Cover Page

Cover Page

Friday, December 30, 2016

217. Passengers (2016)

പാസഞ്ചർസ് (2016)



Language : English
Genre : Adventure | Drama | Romance
Director : Morten Tyldum
IMDB : 7.0

Passengers Theatrical Trailer


2015ൽ ഓസ്കാർ അവാർഡ് ലഭിച്ച ദി ഇമിറ്റേഷൻ ഗെയിം എന്ന ചിത്രത്തിൻറെ സംവിധായകൻ ആണ് മോർട്ടൻ ടൈൽടം. അദ്ദേഹം ആ ചിത്രത്തിന് ശേഷം സംവിധാനം ചെയ്യുന്ന ഒരു സൈഫൈ പ്രണയചിത്രമാണ് പാസ്സഞ്ചർസ്. ജെന്നിഫർ ലോറൻസ്, ക്രിസ് പ്രാറ്റ് എന്നീ രണ്ടു കഥാപാത്രങ്ങളെ കൂടാതെ ചെറിയ വേഷത്തിലെത്തുന്നത് ലോറൻസ് ഫിഷ്ബേൺ, മൈക്കൽ ഷീൻ.

സ്റ്റാർഷിപ് ആവലോൺ എന്ന ബഹിരാകാശ പേടകം 5000 യാത്രക്കാരെയും വഹിച്ചു ഹോംസ്റ്റെഡ് 2 എന്ന ഗൃഹത്തിലേക്ക് പോകുന്നു. 120 വർഷമാണ് യാത്രാദൈർഘ്യം അതിനാൽ എല്ലാ യാത്രക്കാരും ജോലിക്കാരും ഒരു ഹൈബർനേഷൻ പോടിൽ ആണ് . എന്നാൽ, 30 വർഷം പിന്നിട്ട യാത്രയ്ക്കിടയിൽ ബഹിരാകാശത്തുള്ള ഒരു താരാജാലവുമായി കൂട്ടിയിടിച്ചത് മൂലമുണ്ടായ ആഘാതത്തിൽ ഒരു പോഡ് പ്രവർത്തനരഹിതമാകുന്നു. 90 വർഷം മുൻപ് തന്നെ ഉറക്കത്തിൽ നിന്നും എഴുന്നേൽക്കുന്ന മെക്കാനിക്കൽ എഞ്ചിനീയർ ആയ ജിം പ്രെസ്റ്റൺ ആണ് ആ ഹതഭാഗ്യൻ. കേടായ ആ പോഡ് ശരിയാക്കാൻ പഠിച്ച പണി പതിനെട്ടും നോക്കുന്ന ജിം, ആ ഉദ്യമത്തിൽ പരാജയപ്പെടുന്നു. പിന്നീട്, ആശയെല്ലാം കൈവിട്ട ജിം, തനിക്കൊരിക്കലും താൻ സ്വപ്നം കണ്ട ജീവിതം അനുഭവിക്കാൻ കഴിയില്ല എന്ന യാഥാർഥ്യം തിരിച്ചറിയുന്നു. അലക്ഷ്യമായി ആ പേടകത്തിൽ തനിയെ ജീവിച്ചു കൊണ്ടിരിക്കുന്ന ജിമ്മിന് കൂട്ടായി ഒരു ആർതർ എന്ന് പേരുള്ള റോബോട്ട് ബാർടെണ്ടർ മാത്രമാണുള്ളത്. ആത്മഹത്യാ വരെ ചിന്തിച്ച ജിം അറോറ എന്ന പെണ്‍കുട്ടിയെ ഒരു പോഡില്‍ ഉറങ്ങുന്നത് കണ്ടു. ഒരു പത്രപ്രവര്‍ത്തകയും എഴുത്തുകാരിയുമായ അറോറയെ കണ്ട മാത്ര തന്നെ ജിം പ്രണയത്തിലായി. അവരുടെ നര്‍മം കലര്‍ത്തിയുള്ള  സംസാരം, ജീവിതത്തെ പറ്റിയുള്ള വീക്ഷണങ്ങള്‍ നിറഞ്ഞ വീഡിയോകള്‍ കണ്ട ജിമ്മിനു തനിക്കൊരു കൂട്ടാകുമെന്നു വിശ്വസിച്ചു. അങ്ങിനെ ജിം, അവളുടെ പോഡ് തുറക്കാം എന്ന് തീരുമാനിക്കുകയും, ആര്‍തറിനോട് പറയുകയും ചെയ്യുന്നു. 

ജിം, ആ പോഡ് തുറക്കുമോ? അവര്‍ എങ്ങിനെ അതിനുള്ളില്‍ ജീവിക്കും? അവര്‍ക്ക് തങ്ങളുടെ പോഡില്‍ തിരിച്ചു കയറി, ഹോംസ്റ്റട് എന്ന സ്വപ്നതുല്യമായ ഗ്രഹത്തില്‍ എത്താന്‍ കഴിയുമോ? അവരുടെ പ്രണയം സഫലീകരിക്കുമോ? അവര്‍ എന്താണ് 90 വര്‍ഷങ്ങളില്‍ അഭിമുഖീകരിക്കാന്‍ പോകുന്ന പ്രശ്നങ്ങള്‍. എന്നിങ്ങനെ നീളുന്നു ഒരായിരം ചോദ്യങ്ങൾ. അതിനു ചിത്രം കണ്ടു തന്നെ അറിയണം.

ആദ്യമേ, ചിത്രത്തിൽ പ്രധാനമായും ക്രിസ് എന്ന ഒരൊറ്റ കഥാപാത്രം മാത്രവും പിന്നീട് മൈക്കൽ ഷീൻ തുടർന്ന് ജെന്നിഫർ ലോറൻസും വരുന്നു. തുടക്കം മുതൽ ക്രിസ് എന്ന നടന്റെ കഴിവുകൾ ശരിക്കും പരിശോധിക്കുന്നുണ്ട്. ഒരു മുഴുനീള സിനിമയുടെ ഭൂരിഭാഗവും ക്രിസ് തന്റെ ചുമലിലേന്തുന്നുണ്ട്. അതിൽ പരിപൂർണ വിജയവും ആണദ്ദേഹം. കാരണം, നമുക്ക് ഒരു നിമിഷം പോലും ബോറടിക്കാതെയുള്ള കഥപറിച്ചിലും അഭിനയവും. ഒരു ഗ്രഹത്തിൽ ഏകാകി ആയി ജീവിക്കുക എന്നത് ഓരോ മനുഷ്യനെ സംബന്ധിച്ച് വളരെയധികം ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്.  അത് തന്റെ അഭിനയത്തിലൂടെ ക്രിസ് തെളിയിച്ചു. വികാരം,  പ്രണയസീനുകളിലും അദ്ദേഹം മികച്ചു നിന്നു. 

ജെന്നിഫർ ലോറൻസ്, ഒരൊന്നൊന്നര സൗന്ദര്യം തന്നെയായിരുന്നു. അഭിനയത്തിന്റെ കാര്യം പിന്നെ പറയേണ്ട ആവശ്യമില്ലല്ലോ. അറോറ എന്ന കഥാപാത്രം എല്ലാ അർത്ഥത്തിലും മികച്ചു നിന്നു. ക്രീസുമായി നല്ല ഒരു ഓൺ സ്‌ക്രീൻ കെമിസ്ട്രി ഉണ്ടായിരുന്നു. അവരുടെ പ്രേമം തുടിച്ചു നിൽക്കുന്ന സീനുകളും ഹൃദയഭേദക രംഗങ്ങളും നന്നായി തന്നെ അവതരിപ്പിച്ചു. അത്ര പ്രയാസമേറിയ കഥാപാത്രം ആണെന്ന് തോന്നിയില്ല.

ലോറൻസ് ഫിഷ്‌ബേൺ, മൈക്കൽ ഷീൻ രണ്ടു പേരും തന്റെ റോളുകൾക്ക് ആവശ്യമായ പ്രകടനം കാഴ്ച വെച്ചു. ഓരോ റോബോട്ട് ആയി അഭിനയിക്കുക അത്ര ചില്ലറ കാര്യമല്ലല്ലോ. അനായാസമായി മൈക്കൽ ഷീൻ അവതരിപ്പിക്കുകയും ചെയ്തു.

ജോൺ സ്പൈട്സ് എഴുതിയ കഥ, മോർട്ടൽ ടൈൽഡം സംവിധാനം ചെയ്‌തിരിക്കുന്നത്‌. ലോജിക്കുകൾ തൊട്ടു തീണ്ടാത്ത ഒരു കഥയാണ് ഈ ചിത്രത്തിനുള്ളത്. കൂടാതെ നിരവധി ക്ളീഷേ സീനുകളും. ഹിന്ദി സിനിമകളിലും മലയാള സിനിമകളിലും കാണാൻ കഴിയാവുന്ന ഒരു പ്രണയകഥ.  ഗ്രാഫിക്സ്, മുഖ്യകഥാപാത്രങ്ങളുടെ അഭിനയവും ഒന്നും ചിത്രത്തിൻറെ കെട്ടുറപ്പിനു സഹായം ചെയ്യുന്നില്ല. എന്നാൽ കഥയുടെ  പോരായ്മയെ ചോദ്യം ചെയ്യുന്നു. ഒരു വിഷ്വൽ എക്സ്പീരിയൻസ് തന്നെയാണ് ഈ ചിത്രം എന്ന കാര്യത്തിൽ തർക്കമില്ല. ബാക്ക്ഗ്രൗണ്ട് സ്‌കോർ മികച്ചു നിന്നു. ചിത്രത്തിൻറെ ഒഴുക്കിനു ചേർന്ന രീതിയിൽ തന്നെയാണ് തോമസ് ന്യൂമാൻ സംഗീതം ചെയ്തത്.

ഒരു മണിക്കൂറും അന്പത്തിയാറു മിനുട്ട് ദൈർഘ്യമുള്ള ചിത്രത്തിൻറെ അവസാന ഇരുപതു മിനുട്ട് നമ്മൾ ആരും പ്രതീക്ഷിക്കാത്ത രീതിയിലുള്ള സീനുകൾ അരങ്ങേറുന്നു. കുറച്ചൊക്കെ അവിശ്വസനീയമാണെങ്കിലും, പ്രതീക്ഷിക്കാത്ത ഒരു അവസാനം കൂടി ചിത്രം നൽകുന്നു.

എന്തൊക്കെ കഥയെയും പറ്റി കുറവുകൾ പറഞ്ഞാലും, അടുത്തിറങ്ങിയിരുന്ന  സൂപ്പർഹീറോ ചിത്രങ്ങളേക്കാൾ മുകളിൽ നിൽക്കുന്ന ചിത്രമാണ് പാസ്സഞ്ചർസ്.

ബോറടിക്കാതെ കണ്ടിരിക്കാൻ കഴിയുന്ന ചിത്രമാണ് പാസ്സഞ്ചർസ്. വലിയ സ്‌ക്രീനിൽ കണ്ടാൽ ഇഷ്ടപ്പെടുകയും ചെയ്യും എന്നാണു എനിക്ക് തോന്നുന്നത്. വിഷ്വലി ഗുഡ്, 

എന്റെ റേറ്റിംഗ് 6.9 ഓൺ 10

Wednesday, December 28, 2016

216. Dangal (2016)

ഡങ്കൽ (2016)



Language : Hindi
Genre : Action | Drama | Biography | Sports
Director : Nitesh Tiwari
IMDB : 9.2

Dangal Theatrical Trailer



ആമീർ ഖാൻ സിനിമ റിലീസ് ആയാൽ പ്രേക്ഷകർക്ക് ഇപ്പോഴും പ്രതീക്ഷയാണ്. അതും കൃത്യമായ ഇടവേളകളിൽ റിലീസ് ആകുമ്പോൾ, അതിനു മാറ്റ് കൂടുകയും ചെയ്യും. പി.കെ. എന്ന ബ്ലോക്ക്ബസ്റ്ററിനു ശേഷം ആമീർ ഖാൻ ഹരിയാനയിലെ മഹാവീർ സിംഗ് ഫോഗാട് എന്ന മുൻ ഗുസ്തിക്കാരനും ഇന്ത്യൻ കോച്ചുമായിരുന്ന ജീവിതം ആണ് സിനിമയാക്കാൻ വേണ്ടി തിരഞ്ഞെടുത്തത്.

മഹാവീർ സിംഗ് ഫോകട് ഹരിയാനയിലെ ബലാലി എന്ന ഗ്രാമത്തിൽ നിന്നും ഉള്ള ഒരു മികച്ച ഗുസ്തിക്കാരനായിരുന്നു (റെസ്ലർ). നാഷണൽ ലെവൽ ചാമ്പ്യനും ഗുസ്തിയെ നെഞ്ചോട് ചേർത്തു പിടിച്ച മഹാവീറിന് പട്ടിണി കാരണം ഗുസ്തി കൈവിടേണ്ടി വരുകയും ഹരിയാന ഇലക്ട്രിസിറ്റി ബോർഡിലെ ജീവനക്കാരനാകേണ്ടി വരുന്നു. തനിക്കു സാധിക്കാത്തത് തന്റെ മകനിലൂടെ സാധിക്കാം എന്ന് കരുതിയ മഹാവീറിന് ആദ്യം പിറക്കുന്നത് ഒരു പെൺകുഞ്ഞാണ്. ആകെ വിഷമത്തിലാകുന്ന മഹാവീറിന് അങ്ങിനെ നാല് പെൺകുഞ്ഞുങ്ങൾ ജനിക്കുന്നു. ഇതോടെ തന്റെ ലക്ഷ്യവും ആഗ്രഹവും കൈവിടുന്നു. പക്ഷെ അപ്രതീക്ഷിതമായ ഒരു സംഭവം അദ്ദേഹത്തിൻറെ ഉള്ളിലെ ആഗ്രഹങ്ങൾക്ക് ജീവൻ കൊടുക്കുന്നു. അങ്ങിനെ ഗീത, ബബിത എന്ന രണ്ടു മൂത്ത കുട്ടികളെ പരിശീലനം കൊടുക്കുവാൻ തുടങ്ങുന്നത്. ശേഷം ചരിത്രം.

തിരശീലയിൽ മുൻപിൽ നിൽക്കുന്നത് അമീർ ഖാൻ ആണെന്ന് ഒരിക്കൽ പോലും മനസ്സിൽ തോന്നുകയില്ല. മഹാവീർ സിംഗിന്റെ തന്നെ ജീവചരിത്രം കണ്മുന്നിൽ കാണുകയെന്ന തോന്നൽ ചിത്രത്തിലുടനീളം  ഉണ്ടാവും.അത്രയ്ക്കും കറയറ്റ അഭിനയം, ഒരു പക്ഷെ അദ്ദേഹം ജീവിക്കുകയാണെന്നു വരെ തോന്നി പോകും. 

ഗീത, ബബിത എന്നിവരുടെ കുട്ടിക്കാലം അവതരിപ്പിച്ച സൈറ വസീം, സുഹാനി ഭട്നാഗർ എന്നിവർ മികച്ച അഭിനയം ആണ് കാഴ്ച വെച്ചത്. രണ്ട് പേരുടെയും ആദ്യ ചിത്രമാണെന്ന് ഒരു തവണ പോലും നമുക്ക് അനുഭവപ്പെടില്ല.. അത്രയ്ക്ക് മികച്ചു നിന്നു അവരുടെ അഭിനയം. അത് മാത്രമല്ല ഒരു പ്രൊഫഷണൽ ഗുസ്തിക്കാർ കാണിക്കുന്ന അതെ രീതിയിൽ തന്നെ ഗുസ്തി പ്രകടനങ്ങളിൽ ഒക്കെ മികച്ചു നിന്നു.

ഇവരുടെ മുതിർന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് യഥാക്രമം സീരിയലിലും അത്യാവശ്യം സിനിമയിൽ ചെറു റോളുകൾ ചെയ്ത ഫാത്തിമ സന ഷേക്കും പുതുമുഖമായ സാനിയ മൽഹോത്രയുമാണ്. രണ്ടു പേരും തന്റെ റോളുകളും മികച്ചതാക്കി എന്ന് പറയാതെ തരമില്ല. റെസ്ലിങിൽ യാതൊരു മുൻപരിചയമില്ലാത്ത ഇവർ റെസ്ലിങിലും മികവുറ്റ പ്രകടനം കാഴ്‌ച വെച്ചു. വികാരപ്രകടനങ്ങളിൽ കൂടി മികച്ചു നിന്നു. കൂട്ടത്തിൽ സ്‌ക്രീൻസ്‌പേസ് കൂടുതൽ സന ഷെയ്ക്കിനായിരുന്നു. അവർ ഉജ്വലമായ പ്രകടനം കാഴ്ച വെച്ചു.

ഓംകാർ എന്ന മഹാവീറിന്റെ അനന്തിരവനെ അവതരിപ്പിച്ചു. ആ കുട്ടിയുടെ പ്രകടനവും  ഒന്ന് തന്നെയാണ്. ആയുഷ്മാൻ ഖുറാനയുടെ അനുജനായ അപാരശക്തി ഖുറാന ആണ് മുതിർന്ന ഓംകാർ ആയി അഭിനയിച്ചത്. ജ്യേഷഠന്റെ കഴിവുകൾ തനിക്കും കിട്ടിയിട്ടുണ്ട് എന്ന് തെളിയിച്ച അഭിനയം ആയിരുന്നു. കോമഡി ടൈമിങ്ങുൾപ്പടെ എല്ലാം മികച്ചതാക്കി രണ്ടു പേരും.

സീരിയലുകളിലൂടെ പ്രശസ്ത ആയ സാക്ഷി തൻവാർ ആണ് മഹാവീർ ഫോകടിന്റെ ഭാര്യയായ ദയയെ അവതരിപ്പിച്ചത്. നല്ല മികച്ച അഭിനയം തന്നെയായിരുന്നു. കൂടാതെ ഇന്ത്യൻ കോച് പ്രമോദ് കദം (സാങ്കല്പിക കഥാപാത്രം) അവതരിപ്പിച്ചത് ഗിരീഷ് കുൽക്കർണി. അദ്ദേഹം നല്ല പ്രകടനം ആണ് കാഴ്ച വെച്ചത്.

ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ നിരവധി അഭിനേതാക്കൾ അവതരിപ്പിച്ചു.  അവരെല്ലാവരും തങ്ങളുടെ ഭാഗം വളരെ കൃത്യമായും ഭംഗിയായും അവതരിപ്പിച്ചു എന്നുള്ളത് സത്യം. ഇതിനൊക്കെ കടപ്പെട്ടിരിക്കുന്നത് ഈ ചിത്രത്തിൻറെ കാസ്റ്റിംഗ് ഡയറക്ടറോടാവും (ഉണ്ടെങ്കിൽ), അത്രയ്ക്ക് മികച്ച കാസ്റ്റിംഗ് ആണ് ചിത്രത്തിലുടനീളംചെറിയ റോളുകൾ മുതൽ വലിയ റോളുകൾ വരെ മികച്ചതാക്കാൻ കഴിഞ്ഞ അഭിനേതാക്കളെ തിരഞ്ഞെടുത്ത കാസ്റ്റിംഗ് ഡയറക്ടർ ഒരു പ്രധാന ഭാഗം നിർവഹിച്ചിരിക്കുന്നു.

കൃപാശങ്കർ (ഇന്ത്യൻ കോച്ച്) അദ്ദേഹത്തിൻറെ സംഭാവന ഈ ചിത്രത്തിൽ വളരെ വലുതാണ്. കാരണം, ഈ സിനിമയിലെ ഗീതയേയും ബബിതയെയും അവതരിപ്പിച്ച നാല് പെൺകുട്ടികളെയും ആമീർ ഖാനെയും വിവാൻ ഭട്ടേനെയെയും ഗുസ്തി പഠിപ്പിച്ചു സ്‌ക്രീനിൽ ഒരു തെറ്റ് കൂടിയും കണ്ടുപിടിക്കാൻ കഴിയാത്ത രീതിയിൽ അവതരിപ്പിച്ചത്, ഇദ്ദേഹത്തിന്റെ കൂടി കഴിവാണ്. അത് അഭിനന്ദിച്ചേ തീരൂ.

മഹാവീർ ഫോകടിന്റെ ജീവചരിത്രം ങ്ക എന്ന സിനിമയാക്കി എഴുതിയത് നാല് പേരാണ്. സംവിധായകനായ നിതേഷ് തിവാരിയും, പീയൂഷ് ഗുപ്ത, ശ്രേയസ് ജെയിൻ, നിഖിൽ മെഹറോത്ര എന്നിവരാണ്. മികച്ച എഴുത്തു എന്ന് തന്നെ പറയേണ്ടി വരും. സംഭാഷണങ്ങളും നല്ല രീതിയിൽ തന്നെ എഴുതി ചേർത്തിരിക്കുന്നു. അനാവശ്യമായ ഒരു സംഭാഷണം പോലും കണ്ടെത്താൻ കഴിയില്ല. 
വളരെയധികം സാമൂഹിക വ്യവസ്ഥിതികൾ ചോദ്യം ചെയ്യുന്ന ചിത്രം കൂടിയായിരുന്നു ഇത്. ഭാരതത്തിൽ പൊതുവെ കണ്ടു വരുന്ന സ്ത്രീകൾക്കെതിരെയുള്ള വിരോധം, പെൺകുഞ്ഞുങ്ങൾ അല്ലെങ്കിൽ സ്ത്രീകൾ എന്തിനാണ് എന്ന് സമൂഹം ചിന്തിക്കുന്നത് ഒരു കൊച്ചു കുട്ടിയുടെ കണ്ണിലൂടെ കാട്ടുന്നത് ഒക്കെ മികച്ചു നിന്നു. ക്രിക്കറ്റ് ഒഴിച്ചുള്ള കായികയിനത്തിനോടും നീതിപാലകർ കാട്ടുന്ന അവജ്ഞ ഒക്കെ മികച്ചു രീതിയിൽ കാണാൻ കഴിഞ്ഞു. പക്ഷെ, ഈ കാര്യങ്ങൾ എല്ലാം മുൻപും പല ചിത്രങ്ങളിൽ വന്നിട്ടുമുണ്ട്. അത് കൊണ്ട് പുതുമ തോന്നിയില്ല. സംവിധാനം മികച്ചു എന്നിരുന്നാലും, അവസാന സീനുകളിൽ ഒരുആവേശം ചോർന്നത് പോലെ തോന്നി.
എടുത്തു പറയേണ്ട ഒന്ന് എന്താണെന്ന് വെച്ചാൽ ബോറടിക്കാനുള്ള ഒന്നുമില്ലായിരുന്നുവെങ്കിലും സിനിമയ്ക്ക് നല്ല നീളം തോന്നിപ്പിച്ചു. പല തവണ ഞാൻ ചിന്തിക്കുകയും ചെയ്തു.  അത്രയ്ക്ക് ദൈർഘ്യം തോന്നിപ്പിച്ചു. ചിത്രസംയോജകനായ ബാലു സലൂജ  കുറച്ചു കൂടി ശ്രദ്ധ പതിപ്പിച്ചിരുന്നു എങ്കിലെന്നു  തോന്നിപ്പോയി.


മലയാളത്തിലെ തന്മാത്രയ്ക്ക് കൂടാതെ നിരവധി പ്രമുഖ ചിത്രങ്ങൾക്കു സേതു ശ്രീറാം ആണ് ഡങ്കലിന്റെ ക്യാമറ കൈകാര്യം ചെയ്തത്. പഞ്ചാബിലെ ഗ്രാമങ്ങളും മത്സരങ്ങളുമെല്ലാം നല്ല മനോഹരമായി ഒപ്പിയെടുത്തു ചിത്രത്തിൻറെ മനോഹാരിത വർധിപ്പിച്ചു. അതിവിശേഷം എന്ന് പറയേണ്ടൂ. 
പ്രീതം ചക്രവർത്തിയുടെ സംഗീതം മനോഹരമായിരുന്നു. പശ്ചാത്തല സംഗീതവും അതേ, പാട്ടുകളും അതേ, രണ്ടും ഒന്നിനൊന്നു മെച്ചപ്പെട്ടതായിരുന്നു. ദലേർ മെഹന്ദി പാടിയ ഡങ്കൽ എന്ന പാട്ടു തീയറ്റർ പ്രകമ്പനം കൊള്ളിക്കുന്ന ഒന്നായിരുന്നു.

ടീംവർക്കും കഴിവും പ്രകടനങ്ങളും ഒത്തു ചേർന്ന ഒരു മനോഹരമായ ഒരു ചിത്രമാണ് ഡങ്കൽ. എക്കാലത്തെയും മികച്ച Sport-Biopic-Inspirational Movie ആയി കണക്കാക്കപ്പെടേണ്ട ചിത്രം തന്നെയാണ് ഡങ്കൽ. പക്ഷെ, കായികയിനത്തിൽ ഡങ്കലിനു മേലെ നിൽക്കുന്ന ചിത്രങ്ങൾ മുന്പിറങ്ങിയിട്ടുമുണ്ടെന്ന കാര്യം ഇവിടെ പറഞ്ഞു കൊള്ളുന്നു.

എൻറെ റേറ്റിങ് 8.2 ഓൺ 10

Sunday, December 25, 2016

215. Rogue One - A Star Wars Story (2016)

റോഗ് വൺ - എ സ്റ്റാർ വാർസ് സ്റ്റോറി (2016)




Language : English
Genre : Action | Adventure | Comedy | Sci-Fi
Director : Gareth Edwards
IMDB : 8.2

Rogue One Theatrical Trailer


ഞാൻ ഒരു സ്റ്റാർ വാർസ് ഫാൻ അല്ല, ഒരു ഫോളോവറും അല്ല. എന്റെ ജീവിതത്തിൽ ആകെ ഇതും ചേർത്തു മൂന്നു സ്റ്റാർ വാർസ് മാത്രമേ കണ്ടിട്ടുള്ളൂ. അത് കൊണ്ട് തന്നെ ഈ ചിത്രം കാണാൻ തീയറ്ററിൽ പോകുമ്പോൾ ഒരു പ്രതീക്ഷ പോലും വെച്ചില്ല എന്നത് സത്യം. ഈ സിനിമയുടെ സംവിധായകനായ ഗാരത് എഡ്വാർഡ്‌സിന്റെ ഒരു സിനിമയെ ഇതിനു മുൻപ് കണ്ടിട്ടുള്ളൂ, അതാണെങ്കിൽ (ഗോഡ്സില്ല) തീരെ ഇഷ്ടപ്പെട്ടതുമില്ല.

കഥയിലേക്ക്‌ വരാം. ശാസ്ത്രജ്ഞനായ ഗേലൻ ഭാര്യയും കുട്ടിയുമായി ലാമു എന്ന ഗ്രഹത്തിൽ ഒളിച്ചു താമസിക്കുന്നു. ആരിൽ നിന്നും ഒളിച്ചു താമസിക്കുന്നുവോ അവർ തന്നെ അത് കണ്ടു പിടിക്കുന്നു. ഡെത്ത് സ്റ്റാർ എന്ന ഗ്രഹങ്ങൾ നശിപ്പിക്കുന്ന ഒരു ആയുധം പൂർത്തീകരിക്കണം എന്ന ആവശ്യം ആയിരുന്നു അവരുടേത്. ഭാര്യയെ കണ്മുന്നിൽ വെച്ച് കൊല്ലുകയും പക്ഷെ ജെയ്ൻ എന്ന അവരുടെ കുട്ടി  രക്ഷപെടുകയും ചെയ്യുന്നു. ഗെരേര എന്ന ഒരു വിപ്ലവകാരികളുടെ തലവൻ ആണ് രക്ഷപെടുത്തുന്നത്. 

പതിനഞ്ചു വർഷങ്ങൾക്കു ശേഷം റിബൽ അലയന്സിന് വേണ്ടി ജെയ്നും കൂടെ ഇന്റലിജൻസ് ഓഫീസർ കാശിയാനും പിന്നെ ഒരു ഡ്രോയിഡും കൂടെ ഈടു ഗ്രഹത്തിലുള്ള ഗേലനെ കണ്ടു പിടിക്കാനായി പോകുന്നു. ഡെത് സ്റ്റാർ എന്ന ആയുധം എങ്ങിനെയും ഉപയോഗിക്കാതിരിക്കാനാണ് അവർ ശ്രമിക്കുന്നത്. അവിടെ വെച്ച് അവരുടെ ഉദ്യമത്തിന് സഹായത്തിനായി കുറച്ചു പേർ കൂടി ചേരുന്നു. ഇവരുടെ ഉദ്യമം സഫലമാവുമോ ? തിന്മയുടെ മേൽ നന്മയ്ക്കു വിജയം നേടാൻ സാധിക്കുമോ എന്ന ചോദ്യം പൂരിപ്പിക്കുന്നതാണ് ശേഷഭാഗം.

സ്ഥിരം ഉള്ള സ്റ്റാർ വാർ കഥയൊക്കെ ആണെങ്കിലും പൂർണമായും ആക്ഷന് പ്രാധാന്യം കൊടുത്താണ് അവതരിപ്പിച്ചിരിക്കുന്നത്. തുടക്കം മുതൽ അവസാനം വരെയും രസച്ചരട് പൊട്ടാതെ കാത്തു സൂക്ഷിച്ചതാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം.ഒരു ഡാർക് മൂഡിൽ അവതരിപ്പിച്ച ചിത്രത്തിൽ അത്യാവശ്യത്തിനു കോമഡിയും ആക്ഷനും സെന്റിമെൻറ്സും സമന്വയിപ്പിച്ചിട്ടുണ്ട്. ഗ്രെഗ് ഫ്രേസർ നിർവഹിച്ച ക്യാമറവർക്ക് മികച്ചു നിന്നു. മൈക്കൽ ജ്യാചിനോയുടെ പശ്ചാത്തല സംഗീതം സംഭവബഹുലമായിരുന്നു. നല്ല മൂഡ് ഉണ്ടാക്കി, ചിത്രത്തിനോട് ചേർന്ന് നിന്നു.

മുഖ്യ കഥാപാത്രമായ ജെയ്‌നിനെ അവതരിപ്പിച്ചത് ഫെലിസിറ്റി ജോൺസ് ആണ്. തന്റെ കഥാപാത്രത്തിനെ നീതീകരിച്ചോ എന്ന് ചോദിച്ചാൽ, ഒരു പരിധി വരെ അവർ നന്നായി അവതരിപ്പിച്ചു എന്ന് പറയേണ്ടി വരും. കാരണം, ആക്രമണോത്സുകമായ ഒരു കഥാപാത്രമാണ് ജെയ്‌നിന്റെത്, ആ നിലയ്‌ക്കെത്തിക്കാൻ മുഴുവനും ഒരു കൃത്രിമ മുഖഭാവം ആയിരുന്നു ഫെലിസിറ്റിയുടേത്. അത് അല്പം കല്ലുകടിയായി തോന്നി.
കസിയൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഡിയാഗോ ലൂണ. അയാൾ നന്നായി തന്നെ തൻറെ ജോലി ചെയ്തു. 
ഡോണി യെൻ, ഒരു അന്ധനായ പോരാളിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ ഇൻട്രോ ആക്ഷൻ സീൻ, ബഹു കേമം. വളരെയധികം ഇഷ്ടമായ ഒരു സീൻ തന്നെയായിരുന്നു അത്.
ഫോറസ്ററ് വിറ്റെക്കർ ചെറുതാണെങ്കിലും മുഖ്യമായ കഥാപാത്രത്തെ അവതരിപ്പിച്ചു.
മാഡ്‌സ് മിക്കൽസൻ, ശാസ്ത്രജ്ഞനും ജെയ്‌നിന്റെ അച്ഛന്റെ വേഷവും മികച്ച രീതിയിൽ അവതരിപ്പിച്ചു. പക്ഷെ സ്‌ക്രീൻസ്‌പേസ് വളരെ കുറവായിരുന്നു.
നിരവധി കഥാപാത്രങ്ങൾ വന്നു മിന്നി മാഞ്ഞു പോകുന്നുണ്ടെങ്കിലും അവരെയൊന്നും അറിയാത്തതു കൊണ്ട് പ്രതിപാദിക്കുന്നില്ല.എന്നിരുന്നാലും ആരും അവരുടെ കഥാപാത്രങ്ങൾ മോശമാക്കിയില്ല എന്ന അഭിപ്രായമാണ് എന്റേതു.

മുൻപത്തെ സ്റ്റാർ വാർസ് കണ്ടിട്ടില്ലാത്തവർക്കും കണ്ടവർക്കും ഒരു പോലെ കാണാൻ കഴിയുന്ന ഒരു ചിത്രമാണ് റോഗ് വൺ. ഒരു സൈഫൈ ആക്ഷൻ ചിത്രം എന്നതു മനസ്സിൽ വെച്ച് കാണാൻ തുടങ്ങിയാൽ തീർച്ചയായും ഇഷ്ടപ്പെടും. 133 മിനുട്ടുകളും ബോറടിക്കാതെ കാണാൻ കഴിയുന്ന ഒരു എന്റർറ്റൈനർ ആണ് ഇത്.

എൻറെ റേറ്റിംഗ് 8 ഓൺ 10

Tuesday, December 20, 2016

214. Sully (2016)

സള്ളി (2016)



Language : English
Genre : Biography | Drama
Director : Clint Eastwood
IMDB : 7.6

Sully Theatrical Trailer



മരണത്തെ മുഖാമുഖം കണ്ടിട്ടുള്ളവർ ഈ ഭൂമിയിൽ വിരളമാകാം. ഞാനും അത്ര ഘോരമല്ലായെങ്കിലും പല തവണ മരണത്തെ മുഖാമുഖം കണ്ടിട്ടുണ്ട്. നമ്മുടെ ഉടലിൽ ജീവൻറെ തുടിപ്പ് ഉണ്ടെന്നറിയുമ്പോൾ മനസിനുണ്ടാകുന്ന ഒരു സന്തോഷം. അറിയാവുന്ന എല്ലാ ദൈവങ്ങളോടും മാതാപിതാക്കളോടും ഒക്കെ നമ്മൾ നന്ദി പറഞ്ഞിട്ടുണ്ടാവും. ക്ലിന്റ് ഈസ്ററ് വുഡ് സംവിധാനം ചെയ്ത സള്ളിയിൽ നമുക്ക് അങ്ങിനെ നിരവധി ആളുകളെ കാണാൻ കഴിയും. പ്രവചിക്കാനാവുന്ന സന്ദർഭങ്ങളുള്ള ഒരു ചിത്രമായിട്ടു കൂടി നമ്മെ കാണുവാൻ പ്രേരിപ്പിക്കുന്ന നിരവധി ഘടകങ്ങളിൽ ഒന്ന് മാത്രമാണ് പ്രതീക്ഷ.

ജോലിക്കാരുൾപ്പടെ 155 യാത്രക്കാരെയും പേറി ക്യാപ്റ്റൻ സള്ളി തന്റെ വിമാനം ലഗോർഡിയ എയർപോർട്ടിൽ നിന്നും ഷാർലറ്റ് ഡഗ്ലസ് എയർപോർട്ടിലേക്ക് തിരിക്കുന്നു. എന്നാൽ സുഗമമായ യാത്ര എന്ന പ്രതീക്ഷക്കു മങ്ങലേൽപ്പിച്ചു പക്ഷികളുടെ കൂട്ടം വന്നു വിമാനത്തിൽ ഇടിച്ചു രണ്ടു എഞ്ചിനും തകരാറിലാകുന്നതോടെ നില പരുങ്ങലിലാവുന്നു. അടുത്തുള്ള എയർപ്പോർട്ടിലോ അല്ലെങ്കിൽ സ്വന്തം എയർപ്പോർട്ടിലോ തിരിച്ചിറക്കാം എന്ന നിർദേശം കൺഡ്രോൾ ടവറിൽ ലഭിക്കുകയും എന്നാൽ അത് അവഗണിച്ചു രക്തം കട്ട പിടിപ്പിക്കുന്ന തണുപ്പുള്ള ഹഡ്സൺ നദിയിൽ വിമാനം ഇറക്കി, എല്ലാവരെയും രക്ഷിക്കുന്നു. ഒരു നാട് മുഴുവൻ സള്ളിയെ നായകനായി വാഴ്ത്തുമ്പോഴും, അധികാരികളുടെ നിർദേശം പാടെ അവഗണിച്ച സള്ളിയെയും കോപൈലറ്റ് ജിഫ്രിയെയും പ്രതിക്കൂട്ടിലാക്കുന്നു. അവർ അതിനെ അതിജീവിക്കുമോ എന്നതാണ് കഥയുടെ ഇതിവൃത്തം.

ചെസ്‌ലി സള്ളൻബർഗർ അഥവാ സള്ളിയെ അവതരിപ്പിച്ച ടോം ഹാങ്ക്സ് ഒരു പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. മികച്ച അഭിനയം ആണ് അദ്ദേഹം കാഴ്ച വെച്ചത്. തന്റെ വൈകാരിക സംഘര്ഷങ്ങളും മറ്റും അദ്ദേഹം വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചു. ശരിക്കും പറഞ്ഞാൽ ടോം ഹാങ്ക്സ് എന്ന അതുല്യ നടന് ഈ ഒരു കഥാപാത്രം അധികം വെല്ലുവിളി ഉയർത്തുന്നില്ല എന്ന് പറയാൻ കഴിയും. എത്രയോ കഥാപാത്രങ്ങൾ അദ്ദേഹം അനശ്വരമാക്കിയിരിക്കുന്നു.
ജെഫ്‌റി എന്ന ഫസ്റ്റ് ഓഫീസറെ അവതരിപ്പിച്ച ആരോൺ എക്ക്ഹാർട് നല്ല രീതിയിൽ നടനം കാഴ്ച വെച്ച്. ഒരു പക്ഷെ ഡാർക് നൈറ്റിന് ശേഷം ആദ്യമായി ആവും അദ്ദേഹത്തിന് അഭിനയപ്രാധാന്യം ഉള്ള ഒരു റോൾ ലഭിക്കുന്നത്. അദ്ദേഹം അത് പാഴാക്കിയുമില്ല
ലോറ ലിന്നി ആണ് സള്ളിയുടെ ഭാര്യയായ ലോറിനെ അവതരിപ്പിച്ചത്. അധികം സ്‌ക്രീൻസ്‌പേസ് ഉണ്ടായിരുന്നില്ലയെങ്കിലും ഉള്ളത് നല്ല പോലെ തന്നെ അഭിനയിച്ചു തീർത്തു
മറ്റുള്ള എല്ലാ അഭിനേതാക്കളുടെ പ്രകടനത്തിലും അധികം പ്രശ്നങ്ങളൊന്നും തോന്നിയില്ല.

സള്ളിയും ജെഫ്രിയും എഴുതിയ ആത്മകഥയിൽ നിന്നും ആണ് ടോഡ് കോർമാനിക്കി സള്ളിയെന്ന ചിത്രത്തിന് കഥയെഴുതുന്നത്.അദ്ദേഹത്തിന്റെ തിരക്കഥയും ക്ലിന്റ് ഈസ്റ്റ്റ്വുഡിന്റെ കൃത്യതയാർന്ന സംവിധാനവും ഒരു ഡോക്യുമെന്ററിയിലേക്ക് ഒതുങ്ങി പോകാവുന്ന കഥയെ ഒരു ത്രില്ലർ ഡ്രാമ നിലയിൽ കൊണ്ട് വന്നു. ഒരു നിമിഷം പോലും വിരസതയ്ക്കു ഇടം കൊടുക്കാതെയുള്ള ചടുലതയും ആസ്വാദന നിലവാരവും ചിത്രത്തിനുണ്ടായിരുന്നു.
ക്ലിന്റിനു വേണ്ടി നിരവധി ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച ടോം സ്റ്റേൺ ആണ് ഈ ചിത്രത്തിനും ക്യാമറ കൈകാര്യം ചെയ്തത്. നിരവധി ഏരിയൽ ഷോട്ടുകളും ക്ളോസപ് ഷോട്ടുകളും കൊണ്ട് സമ്പന്നമായ ചിത്രം, ക്യാമറ എന്ന നിലയിൽ മികച്ചു നിന്നു.
ക്രിസ്റ്റീൻ ജേക്കബ് ആണ് സംഗീതം. വളരെ പതിഞ്ഞ താളത്തിലുള്ള പശ്ചാത്തല സംഗീതം കേൾക്കാൻ നല്ല രസമുണ്ടായിരുന്നു. മികച്ച ഓഡിയോഗ്രാഫിയും ചിത്രത്തിൻറെ മുതൽകൂട്ടാണ്.

ഇത് വരെ നിരവധി അവാർഡ് വാരിക്കൂട്ടിയ ചിത്രം, ബോക്സോഫീസിലും വളരെ നല്ല രീതിയിൽ ചലനം സൃഷ്ടിച്ചു. വെറും 60 മില്യൺ മുതല്മുടക്കിറങ്ങിയ ചിത്രം 229 കോടിയോളം സംഭരിച്ചു. ഓസ്കാർ അവാർഡിലും സള്ളിയ്ക്കു ചലനമുണ്ടാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

എന്റെ റേറ്റിംഗ് 9.0 ഓൺ 10 

Sunday, December 18, 2016

213. The Invisible Target (Naam yi boon sik) (2007)

ഇൻവിസിബിൾ ടാർഗറ്റ് (നാം യി ബൂൺ സിഖ്) (2007)



Language : Cantonese
Genre : Action | Crime
Director : Benny Chan
IMDB : 6.8



Invisible Target Theatrical Trailer


അടി, വെടി, പുക പിന്നെ നല്ല ഉശിരൻ ഫൈറ്റും കാണണമെങ്കിൽ ബെന്നി ചാൻ സംവിധാനം ചെയ്ത ഈ ഹോംഗ് കോങ്ങ് സിനിമ കണ്ടാൽ മതി. ദി ഇൻവിസിബിൾ ടാർഗട് എന്ന പേരുള്ള ചിത്രത്തിൽ വു ജിങ്, നിക്കോളാസ് സെ, ഷോൺ യു, ജെയ്‌സീ ചാൻ, ആൻഡി ഓൺ തുടങ്ങിയ നിരവധി പ്രമുഖർ വില്ലന്മാരും നായകന്മാരുമായി വേഷമിടുന്നു.

നഗരത്തിൽ നിരവധി അപകടകരമായ കൊള്ളകൾ നടത്തി പോന്ന റോണിൻ ഗാങ് എന്ന ഏഴംഗ സംഘത്തിനെ കുരുക്കിലാക്കാൻ വേണ്ടി മൂന്നു വ്യത്യസ്ത തലങ്ങളിൽ നിന്നുമുള്ള പോലീസ് ഓഫീസർ അണി ചേരുന്നതായാണ് കഥ.

ജാക്കീ ചാന്റെ മകൻ ആയ ജെയ്‌സീ ചാൻ ഈ ചിത്രത്തിൽ മൂന്നു നായകരിൽ ഒരാളായി വേഷമിടുന്നു. അഭിനയം തരക്കേടില്ല.. പക്ഷെ അച്ഛന്റെ അത്ര ആക്ഷനൊന്നുമില്ല. നിക്കോളാസ് സെ ഒരു ആക്രമണോത്സുക പോലീസുകാരനായും ഷോൺ യൂ പോലീസ് ഇൻസ്പെക്ടരും വേഷമിടുന്നു.. രണ്ടു പേരും തന്റെ റോളുകൾ നല്ല രീതിയിൽ തന്നെ കൈകാര്യം ചെയ്തു. ആക്ഷനും ഇമോഷനുകൾക്കും മൂന്നു പേരുടെയും റോളുകളിൽ അവർ മികച്ചു നിന്നു. വു ജിങ് കൊള്ളസംഘത്തിന്റെ തലവനായി അഭിനയിച്ചു. സത്യം പറഞ്ഞാൽ, നല്ല അറുബോർ അഭിനയമായിരുന്നു. ഓവർ അഭിനയവും കണ്ണുരുട്ടി കാണിക്കലുമായിരുന്നു ടിയാന്റെ ചേഷ്ടകൾ. പക്ഷെ ആക്ഷനിൽ അദ്ദേഹം മികച്ചു നിന്നു. ആൻഡി ഓൺ, നല്ല ഒരു കഥാപാത്രവും ചെയ്തു.

കഥയിൽ അൽപം സസ്പെൻസ് ഒക്കെ ഒളിപ്പിച്ചു വെച്ച ഒരു ആക്ഷൻ  ചിത്രമാണ് ഇത്. പക്ഷെ, ഒരു ബോംബ് കഥയിലുപരി വലുതായൊന്നും തോന്നിപ്പിക്കാൻ കഴിഞ്ഞില്ല, ഊതിപ്പെരുപ്പിച്ച ബലൂൺ മാതിരിയാണ് ചിത്രം എനിക്ക് അനുഭവപ്പെട്ടത്. അൽപ സ്വല്പം കോമഡിയും നല്ല തകർപ്പൻ ആക്ഷൻ രംഗങ്ങൾ ഒഴിച്ച് നിർത്തിയാൽ കഥയ്ക്ക് അത്ര കണ്ടു വ്യക്തത കിട്ടുന്നില്ല എന്നത് സാരം. ബെന്നി ചാന്റെ മുൻ ചിത്രങ്ങളായ ന്യൂ പോലീസ് സ്റ്റോറിയും, ഹൂ ആം ഐയുടെയും ഒന്നും അരികത്തു നിൽക്കാൻ കഴിയില്ലായെന്നതാണ് ഒരു കാര്യം.

ചുമ്മാ ഒരു നേരമ്പോക്കിന് കാണാൻ കഴിയുന്ന ഒരു ആക്ഷൻ പടം.

എന്റെ റേറ്റിങ് 5.8 ഓൺ 10

Tuesday, December 13, 2016

212. The Girl With All The Gifts

ദി ഗേൾ വിത്ത് ഓൾ ദി ഗിഫ്റ്റ്സ്  (2016)


Language : English
Genre : Drama | Horror | Thriller
Director : Colm McCarthy
IMDB : 7.9

The Girl With All The Gifts Theatrical Trailer



ഈ വർഷം സോംബി ചിത്രത്തിൽ വലിയ മാറ്റം കൊണ്ട് വന്ന ഒരു ചിത്രമാണ് ട്രെയിൻ റ്റു ബുസാൻ. നിരൂപക പ്രശംസ എട്ടു വാങ്ങിയ ചിത്രം ആക്ഷനിലും ഇമോഷനിലും മികച്ചു നിന്നു. എന്നാൽ എം.ആർ. കാരി ബ്രിട്ടീഷ് എഴുത്തുകാരൻ എഴുതിയ നോവലിൻറെ ആവിഷ്കാരമാണ് ദി ഗേൾ വിത്ത് ഓൾ ദി ഗിഫ്റ്റ്സ്. വികാരങ്ങൾക്കും ഹൊറർ എലമെന്റുകൾക്കും പ്രാധാന്യം കൊടുത്ത ഒരു പോസ്റ്റ് അപ്പോകാലിപ്റ്റിക് സോംബി ഹൊറർ ചിത്രമാണ് ഇത്. വെറും ഒരു ട്രെയിലറിൻറെ പിൻബലത്തിൽ മാത്രമാണ് ഈ ബ്രിട്ടീഷ് ചിത്രം കാണാൻ തീയറ്ററിൽ കയറിയത്.

ഒരു ഫങ്കൽ ഇൻഫെക്ഷൻ മൂലം ലോകത്താകമാനമുള്ള ആളുകൾ സോംബികളായി മാറുകയും ഒരു മിലിട്ടറി സംഗീതത്തിൽ അതിനു മറുമരുന്ന് കണ്ടുപിടിക്കാൻ വേണ്ടി ഒരു ശാസ്ത്രജ്ഞ പരീക്ഷണം നടത്തുകയും ചെയ്യുന്നു. അവിടെ രണ്ടാം തലമുറയിലുള്ള സോംബി കുട്ടികളെ പഠിപ്പിക്കുകയും അതിലൂടെ അവർക്കു ചിന്തിക്കാനുള്ള കഴിവ് കൂട്ടുവാനുമായി അധ്യാപകരുണ്ട്. പക്ഷെ, ഇവരുടെ സങ്കേതം സോംബികൾ അതിക്രമിച്ചു കടക്കുന്നത് മൂലം അവർക്കു പലായനം ചെയ്യേണ്ടി വരുന്നു. ഇവിടെ നിന്നും കഥ ആകാശയുടെ മുൾമുനയിൽ നിർത്തുന്ന ചിത്രമായി മാറുന്നു.

ചിത്രത്തിലെ ഓരോ കഥാപാത്രങ്ങൾക്കും വ്യക്തമായ വ്യക്തിത്വം നൽകിയിട്ടുണ്ട് ചിത്രത്തിൽ. ഓരോ റോളിനും സന്ദർഭത്തിനും അതിന്റേതായ മികവും വ്യക്തതയും നൽകിയിട്ടുമുണ്ട്.
എല്ലാറ്റിനും മുകളിൽ തന്റെ കർത്തവ്യത്തിന് പ്രാധാന്യം കൽപ്പിക്കുകയും എന്നാൽ ഒരു മനുഷ്യനു വേണ്ട എല്ലാ വികാര വിചാരങ്ങളും ഉള്ള ഒരു മിലിട്ടറി ഓഫീസർ സെർജെന്റ് എഡി പാർക്സ് ആയി പാഡി കോൺസിഡിൻ. അദ്ദേഹം നന്നായിരുന്നു. നല്ല പരിചിതമായ  അദ്ദേഹത്തിന്റേത്.


ചിന്തിക്കാൻ കഴിവുള്ള സോംബി കുട്ടിയും, അധ്യാപികയോടുള്ള സ്നേഹവും ബഹുമാനവും കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന
മെലാനിയെ അവതരിപ്പിച്ച സീനിയ നെന്നുവ എല്ലാവരെയും ഞെട്ടിക്കുന്ന പ്രകടനം ആണ് കാഴ്ച വെച്ചത്. ആ കുട്ടിയുടെ അഭിനയം കണ്ടാൽ കണ്ണെടുക്കാനേ തോന്നില്ല. ഒരു പ്രത്യേക ഇഷ്ടവും തോന്നു നമുക്കാ കുട്ടിയോട്. അവൾ തന്നെയാണ് ചിത്രത്തിൻറെ പ്രധാന കഥാപാത്രവും നായികയും.

ഹെലൻ എന്ന അധ്യാപികയെ അവതരിപ്പിച്ച ജെമ്മ ആർട്ടർട്ടൻ തന്റെ കഥാപാത്രത്തെ മികവുറ്റ രീതിയിൽ അവതരിപ്പിച്ചു. വികാരം പ്രകടിപ്പിക്കുന്നതിലൊക്കെ മികച്ചുനിന്നു.

ഗ്ലെൻ ക്ളോസ്, കരോളിൻ എന്ന ഡോക്ടർ-ശാസ്ത്രജ്ഞയെ അവതരിപ്പിച്ചു. എങ്ങിനെയും സോംബി ഫങ്കസിനു മറുമരുന്ന് കണ്ടു പിടിക്കണം എന്ന ദൃഢചിന്തയിൽ മറ്റെല്ലാം മറക്കുന്ന ഒരു സ്വാർത്ഥയായി അവർ മികച്ച പ്രകടനം നടത്തി.
കീറാൻ എന്ന ഒരു പട്ടാളക്കാരനായി അഭിനയിച്ച ആളുടെ പേരറിയില്ലെങ്കിലും, അദ്ദേഹവും നന്നായിരുന്നു.

എടുത്തു പറയാനുള്ളത്, ഇതിൽ സോംബികളായി വേഷമിട്ട ജൂനിയർ ആർട്ടിസ്റ്റുകളാണ്. അവർ ഇല്ലെങ്കിൽ ഈ ചിത്രത്തിൻറെ ജീവൻ തന്നെ ഇല്ലാണ്ടാവും, കാരണം മിക്ക സിനിമകളിലും ജൂനിയർ ആർട്ടിസ്റ്റുകളുടെ പ്രകടനം മൂലം വേണ്ടത്ര പ്രയോജനം ലഭിക്കാറില്ല. ഇവിടെ അതും മികച്ചു നിന്നു.

കുറെയധികം കുട്ടികളും അഭിനേതാക്കളായി ഉണ്ടായിരുന്നു. അവരുടെ അഭിനയം മികച്ചുനിന്നതിനു കാരണം അവരെ നയിച്ച സംവിധായകൻ തന്നെയാണ് എനിക്ക് നിസംശയം പറയാം.

തുടക്കമൊക്കെ ഏതൊരു പ്രേക്ഷകനെയും ആശയക്കുഴപ്പത്തിലാക്കുന്ന മാതിരി സങ്കീർണമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇരുണ്ട ലൈറ്റിങ്ങും മനസിനെ വേട്ടയാടുന്ന തരത്തിലുള്ള പശ്ചാത്തല സംഗീതവും നമ്മെ വേറൊരു ലോകത്തേക്ക് കൊണ്ട് പോകും. പിരിഞ്ഞു മുറുകിയ സന്ദർഭങ്ങളും പേടിപ്പെടുത്തുന്ന ചിലപ്പോൾ ഞെട്ടിക്കുന്ന സീനുകളുടെ അകമ്പടിയോടെ വളരെ മികച്ച രീതിയിൽ തന്നെ ചിത്രം ആഖ്യാനം ചെയ്തിട്ടുണ്ട്. ആക്ഷന് അധികം പ്രാധാന്യം കൊടുക്കാതെ ഹൊററിനും (ഒരു ഹൊറർ ചിത്രമായി പൂർണമായും പറയാൻ കഴിയില്ല) വികാരത്തിനും കഥയ്ക്കുമാണ് കൂടുതൽ പ്രാധാന്യം കൊടുത്തിരിക്കുന്നത്. സംവിധായകൻ ആയ ടോം മക്കാർത്തി പ്രശംസാവഹമായ ജോലി തന്നെയാണ് ചെയ്തിരിക്കുന്നത്. സൈമൺ ഡെന്നിസ് നിർവഹിച്ച ക്യാമറ മികച്ചു നിന്നു. അവസാനം വരെയും എന്ത് സംഭവിക്കും എന്ന് ചിന്തിക്കാൻ കഴിയാത്ത രീതിയിലാണ് ആഖ്യാനിച്ചിരിക്കുന്നതു. സ്ഥിരം സോംബി ചിത്രങ്ങളിൽ കാണുന്ന ക്ളീഷേകൾ പരമാവധി ഒഴിവാക്കി ആർക്കും ആസ്വദിക്കാൻ കഴിയുന്ന രീതിയിൽ തന്നെ ചിട്ടപ്പെടുത്തിയിരിക്കുന്നു.

ഈ ചിത്രത്തിൻറെ സംഗീതസംവിധായകൻ അത്ര കണ്ടു പ്രശസ്തൻ അല്ലാത്തത് കൊണ്ട് ഗൂഗിളിൽ നിന്നുമാണ് പേര് കണ്ടെടുത്തത്. ചിലിയൻ സംഗീതം സംവിധായകനായ യുവാൻ ക്രിസ്റ്റബൾ തപ്യ ഡി വീർ ആണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിൻറെ വിഷയം ആവശ്യപ്പെടുന്ന തീവ്രത ചോർന്നു പോകാതെ തന്നെ നിർവഹിച്ചിരിക്കുന്നു. പക്ഷെ ഇടയ്ക്കിടെ അല്പം loud n noisy ആണോ എന്ന് തോന്നിപ്പോയി.

സോംബി ചിത്രങ്ങളിൽ ഏറ്റവും മികച്ചു നിൽക്കുന്ന ഒരു പക്ഷെ over glorify (വ്യക്തിപരം) ചെയ്യപ്പെട്ട ട്രെയിൻ റ്റു ബുസാനിനെക്കാൾ മികച്ച ഒരു ചിത്രമാണ് ദി ഗേൾ വിത്ത് ഓൾ ദി ഗിഫ്റ്റ്സ്. ഏറ്റവും മികച്ച സോംബി ചിത്രങ്ങളിൽ എന്റെ അഭിപ്രായത്തിൽ ഈ ചിത്രത്തെ ഉൾപ്പെടുത്താൻ കഴിയും.

എന്റെ റേറ്റിങ് 8.9 ഓൺ 10

Tuesday, December 6, 2016

211. Fantastic Beasts And Where To Find Them (2016)

ഫന്റാസ്റ്റിക് ബീസ്റ്റ്സ് ആൻഡ് വേർ റ്റു ഫൈൻഡ് ദെം (2016)




Language : English
Genre : Action | Drama | Fantasy | Mystery
Director : David Yates
IMDB : 7.8

Fantastic Beasts And Where To Find Them Theatrical Trailer



ജെ കെ റൗളിംഗ് 2001ൽ എഴുതിയ അതെ പേരിലുള്ള നോവലിന്റെ ദൃശ്യാവിഷ്കരണമാണ് ഫന്റാസ്റ്റിക് ബീസ്റ്റ്സ്.ഹാരി പോട്ടർ പരമ്പരയ്ക്കു ശേഷം റൗളിംഗ് കഥയെഴുതിയ ചിത്രമെന്ന പേരിലും ഹോളിവുഡിലെ മുന്തിയ അഭിനേതാക്കൾ അണിനിരന്ന ചിത്രമെന്ന പേരിലും റിലീസിന് മുൻപേ തന്നെ പേരെടുത്തിരുന്നു. ട്രെയിലർ കണ്ടപ്പോൾ തന്നെ ഒരു ദൃശ്യാനുഭവമാകുമെന്നു ഉറപ്പിച്ചിരുന്നു.

ന്യൂട്ട് സ്‌കമാണ്ടർ എന്ന മാന്ത്രികൻ ന്യൂയോർക്കിൽ എത്തിയതിനു ഒരു സദുദ്ദേശ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. തന്റെ പെട്ടിക്കുള്ളിൽ മൃഗശാലയിൽ നിന്നും രക്ഷപെട്ട ജീവികളെ തിരിച്ചു അവിടെ തന്നെ ആക്കി പരിപാലിക്കണം. എന്നാൽ അതേ സമയം ന്യൂയോർക്കിൽ നടമാടിക്കൊണ്ടിരിക്കുന്ന ദുഷ്ടശക്തികളോടും കൂടി മല്ലിടണം എന്ന ദൗത്യം കൂടി വന്നെത്തുന്നു. സാധാരണ മനുഷ്യനായ ജേക്കബ് കൊവാൾസ്‌കിയും  മുൻ ഇൻസ്പെക്ടറുമായ ടിന ഗോൾഡ്‌സ്റ്റീനും അവരുടെ അനുജത്തി ഖ്‌വീനീയും കൂടി മല്ലിടുന്നതുമാണ് കഥ.

ആദ്യമേ പറയട്ടെ, കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യവിരുന്നു തന്നെയാണ് ഫന്റാസ്റ്റിക് ബീസ്റ്റ്സ്. ഹോളിവുഡിൽ അത്തരത്തിലുള്ള ഒരു സിനിമ കൂടി എന്നും കൂടിചേർക്കേണ്ടി വരും. പക്ഷെ കഥ, നമ്മെ പിടിച്ചിരുത്തുന്ന ഒന്നായി തോന്നിയില്ല. എന്നാൽ പല തരത്തിലുള്ള ജീവികളെയും ഒക്കെ കണ്ടു രസിക്കാം. വിഷ്വലി നമുക്ക് ആസ്വദിച്ചു കാണാൻ കഴിയുന്ന ഒരു ചിത്രമാണ്.

ജേ കെ റൗളിങ്ങിന്റെ സ്ക്രിപ്റ്റിലുപരി എനിക്കവരിലെ ഭാവനാകൃത്തിനെയാണ് ഇഷ്ടപ്പെട്ടത്. ഇത്രയധികം ഭാവനക്ക് ചിറകു കൊടുക്കുന്ന ഒരു എഴുത്തുകാരിയെ ഞാനിതു വരെ കണ്ടിട്ടില്ല. എന്ത് മാത്രം ജീവികൾ ആണ്, പല രീതിയിലും പല ഭാവത്തിലും ഒക്കെ അവർ ചിന്തിച്ചു കൂട്ടിയിരിക്കുന്നത്.അതിനു വ്യക്തമായ ഒരു ദൃശ്യം കൂടി സംവിധായകനായ ഡേവിഡ് യെറ്റ്സ് കൊടുത്തിരിക്കുന്നു.

ഹാരി പോട്ടറിന്റെ പ്രീഖ്വൽ ആയി വിശേഷിപ്പിച്ചിരുന്ന ഈ ചിത്രം   ഹാരി പോട്ടർ പ്രേക്ഷകർക്ക് നൽകിയ ഒരു സ്വാധീനം ഇല്ലാതെ പോയത് ഒരു വലിയ പോരായ്മ തന്നെയാണ്. ഗ്രാഫിക്സ്, ആക്ഷൻ എന്നീ മേഖലയിൽ മികച്ചു നിന്നുവെങ്കിലും ശക്തമായ കഥ ചിത്രത്തിൻറെ ആസ്വാദനതലത്തെ പിന്നോട്ട് വലിച്ചു. പശ്ചാത്തല സംഗീതം നന്നായിരുന്നു.

ന്യൂട്ട് സ്‌കമാൻഡറിനെ അവതരിപ്പിച്ച എഡ്ഡീ റെഡ്‌മെയ്ൻ നല്ല പ്രകടനം കാഴ്ച വെച്ചു. തമാശയും മായാജാലം അവതരിപ്പിക്കുന്നതിൽ അദ്ദേഹം ഒട്ടും പുറകിലോട്ടു പോയില്ല. പക്ഷെ അദ്ദേഹത്തിന്റെ ഹസ്കി ശബ്ദം ചിലപ്പോഴൊക്കെ മനസിലാകാതെ പോകുന്നുണ്ടായിരുന്നതൊഴിച്ചാൽ പ്രത്യേകിച്ച് പ്രശനങ്ങൾ ഒന്നും തന്നെയുണ്ടായിരുന്നില്ല.
ഡാൻ ഫോഗ്‌ളർ അവതരിപ്പിച്ച രസികനായ ജോർജ് വളരെ മികച്ചു നിന്നു. ചിരി പടർത്തുന്ന രംഗങ്ങൾ ഡാനും എഡിയും ഒരുമിച്ചു നൽകുന്ന സീനുകൾ നല്ല രസകരമാക്കി ചിത്രീകരിച്ചു.
കോളിൻ ഫാരൽ സുപ്രധാനമായ വില്ലൻ വേഷത്തെ അവതരിപ്പിച്ചു. അദ്ദേഹത്തിന് ആ റോൾ വളരെ അനായാസകരമായിരുന്നു.
എസ്രാ മില്ലർ, ക്രെഡൻസ് എന്ന കഥാപാത്രത്തെ തന്മയത്വത്തോടെ അവതരിപ്പിച്ചു.
ജോൺ വോയിറ്റ്, റോൺ പെർൾമാൻ തുടങ്ങിയ പ്രമുഖർ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പക്ഷെ എന്നെ ഏറ്റവും അമ്പരിപ്പിച്ചു കഥാപാത്രം ജോണി ഡെപ്പ് എന്ന അതികായന്റെ കഥാപാത്രമാണ്. ഈ ഒരൊറ്റ കഥാപാത്രം കൊണ്ട് ഞാനീ ചിത്രത്തിന്റെ രണ്ടാം ഭാഗം കാണും എന്നുറപ്പിച്ചിരിക്കുകയാണ്.

പ്രത്യേകിച്ച് എടുത്തു പറയാൻ ഉതകുന്ന പുതുമയുള്ള കഥയൊന്നുമല്ലെങ്കിലും ഒരു തവണ ഉറപ്പായിട്ടും ഈ ദൃശ്യവിരുന്നു അനുഭവിക്കുന്നതിൽ തെറ്റില്ല എന്ന് തന്നെയാണ് എന്റെ പക്ഷം.

എന്റെ റേറ്റിംഗ് 7.2 ഓൺ 10