഉത്തരം കിട്ടാതെ അവസാനിക്കുകയാണ് ചിത്രം. അവസാനം വരുന്ന ട്വിസ്റ്റൊന്നും അത്ര കണ്ടു എഫക്ടീവ് ആയ മാതിരി എനിക്ക് തോന്നിയില്ല. അവിടെയും ലോജിക്കുകളുടെ പ്രശ്നം കയറി വരുന്നു.

സ്ഥിരം കണ്ട ഹൊറർ സിനിമകളുടെ ക്ളീഷേകൾ ഈ ചിത്രത്തിലും തുടർന്നു എന്ന് പറയുന്നതാണ് സത്യം. (ഹോളിവുഡുമായി താരതമ്യം ചെയ്യുകയാണെന്ന് പറയരുത്, 1408 എന്ന ചിത്രത്തിൽ ഒരു പ്രേതം പോലുമില്ലാതെ, തുടക്കം മുതൽ അവസാനം വരെയും ഒരു ഭയം നിലനിർത്തുന്നുണ്ട്. അവിടെയാണ് മേക്കിങ് എന്ന് പറയുന്നത്.. ഇന്ത്യൻ ഫിലിം ഹൊറർ ഹിസ്റ്ററിയിലെ ഒരു നാഴികക്കല്ലെന്നു വിശേഷിപ്പിക്കുന്ന മായയിൽ കൂടി ആ മേക്കിങ് ക്വളിറ്റി കാണാൻ കഴിയും)

സുജിത് വാസുദേവിന്റെ ക്യാമറ മികച്ചു നിന്നു. നല്ല ഫ്രെയിമുകൾ, ഡാർക് ഷേഡിലുള്ള ഫ്രെയിംസ് ഒരു ഹൊറർ ചിത്രത്തിന്റെ ത്രിൽ നൽകാൻ സാധിച്ചു. ലൈറ്റിംഗ് ഒക്കെ അസാധ്യം. മികച്ച ലൈറ്റിങ് ആണ് ക്യാമറവർക്കിനെ ഇത്രത്തോളം സഹായിച്ചത്. വിഷ്വൽസ് തന്നെയാണ് ഈ ചിത്രത്തിൻറെ ഏറ്റവും വലിയ ഹൈലൈറ്റ്. എഡിറ്റിംഗ് മികച്ചു നിന്നിരുന്നു, നല്ല രീതിയിൽ തന്നെ ചിത്രം മുൻപോട്ടു പോകാൻ ഉതകമായി.
സുഷിൻ ശ്യാം നിർവഹിച്ച പശ്ചാത്തല സംഗീതം ഒരർത്ഥത്തിൽ നന്നായിരുന്നു. പക്ഷെ അനാവശ്യ ശബ്ദകോലാഹലങ്ങളും പിന്നെ ക്ളീഷേ ശബ്ദലേഖനവും (ചിലയിടത്ത് മാത്രം)ആസ്വാദനത്തിനു മങ്ങലേൽപ്പിച്ചു. പക്ഷെ തീം മ്യൂസിക് എനിക്ക് വളരെയധികം ഇഷ്ടമായി. രാഹുൽ രാജ് സംഗീതം നൽകിയ ലൈലാകമേ വളരെയധികം ഇഷ്ടമായി. ആ പാട്ടിന്റെ വിഷ്വലുകളും നന്നായിരുന്നു. സുഷിന് ശ്യാമിൻറെ പാട്ടുകൾ നന്നായിരുന്നു. ഈ ചിത്രത്തിൽ സംവിധായകൻ അവസരോചിതമായി തന്നെയാണ് പാട്ടുകൾ ഉപയോഗിച്ചിരിക്കുന്നത്. 

നായകൻ ആയ പ്രിത്വിരാജ്, തുടക്കത്തിൽ പക്വതയാർന്ന പ്രകടനം കാഴ്ച വെച്ചുവെങ്കിലും ക്ളൈമാക്സിൽ അദ്ദേഹത്തിൻറെ ദൗർബല്യം പ്രകടമായിരുന്നു. ഓവർ ആക്ടിങ് ആക്കി വളരെ മോശമാക്കി. 
പ്രിയ ആനന്ദ് തന്റെ റോൾ മോശമല്ലാത്ത രീതിയിൽ കൈകാര്യം ചെയ്തു. മേനി പ്രദർശനം കുറെയൊക്കെ അനാവശ്യമായിരുന്നു (ഹോററുണ്ടെങ്കിൽ സെക്സ് നിർബന്ധമാണെന്നുള്ള കാര്യം സംവിധായകൻ മറന്നില്ല). 
ടോവിനോ തോമസിനെ ഈ ചിത്രത്തിൽ ഉൾപ്പെടുത്തിയത്, അദ്ദേഹത്തിൻറെ ഇപ്പോഴത്തെ ഫാൻബേസിന്റെ പേരിലാണെന്നുറപ്പാണ്. ഒരു കാമ്പുമില്ലാത്ത കഥാപാത്രം. പ്രകടനം നടത്താനും അദ്ദേഹത്തിനു സന്ദർഭങ്ങൾ ഒന്നും തന്നെയുണ്ടായിരുന്നില്ല. ഇത്തരം റോളുകളിൽ ഒതുങ്ങി കൂടാനുള്ളതല്ല ടോവിനോ തോമസ്.
സുജിത് ശങ്കർ മാർക്കസ് എന്ന പ്രധാനപ്പെട്ട ജൂത പുരോഹിതന്റെ കഥാപാത്രം ചെയ്തു. ഉള്ളത് പറഞ്ഞാൽ, ഒരു ഭാവമാറ്റമില്ലാത്ത മുഖം, നല്ല ബോറായിരുന്നു. സണ്ണി വെയ്ൻ ആയിരുന്നു അദ്ദേഹത്തിന് ശബ്ദം നൽകിയത്. നല്ല പാളിച്ച ഉണ്ടായിരുന്നു. അതിൻറെ ആവശ്യമുണ്ടായിരുന്നോ എന്ന് തോന്നിപ്പോയി.
ഫ്‌ളാഷ്ബാക്കിൽ അഭിനയിച്ച എല്ലാവരും നല്ല മോശം പ്രകടനമാണ് നടത്തിയത്. നാടകീയത എല്ലാവരുടെയും അഭിനയത്തിൽ പ്രകടമായിരുന്നു. സുദേവ് നായർ, ആൻ ശീതൾ, പിന്നെ ആൻ-ൻറെ അച്ഛനുമമ്മയുമായി അഭിനയിച്ചവർ, എസ്രായുടെ അച്ഛൻ ആയി അഭിനയിച്ചവർ. എല്ലാവരും മത്സരിച്ചു വെറുപ്പിച്ചു.തമ്മിൽ ഭേദം തൊമ്മൻ എന്നാണെങ്കിൽ സുദേവ് ഭേദമായിരുന്നു.
വിജയരാഘവൻ, അലന്സിയർ, ബാബു ആൻറണി, താരാ കല്യാൺ, പ്രതാപ് പോത്തൻ തങ്ങളുടെ കഥാപാത്രങ്ങൾ മോശമില്ലാത്ത തന്നെ ചെയ്തു.

പൂർണതയില്ലാത്ത സ്ക്രിപ്റ്റും ഹോംവർക്കും ചെയ്യാതെ ഇത്തരം ഒരു സാഹസം ചെയ്യാൻ മുതിരരുതായിരുന്നു എന്നാണ് എന്റെ അഭിപ്രായം. 

ടാഗ് ലൈൻ ആയ "YOUR WORST FEAR COMES TRUE" യാതൊരു രീതിയിലും ന്യായീകരിക്കാൻ കഴിയാത്ത ഈ ചിത്രത്തിന് ഞാൻ കൊടുക്കുന്നത് 03 ഓൺ 10. 
ഇത് തികച്ചും വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. നിങ്ങൾക്കിഷ്ടപ്പെടാം, ഇഷ്ടപ്പെടാതിരിക്കാം അതിനുള്ള സ്വാതന്ത്ര്യം ഈ ഇന്ത്യാ മഹാരാജ്യത്തുണ്ട്.

സന്തോഷ് പണ്ഡിറ്റിൻറെ പഞ്ച് ഡയലോഗ് ആണ് എനിക്കീ സിനിമ കഴിഞ്ഞപ്പോൾ പെട്ടെന്നോർമ്മ വന്നത് "ക്രീം ബിസ്കറ്റിൽ ക്രീം ഉണ്ടെന്നു കരുതി ഹൊറർ സിനിമയിൽ ഹൊറർ ഉണ്ടാവണമെന്നില്ല, പണി പാളും.

Sunday, February 19, 2017

234. Sunflower (Haebaragi) (2006)

സൺഫ്‌ളവർ (ഹേബരാഗി) (2006)




Language : Korean
Genre : Action | Crime | Drama
Director :  Kang Seok-Beom
IMDB : 7.4

Sunflower Theatrical Trailer

എൻറെ പേര് ടെ സിക്. ഒരു റൗഡി ആയിരുന്നു. ഒരിക്കൽ ഒരു കൊലപാതകത്തിന്റെ പേരിൽ 10 വർഷത്തോളം ഞാൻ ജയിലിൽ കിടന്നിരുന്നു. അവിടെ വെച്ച് ഞാനൊരു തീരുമാനം എടുത്തു, ഇനിയൊരിക്കലൂം ഞാൻ എന്റെ പഴയ ജീവിതത്തിലേക്ക് തിരിച്ചു പോവില്ല. എനിക്കും ഈ സമൂഹത്തിൽ ഒരു സാധാരണ മനുഷ്യൻ ആയി ജീവിക്കണം. അത് കൊണ്ട് ഞാൻ എന്നെ വളർത്തി വലുതാക്കിയ അമ്മയുടെ (പെറ്റമ്മ അല്ല പോറ്റമ്മ) അടുത്തേക്ക് പോയി. അവിടെ എന്റെ കുഞ്ഞു പെങ്ങൾ ഉണ്ട്.  അവരുമായി ഞാൻ എന്റെ ബന്ധം ദൃഢപ്പെടുത്തി. ഞാൻ ഒരു വർക്ഷോപ്പിൽ ജോലി നേടി. ഒരു പ്രശ്നവുമുണ്ടാക്കാതെ മുന്നോട്ടു പോകണം എന്ന് തന്നെയാണ് ആഗ്രഹം. 
പക്ഷെ, എൻറെ തിരിച്ചു വരവ് അസ്വസ്ഥമാക്കിയത് എൻറെ സുഹൃത്തുക്കളെ തന്നെയാണ്. അവർ ഭയന്നിരുന്നു പണ്ട് നോക്കി നടത്തിയിരുന്ന ക്ലബ് ഞാൻ തിരിച്ചു പിടിക്കുമോയെന്നുള്ള ഭയം. പക്ഷെ അതൊന്നുമല്ലായിരുന്നു എന്റെ പ്രശ്നം. രാഷ്ട്രീയക്കാരനും റൗഡിപ്പടയുടെ തലവനുമായിരുന്ന ചോ പാൻ സു ഒരു ഷോപ്പിംഗ് മാൾ നിർമിക്കാനൊരുങ്ങുന്നു, പക്ഷെ അതിനു തടയായി നിൽക്കുന്ന സൂര്യകാന്തി  പൂക്കൾ പൂക്കുന്ന പാടവും അതിനോട് ചേർന്ന് കിടക്കുന്ന എൻറെ അമ്മയുടെ കടയും ആണ്. ആദ്യം അവർ കട അവർ വാങ്ങാനുദ്ദേശമിട്ടുവെങ്കിലും പക്ഷെ എന്റെ 'അമ്മ അതിനു സമ്മതിച്ചില്ല. അത് പക്ഷെ ബലാൽക്കാരമായി അവർ പിടിച്ചു വാങ്ങാൻ ഒരുങ്ങി. എനിക്കെന്തു ചെയ്യണമെന്നറിയില്ല എനിക്ക് വീണ്ടും ആ പഴയ ജീവിതത്തിലേക്ക് മടങ്ങി പോകണ്ട എന്ന ആഗ്രഹം എനിക്ക് അവസാനം വരെയും പിടിച്ചു നിർത്താൻ കഴിയുമോ??? 

കഥ കേൾക്കുമ്പോൾ നമ്മൾ പല തവണ മലയാളത്തിലും തമിഴിലും എന്ന് വേണ്ട മിക്ക ചിത്രങ്ങളിലും കേട്ട അല്ലെങ്കിൽ കണ്ട കഥയായി തോന്നും. അത്ര പുതുമ നമുക്ക് തോന്നില്ല. പക്ഷെ വളരെ പരിമിതമായ ചട്ടക്കൂടിൽ നിന്നും കൊണ്ട് കാങ് സ്യോക് ബ്യഉം കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. നായകൻ ആയ ടെ സിക്കിന്റെ കാഴ്ചപ്പാടിലൂടെ ആണ് ചിത്രം പുരോഗമിക്കുന്നത്. ഒരു ആക്ഷൻ പശ്ചാത്തലമാണെങ്കിലും ഒരു ഇമോഷണൽ ഡ്രാമ എന്ന് ഞാനീ ചിത്രത്തെ വിളിക്കും. അത്ര മനോഹരമായാണ് അമ്മയും മകനും പെങ്ങളുടെയും ബന്ധം ചിത്രീകരിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതം വളരെ ഹൃദ്യമായിരുന്നു. എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. ഛായാഗ്രാഹണം അത്ര കണ്ടു മികച്ചതൊന്നുമല്ലെങ്കിലും, ചിത്രം ആവശ്യപ്പെടുന്ന രീതിയിൽ ഛായാഗ്രാഹകനും നൽകാൻ സാധിച്ചു. 
ആദ്യ പകുതി സരസവും ഹൃദ്യവുമാണെങ്കിൽ രണ്ടാം പകുതി മികച്ച ആക്ഷനും വയലൻസിനും പ്രാധാന്യം കൊടുത്തിരിക്കുന്നു. ക്ളൈമാക്സ് സമയത്തുള്ള ഫൈറ്റ് ശെരിക്കും എഫക്ടീവ് ആയി തോന്നി. അവിടെ ഉപയോഗിച്ചിരിക്കുന്ന രീതി മുൻപുള്ള സിനിമകളിൽ കണ്ടിട്ടില്ലാത്ത രീതിയിൽ തന്നെയായിരുന്നു. പ്രേക്ഷകനും, ആ ഫൈറ്റിന്റെ ഫീൽ കിട്ടും എന്നത് വേറൊരു പ്രത്യേകത.

മുൻപേ പറഞ്ഞത് പോലെ,  ടെ സിക് എന്ന കഥാപാത്രം അവതരിപ്പിച്ച  കിം റേ വോൺ ആണ് ഈ ചിത്രത്തിൻറെ നട്ടെല്ല്. പലവിധ നിറങ്ങളും ഭാവങ്ങളും ഉള്ള കഥാപാത്രം അനായാസേന ചെയ്തു. ഈ സിനിമ കഴിയുമ്പോൾ ആ കഥാപാത്രം നമ്മുടെ കൂടെ വരുമെന്നുറപ്പ്. അത്രയ്ക്ക് മനോഹരം ആയിരുന്നു അഭിനയം. അമ്മയുടെ റോൾ, പെങ്ങളുടെ റോൾ അഭിനയിച്ച രണ്ടു പേരും മികച്ചു തന്നെ നിന്ന്. കൂട്ടുകാരും, മുഖ്യ വില്ലനെ അവതരിപ്പിച്ചവരും മികച്ചു നിന്നതു കൊണ്ട്, ടെയുടെ പ്രകടനത്തിന്റെ എഫക്ട് ശരിക്കും മനസിലാക്കാൻ കഴിഞ്ഞു.

കണ്ടിട്ടില്ലാത്തവർ, ഒന്ന് കണ്ടു നോക്കൂ.. നിങ്ങൾക്ക് ഇഷ്ടപ്പെടുമെന്നെൻറെ മനസ് പറയുന്നു.

എൻറെ റേറ്റിംഗ് 8.3 ഓൺ 10


 

Thursday, February 16, 2017

233. Alien (1979)

ഏലിയൻ (1979)




Language : English
Genre : Fantasy | Horror | Sci-Fi | Thriller
Director : Ridley Scott
IMDB : 8.5

Alien Theatrical Trailer


 അവസാനം എങ്ങിനെ  ആയിരിക്കും എന്ന് മനസ്സിൽ ഉറപ്പിച്ചു കൊണ്ട് ഒരു സിനിമ കാണുക, അതും ആവേശഭരിതമായ അന്തരീക്ഷമുള്ള സിനിമ യാതൊരു മടുപ്പും കൂടി കാണുവാൻ കഴിയുക ചില സിനിമകളുടെ പ്രത്യേകത ആണ്. വളരെ നാളായി എന്റെ കയ്യിൽ ഉണ്ടായിരുന്ന ചിത്രവും കാണാൻ കഴിയാഞ്ഞ ഒരു ചിത്രവുമാണ് റിഡ്‌ലി സ്‌കോട്ട് എന്ന അതികായൻ സംവിധാനം ചെയ്ത ചിത്രമാണ് ഏലിയൻ. ഡാൻ ഓ ബന്നൻ റൊണാൾഡ്‌ ഷൂസെറ്റ് എഴുതിയ കഥയ്ക്ക് ഡാൻ തന്നെയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ജെറി ഗോൾഡ്‌സ്മിത്ത് സംഗീതം നിർവഹിച്ചിരിക്കുന്നു. ക്രിട്ടിക്കുകളുടെ ഇടയിലും പ്രേക്ഷകരുടെ ഇടയിലും ഏറെ ചർച്ച ചെയ്യപ്പെട്ട ഈ ചിത്രത്തിൻറെ ക്യാമറ ചലിപ്പിച്ചത് ഡെറിക് വാൻലിറ്റ് ആണ്.

ഏഴു പേരടങ്ങുന്ന നൊസ്ട്രോമോ എന്ന വാണിജ്യ ബഹിരാകാശ പേടകം അവരുടെ ദൗത്യം പൂർത്തീകരിച്ചു മടങ്ങുന്ന യാത്രയിലാണ്.  യാത്രാമദ്ധ്യേ ദുരൂഹത നിറഞ്ഞ ഒരു ട്രാൻസ്മിഷൻ അടുത്തുള്ള ചെറുഗ്രഹത്തിൽ നിന്നും അവർക്കു കിട്ടുന്നു, കമ്പനിയുടെ പ്രോട്ടോകോൾ അനുസരിച്ചു അവിടെ എന്താണെന്ന് അന്വേഷിക്കാതെ അവർക്കു മടങ്ങാൻ ആവില്ല. അതിനാൽ അവർ ആ ചെറിയ ഗ്രഹത്തിൽ ഇറങ്ങുന്ന സമയത്ത് അവരുടെ പേടകത്തിന് ചെറിയ കേടുപാടുകൾ സംഭവിക്കുന്നു. സിഗ്നൽ എവിടെ നിന്നും വരുന്നതെന്നറിയാൻ അന്വേഷിച്ചിറങ്ങുന്ന അവർ കാണുന്നത് ഒരു ഏലിയൻ പേടകം ആണ്. അവിടെ നിന്നും അവരുടെ കൂടെ ഒരു ജീവിയും പേടകത്തിൽ കയറിപ്പറ്റുന്നു. അതീവ അപകടകാരിയായ ആ ഏലിയൻ പേടകത്തിലുള്ള ക്രൂ മെമ്പറെ ഓരോരുത്തർ ആയി വേട്ടയാടാൻ ആരംഭിക്കുന്നു. കഥാനായികയായ റിപ്ലിയും കൂട്ടരും എങ്ങിനെ ആ അന്യഗ്രഹജീവിയെ നേരിടുന്നു എന്നതാണ് കഥാസാരം.

സിഗോർണി വീവർ ആണ് പ്രധാന കഥാപാത്രമായ റിപ്ലി എന്ന വാറണ്ട് ഓഫീസറിനെ അവതരിപ്പിക്കുന്നത്. വെറും രണ്ടു സിനിമ മാത്രം അഭിനയിച്ച സിഗ് ആദ്യമായാണ് ഒരു നായികാ വേഷത്തിൽ എത്തുന്നത്. ഒരു പുതുമുഖമെന്ന വേവലാതി ഒന്നും തന്നെയില്ലാതെ മികച്ച രീതിയിൽ അവർ അഭിനയിച്ചു.
അല്പം സ്റ്റാർവാല്യൂ ഉണ്ടായിരുന്ന നടൻ ടോം സ്‌കേറീട് ആണ് ഡാലസ്‌ എന്ന ക്യാപ്റ്റനെ അവതരിപ്പിച്ചത്. സ്ക്രീൻ സ്പേസ് അത്ര ഉണ്ടായിരുന്നില്ല എങ്കിലും ഉള്ള സമയത്തു അദ്ദേഹം തന്റെ വേഷം നന്നായി തന്നെ ചെയ്തു.
ഹാരി ദീൻ, ജോൺ ഹർട്ട്,  വെറോണിക്ക, ഇയാൻ ഹോം, യാഫെത് കോട്ടോ, ബോലായി ബഡഹോ തുടങ്ങിയവർ മറ്റുള്ള വേഷങ്ങൾ അവതരിപ്പിച്ചു.

അവസാന എഴുപതുകളിൽ ഉണ്ടായിരുന്ന സാങ്കേതിക വിദ്യകളുടെ പരിമിതിക്കുള്ളിൽ നിന്നും തയാറാക്കിയ ഒരു ചിത്രമാണ് ഏലിയൻ. പൂർണമായും സെറ്റും ഗ്രാഫിക്‌സും ഉപയോഗിച്ച ലോക്കെഷനും കഥാസന്ദർഭവും ആയിരുന്നു ഏലിയൻ എന്ന ചിത്രത്തിലേത്. ഏലിയൻറെ രൂപകൽപന അക്കാലത്തു വളരെയധികം പ്രശംസ പിടിച്ചു പറ്റുകയും ചെയ്ത ഒന്നുമായിരുന്നു. ഗ്രാഫിക്സ് അക്കാലത്തെ പരിമിതി വെച്ച് നോക്കിയാൽ മികച്ചു നിന്ന ഒന്ന് തന്നെയായിരുന്നു. ഇന്നത്തെ മിക്ക ഹൊറർ സിനിമകളിലും കാണുന്ന തരം ജംപ് സ്‌കെയർ തന്നെയായിരുന്നു എലിയനിലും ഉപയോഗിച്ചിരുന്നത്. എന്നാൽ ചിത്രത്തിൽ ഡാർക് ഫിൽറ്ററുകൾ ഉപയോഗിച്ചിരുന്നത് കൊണ്ട് പൂർണമായും ഒരു ഹൊറർ ചിത്രത്തിൻറെ പ്രതീതി നൽകി. ഭയം അത്ര കണ്ടു ജനിപ്പിച്ചില്ല എങ്കിലും ഒരു ഡാർക് മൂഡ് നല്ല രീതിയിൽ നില നിർത്തി. ജെറി ഗോൾഡ്‌സ്മിത്തിൻറെ സംഗീതം അത് നില നിർത്താൻ വളരെയധികം സഹായകവുമായിരുന്നു. ക്യാമറവർക്ക് മികച്ചു നിന്നു. റിഡ്‌ലി സ്കോട്ടിന്റെ സംവിധാനത്തെ പറ്റി അധികം എടുത്തു പറയേണ്ട ആവശ്യമില്ലല്ലോ.. ആഖ്യാന ശൈലിയിൽ അദ്ദേഹത്തിൻറെ സമീപനം എപ്പോഴും മികച്ചത് തന്നെയാണ്. ഇവിടെയും ആ പ്രതീക്ഷ തെറ്റിച്ചില്ല. നല്ല വേഗതയാർന്നതും ഉദ്യോഗജനകവുമായിരുന്നു അദ്ദേഹത്തിന്റെ ആഖ്യാനം, അത് കൊണ്ട് തന്നെ ഒരു നിമിഷം പോലും നമ്മെ ബോറടിപ്പിക്കാതെ മുൻപോട്ടു കൊണ്ട് പോകാൻ കഴിയുന്നുണ്ട്.

വെറും അക്കാലത്തെ 11 മില്യൺ ഡോളർ (ഇന്നത്തെ 37 മില്യൺ) മുടക്കുമുതൽ മാത്രമുണ്ടായിരുന്ന ഏലിയൻ ഏകദേശം 204 മില്യൺ ഡോളറോളം (684 മില്യൺ ഡോളർ) ലോകമാകമാനം സമാഹരിച്ചു ഒരു ബ്ലോക്ക്ബസ്റ്റർ ചിത്രമായി മാറി. 
മൊത്തത്തിൽ നാലു ഭാഗത്തോളം ഇത് വരെ ഏലിയൻ ഫ്രാഞ്ചൈസിയിൽ പുറത്തിറങ്ങിയിട്ടുണ്ട്. ഏലിയൻസ് 2 ജെയിൻസ് കാമറൂണും ഏലിയൻസ് 3 ഡേവിഡ് ഫിഞ്ചറും നാലാം ഭാഗം ജോൺ പിയർ യൂനാട്ടും ആണ് സംവിധാനം ചെയ്തിരിക്കുന്നത്. അഞ്ചാം ഭാഗത്തിന്റെ എഴുത്തു ജോലികൾ ആരംഭിച്ചു എന്നാണു കേൾക്കാൻ കഴിഞ്ഞത്.

എൻറെ റേറ്റിംഗ് 8 ഓൺ 10

Saturday, February 11, 2017

232. Rat Race (2001)

റാറ്റ് റേസ് (2001)



Language : English
Genre : Comedy
Director : Jerry Zucker
IMDB : 6.4

Rat Race Theatrical Trailer

 
ഒരു സിനിമ കണ്ടു മുഴുനീള സമയം ചിരിക്കാൻ കഴിയുക. ചിരിച്ചു ചിരിച്ചു വയറു വരെ വേദനിക്കുക. അതൊക്കെ പലപ്പോഴും നടക്കാത്ത കാര്യമാണ്. കുറച്ചു വർഷങ്ങൾക്കു മുൻപ് എനിക്കങ്ങനെ ഒരു അനുഭവം ഉണ്ടായി. 112 മിനുട്ട് ദൈർഘ്യം നിറഞ്ഞ ഈ ചിത്രം കണ്ടു ആർത്താർത്തു ചിരിച്ചു, പലപ്പോഴും അല്ല ഇപ്പോഴും ഈ സിനിമയിലെ സീനുകൾ കണ്ടു ചിരിക്കാറുമുണ്ട്. ചിത്രത്തിൻറെ പേര് റാറ്റ്റേസ്. ഹിറ്റ് സിനിമകളായ എയർപ്ലെയ്ൻ, ഗോസ്റ്റ്, സംവിധാനം ചെയ്ത ജെറി സക്കർ ആണ് സംവിധാനം ചെയ്തിരിക്കുന്നത്.

ഇതൊരു മത്സരത്തിന്റെ കഥയാണ്. മെക്സിക്കോയിലെ ഒരു റെയിൽവേ സ്റ്റേഷനിലെ ലോക്കറിൽ വെച്ചിരിക്കുന്ന 32 മില്യൺ നിറച്ചു വെച്ച ബാഗ് എടുക്കാനായി ആറു ടീമുകൾ ലാസ് വേഗാസിൽ നിന്നും പുറപ്പെടുന്നതാണ് ചിത്രത്തിൻറെ ഇതിവൃത്തം.

കഥ, ഒന്നും പ്രത്യേകിച്ച് എടുത്തു പറയാനായി ഇല്ല, പക്ഷെ ഓരോ ടീമും അവരുടേതായ രീതിയിൽ ആ സമ്മാനം എടുക്കാൻ പോകുന്നത് അവതരിപ്പിച്ചിരിക്കുന്നതാണ് രസം ഉണ്ടാക്കുന്നത്. ഡയലോഗുകളും ചെയ്തികളും എല്ലാം രസാവഹമാണ്. ടെക്ക്നിക്കാലിറ്റി ഒന്നും ചിന്തിച്ചു നോക്കേണ്ട ആവശ്യമില്ല. ഒരു സാധാരണ ചിത്രം. കൊമേഡിയന്മാരെ ഒരു നീണ്ട നിര തന്നെ ചിത്രത്തിലുണ്ട്. റൊവാൻ അറ്റ്കിൻസൺ (മിസ്റ്റർ ബീൻ), ജോൺ ക്ളീസ്, കൂബ ഗുഡിങ് ജൂനിയർ, സേഥ് ഗ്രീൻ, ജോൺ ലോവിട്സ്, ആമി സ്മാർട്ട് തുടങ്ങിയ നിരവധി താരങ്ങൾ ചിത്രത്തിൽ അണി നിരക്കുന്നുണ്ട്. ഓരോരുത്തരുടെയും രീതിയും സ്റ്റൈലും വിത്യസ്തമായതിനാൽ, ആസ്വാദ്യകരമാണ്. ഇതിൽ ജോൺ ലോവിട്സ് അവതരിപ്പിക്കുന്ന റാണ്ടി പിയർ എന്ന ടൂറിസ്റ്റുകാരൻ, റൊവാൻ അവതരിപ്പിക്കുന്ന ഇറ്റാലിയൻ ടൂറിസ്ററ് എല്ലാവരും ചിരിപ്പിക്കുന്നതിൽ മികച്ചു നിന്നു.

അധികം ലോജിക്ക് ആലോചിച്ചു തല പുണ്ണാക്കാതെ ഒരു സാധാരണ പ്രേക്ഷകനെ പോലിരുന്നു കാണാൻ ശ്രമിക്കുകയാണെങ്കിൽ ആദ്യാവസാനം വരെയും ചിരി നിർത്താനാവുകേലാ. ഒരു ടോം ആൻഡ് ജെറി കാണുന്ന ലാഘവത്തോടെ കണ്ടു കഴിഞ്ഞാൽ നിങ്ങൾക്കുമിഷ്ടപ്പെടും.

A mindless tearjerking comedy

എൻറെ റേറ്റിംഗ് 08 ഓൺ 10

231. Asura : The City Of Madness (2016)

അസുര : ദി സിറ്റി ഓഫ് മാഡ്നെസ് (2016)



Language : Korean
Genre : Action | Crime | Drama
Director : Kim Sung-So
IMDB : 6.5

Asura The City Of Madness Theatrical Trailer


വില്ലന്മാർ എല്ലാ സിനിമയിലും ഉണ്ടാവും അതെ മാതിരി ആ സിനിമയിൽ വില്ലനെതിരെ പടവാളോങ്ങി  നായകനും ഉണ്ടാവും. എന്നാൽ അസുര ദി സിറ്റി ഓഫ് മാഡ്നെസ് എന്ന ഈ ക്രൈം ഡ്രാമ ത്രില്ലറിൽ തുടക്കം മുതൽ ഒടുക്കം വരെ നമ്മെ ചോദിപ്പിക്കുന്ന ഒരു കാര്യം ഉണ്ട്, "ആരാണ് നായകൻ? ആരാണ് വില്ലൻ?" ഈ സിനിമയെ പറ്റി പറഞ്ഞാൽ എല്ലാവരും വില്ലന്മാർ തന്നെയാണ്. ഒരു നാട്, അവിടെ മൊത്തം വില്ലന്മാർ. അവിടുത്തെ അവസ്ഥ നിങ്ങൾ ഒന്ന് ആലോചിച്ചു നോക്കൂ. എത്ര നല്ലവൻ ആയ മനുഷ്യൻ ആയാലും അവന്റെ ഉള്ളിൽ ഒരു മൃഗം ഉറങ്ങികിടപ്പുണ്ട് എന്ന് പറയുന്നത് എത്ര സത്യമാണ്. ഒരു പ്രത്യേക സാഹചര്യത്തിൽ അത് സട കുഴഞ്ഞു എഴുന്നേൽക്കുക തന്നെ ചെയ്യും. അസുര എന്ന ചിത്രത്തിലൂടെ കൊറിയൻ രാഷ്ട്രീയ വ്യവസ്ഥയും അഴിമതിയും അക്രമവും അനാവരണം ചെയ്യുകയാണ് സംവിധായകൻ ആയ കിം സുങ് സൊ.

അന്നം, എന്ന കൊറിയയിലെ ഒരു കാല്പനിക നഗരം, അവിടുത്തേ മേയർ ക്രൂരനും അഴിമതിക്കാരനായ പാർക്ക് സുങ് ബേ ആണ്. ഏകാധിപതി എന്ന രീതിയിൽ ആണ് ആ നഗരം ഭരിക്കുന്നത്. ഭൂരിഭാഗം ആളുകളും അയാളുടെ കാൽക്കീഴിൽ തന്നെയാണ്, തന്റെ ഇച്ഛാഭംഗം വരുത്തുന്നവരെ, അല്ലെങ്കിൽ തന്റെ വഴിയിൽ കുറുക്കു വരുന്നവരെ ഒന്നുകിൽ കാശെറിഞ്ഞു തൻറെ വരുതിയിലാക്കുക അല്ലെങ്കിൽ വക വരുത്തുക. അതിനു സിറ്റിയിലെ പോലീസും മേലാധികാരികൾ എല്ലാം കൂട്ടുണ്ട് അയാൾക്ക്. എന്നാൽ അയാൾക്കെതിരെ പ്രവർത്തിക്കുന്നവരും പോലീസിനിടയിൽ ഉണ്ട്. അയാളെ ഏതു വിധേനയും കുടുക്കണം എന്ന് മാത്രം മനസ്സിൽ വിചാരിച്ചു നടക്കുന്നവർ. പാർക്കിനെ വലയിലാക്കാൻ അവർ ഏതറ്റവും ഏതു ദുഷ്ടമുറയും ഉപയോഗിക്കും.
ഇവിടെ, ഒരു കുറ്റവാളിയായ പോലീസ് ഓഫീസർ ചെകുത്താനും കടലിനും ഇടയിൽ പെടുന്നതാണു കഥ. അയാൾക്ക് ഏതു ഭാഗത്തിന് പിന്തുണ പ്രഖ്യാപിക്കണം എന്നറിയാതെ കുഴങ്ങി നിൽക്കുന്ന അവസ്ഥയിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്.

ഒരു മികച്ച കഥ, ഇത്തിരി കൺഫ്യൂസിങ് (മനപൂർവം) ആയിട്ട് തന്നെ ആഖ്യാനിച്ചിരിക്കുന്നു. നായകസങ്കൽപം ഒരർത്ഥത്തിൽ പൊളിച്ചെഴുതി ഇരിക്കുന്നുവെന്നു പറയാം.  പ്രേക്ഷകന് നായകൻ ആരാണ് വില്ലൻ ആരാണ് എന്ന കൺഫ്യൂഷനും ആരെ മനസ്സാൽ പിന്തുണക്കണമെന്നും അറിയാതെ കുഴക്കി വിടുന്നു. മികച്ച ക്യാമറവർക്കും ലൈറ്റിങ്ങും വിഎഫ്എക്സ്ഉം ആണ് ചിത്രത്തിലുടനീളം ഉപയോഗിച്ചിരിക്കുന്നത്. ഒരു ഡാർക് ഷേഡ് എപ്പോഴും നില നിർത്തി ചിത്രത്തിൻറെ മൂഡ് അങ്ങിനെ തന്നെ നിലനിർത്തി. പശ്ചാത്തല സംഗീതം മികച്ച രീതിയിൽ തന്നെ ഉപയോഗിച്ചിട്ടുണ്ട് ചിത്രത്തിൽ, എനിക്ക് വ്യക്തിപരമായ വളരെയധികം ഇഷ്ടപ്പെട്ട സംഗീതം ആയിരുന്നു. കാസ്റ്റിംഗ് മികച്ചു നിന്നുവെന്നും പറയാം, ഓരോ കഥാപാത്രത്തിനും വേണ്ട രീതിയിൽ തന്നെ നടന്മാരെ കാസ്റ് ചെയ്തിരിക്കുന്നു. ആക്ഷൻ സീനുകൾ, സ്ഥിരം കൊറിയൻ ചിത്രങ്ങളിൽ കാണുന്നത് പോലെ ഭീകരവും, രക്തച്ചൊരിച്ചിൽ കൂടുതലുള്ളവയുമായിരുന്നു, അത് കൊണ്ട് ലോലഹൃദയന്മാർ ഈ ചിത്രം ഒഴിവാക്കുന്നതാണ് നല്ലത്, മറിച്ചു വൾഗർ ആക്ഷൻ ഇഷ്ടമുള്ളവർക്ക് ഇതൊരാഘോഷവുമായിരിക്കും.  ഫിനാലെ സീനുകൾ എല്ലാം മികച്ചു നിന്ന്. ചിത്രത്തിൻറെ മറ്റൊരു പ്രത്യേകത എന്തെന്നാൽ ചിലതൊക്കെ നമുക്ക് പ്രവചിക്കാൻ കഴിയുമെങ്കിലും, ഭൂരിഭാഗവും അടുത്തു സംഭവിക്കാൻ പോകുന്ന സീനുകൾ നമുക്ക് ചിന്തിക്കാൻ പോലും കഴിയില്ലായെന്നതാണ്. അതിനാൽ മുൻപോട്ടു കാണുന്നതിൽ നമ്മെ താല്പരരുമാക്കും.

കൊറിയൻ സിനിമാ ഇന്ഡസ്ട്രിയിലെ അതികായന്മാർ ആണ് ചിത്രത്തിലെ പ്രധാന റോളുകൾ എല്ലാം തന്നെ ചെയ്തിരിക്കുന്നത്. ജുങ് വൂസുങ് ദുഷിച്ച പോലീസ് ഓഫിസർ ഹാൻടൂ ക്യൂങ്ങിനെ അവതരിപ്പിക്കുന്നു. മികച്ച അഭിനയം ആയിരുന്നു കാഴ്ച വെച്ചത്. രണ്ടു കൂട്ടരുടെ ഇടയിൽ പെട്ട് പോകുമ്പോൾ നിസഹായനായി നിൽക്കേണ്ടി വരുന്ന സന്ദർഭങ്ങൾ എല്ലാം മികച്ച രീതിയിൽ അവതരിപ്പിച്ചു. ഹ്വാങ് ജാമിൻ, വളരെ ക്രൂരനായ മേയർ പാർക്കിനെ അവതരിപ്പിച്ചു. ദുഷ്ടത കണ്ണിലും പ്രവർത്തിയിലും കൊണ്ട് വരാൻ അദ്ദേഹത്തിന് പൂർണമായും കഴിഞ്ഞു. ക്വക് ഡോ വോൻ, ജ്യൂ ജി ഹാൻ, ജുങ് മാൻ സിഖ് പ്രധാനമായ റോളുകൾ വളരെ അനായാസകരമായി ചെയ്തു. ഇവരിൽ നാല് പേരിൽ ചുറ്റിപ്പറ്റിയാണ് കഥ മുൻപോട്ടു പോകുന്നതെങ്കിലും നിരവധി കഥാപാത്രങ്ങൾ തിരശീലയിൽ മിന്നി മറഞ്ഞു അവരുടേതായ പങ്കു മനോഹരമായി നിറവേറ്റിയിട്ടുണ്ട്.

ഒരു വയലൻറ് ആക്ഷൻ ജോൺറെയിൽ ഒഴിച്ച് കൂടാൻ കഴിയാത്ത ഒരു ചിത്രമാണ് അസുര.  നിങ്ങൾകീ വിഭാഗം ഇഷ്ടമാണെങ്കിൽ ഒന്ന് പരീക്ഷിച്ചു നോക്കാവുന്നതാണ്.

എൻറെ റേറ്റിങ് 7.7 ഓൺ 10




Thursday, February 9, 2017

230. John Wick Chapter 2 (2017)

ജോണ്‍ വിക്ക് ചാപ്ടര്‍ 2 (2017)




Language : English
Genre : Action | Thriller
Director : Chad Stahelski
IMDB : 9.4

John Wick Chapter 2 Theatrical Trailer


ഏകദേശം മൂന്നു വര്‍ഷം മുന്‍പ് ഒരു ബുധനാഴ്ച തീയറ്ററില്‍ റിലീസ് ആയ ഒരു ഇംഗ്ലീഷ് ചിത്രം കാണുവാന്‍ കയറി. ഒരു ബി-ഗ്രേഡ് ആക്ഷന്‍ ചിത്രം മാത്രം പ്രതീക്ഷിച്ച ഞാന്‍ കണ്ടത് ആ വര്‍ഷത്തെ ഏറ്റവും മികച്ച മാസ് ചിത്രമാണ്. സ്കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ മെട്രിക്സ് കണ്ടു കീയനു റീവ്സിന്റെ ഫാന്‍ ആയതാണ്, അത് കൊണ്ട് കൂടിയാണ് ചിത്രത്തിന് കയറിയത് തന്നെ. എന്നെ അത്ഭുതപ്പെടുത്തിയ ആ ചിത്രം ബ്ലോക്ക്ബസ്റ്റര്‍ ആയി മാറുകയും ചെയ്തു. കണ്ടു കഴിഞ്ഞപ്പോള്‍ ആലോചിച്ചതാണ് ഇതിനൊരു രണ്ടാം ഭാഗം വന്നിരുന്നുവെങ്കില്‍ എന്ന്, വീട്ടില്‍ വന്നു നെറ്റില്‍ നോക്കിയപ്പോള്‍ ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അണിയറയില്‍ തുടങ്ങി, 2017ലേക്ക് റിലീസിനുണ്ട് എന്ന വാര്‍ത്ത എന്നിലുളവാക്കിയ സന്തോഷം വര്‍ണിക്കാന്‍ വാക്കുകളില്ല. അങ്ങിനെ പ്രതീക്ഷയുടെ ചിറകിലേറി ഞാന്‍ തീയറ്ററില്‍ ചെന്നിറങ്ങി. അതും പിറ്റെ ദിവസം ഓഫീസുണ്ടെന്ന കാര്യം പോലും വകവെയ്ക്കാതെ രാത്രി 11:30ന്‍റെ ഷോയ്ക്ക് കയറി. 

കഴിഞ്ഞ ഭാഗവുമായി ഒരു ചെറിയ തുടര്‍ച്ചയെന്നോണം ആണ് സിനിമ ആരംഭിക്കുന്നത്. ശിഷ്ട കാലം സമാധാനമായി ജീവിക്കണം എന്ന ചിന്തയോടെ കുപ്രസിദ്ധ/സുപ്രസിദ്ധ വാടകക്കൊലയാളി ജോണ്‍ വിക്ക് തന്‍റെ ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിക്കുന്നു. എന്നാല്‍, അന്നേ ദിവസം രാത്രിയില്‍ ജോണിന്‍റെ ഒരു പരിചയക്കാരന്‍ ഒരാവശ്യവുമായി വീട്ടിലെത്തുന്നു. പക്ഷെ ആവശ്യം നിരസിക്കുന്ന ജോണിന്, പക്ഷെ സമ്മര്‍ദം മൂലം അത് ചെയ്യേണ്ടി വരുന്നു. തന്റെ അവസാന ഉദ്യമം നിറവേറ്റാനായി റോമിലെത്തുന്ന ജോണിന് നേരിടേണ്ടി വരുന്നത് നിരവധി കൂലിപ്പടയാളികള്‍ അല്ലെങ്കില്‍ വാടകക്കൊലയാളികളെ ആണ്. അവരെ എങ്ങിനെ നേരിടുന്നു എന്നതാണ് ചാപ്ടര്‍ ടൂവിന്റെ ഇതിവൃത്തം.

ചിത്രം തുടങ്ങുന്ന തന്നെ ഒരു കാര്‍ ചേസും അതിനു പിന്നാലെ കാര്‍ കൊണ്ടുള്ള ഒരു ആക്ഷന്‍ സീനും പിന്നെ ജോണിന്‍റെ തനതായ ശൈലിയിലുള്ള ആക്ഷന്‍ സീനുകളും കൊണ്ടാണ്. വളരെയധികം മികച്ചു നില്‍ക്കുകയും മനസിനെ തൃപ്തിപ്പെടുത്തുന്ന ആക്ഷനുമായിരുന്നു. പിന്നീട് കഥ പുരോഗമിക്കുമ്പോള്‍ വേഗത അല്പം കുറയുകയും, ആക്ഷന്‍ സീനുകള്‍ വരുമ്പോള്‍ സിരകളില്‍ രക്തസമ്മര്‍ദം കൂട്ടുകയും ചെയ്യും. മികച്ചു നിന്ന ആക്ഷന്‍ സീനുകള്‍ ഉണ്ടെങ്കിലും ഒരേ ശൈലി തുടര്‍ന്ന് പോന്നത് അല്‍പം വിരസത സൃഷ്ടിച്ചു. പുതുമ നിറഞ്ഞ രണ്ടു മൂന്നു ആക്ഷന്‍ രംഗങ്ങള്‍ ഉണ്ടായിരുന്നു. ആദ്യഭാഗം ഒരു ചെറിയ ത്രെഡില്‍ നിന്നുമാണ് ഒരു മുഴുനീള ആക്ഷന്‍ സിനിമ ശ്രിഷ്ടിച്ചതെങ്കില്‍ ഇത്തവണ മാന്യമായ ഒരു കഥ ഉണ്ടായിരുന്നു. സംവിധാനം മോശമല്ല. കഥാഖ്യാനത്തില്‍ അല്പം ഇഴച്ചില്‍ ഇടയില്‍ നമുക്കനുഭവപ്പെടുന്നുണ്ട്. ക്യാമറവര്‍ക്ക് നന്നായിട്ടുണ്ട്, കാരണം ആക്ഷന്‍ സീനുകള്‍ പകര്‍ത്തുന്നത് അത്ര എളുപ്പ കാര്യമല്ലല്ലോ.

പിന്നെ മലയാള സിനിമയിലും തമിഴ്-തെലുങ്ക് സിനിമകളില്‍ ഒക്കെ നായകന്‍റെ കഴിവിനെ വാഴ്ത്തിപ്പാടലിനു ഈ ചിത്രത്തില്‍ കുറവല്ല. കേട്ടരിറിവിനെക്കാള്‍ വലുതാണ്‌ ജോണ്‍ വിക്ക് തുടങ്ങിയ മനോഹരമായ വര്‍ണ്ണന അവിടവിടെ ഉണ്ട്. നല്ല പഞ്ച് ഡയലോഗുകള്‍ കിയാനുവിനു കൊടുത്തത് വളരെ അധികം നന്നായി. അത് effective ആയിരുന്നു.

പശ്ചാത്തല സംഗീതം മികച്ചു നിന്നു.  പ്രകമ്പനം കൊള്ളിക്കുന്നതും ആസ്വാദ്യകരമായ പശ്ചാത്തല സംഗീതം ചിത്രത്തിന് പ്രദാനം ചെയ്തത് ടൈലര്‍ ബേറ്റ്സ്, ജോയല്‍ ജെ. റിച്ചാര്‍ഡും ചേര്‍ന്നാണ്. എന്തായാലും രണ്ടു പേരുടെയും കഠിനാധ്വാനം വെറുതെ ആയില്ല. എനിക്ക് വളരെയേറെ ബോധിച്ചു.

ആദ്യ ഭാഗം പോലെ തന്നെ, ഈ ചിത്രത്തിലും കിയാനു റീവ്സ് തന്നെയാണ് താരം. ടയലോഗ് ഡെലിവറി, ലുക്ക്സ്, അപ്പിയറന്‍സ്, ആക്ഷന്‍, എല്ലാ മേഖലയിലും അദ്ദേഹം മികച്ചു നിന്നു. ഡ്യൂപ്പുകളെ ഒക്കെ ഉപയോഗിച്ചിട്ടുണ്ടാവാം. പക്ഷെ പെട്ടെന്ന് മനസിലാകുകയില്ല. എന്നാലും ഇത്ര സാഹസികമായും കഠിനമായ ആക്ഷന്‍ സീനുകള്‍ ചെയ്തത് എന്തായാലും അഭിനന്ദിക്കാതെ നിവര്‍ത്തിയില്ല. മുഖ്യ വില്ലനെ അവതരിപ്പിച്ച റിക്കാര്‍ഡോ സ്കമാര്‍സിയോ തരക്കേടില്ലാത്ത പ്രകടനം ആയിരുന്നു. ഒരു കാമിയോ റോളില്‍ ലോറന്‍സ് ഫിഷ്‌ബേണും ഉണ്ട്. ആദ്യ ഭാഗത്തിലെ നിരവധി കഥാപാത്രങ്ങള്‍ ഈ ചിത്രത്തില്‍ അവിടവിടെയായി മുഖം കാണിക്കുന്നുണ്ട്.

ആദ്യ ഭാഗം കണ്ടിട്ട് ഈ ചിത്രം കാണുവാന്‍ ശ്രമിക്കുക, ഒരു കണ്ഫ്യൂഷന്‍ ഒഴിവാക്കുവാന്‍ കഴിയും. 

ആദ്യ ഭാഗം വെച്ച് താരതമ്യം ചെയ്‌താല്‍ ഒരു പൊടിക്ക് താരഴെ നില്‍ക്കുന്ന ചിത്രമാണ് ജോണ്‍ വിക്ക് 2. എന്നെ പരിപൂര്‍ണമായി തൃപ്തിപ്പെടുത്തിയോ എന്ന് ചോദിച്ചാല്‍, ഇല്ല എന്നാവും ഉത്തരം.

എന്‍റെ റേറ്റിംഗ് 7.2 ഓണ്‍ 10 

ഐ എം ഡി ബി റോട്ടൻ ടോമാറ്റോസ് ഇവിടെ എല്ലാം 90നു മുകളിൽ ആണ് സ്‌കോർ, അതെന്തു കണ്ടിട്ടാണെന്നു മനസിലാകുന്നില്ല.. 

Tuesday, February 7, 2017

229. The Suspect (Yonguija) (2013)

ദി സസ്‌പെക്റ്റ് (2013)




Language : Korean
Genre : Action | Thriller
Director :Won Shin Yoon
IMDB : 6.9

The Suspect Theatrical Trailer


നോർത്ത് കൊറിയയിലെ ഒരു മികച്ച സ്‌പെഷ്യൽ ഓപ്പറേഷൻ ഏജൻറ്  ആയിരുന്നു ഞാൻ. ഭരണം മാറിയപ്പോൾ അവർ എന്നെ മനഃപൂർവം ഉപേക്ഷിച്ചു. തിരിച്ചു വീട്ടിൽ ചെല്ലുമ്പോൾ എൻറെ ഭാര്യയും മകളും കൊല്ലപ്പെട്ടിരുന്നു. അതിൻറെ കാരണക്കാരൻ എന്റെ സുഹൃത്തും സഹപ്രവർത്തകനും ആണെന്ന് അറിയുമ്പോൾ മനസിലുണ്ടായ രോഷം, അത് എന്നിൽ ഒരു പകയുടെ തീജ്വാലയായി മാറി. പക്ഷെ, അയാളെ അത്ര പെട്ടെന്ന് കണ്ടു പിടിക്കാൻ കഴിയില്ലല്ലോ. എന്നെ പോലെ തന്നെ മികച്ച ഒരു പരിശീലനം സിദ്ധിച്ച ആളാണ്. പോരാത്തതിന് ഗവൺമെൻറ് സപ്പോർട്ട്. ഞാൻ ഇപ്പോൾ നോർത്ത് കൊറിയയുടെ ആളുകളിൽ നിന്നും രക്ഷപെട്ടു സൗത്ത് കൊറിയയിൽ ആണ് ജീവിക്കുന്നത്. ഒരു തരാം അദൃശ്യമായി ജീവിക്കുന്ന ഞാൻ പകൽ മുഴുവൻ എന്റെ കുടുംബത്തിന്റെ ഘാതകനെ അന്വേഷിച്ചും രാത്രിയിൽ ചെയർമാന്റെ ഡ്രൈവർ ആയും ജീവിക്കുന്നു. പക്ഷെ അന്ന് രാത്രി, എന്റെ ജീവിതത്തിനു വീണ്ടും ആഘാതമേൽപ്പിച്ചു കൊണ്ട് ചെയർമാനെ ആരോ കൊലപ്പെടുത്തി. മരിക്കുന്നതിന് മുൻപ് ചെയർമാൻ എനിക്കൊരു കണ്ണട തന്നു. അതിനു പിന്നിൽ എന്തൊക്കെയോ രഹസ്യങ്ങൾ ഉണ്ട്. ഞാൻ അത് കണ്ടുപിടിക്കും. പക്ഷെ, എന്റെ തലവേദന ഇപ്പോൾ  സൗത്ത് കൊറിയൻ ഗവണ്മെന്റിനു മുന്നിൽ ഞാനിപ്പോൾ ഒരു പിടികിട്ടാപ്പുള്ളിയായതാണ് . എന്റെ ഭൂതകാലത്തിലെ വൈരിയായ മിൻ സെ ഹൂൻ ആണ് എന്നെ അകപ്പെടുത്താൻ വേണ്ടി അവരുടെ സേനയെ നയിക്കുന്നത്. എനിക്കെങ്ങനെ അവരിൽ നിന്നും രക്ഷപെടാം??കണ്ണടയ്ക്ക് പിന്നിലെ രഹസ്യമെന്താണ്??? എന്റെ കുടുംബത്തെ നശിപ്പിച്ച ഘാതകനെ കണ്ടു പിടിക്കാൻ കഴിയുമോ??? ഇതെല്ലാം എന്നെ വേട്ടയാടുന്നത്... ഇനി ഞാൻ എന്റെ പേര് വെളിപ്പെടുത്താം. ഞാൻ ജി ഡോങ് ചൽ. ഇതെൻറെ ജീവിതം.

സ്റ്റണ്ട് കൊറിയോഗ്രാഫർ ആയിരുന്ന വോൻ ഷിൻ യൂൻ ആണ് ഈ ആക്ഷൻ ത്രില്ലർ സംവിധാനം ചെയ്തിരിക്കുന്നത്. കുറെയൊക്കെ ലോജിക്കുകളുടെ പ്രശ്നങ്ങൾ ഉണ്ടെങ്കിലും ചിന്തിക്കാൻ പ്രേക്ഷകന്റെ മനസിനെ വിടാതെ കഴിയുന്നതും വേഗതയിലുള്ള ആഖ്യാനവും കണ്ണഞ്ചിപ്പിക്കുന്ന ആക്ഷൻ സീക്വൻസുകളും കാർ ചേസുകളും ആണ് ചിത്രത്തിൻറെ പ്രധാന ആകർഷണം. അതിനാൽ തന്നെ സിനിമ കണ്ടു തീരുന്നതു വരെ ഒരു വിധ ബോറടിയും പ്രേക്ഷകന് നൽകുന്നില്ല എന്ന് പറയാം. ക്യാമറവർക്ക് shaky ആണെങ്കിലും, അവസരോചിതമായ രീതിയിൽ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. ആക്ഷൻ സീനുകൾ ഒക്കെ ഒന്നിനൊന്നു മെച്ചം, സ്ഥിരം കൊറിയൻ സിനിമകളിൽ കാണുന്ന യാതൊരു വിധ ദാക്ഷിണ്യം കൂടാതെയുള്ള ഫൈറ്റ് തന്നെയാണ്. കാർ ചേസുകൾ മനസ്സിൽ ഒരു ത്രിൽ ശരിക്കും നൽകുന്നുണ്ട്. മികച്ച പശ്ചാത്തല സംഗീതം ആണ് ഈ ചിത്രത്തിൻറെ മറ്റൊരു മേന്മ. കിം ജുൻ സ്യുങ് ആണ് സംഗീത വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്.

ട്രെയിൻ റ്റു ബുസാനിലൂടെ നിങ്ങൾക്കേവർക്കും പരിചിതനായ ഗോങ് വൂ ആണ് ജി ഡോങ് ചൽ എന്ന നായക നടനെ അവതരിപ്പിക്കുന്നത്. ആക്ഷനിലും അഭിനയത്തിലും അദ്ദേഹത്തിന്റെ പ്രകടനം മികച്ചു നിന്നു.  മറ്റൊരു നായക കഥാപാത്രത്തോട് തന്നെ സാമ്യമുള്ള ഡ്രിൽ സർജൻറ് മിൻ സെ ഹൂൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് പാർക്ക് ഹീ സൂൺ ആണ്. നന്നായി തന്നെ അദ്ദേഹവും ചെയ്തു. നായികയ്ക്ക് അധികം പ്രാധാന്യം ഇല്ലാത്ത ചിത്രത്തിൽ അല്പം പ്രാധാന്യമുള്ള കഥാപാത്രത്തെ ചെയ്തത് നോ മേഴ്സിയിൽ ഒക്കെ അഭിനയിച്ച യൂ ഡാ ഇൻ ആണ്. തന്നാലാവും വിധം സംഭാവന അവരും നൽകി. അല്പം രസകരമായ എന്നാൽ പ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച ജോ ജെ യൂൻ, തന്റെ കഴിവിനും മേലെയുള്ള സംഭാവന നൽകി.  
അധികം ആഴമുള്ള കഥയുമൊന്നും പ്രദാനം ചെയ്യുന്നില്ലായെങ്കിലും ഒരു തവണ ആസ്വദിച്ചു കാണാൻ കഴിയുന്ന high octane action thriller. മടിച്ചു നിൽക്കാതെ ആസ്വദിക്കുക.

എൻറെ റേറ്റിങ്7.3 ഓൺ 10

Wednesday, February 1, 2017

228. Raees (2017)

റയീസ് (2017)



Language : Hindi
Genre : Action | Crime | Drama | Thriller
Director : Rahul Dholakia
IMDB : 7.9


Raees Theatrical Trailer


ചിത്രം അനൗൺസ് ചെയ്ത മുതൽക്കു തന്നെ ഷാരൂഖ് ഖാൻ ഫാൻസിനിടയിലും പ്രേക്ഷകർക്കിടയിലും ഒരു ഓളം സൃഷ്ടിക്കാൻ കഴിഞ്ഞ ചിത്രമാണ് റയീസ്. അബ്ദുൽ ലത്തീഫ് എന്ന ക്രിമിനലിൻറെ ജീവിതകഥ ആണ് സിനിമയാക്കുന്നത് എന്ന ഒരു കിംവദന്തി ആദ്യം പരന്നിരുന്നെങ്കിലും അതെല്ലാം സിനിമാവക്ത്താക്കൾ നിഷേധിച്ചിരുന്നു. അതിനാൽ ഇതൊരു സ്വതന്ത്ര സിനിമയായി കണക്കാക്കാം. ക്രിട്ടിക്കുകൾ വാഴ്ത്തിയ പർസാനിയ എന്ന ചിത്രത്തിന് ശേഷം രാഹുൽ ധോലാക്യ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് റയീസ്. ഷാരൂഖ് ഖാനു പുറമെ, നവാസുദ്ധീൻ സിദ്ദിഖി പാകിസ്ഥാനി സീരിയൽ നടി മാഹിറ ഖാൻ, മുഹമ്മദ് സീഷാൻ അയൂബ്, അതുൽ കുൽക്കർണി, നരേന്ദ്ര ജാ തുടങ്ങി ഒരു നീണ്ട നിര തന്നെ സിനിമയിൽ വേഷമിട്ടിട്ടുണ്ട്. രാം സമ്പത് സംഗീതം നിർവഹിച്ചിരിക്കുന്നു.

മദ്യം നിരോധിത സംസ്ഥാനമായ ഗുജറാത്തിലെ റയീസ് എന്ന ഒരു കള്ളുകച്ചവടക്കാരൻറെ ഉയർച്ചയുടെയും താഴ്ചയുടെയും കഥയാണ് റയീസ് എന്ന് തന്നെ പേരുള്ള ഈ ചിത്രം പറയുന്നത്. 

ടൈറ്റിൽ റോളിൽ വന്ന ഷാരൂഖ് ഖാൻ, നഷ്ടപ്പെട്ട നടൻ എന്നുള്ള പ്രതാപം തിരിച്ചു പിടിക്കാനായി ഫാനിലൂടെ ശ്രമിക്കുകയും റയീസിലൂടെ പൂർത്തീകരിക്കുകയും ചെയ്തു. വളരെ മികച്ച പ്രകടനം തന്നെയായിരുന്നു എന്നെനിക്ക് നിസംശയം പറയാൻ കഴിയും. ഇമോഷനൽ സീനുകളിലും കലിപ്പ് സീനുകളിലും   അദ്ദേഹം മസാലപ്പടങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു മുൻപുള്ള ഷാരൂഖിനെ കാണുവാൻ സാധിച്ചു. ആക്ഷൻ രംഗങ്ങളിലും മികവ് പുലർത്തി.
നവാസുദ്ധീൻ സിദ്ദിഖിയും തൻറെ കഥാപാത്രത്തെ മികച്ചതാക്കി, പക്ഷെ, അദ്ദേഹത്തിൻറെ സ്‌ക്രീൻസ്‌പേസ് വളരെ കുറവായിരുന്നു, പ്രത്യേകിച്ച് രണ്ടാം ഭാഗത്തിൽ.
സാദിഖ് എന്ന റയീസിന്റെ സുഹൃത്തും സന്തതസഹചാരിയെയും അവതരിപ്പിച്ച മുഹമ്മദ് സീഷാൻ തന്റേതായ ഒരു മുദ്ര പതിപ്പിക്കാൻ കഴിഞ്ഞു. 
നായികയെ അവതരിപ്പിച്ച മാഹിറ ഖാൻ, ഒരു പുതുമുഖ നടിയുടെ അങ്കലാപ്പുകൾ ഇല്ലാതെ തന്നെ ചെയ്തു തീർത്തു. ഒരു നായികയ്ക്ക് വേണ്ട സൗന്ദര്യവും ലുക്കും ഇല്ലായെന്നുള്ളത് ഒരു പോരായ്മയായി തോന്നുന്നു. ഭാരതത്തിലെന്താ നടിമാർ ഒന്നുമില്ലായിരുന്നുവോ എന്ന ചോദ്യം മാത്രം അവശേഷിക്കുന്നു. 
അതുൽ കുൽക്കർണിയും തന്റെ കഥാപാത്രത്തെ നന്നായി തന്നെ അവതരിപ്പിച്ചു. നിരവധി കഥാപാത്രങ്ങൾ ചിത്രത്തിലൂടെ മിന്നി മറഞ്ഞു പോകുന്നുണ്ട്, അവർ എല്ലാവരും മോശം പറയിക്കാത്ത രീതിയിൽ തന്നെ അഭിനയിച്ചു, തങ്ങളുടെ ഭാഗം പൂർത്തീകരിച്ചു.

കഥാകൃത്തുകളിൽ രാഹുൽ ധോലാക്യ കൂടാതെ മൂന്നു പേർ കൂടി ഉണ്ടായിരുന്നു. കുഴപ്പമില്ലാത്ത കഥയായിരുന്നുവെങ്കിലും, ഒരു മികച്ച തിരക്കഥ ഇല്ലാതെ പോയത് ഒരു പോരായ്മ തന്നെയാണ്. പ്രത്യേകിച്ച് രണ്ടാം പകുതിയിൽ കൈവിട്ട രീതിയിൽ  ക്ളൈമാക്സിനോടടുപ്പിച്  പഴയ ഊർജ്ജം തിരിച്ചെടുത്തു. അനാവശ്യമായി തിരുകി കയറ്റിയ പാട്ടുകൾ ആയിരുന്നു വേറൊരു പോരായ്മ. ചില പാട്ടുകളുടെ ആവശ്യകത ഉണ്ടോ എന്ന് തോന്നി പോവും. ആക്ഷൻ സീനുകൾ ചിലതു കൊള്ളാമായിരുന്നുവെങ്കിലും, സ്പൈഡർമാൻ ബാധ ഷാരൂഖിനെ പിടികൂടിയിരുന്ന കാരണം ചിലന്തി വലിഞ്ഞു കയറുന്ന മാതിരിയാണ് കെട്ടിടങ്ങൾ കയറിയത് (പാർകൗർ ടെക്നിക്)   പിന്നെ പറന്നും.. അതൊക്കെ ഒഴിവാക്കിയിരുന്നെങ്കിൽ ഒരു മികച്ച ആക്ഷൻ സീനുകൾ ഉണ്ടാകുമായിരുന്നു. ലോജിക്കുകൾ ചിലയിടത്ത് സംവിധായകൻ മറന്നു പോയി എന്ന് തോന്നും.
പശ്ചാത്തല സംഗീതം, ഒരു രക്ഷയുമില്ലായിരുന്നു. കഥയോടും സിനിമയോടും ഇഴുകി ചേർന്നുള്ള പശ്ചാത്തല സംഗീതം. രാം സമ്പത് ആണോ ചെയ്തതെന്നറിയില്ല. എന്തായാലും പാട്ടുകളേക്കാൾ മികച്ചു നിന്ന സംഗീതം ആയിരുന്നു പശ്ചാത്തലത്തിൽ ഉപയോഗിച്ചതെന്നത് ചിത്രത്തിൻറെ ആഖ്യാനത്തെ കുറെയൊക്കെ സഹായിച്ചു.
രാം സമ്പത്തിന്റെ പാട്ടുകൾ തരക്കേടില്ല എന്ന് മാത്രമേ പറയാൻ കഴിയുകയുള്ളൂ. സാലിമാ രസമുണ്ടായിരുന്നു കേൾക്കാൻ, പക്ഷെ അനവസരത്തിൽ ഉപയോഗിച്ചു ശരിക്കും ആ പാട്ട് സിനിമക്ക് ആവശ്യമില്ലായിരുന്നു താനും.

റയീസ് എന്ന കഥാപാത്രം നായകനാണോ വില്ലനാണോ എന്ന ഒരു ചോദ്യം പ്രേക്ഷകർക്ക് വിട്ടു കൊടുത്തിട്ടാണീ ചിത്രം അവസാനിക്കുന്നത്.

ഒരു സാധാരണ പ്രേക്ഷകന് ഒരു തവണയും ഡൈ ഹാർഡ് ഷാരൂഖ് ഖാൻ ഫാനിനു തിമിർക്കാനും പറ്റിയ സിനിമ ആണ് റയീസ്. കുറച്ചു കൂടി മികച്ച കെട്ടുറപ്പും അതിനൊത്ത മികച്ച സംവിധാനം ഉണ്ടായിരുന്നുവെങ്കിൽ ഒരു ക്ലാസ്-മാസ് ചിത്രമായി മാറിയേനെ...

എൻറെ  റേറ്റിങ് : 7.0/10.0