Cover Page

Cover Page

Saturday, May 28, 2016

162. Warcraft (2016)

വാർക്രാഫ്റ്റ് (2016)




Language : English
Genre : Action | Fantasy
Director : Duncan Jones
IMDB : 8.2

Warcraft Theatrical Trailer


സ്കൂളിലും കോളജിലും പഠിക്കുമ്പോൾ സ്ഥിരമായി കളിച്ചിരുന്ന ഗെയിമുകൾ ആയിരുന്നു വാർക്രാഫ്റ്റും (Warcraft) ഏജ് ഓഫ് എമ്പൈർസും (Age of Empires). അതിലൊന്നു സിനിമയാക്കും എന്ന് കേട്ടപ്പോൾ വലുതായി ഞാൻ പ്രതീക്ഷ ഒന്നും കൊടുത്തില്ല. കാരണം മിക്ക ഗേമുകളും സിനിമയാക്കി നശിപ്പിച്ച പാരമ്പര്യം ആണല്ലോ ഹോളിവുഡിന്. ഇത് അത് പോലെ ആകുമെന്ന് കരുതി, അത് കൊണ്ട് തന്നെ റിലീസ് ആയ അന്ന് കാണാൻ യാതൊരു താല്പര്യവുമുണ്ടായില്ല. പൊതുവെ ഉള്ള റിവ്യൂ മൂലം കണ്ടേക്കാം എന്ന് കരുതി 2-ഡി ടിക്കറ്റ് കരസ്ഥമാക്കി (3-ഡി ചിത്രങ്ങളുടെ ആരാധകനല്ല ഞാൻ).

അസെരോത് സാമ്രാജ്യം ഇന്ന് ഒരു യുദ്ധത്തിൻറെ ഭീഷണിയാണ്. ഡ്രെനർ എന്ന ഗ്രഹത്തിൽ നിന്നും ഓർക്കുകൾ (orcs) അസെരോത് കീഴടക്കാൻ വേണ്ടി എത്തിയിരിക്കുകയാണ്. അസെരോത്തിൽ മനുഷ്യരും മറ്റും സമാധാനത്തോടെ കഴിഞ്ഞിരുന്ന അവർ തങ്ങളുടെ തകർച്ച ഒഴിവാക്കണമെങ്കിൽ യുദ്ധം ചെയ്തെ മതിയാവൂ.. മനുഷ്യരും ഓർക്കുകളും തമ്മിലുള്ള യുദ്ധം ആണ് ഈ ചിത്രം. കഥ കുറച്ചു കൊമ്പ്ലക്സ് ആയതു കൊണ്ട് അധികം വിവരിക്കാൻ കഴിയുകയില്ല.ഗേം കളിച്ചവർക്ക് ഇതിലുള്ള കുലങ്ങളെയും വംശങ്ങളെയും പറ്റി അറിയാൻ കഴിയും. അല്ലാത്തവർ സിനിമയുടെ ഒഴുക്കിനൊത്തു മുൻപോട്ടു പോകുന്നതാവും നല്ലത്.

ആദ്യമേ പറയട്ടെ, എന്റെ പ്രതീക്ഷകളെ എല്ലാം തകിടം മറിച്ച ചിത്രമാണിത്. ഒരു തരി പ്രതീക്ഷ പോലുമില്ലാതെ കാണാൻ തുടങ്ങിയ എനിക്ക് ചിത്രത്തിൻറെ കഥാഗതിയും, കഥാപാത്രങ്ങളും (കൂടുതലും motion capture ആണ്), ഗ്രാഫിക്സും, ആക്ഷനും എന്നെ കണ്ണഞ്ചിപ്പിച്ചു തന്നെ കളഞ്ഞു. നല്ല വേഗതയേറിയ കഥയും അതിനൊത്ത തിരക്കഥയും. ഗ്രാഫിക്സ് ഒക്കെ അന്യായം തന്നെയായിരുന്നു.ചില സമയത്തൊക്കെ ലോഡ് ഓഫ് ദി റിങ്ങ്സ് സ്റ്റൈൽ തോന്നിയെങ്കിലും, ചിത്രം ഗേമിൽ നിന്ന് അവലംബിച്ചതായോണ്ട് എനിക്ക് മുഷിച്ചിൽ തോന്നിയില്ല. ചിത്രത്തിൻറെ ഏറ്റവും മികച്ച ഒരു സംഗതി പറയുക ആണെങ്കിൽ,  കഥാപാത്രങ്ങൾ ആണ് ചിത്രത്തിൻറെ കഥാഗതി നിർണയിക്കുന്നത് എന്നതാണ്. പശ്ചാത്തല സംഗീതം നന്നായിരുന്നു. അതിലുപരി, സൌണ്ട് ഡിസൈൻ ഒരു രക്ഷയുമില്ല. പ്രകമ്പനം കൊള്ളിക്കുന്ന ആക്ഷൻ രംഗങ്ങൾ കൂടുതൽ ആസ്വാദ്യകരമാക്കിയത്. അവരുടെ ക്രൂവിന് ഒരു സലാം. സോർസ് കോഡ്‌ സംവിധാനം ചെയ്ത ഡങ്കൻ ജോൺസ് ആണ് സംവിധാനം ചെയ്തിരിക്കുന്നു. അദ്ദേഹം അത് മികച്ച രീതിയിൽ നിർവഹിക്കുകയും ചെയ്തു.

കഥാപാത്രങ്ങളിൽ ചിലത് പരിചയപ്പെടുത്തുകയാണെങ്കി,
വൈകിങ്ങിലൂടെ പ്രശസ്തനായ ട്രാവിസ് ഫിമ്മൽ, ലോതർ എന്നാ നായകനെ അവതരിപ്പിച്ചു. അദ്ദേഹം നല്ല രീതിയിൽ തന്റെ റോൾ ചെയ്തു ഫലിപ്പിച്ചു.

ടോബി കെബ്ബെൽ അവതരിപ്പിച്ച ടുറോറ്റൻ അല്ലെങ്കിൽ ചീഫ്റ്റൻ ഹോർഡ് കൂട്ടത്തിലെ നല്ലവനായ ഒരു ഓർക് കൂട്ടത്തിന്റെ തലവൻ. തന്റെ ജനതയ്ക്ക് നല്ലത് മാത്രം ചിന്തിക്കുന്ന ഒരു ഓർക്. എനിക്കേറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം.

പോള പാറ്റൻ (mi 4 fame) ഗരോണ എന്ന പാതി മനുഷ്യനും ഓർക്കുമായ യുവതിയെ നന്നായി തന്നെ അവതരിപ്പിച്ചു. ഒരു ഘട്ടത്തിൽ ഇവരിലാണ് കഥ ഊന്നിയിരിക്കുന്നത്.

ഡോമിനിക് കൂപർ, രൂത്ത് നെഗ സ്ട്രോങ്ങ്‌വിണ്ടിന്റെ രാജാവും രാജ്ഞിയും. ഒരു ജനത മൊത്തം അവരെ ആശ്രയിച്ചു നില്ക്കുന്നു.

മായാജാലം സ്വായത്തമാക്കിയ സംരക്ഷകൻ  മെട്വി എന്നാ കഥാപാത്രത്തെ അവതരിപ്പിച്ച ബെൻ ഫൊസ്റ്റർ മികച്ചു നിന്നു. 

ഇനിയും നിരവധി ഉണ്ടെങ്കിലും, അവരിലെല്ലാം കൂടിയാണ് കഥ മുൻപോട്ടു കൊണ്ട് പോകുന്നത്. കഥാപാത്രങ്ങളെ പെട്ടെന്ന് തന്നെ നമ്മിൽ  രേഖപ്പെടുത്തുന്നത് മൂലം നമുക്ക് ഒരു ആശയക്കുഴപ്പത്തിന് ഇടയുണ്ടാകുന്നില്ല.


എന്തോ, എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു.. കാരണം ശരിക്കും ഒരു പോപ്‌കോൺ ആക്ഷൻ ഫാൻടസി ചിത്രം എന്നാ നിലയിൽ എന്നെ പൂർണമായും തൃപ്തിപ്പെടുത്തി ഈ ചിത്രം. 3ഡി കുറച്ചു കൂടി എഫക്റ്റീവ് എന്ന് തോന്നി. ചിലപ്പോൾ ഞാൻ ഒരിക്കൽ കൂടി 3ഡി എങ്ങിനെ ഉണ്ടാവും എന്നരീയാൻ പോകാൻ സാധ്യതയുണ്ട്.

എൻറെ റേറ്റിംഗ് 8.4 ഓൺ 10

161. Eagle Eye (2008)


ഈഗിൾ ഐ (2008)





Language : English
Genre : Action | Drama | Mystery | Sci-Fi | Thriller
Director : D.J. Caruso
IMDB : 6.6

Eagle Eye Theatrical Trailer



നിങ്ങൾ ജീവിച്ചു കൊണ്ടിരിക്കുന്ന സാധാരണ ജീവിതം നിഘൂഡരഹസ്യങ്ങൾ നിറഞ്ഞതായി മാറുമ്പോൾ എന്ത് ചെയ്യും? നിങ്ങളെയും നിങ്ങളുടെ ചെയ്തികളെയും രഹസ്യമായി പിന്തുടർന്ന് കഴിഞ്ഞാലോ?? അത്തരത്തിലെ ഒരു സയൻസ് ഫിക്ഷൻ ത്രില്ലർ ആണ് ഡി.ജെ.കാരുസോ സംവിധാനം ചെയ്ത ഈഗിൾ ഐ. 2008ൽ പുറത്തിറങ്ങിയ ഈ ചിത്രം ഒരു ബ്ലോക്ക്ബസ്റ്റർ ആയിരുന്നു.

ജെറിയുടെ ഇരട്ട സഹോദരനും എയർഫോർസിലെ ലഫ്റ്റെൻടും  ആയിരുന്ന  ഏതൻ ഒരു നാൾ അപ്രതീക്ഷിതമായി കൊല്ലപ്പെടുന്നു. സംസ്കാരം കഴിഞ്ഞു തൻറെ എടിഎമ്മിൽ നിന്നും കാശ് പിൻവലിക്കാൻ ശ്രമിക്കുമ്പോൾ അതിൽ 751,000 ഡോളറുകൾ കണ്ടു ജെറി ആശ്ചര്യപ്പെടുന്നു, തുടർന്ന് വീട്ടിലെത്തുമ്പോൾ, വീട്ടിൽ നിറയെ ആയുധശേഖരണവും കണ്ടു അന്ധാളിച്ചു നിൽക്കുന്ന ജെറിയ്ക്കു ഒരു സ്ത്രീയുടെ ഫോൺകോൾ വരുന്നു, തന്നെ അറസ്റ്റ് ചെയ്യാൻ FBI വരുന്നു എന്നായിരുന്നു അതിനാൽ എത്രയും പെട്ടെന്ന് ഓടി രക്ഷപെടണം എന്നുമായിരുന്നു നിർദേശം. എന്നാൽ ആ നിർദേശം പാടെ അവഗണിക്കുന്ന ജെറിയെ FBI അറസ്റ്റ് ചെയ്യുന്നു. എങ്ങിനെ? എന്തിനു? എന്ന ചോദ്യങ്ങളാണ് ഈ ചിത്രത്തെ മുൻപോട്ടു നയിക്കുന്നത്.

വർഷങ്ങൾ മുൻപ് ഈ ചിത്രം കാണുമ്പോൾ, ഇന്ന് ഒരു സിനിമ കാണാൻ വെയ്ക്കുന്ന പ്രതീക്ഷകൾ ഉണ്ടായിരുന്നില്ല. ഒരു സാധാരണ ത്രില്ലർ പ്രതീക്ഷിച്ചു കാണാൻ തുടങ്ങിയ എന്നിൽ ഒരു ആശ്ചര്യത്തിന്റെ മുള പൊട്ടി എന്നുള്ളത് ഒരു സത്യമാണ്. ഒരു നിമിഷം പോലും നമ്മുടെ ശ്രദ്ധ മാറ്റാൻ കഴിയാത്ത രീതിയിലുള്ള സംവിധാനം. നല്ല വേഗതയേറിയ തിരക്കഥ ആയതു കൊണ്ട് ഒരിടത്തും ബോറടി ഉണ്ടായില്ല. പശ്ചാത്തല സംഗീതം ചിത്രത്തിൻറെ രീതിയോട് വളരെയേറെ ചേർന്ന് നിന്ന്.ക്യാമറവർക്ക് ചടുലമായിരുന്നു.ചില ഇടത്ത് ലോജിക് നമ്മളെ കൊഞ്ഞനം കുത്തുന്നുണ്ടായിരുന്നുവെങ്കിലും ഒരു സിനിമ എന്നാ രീതിയിൽ അതെല്ലാം കണ്ണടച്ചു കളയുന്നതിൽ തെറ്റില്ല എന്നാണു എൻറെ അഭിപ്രായം. ലോജിക് ചിന്തിക്കാനുള്ള സമയം തരുന്നില്ല എന്നത് വേറൊരു പരമാർത്ഥം.

ഷിയ ലെബോഫ്, മിഷേൽ മോനഗൻ, ജുല്ലിയൻ മൂർ, ബില്ലി ബോബ് ത്രോണ്ടൻ, റൊസാരിയോ ഡോസൻ തുടങ്ങിയ പ്രമുഖർ അണി നിരന്ന ചിത്രത്തിൽ ബില്ലി ബോബിൻറെ പ്രകടനം എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്. ഷിയയും മിഷേലും നായക കഥാപാത്രങ്ങളെ അവതരിപ്പിച്ചു. രണ്ടു പേരും നന്നായി തന്നെ ചെയ്തു. അഭിനേതാക്കൾ ആരും തന്നെ മോശമാക്കിയില്ല.

മൊത്തത്തിൽ ഒരു നല്ല ഫാസ്റ്റ് പേസ്‌ഡ് ത്രില്ലർ (ലോജിക്കുകളെ വഴി മാറി പോകൂ എന്ന രീതിയിൽ കാണുകയാണെങ്കിൽ നിങ്ങളെ ഇത് വിസ്മയിപ്പിക്കും)

എന്റെ റേറ്റിംഗ് 8.2 ഓൺ 10 


Monday, May 23, 2016

160. Cold Eyes (Gamsijadeul) (2013)

കോൾഡ് ഐസ് (ഗാംസിജെദ്യുൾ) (2013)



Language : Korean
Genre : Action | Crime | Drama | Thriller
Director : Jo Ui-Seok & Kim Byeong-Seo
IMDB : 7.2

Cold Eyes Theatrical Trailer


ഐസ് ഇൻ ദി സ്കൈ,ഹോങ്ങ് കോങ്ങിൽ 2007ൽ പുറത്തിറങ്ങി വിജയം നേടിയ ഒരു ത്രില്ലറാണ്. അതെന്താ ഇവിടെ പറയാൻ കാര്യം എന്നല്ലേ. 2013ൽ ഈ ചിത്രം കൊറിയയിലേക്ക് കയറ്റുമതി ചെയ്തു കോൾഡ് ഐസ് എന്ന പേരിൽ പുറത്തിറങ്ങി ആ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറി. ഒരു Surveillance ടീമിനെ ചുറ്റിപ്പറ്റി ഉടലെടുത്ത ചിത്രത്തിൻറെ സംവിധായകർ ജോയി സ്യോക് കിം ബ്യോന്ഗ് സ്യോ എന്നിവർ ആണ്.

അതിബുധിമതിയും തികഞ്ഞ നിരീക്ഷണപാടവവും ഓർമ്മശക്തിയുമുള്ള യൂൻജൂ ഡിറ്റക്റ്റീവ് ഹ്വാങ്ങ് നയിക്കുന്ന പൊലീസിൻറെ surveillance യൂണിറ്റിൽ പരീക്ഷയിൽ പാസായി ചേരുന്നു. അവളുടെ ആദ്യത്തെ കൃത്യം അതിബുദ്ധിമാനും പഴുതുകളില്ലാതെ വലിയ ബാങ്കുകളിൽ മോഷണം നടത്തുന്ന ജയിംസിനെയും കൂട്ടരെയും പിന്തുടർന്ന് പിടിക്കുക എന്നതാണ്. ഒരു തുമ്പുമില്ലാത്ത കേസിൽ നിന്നും അവരെ പിടിക്കാൻ കഴിയുമോ എന്ന് കാണേണ്ടത് തന്നെയാണ്.

ഡാർക്ക് മോഡിലുള്ള ഈ ത്രില്ലർ ആവേശത്തിൻറെ മുൾമുനയിൽ നിർത്താൻ കഴിഞ്ഞു എന്ന് ഞാൻ ഒരു സംശയവുമില്ലാതെ തന്നെ പറയാൻ കഴിയും. അത്രയ്ക്ക് തകർപ്പൻ തിരക്കഥ.അടുത്ത സീനിൽ എന്ത് നടക്കും എന്നും പറയാൻ കഴിയാത്ത അത്ര വിധം ഒരുക്കിയിരിക്കുന്നു.  ആക്ഷൻ രംഗങ്ങൾ അനവധി ഇല്ലാത്ത ഒരു ആക്ഷൻ ചിത്രമാണിത് എന്നതും ഒരു വ്യത്യസ്തത പുലർത്തുന്നു. എന്നാൽ ഉള്ളത് കിടിലനും. തുടക്കം മുതൽ അവസാനം വരെയുള്ള cat n mouse ഗേമിൽ ആര് ജയിക്കും എന്ന ചോദ്യം പ്രേക്ഷകൻറെ മനസ്സിൽ ഉരുത്തിരിയുന്നു. അസാധാരണമായ ക്യാമറവർക്ക്, സ്യോളിൻറെ സൌന്ദര്യം അങ്ങിനെ തന്നെ ആവാഹിച്ചെടുത്തിരിക്കുന്നതു കൂടാതെ അദ്ദേഹം ഉപയോഗിച്ചിരിക്കുന്ന ആങ്കിളുകളും കാണാൻ രസം കൂട്ടും.  കത്രിക ചലിപ്പിച്ച അദ്ദേഹവും  (പേരറിയില്ല) ചിത്രത്തിൻറെ വേഗത കൂട്ടി എന്ന് പറയാം. മികച്ച ഒരു ക്ലൈമാക്സ് ഈ ചിത്രത്തിനുണ്ട് എന്നത് വേറെ കാര്യം.

കൊറിയൻ സിനിമകളിലെ നല്ല ചിത്രങ്ങളുടെ നായക സാന്നിധ്യം ആണ് വൂ സുങ്ങ് ജങ്ങ്. അദ്ദേഹം ആദ്യമായി വില്ലൻ വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണിത്. പതിവ് പോലെ തൻറെ റോൾ ഭംഗിയാക്കി. നായിക ഹാൻ ഹ്യോ ജോ വളരെ ക്യൂട്ട് ആയിരുന്നു. നല്ല അഭിനയവും. എന്തോ കൊറിയൻ സുന്ദരികൾ മറ്റുള്ളവരിൽ നിന്നും നല്ല വ്യത്യസ്തത തോന്നാറുണ്ട്. ഡിറ്റക്ടീവ് ഹ്വാങ്ങ് ആയി അഭിനയിച്ച സോൾ ക്യൂങ്ങ് ജോ, തന്റെ റോൾ നന്നായി തന്നെ അവതരിപ്പിച്ചു. എല്ലാ കഥാപാത്രങ്ങൾക്കും അവരുടെതായ സ്ക്രീൻ സ്പേസ് കൊടുത്തിട്ടുണ്ട് സംവിധായകർ. എല്ലാവരും നൽകാവുന്നതിന്റെ മേലെ പ്രകടനവും നടത്തിയിട്ടുണ്ട്.

ത്രില്ലർ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർ , ഒരിക്കൽ പോലും ഒഴിവാക്കാൻ പാടില്ലാത്ത ചിത്രങ്ങളിൽ ഒന്ന്. നിങ്ങളെ ഇത് നിരാശരാക്കില്ല എന്ന് ഞാൻ ഉറപ്പു.

എന്റെ റേറ്റിംഗ് 9 ഓൺ 10

ഒറിജിനൽ ചിത്രമായ ഐസ് ഓൺ ദി സ്കൈയിൽ അഭിനയിച്ച സൈമൺ ലൗ ഈ ചിത്രത്തിൻറെ അവസാനം ഒരു കാമിയൊ റോൾ ചെയ്തിട്ടുണ്ട്.

Sunday, May 22, 2016

159. Maruthu (2016)

മരുത് (2016)



Language : Tamil
Genre : Action | Drama | Family | Romance
Director : Muthaiah
IMDB : 

Maruthu Theatrical Trailer


മുത്തൈയ്യ ഇത് വരെ മൂന്നു സിനിമ സംവിധാനം ചെയ്തിട്ടുണ്ട് അങ്ങനെ പറയുന്നതിലും ഭേദം ഒരു സിനിമ മൂന്നു പേരെ നായകരാക്കി സംവിധാനം ചെയ്തു എന്ന് പറയുന്നതാവും. ആദ്യ ചിത്രം അമ്മ-മകൻ, രണ്ടാം ചിത്രം മരുമകൻ-ഭാര്യാപിതാവ്, ദാ ഇപ്പോൾ മുത്തശ്ശി-കൊച്ചുമകൻ ബന്ധം പിന്നെ ഇടയിൽ ഒരു കാമുകി / ഭാര്യ പിന്നെ എണ്ണാൻ കഴിയാത്ത അത്രയും വില്ലന്മാർ. എല്ലാം ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ തന്നെ, പുട്ടിനു പീര എന്നാ രീതിയിൽ പാട്ടുകളും. 

മരുത് ഒരു ചുമട്ടു തൊഴിലാളിയാണ്. അപ്പത്തായും (അമ്മൂമ്മ) സുഹൃത്ത് ശക്തിയുമൊത്തു സന്തോഷമായി ഗ്രാമത്തിൽ ജീവിക്കുന്നു. തെറ്റ് കണ്ടാൽ അതിലിടപെടുന്ന കോപക്കാരനായ യുവാവ്‌ ആണ് മരുത്. ഭാഗ്യലക്ഷ്മിയെ ഒരു നാൾ കണ്ടു മുട്ടി പ്രനയത്തിലുമാകുന്നു. അവിടുത്തെ ലോക്കൽ ഗുണ്ടയും എംഎൽഎ സ്ഥാനത്തിനു വേണ്ടി മത്സരിക്കാൻ പോകുന്ന റോളെക്സ് പാണ്ട്യനുമായി ഭാഗ്യലക്ഷ്മിക്ക് വേണ്ടി കൊമ്പ് കോർക്കുന്നു. പിന്നീടു അവർ തമ്മിലുള്ള യുദ്ധമാണ് സുഹൃത്തുക്കളെ യുദ്ധമാണ് നടക്കാൻ പോകുന്നത്. ഈ യുദ്ധത്തിൽ ആര് ജയിക്കും എന്ന് ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് മനസിലാകുമല്ലോ.

നായകനെ വാനോളം പുകഴ്ത്തുന്ന സ്ഥിരം ക്ലീഷേ അല്ലാത്ത സീൻ ഉണ്ട്. അതിനു പുറകെ പുതിയ രീതിയാണെന്ന് തോന്നുന്നു, ഒരു ടപ്പാങ്കുത്തു ഇൻട്രോ സൊങ്ങ് ഉണ്ട്. നായകൻ നായികയെ കാണുന്നു, പിന്നീട് നായികയെ വളയ്ക്കാൻ വേണ്ടി നടക്കുന്നു കുറെ ടോപ്‌ ക്ലാസ് സീനുകൾ ഉണ്ട്. ബോറടിച്ചു ചാകാൻ ഇതൊന്നും പോരാ എന്നുണ്ടെങ്കിൽ കുറെ പാട്ടുകളും ഉണ്ട്. എങ്ങിനെയാണോ എന്നറിയില്ല, നമ്മളൊക്കെ ഇത്രയും ഡീസൻറ് ആയി നടന്നിട്ട് ഒരു പെണ്ണ് പോലും തിരിഞ്ഞു നോക്കില്ല. തമിഴിലെ നായകന്മാർ അണ്ടർവെയറും അല്പ്പം സ്വല്പം റൌഡിസവുമായി നടന്നാൽ പ്രേമിക്കാൻ നൂറു പെമ്പിള്ളേരാ, എന്താ വിരോധാഭാസം. വില്ലൻ നല്ല ഗെറ്റപ്പ് ഉണ്ട്, പുതിയ ആളാണെന്നു തോന്നുന്നു, ഇവിടുത്തെ കീഴ്വഴക്കങ്ങൾ ഒന്നും അറിയില്ല എന്ന് തോന്നുന്നു. എന്തൊക്കെ ജാഡ കാണിച്ചു കൊലമാസ് വില്ലനായാലും നായകൻറെ ചവിട്ടും ഇടിയും വാങ്ങാനാണല്ലോ വിധി എന്നറിയാതെ ആണെന്ന് തോന്നുന്നു പുള്ളി അഭിനയിച്ചു കൂട്ടിയത്. എന്തായാലും ആളുടെ ശബ്ദവും എടുപ്പും ഒക്കെ ഒരു ഗ്രാമത്തിലെ വില്ലനും ചേരും. എനിക്കിപ്പോഴും ഓർമ്മയുണ്ട്, പശുപതി എന്ന നടൻ ധൂളിലൂടെ വില്ലനായി തുടക്കം കുറിച്ചത്. അമ്മാതീ ലുക്ക്‌. കൊച്ചുമകനെ പൊക്കി പറയാൻ ഈ ചിത്രത്തിലും ഒരു അമ്മൂമ്മ ഉണ്ട്. ആക്ഷൻ  വലിയ തരക്കേടില്ലായിരുന്നു. റബർ ഘടിപ്പിച്ച മണ്ണും, തല്ലു വാങ്ങാൻ വേണ്ടി തങ്ങളുടെ ഊഴം കാത്തു നിൽക്കുന്ന അടിയാളുകളും ഒന്നും ക്ലീഷേയുടെ ഭാഗമല്ലാത്തതു കൊണ്ട് കാണാൻ നല്ല രസം ആയിരുന്നു.
ഡി ഇമാൻറെ പാട്ടുകൾ കുഴപ്പമില്ലായിരുന്നു, പശ്ചാത്തല സംഗീതവും തരക്കേടില്ലായിരുന്നു.

വിശാൽ ഈ സ്ഥിരം ടൈപ് ചിത്രങ്ങൾ തിരഞ്ഞെടുക്കാതിരിക്കുന്നതാവും നല്ലത്. കണ്ടു മടുത്ത കഥ, അതിലും കണ്ടു മടുത്ത നായക കഥാപാത്രം. എന്നാൽ വിശാലിൻറെ കൈകളിൽ മരുത് എന്ന കഥാപാത്രം ഭദ്രമായിരുന്നു. മനോരമ കാലാവശേഷം ആയപ്പോൾ ബാക്കി വെച്ച മുത്തശ്ശി കഥാപാത്രത്തിന് പുതിയ ഒരാളെ കണ്ടെത്തി എന്നാ ആശ്വാസം ഉണ്ട് ഇതിലെ കുളപ്പുള്ളി ലീല എന്ന മലയാളി ചെയ്ത കഥാപാത്രം. സൂരി, തരക്കേടില്ല. അവസാനത്തെ സെൻറി സീൻ സൂരി നല്ലതാക്കി. ശ്രീദിവ്യ ഗ്രാമീണ സുന്ദരി കഥാപാത്രം നന്നാക്കി. രാധാരവി ഇതിലൊരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചു.

മൊത്തത്തിൽ പറഞ്ഞിൽ അറുപതുകളിലെ സ്ഥിരം കണ്ടു മടുത്ത കഥയും അതിലുമുപരി തേഞ്ഞു പഴകിയ സംവിധാനവും കൊണ്ട് ഒരു തട്ടിക്കൂട്ട് ചിത്രം എന്നതിലുപരി മറ്റൊന്നും മരുതിനു തരാൻ കഴിയുന്നില്ല.
മണ്ണിൻറെ ഗന്ധമുള്ള ആക്ഷൻ ചിത്രം ഇഷ്ടപ്പെടുന്നവർക്ക് മാത്രം ചെലപ്പോൾ ഇഷ്ടമായെക്കാം.

എന്റെ റേറ്റിംഗ് 3.9 ഓൺ 10

Saturday, May 21, 2016

158. Unit 7 (Grupo 7) (2012)

യൂണിറ്റ് 7 (ഗ്രൂപോ 7) (2012)




Language : Spanish (Spain)
Genre : Action | Crime | Drama
Director : Alberto Rodriguez
IMDB : 6.5

Grupo 7 Theatrical Trailer


മയക്കു മരുന്നിനാൽ മൂടപ്പെട്ട സ്പെയിൻ എക്സ്പോ 92 പ്രദർശനത്തിനു വേണ്ടി ഒരുങ്ങുകയാണ്. 1992നു മുൻപ് മയക്കുമരുന്ന് മുഴുവൻ നിർമാർജനം ചെയ്യാൻ വേണ്ടി ഗ്രൂപോ 7 അല്ലെങ്കിൽ യൂനിറ്റ് 7 എന്ന ഒരു പോലീസ് ഗ്രൂപ്പിനെ  അവിടുത്തെ ഭരണകൂടം രൂപീകരിക്കുന്നു. റാഫേൽ, ഏഞ്ചൽ, മറ്റെയൊ, മിഗ്വേൽ എന്ന 4 പേർ അടങ്ങുന്നതാണ് ഗ്രൂപ്പോ 7. വ്യത്യസ്ത സ്വഭാവങ്ങളുള്ള ഇവർ  യുവാവായ ഏഞ്ചൽ ഡിറ്റക്ടീവ് ആകണം എന്ന ഒരു ലക്ഷ്യത്തോട് കൂടിയും ആക്രമണ സ്വഭാവം ഉള്ള എന്നാൽ നല്ല ഒരു പോലീസ് ഓഫീസറുമായ റാഫേൽ, തമാശക്കാരായ എന്നാൽ ജോലിയിൽ അർപ്പണമനോഭാവമുള്ള മറ്റെയൊയും മിഗ്വേലും, തങ്ങളുടെ ഉദ്യമം സാക്ഷാത്കരിക്കാൻ ഏതു അറ്റവും വരെ പോകാൻ തയാറാവുന്നു. പക്ഷെ, അതിനവർ ഒത്തിരി വെല്ലുവിളി ഏറ്റെടുക്കേണ്ടി വരുന്നു. 

ഞാൻ ഈ ചിത്രം കാണാൻ എനിക്ക് പ്രചോദനം നൽകിയത് സംവിധായകനായ അൽബെർട്ടോ റോഡ്രിഗെസ് സംവിധാനം ചെയ്ത La Isla Manama (Marshland)  എന്നാ ചിത്രം കണ്ടതിനു ശേഷമാണ്. വളരെ നല്ല രീതിയിൽ ഈ ചിത്രം അവതരിക്കപ്പെട്ടിരിക്കുന്നു. തുടക്കത്തിൽ ഒരു മുഴുനീള ആക്ഷൻ ചിത്രത്തിൻറെ പ്രതീതി നൽകുന്നുവെങ്കിലും അത് പതിയെ ചിത്രത്തിൻറെ മുഖ്യകഥാപാത്രങ്ങളായ റാഫേലിൻറെയും ഏഞ്ചലിന്റെയും ജീവിതത്തിലൂടെ കടന്നു പോകുന്നു. രണ്ടു പേരുടെയും സ്വഭാവത്തിലുണ്ടാകുന്ന മാറ്റങ്ങൾ പിന്നീട് സിനിമയുടെ വിഷയം ആകുന്നതു. ഏഞ്ചലിന്റെ അഭിലാഷം അവനിൽ ഒരു ലഹരിയായി മാറുകയും. ആക്രമണകാരിയായ റാഫേൽ ഒരു പെൺകുട്ടി ജീവിതത്തിൽ വരുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങളും സംവിധായകൻ  പിന്നീട് ചിത്രം വിഷയം ആക്കുന്നു. കഥാപാത്രങ്ങളെ പ്രേക്ഷകൻറെ മനസ്സിൽ രേഖപ്പെടുത്താൻ അധികം സമയം എടുത്തില്ലെന്ന് മാത്രമല്ല, കഥ പറച്ചിലിന് കൂടെ തന്നെ അത് നിർവഹിച്ചിരിക്കുന്നു. പക്ഷെ എനിക്ക് പെട്ടെന്ന് ദഹിക്കാതെ പോയത് ചിത്രത്തിൻറെ പര്യവസാനം പെട്ടെന്ന് പൂർത്തീകരിച്ചത് പോലെ തോന്നി.

ക്യാമറവർക്ക് മികച്ചു നിന്നു, സ്പെയിനിലെ പ്രാന്തപ്രദേശങ്ങളും, ചേരിയും ഒക്കെ മനോഹരമായി ഒപ്പിയെടുക്കാൻ ക്യാമാറാമാന് കഴിഞ്ഞു. പശ്ചാത്തല സംഗീതവും മികച്ചു നിന്നു. അനാവശ്യമായിട്ട് ബഹലങ്ങളൊന്നും ഇല്ലായിരുന്നു സംഗീതത്തിൽ.

മുഖ്യ കഥാപാത്രങ്ങളായ എഞ്ചലെയും റാഫെലിനെയും യഥാക്രമം അവതരിപ്പിച്ച മരിയോ കാസസ്, അന്ടോനിയോ ദോ ലെ ടോരെ നൂറു ശതമാനവും അവരുടെ റോളുകളിൽ നീതി പുലർത്തി. ഒരു സാഹസികനും കുടുംബസ്ഥനും എന്നാൽ വളരെയധികം അഭിലാഷങ്ങളും മനസിലുള്ള എഞ്ചലിൻറെ കഥാപാത്രം മരിയോയുടെ കയ്യിൽ ഭദ്രമായിരുന്നു. എഞ്ചലിൻറെ  ഭാര്യയായി അഭിനയിച്ചത് സുന്ദരിയായ ഇന്മ ക്വെസ്റ്റ ആണ്. വളരെ കുറഞ്ഞ സമയം മാത്രമേ ഉണ്ടായിരുന്നുവെങ്കിലും നല്ല രീതിയിൽ അഭിനയിച്ചു. ഇവരുടെ പങ്കാളികൾ ആയ പോലീസുകാരെ അവതരിപ്പിച്ച ജൊഖ്വിൻ നൂനസും ഹോസെ മന്വെലും നല്ല അഭിനയം കാഴ്ച വെച്ച്. ചെറുതും വലുതുമായ കഥാപാത്രങ്ങളിൽ വന്നു പോകുന്ന അഭിനേതാക്കൾ ആരും മോശം അഭിനയം കാഴ്ച വെച്ചതായി തോന്നിയില്ല.

അധികം മോശമല്ലാത്ത കഥയിൽ തരക്കേടില്ലാത്ത വേഗതയിൽ സമ്മാനിച്ച നല്ല ഒരു പോലീസ്  ആക്ഷൻ  ചിത്രമാണിത്. പോലീസ് ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ഇതൊന്നു കണ്ടു നോക്കാവുന്നതാണ്.

എന്റെ റേറ്റിംഗ് 7.4 ഓൺ 10


 

Friday, May 20, 2016

157. X-Men: Apocalypse (2016)

എക്സ് മെൻ: അപോകാലിപ്സ് (2016)



Language : English
Genre : Action | Adventure | Fantasy
Director : Bryan Singer
IMDB : 7.8


X-Men: Apocalypse Theatrical Trailer


ബ്രയാൻ സിംഗർ & എക്സ് മെൻ - എനിക്ക് രണ്ടും ഇഷ്ടപെട്ട കാര്യങ്ങളാണ്. എക്സ് മെൻ ആദ്യ ഭാഗം മുതൽ കാണുന്ന ഒരു സൂപർ ഹീറോ ഫ്രാഞ്ചൈസിയും ബ്രയാൻ സിംഗർ ചിത്രങ്ങൾ എന്നും പ്രിയപ്പെട്ടതാണ്. ഈ വർഷത്തെ ഏറ്റവും കൂടുതൽ സൂപർഹീറോ ചിത്രങ്ങളിൽ ഒന്നാണല്ലോ അപോകാലിപ്സ്. 

ഇത്തവണയും സ്ഥിതി വ്യത്യസ്തമല്ല, ഭൂമിയിൽ ജീവൻറെ നിലനിൽപ്പ് തകർക്കാൻ വരുന്ന സൂപ്പർ വില്ലൻ, അവരെ തകർക്കാൻ എക്സ് മെൻ. അമരനായ mutant എൻ സബാഹ് നൂർ നൂറ്റാണ്ടുകൾക്കു ശേഷം ഭൂമിയിലേക്ക്‌ തിരിച്ചു വരുന്നു,  ശക്തിയുള്ളവർ മാത്രംഭൂമിയിൽ നിലനിന്നാൽ മതി എന്ന അജണ്ട ഉള്ള സബാ നൂർ പുതിയ ആൾക്കാരെ തന്റെ ടീമിലേക്ക് എടുക്കുന്നു. എന്നാൽ എക്സ് മെൻ, ഈ പദ്ധതി തകർക്കാൻ വേണ്ടി ശ്രമിക്കുന്നു. ആ ശ്രമത്തിൽ അവർ വിജയിക്കുമോ?

ഉള്ളത് പറയാമല്ലോ, ക്ലീഷേകളുടെ പൂരപ്പറമ്പ് ആണ് എക്സ് മെൻ അപോകാലിപ്സ്. mutant കഥാപാത്രങ്ങളാൽ നിറഞ്ഞു നിൽക്കുന്നു ചിത്രം. ഗ്രാഫിക്സ് ഒരു രക്ഷയുമില്ല, 3-ഡി കാണുന്നതായിരിക്കും അഭികാമ്യം, അതിനുള്ള എല്ലാ മരുന്നുകളും ചിത്രത്തിൽ ഉണ്ടെന്നു  2-ഡി എനിക്ക് തോന്നി. എക്സ് മെൻ സീരീസിൽ ആദ്യം മുതൽ കണ്ടു വരുന്ന അതേ കഥ തന്നെയാണ് ഈ ചിത്രത്തിലും ഉപയോഗിച്ചിരിക്കുന്നത്. അത് കൊണ്ട് കണ്ടു കണ്ടു ബോറടിക്കുമെന്നുറപ്പു. പക്ഷെ ബ്രയാൻ സിംഗറിന്റെ ഗ്രാഫിക്സിന്റെ ഉപയോഗവും,സീനുകൾ അടുക്കി വെക്കുന്നതിലുള്ള അവസരോചിതമായ ഇടപെടൽ മൂലം ചിത്രം നമ്മളെ  മുഷിപ്പിക്കാതെ തന്നെ മുൻപോട്ട് പോകും.  ടൈം freeze ചെയ്യുന്ന സീൻ ആകർഷകമായി എടുത്തിട്ടുണ്ട്.  പശ്ചാത്തല സംഗീതം നന്നായിരുന്നു. ജോൺ ഒട്ട്മാനാണ് സംഗീതം നിർവഹിച്ചത്.

എക്സ് മെന്നിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട ഒരു കഥാപാത്രമാണ് വൂൾവറീൻ. അദ്ദേഹത്തിന്റെ എൻട്രി മാസ് തന്നെയാണ്. കുറച്ചു നേരം മാത്രമേ  കലിപ്പ് പുള്ളി തന്നെ. സുന്ദരിയായ സോഫീ ടർണർ ജീൻ ഗ്രേ ആയും റ്റൈ ഷെരിടാൻ സൈക്ലോപ്സ് ആയും വേഷമിട്ടു. മൈക്കൾ ഫാസബെണ്ടർ, ജെയിംസ്‌ മകവോയി, ജെനിഫർ ലോറൻസ്, നികോളാസ് ഹൌൽറ്റ് എന്നിവർ അവരവരുടെ റോളുകൾ നല്ല രീതിയിൽ അവതരിച്ചു. ഒസ്കാർ ഇസാക്ക് ആണ് വില്ലനായ സബാഹ് നൂറിൻറെ വേഷമിട്ടത്. തരക്കെടില്ലാത്തതായിരുന്നു.

എല്ലാ സൂപർ ഹീറോ ചിത്രങ്ങളിലെയും  പോലെ,  വില്ലൻ ഒരു സംഭവമായി കാണിക്കുകയും, പിന്നീട് ക്ലൈമാക്സിനടുത്തെത്തുമ്പോൾ വില്ലൻ  വെറും ശൂന്യൻ ആവുകയും ചെയ്യുന്നു.
ഫസ്റ്റ് ക്ലാസ്, ഡെയ്സ് ഓഫ് ഫ്യൂച്ചർ പാസ്റ്റ് എന്ന ചിത്രങ്ങളുമായി താരതമ്യം ചെയ്‌താൽ വലിയ മെച്ചമില്ല.
ഒരു പോപ്‌കോൺ ചിത്രം  എന്നതിലുപരി പുതിയതായി ഒന്നും വാഗ്ദാനം  ചെയ്യാത്ത ഒരു സാധാരണ പടം. 

എൻറെ റേറ്റിംഗ് 6.5 ഓൺ 10

പ്രിയപ്പെട്ട സീരീസിന്റെയും നിലവാരം കുറഞ്ഞു പോകുന്നതിൽ അതിയായ വ്യസനം ഞാൻ ഈ ഘട്ടത്തിൽ രേഖപ്പെടുത്തി കൊള്ളുന്നു.

Thursday, May 19, 2016

156. A Violent Prosecutor (Geomsawejeon) (2016)

എ വയലൻറ് പ്രൊസിക്യൂട്ടർ (ഗ്യോംസവെജ്യോൻ) (2016)


Language : Korean
Genre : Action | Drama | Thriller
Director : Lee-Il Heong
IMDB : 6.2


ബ്യുൻ ജെ-വൂക് എന്ന കൊറിയൻ പ്രൊസിക്യൂട്ടറിനു തന്റെ ജോലി എന്ന് വെച്ചാൽ എല്ലാമായിരുന്നു. അക്രമകാരിയായിരുന്നാലും ജെ-വൂക് നീതിയും ന്യായവും നോക്കുന്ന ഒരു സത്യസന്ധനും ആയിരുന്നു. പക്ഷെ, എല്ലാം തകിടം മറിയുന്നത്, അദ്ദേഹം അന്യെഷിക്കുന്ന ഒരു കേസിലെ പ്രതി, കസ്റ്റഡിയിൽ മരിക്കുന്നത് കൂടിയാണ്. സാഹചര്യത്തെളിവുകൾ എല്ലാം തനിക്കെതിരും, കൂടെ നിൽക്കുന്നവർ എല്ലാവരും ചതിച്ചതോടെ 15 വർഷത്തേക്ക് തടവിനു വിധിക്കുന്നു. തുടക്കം അൽപം പ്രശ്നങ്ങൾ നേരിടുന്ന അയാൾ പിന്നീട് ഒരു രാജാവിനെ പോലെ വാഴുന്നു. അഞ്ചു വർഷം പിന്നിട്ടു, അങ്ങിനെയിരിക്കെ ഒരു നാൾ ഒരു ഫ്രോഡ് ആയ ചിവോൻ ആ ജയിലിൽ എത്തുന്നു, ജെ വൂകിനോട് ചങ്ങാത്തം കൂടുന്നു. ചിവോനെ കരുവാക്കി, അയാൾ തൻറെ എതിരാളികൾക്ക് നേരെ പടയോട്ടം തുടങ്ങുന്നു.

ശരിക്കും പറഞ്ഞാൽ, ഒരു സിമ്പിൾ സ്റ്റോറി നല്ല രീതിയിൽ അതിനു ആഖ്യാനം നടത്തിയിരിക്കുന്നു സംവിധായകൻ. ഒരു ക്രൈം ത്രില്ലർ എന്നതിലുപരി സൌഹൃദത്തിനും കോമഡിയ്ക്കും പ്രാധാന്യം കൊടുത്തിട്ടുണ്ടത് കൊണ്ട് തന്നെ ബോറടിയ്ക്കാതെ കണ്ടിരിക്കാം. ചില സന്ദർഭങ്ങളിൽ വരുന്ന വിശ്വാസയോഗ്യമായ റ്റ്വിസ്റ്റുകളും പ്രധാന അഭിനേതാക്കളുടെ പ്രകടനവും ചിത്രത്തിൻറെ ഗതി നിയന്ത്രിക്കുന്നുണ്ട്. എന്നാൽ മിക്ക ചിത്രങ്ങളിൽ കണ്ടു വരുന്ന ക്ലീഷേകളും ഈ ചിത്രത്തിലുണ്ടെന്നതും മറച്ചു വെയ്ക്കാൻ കഴിയുകയില്ല. ക്യാമറവർക്ക് പശ്ചാത്തല സംഗീതം രണ്ടും നന്നായിരുന്നു, വയലൻസ് ചിത്രത്തിലുണ്ടെങ്കിലും പരിധിയ്ക്ക് മേൽ പോകാത്തത്തു കൊണ്ട് ഒരു മാതിരിപ്പെട്ട എല്ലാ പ്രായക്കാർക്കും കാണാൻ കഴിയും.

ഹ്വാങ്ങ് ജിങ്ങ് മിൻ, കാങ്ങ് ഡോങ്ങ് വോൻ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം കൊറിയയിലെ ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ്. ഏറ്റവും കൂടുതൽ ടിക്കറ്റ്‌ വിറ്റതിൽ ആറാം സ്ഥാനവും.

സ്ഥിരം കൊറിയൻ ത്രില്ലറുകളുടെ നിലവാരത്തിൽ എത്തുന്നില്ലയെങ്കിലും ക്രൈം ത്രില്ലറുകൾ ഇഷ്ടപ്പെടുന്നവർക്ക് ഒരു തവണ ധൈര്യമായി കാണാവുന്നതാണ്.

എൻറെ റേറ്റിംഗ് 6.0 ഓൺ 10

Wednesday, May 18, 2016

155. Valkyrie (2008)

വാൾക്കിറി  (2008)



Language : English | German
Genre : Drama | History | Thriller | War
Director : Bryan Singer
IMDB : 7.1

Valkyrie Theatrical Trailer


ഞാൻ ഇംഗ്ലീഷ് സിനിമകൾ കാണുന്ന കാലം മുതൽക്കു തന്നെ അറിയാവുന്ന ഒരു നടൻ ആണ് ടോം ക്രൂസ്. എന്തോ ഒരിഷ്ടമാണ് അദ്ധെഹത്തോട് കാരണങ്ങൾ ഒന്നും പറയാൻ അറിയുകയുമില്ല, കഴിയുകയുമില്ല. 2008ൽ ജോലിയ്ക്കായി ദുബായിൽ വന്ന സമയത്തായിരുന്നു, എൻറെ ഓർമ്മ ശരിയാണെങ്കിൽ ഡിസംബറിൽ ആണ് വാൾകിറി റിലീസ് ആയത്. ഇഷ്ട നടൻറെ ചിത്രം ആദ്യമായി വെള്ളിത്തിരയിൽ കാണുന്നു എന്ന അതിയായ സന്തോഷത്തോടു കൂടി തന്നെ അങ്ങിനെ തീയറ്ററിൽ കയറി. പ്രതീക്ഷയുടെ ചിറകൊന്നും പേറിയല്ല സിനിമ കാണാൻ തുടങ്ങിയത്. ചിത്രത്തെ പറ്റി അധികം ഒന്നും അറിയില്ലയെങ്കിലും, അവിടെ കിട്ടിയ സ്ലിപ്പിൽ ഒരു രത്നച്ചുരുക്കം കൊടുത്തിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിനു മുൻപ് യുദ്ധക്കൊതിയനായ അഡോൾഫ് ഹിറ്റ്ലറെ വധിച്ചു രാജ്യത്തിന്റെ ഭരണം കൈക്കലാക്കാൻ ശ്രമിക്കുന്ന ഒരു പറ്റം ജർമൻ സൈനികരുടെ ശ്രമം പറയുന്ന ഒരു ചിത്രമായിരുന്നു.

ഉള്ളതു പറഞ്ഞാൽ, ചരിത്രപരമായ ചിത്രം ആയതു കൊണ്ട് ഒരു നാടകശൈലി ആണ് പ്രതീക്ഷിച്ചത്. പക്ഷെ എൻറെ കണക്കു കൂട്ടലുകൾ എല്ലാം തെറ്റിച്ചു കൊണ്ട് രണ്ടു മണിക്കൂർ കോരിത്തരിപ്പിക്കുന്ന സിനിമ കാണാൻ കഴിഞ്ഞു. ധ്രിതംഗപുളകിതനായി പോയി. ഓരോ നിമിഷവും, അടുത്തത്‌ എന്ത് സംഭവിക്കും എന്ന ഒരു ചോദ്യം മനസിലെപ്പോഴും വന്നു കൊണ്ടേയിരുന്നു.
അവസാനം വരെയും സസ്പൻസ് നിലനിർത്തിയുള്ള വ്യാഖ്യാനം, ബ്രയൻ സിങ്ങർ എന്ന സൂപർ സംവിധായകൻറെ കയ്യൊപ്പ് ശരിക്കും പതിഞ്ഞ സംവിധാനം, വേഗതയേറിയ കഥപറച്ചിൽ, അതിനൊത്ത പശ്ചാത്തല സംഗീതം, കിടിലൻ ഫ്രേമുകളും അതിനൊത്ത കളർ ടോണും. വാൾക്കിറി എഴുത്തിയത് ബ്രയാൻ സിങ്ങറും, ക്രിസ്ടഫർ മക്ക്വാറിയും (പിൽക്കാലത്ത് ജാക്ക് റീച്ചരും എം.ഐ. 5യും സംവിധാനം ചെയ്തു) ചേർന്നാണ്.  

ടോം ക്രൂസ് അക്ഷരാർത്ഥത്തിൽ അവസാനം വരെയും മിന്നിത്തിളങ്ങി. കേണൽ ക്ലോസ് ആയി അദ്ദേഹം ശരിക്കും തകർത്തു. നായികയ്ക്ക് അത്ര പ്രാധാന്യമില്ലായിരുന്ന ഒരു ചിത്രം ആയിരുന്നു. പക്ഷെ, മറ്റുള്ള എല്ലാ സഹാനടന്മാരും നല്ല രീതിയിൽ തന്നെ പ്രകടനം നടത്തി.

നല്ല ഒരു ഹിസ്റ്റൊറിക്കൽ ത്രില്ലർ കാണണമെന്ന് ആഗ്രഹമുള്ളവർക്ക് ഒന്ന് കണ്ടു നോക്കാവുന്നതാണ്.

എന്റെ റേറ്റിംഗ് 9 ഓൺ 10

ഞാൻ മാർക്ക് ഇടുന്നത് എന്റെ വ്യക്തിഗത ആസ്വാദനാം സഫലമാകുന്നതിനനുസരിച്ചാണ്.

Tuesday, May 17, 2016

154. Zero (2016)

സീറോ (2016)



Language : Tamil
Genre : Drama | Fantasy | Horror | Romance | Thriller
Director : Shiva Mohaa (Arun Kumar)
IMDB : 6.5

Zero Theatrical Trailer


എന്തായിരിക്കാം സീറോ എന്ന പേര് ഈ പടത്തിനിടാൻ കാരണം? പല കുറി ആലോചിച്ചതാണ്. ഈ ചിത്രം കാണുന്നതിനു മുൻപ് ഉണ്ടായിരുന്ന ഒത്തിരി ചോദ്യങ്ങൾക്ക് ഉത്തരം നൽകി പ്രണയത്തിൽ പൊതിഞ്ഞ ഈ ഫാൻറസി ഹൊറർ. നമ്മുടെ ഭാരതത്തിൽ അധികം ആരും തൊടാത്ത ഒരു ജോനർ ആണ് ഫാൻറസി ഹൊറർ, ആദ്യമേ ഇങ്ങനെ ഒരു പരീക്ഷണത്തിന് മുതിർന്ന സംവിധായകാൻ ശിവ മൊഹായ്ക്ക് ഒരു അഭിവാദനം. മങ്കാത്ത വേതാളം എന്നീ ചിത്രങ്ങളിൽ കൂടി പ്രശസ്തനായ അശ്വിൻ ആണ് നായകൻ. നായകനെക്കാളുപരി പ്രാധാന്യം ഈ ചിത്രത്തിലെ നായികയ്ക്കാണ്. മലയാളിയായ ശിവദ നായർ ആണ് മുഖ്യകഥാപാത്രമായ പ്രിയയെ അവതരിപ്പിക്കുന്നത്. ജെഡി ചക്രവർത്തി പ്രധാന ഒരു റോളിൽ ചിത്രത്തിലുടനീളം ഉണ്ട്.

 ആദിയിൽ ഉൽപ്പത്തിയെ പറ്റി ഒരു ചെറിയ വിവരണം ഉണ്ട്. പക്ഷെ അതും ചിത്രവുമായി എന്താണ് ബന്ധം എന്ന് കണ്ടിരിക്കുന്ന ഏതൊരു പ്രേക്ഷകൻറെ മനസ്സിൽ കൂടിയും കടന്നു പോകുന്ന ഒരു ചോദ്യമാണ്. പോകെ പോകെ അതിന്റെ ഉത്തരം നമുക്ക് പറഞ്ഞു തരും.
പ്രിയയുടെ ഭൂതകാലം ശരിക്കും അറിയാവുന്ന ബാലയുടെ അച്ഛൻ, അവരുടെ കല്യാണത്തിനു സമ്മതിക്കുന്നില്ല. എങ്കിലും അച്ഛൻറെ  എതിർപ്പിനെ അവഗണിച്ചു ബാല അനാഥയായ പ്രിയയെ വിവാഹം ചെയ്യുന്നു. കുറച്ചു കാലം സന്തോഷത്തോടെ പൊയ്ക്കൊണ്ടിരുന്ന അവരുടെ ജീവിതം, പെട്ടെന്ന് പ്രിയയുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും വന്ന മാറ്റങ്ങൾ മൂലം മാറി മറിയുന്നു. എന്തായിരിക്കും പ്രിയയ്ക്ക് സംഭവിച്ചത്? അവരുടെ ജീവിതത്തിനു എന്ത് സംഭവിച്ചു? എന്നുള്ള പല ചോദ്യങ്ങളുടെയും ഉത്തരം മുഴുനീള ചിത്രത്തിലൂടെ പറഞ്ഞു തരുന്നു.

ഒരു വ്യത്യസ്തമായ പ്രമേയം അതിന്റെ ഏറ്റവും മികവുറ്റ ഭാവത്തിൽ സംവിധായകൻ ശിവ് മൊഹാ അവതരിപ്പിച്ചിരിക്കുന്നത്. ഭരത്ബാലയുടെ ശിഷ്യൻ തന്നെയാണ് താൻ എന്നതിന്റെ തെളിവാണ്, ചിത്രത്തിൻറെ രൂപകൽപനയും, ഫ്രേമുകൾ. താനെന്തു മനസ്സിൽ വിചാരിചിരിക്കുന്നുവോ അത് മനസറിഞ്ഞു കൊണ്ട് ക്യാമറമാൻ ബാബു കുമാർ ഒപ്പിയെടുത്തിരിക്കുന്നു. മികവുറ്റ തിരക്കഥ ആണ് ഈ ചിത്രത്തിൻറെ ഏറ്റവും വലിയ ബലം.VFX, CGI മികച്ചു നിന്നു, ചെറിയ ഒരു ബജറ്റിൽ നിന്നു ഇത്രയും മികച്ച ഗ്രാഫിക്സ് ചെയ്തിരിക്കുന്നത് കാണുമ്പോഴാ ശങ്കറിനെയും ഒക്കെ എടുത്തു കിണറ്റിലിടാൻ തോന്നുന്നത്. രണ്ടാം പകുതിയിൽ അശ്വിൻറെ  മേക്കപ്പിൽ വന്ന continuity error ഇല്ലായിരുന്നുവെങ്കിൽ കുറച്ചു കൂടി നന്നായേനെ എന്ന് തോന്നി.

പാട്ടുകൾ വളരെ ഇമ്പമുള്ളതും, കേട്ട് കഴിഞ്ഞാൽ മനസ്സിൽ നിന്നും പോകാതതുമാണ്. ചിത്രത്തിൻറെ ഗണമനുസരിച്ചുള്ള പശ്ചാത്തല സംഗീതം മികവേകി. നിവാസ് കെ പ്രസന്ന ആയിരുന്നു സംഗീതം. അദ്ദേഹത്തിന്റെ കഴിവനുസരിച്ച് വളരെ നീണ്ട ഒരു ഭാവി ഉണ്ടെന്നു ഉറപ്പാണ്.

അശ്വിൻ തന്റെ റോൾ നന്നായി തന്നെ ചെയ്തു. യാതൊരു പിഴവും തോന്നിയില്ല. പക്ഷെ അദ്ദേഹത്തിന്റെ പ്രകടനത്തെ അസാധുവയ്ക്കുന്ന രീതിയിൽ ആയിരുന്നു ശിവദയുടെ പ്രകടനം. ഓരോ നിമിഷവും ഉണ്ടാകുന്ന ഭാവമാറ്റങ്ങൾ എല്ലാം ഉജ്വലം. സു സു സുധി വാത്മീകത്തിനു ശേഷം വീണ്ടും മനസ്സിൽ പതിഞ്ഞ ഒരു പ്രകടനം ആണ് പ്രിയ എന്ന കഥാപാത്രത്തിൻറെ പ്രകടനം. ജെ.ഡി. ചക്രവർത്തി പരമപ്രധാനമായ ഒരു റോൾ കൈകാര്യം ചെയ്തു. വളരെ കുറച്ചു അഭിനേതാക്കൾ മാത്രമേയുള്ളൂ ഈ ചിത്രത്തിനുള്ള മറ്റൊരു പ്രത്യേകത. അവരെല്ലാം നല്ല രീതിയിൽ തന്നെ അഭിനയം കാഴ്ച വെച്ചു.

ഒരു മികവുറ്റ ഫാന്റസി ഹൊറർ ശ്രേണിയിലുള്ള പടം, ഇനി ആ ജോനറിനു അന്യേഷിച്ചു ലോകം മൊത്തം അലയേണ്ടതില്ല, നമ്മുടെ രാജ്യത്തും ഉണ്ട്. ഇനിയും ഇത്തരം നല്ല ചിത്രങ്ങൾ പ്രതീക്ഷിച്ചു കൊണ്ട്. നിർത്തുന്നു.

എൻറെ റേറ്റിംഗ് 9 ഓൺ 10

ഒരു രണ്ടാം ഭാഗത്തിനുള്ള വിത്തിട്ടിട്ടാണ് സംവിധായകൻ ഈ ചിത്രത്തിൽ നിന്നും തൽക്കാലം വിട വാങ്ങിയിരിക്കുന്നത്.

Monday, May 16, 2016

153. Marshland (La Isla Minima) (2014)

153. മാർഷ് ലാൻഡ് (ലാ ഐല മിനിമ) (2014)





Language : Spanish (Spain)

Genre : Crime | Drama | Thriller
Director : Alberto Rodriguez
IMDB : 7.3


Marshland Theatrical Trailer



2014ൽ സ്പെയിനിൽ ഇറങ്ങിയ ഒരു കുറ്റാന്യേഷണ ചിത്രം ആണ് ആൽബർട്ടോ റോഡ്രിഗസ് സംവിധാനം ചെയ്ത മാർഷ് ലാൻഡ്. വളരെയധികം അവാർഡുകളും നിരൂപക പ്രശംസയും പിടിച്ചു പറ്റിയ ഈ ചിത്രം ബോക്സോഫീസിലും വിജയം ആയിരുന്നു. 

യുവാനും പെദ്രോയും ഒരുമിച്ചു ജോലി ചെയ്യുന്ന കുറ്റാന്യേഷകർ  ആണെങ്കിലും, രണ്ടു പേരുടെയും സ്വഭാവത്തിൽ വെവ്വേറെ ധ്രുവങ്ങളിൽ ഉള്ളവരാണ്. യുവാൻ കർക്കശക്കാരനും ആക്രമണസ്വഭാവമുള്ള പഴയകാല പോലീസ് ഓഫീസർ ആണെങ്കിൽ പെദ്രോ പുതുയുഗത്തിലെ സത്യസന്ധനായ ഓഫീസറുമാണ്. സ്ത്രീലമ്പടനായ യുവാനെ പെദ്രോയ്ക്കിഷ്ടമല്ല എങ്കിലും കൂട്ടാളി ആയതു കൊണ്ട് മാത്രം ക്ഷമിച്ചു മുൻപോട്ടു പോകാൻ ശ്രമിക്കുന്നു.
മദ്രിദിലുള്ള അവരെ സ്പെയിനിലെ സേവില്ലെയിലെ ഉൾനാടൻ ഗ്രാമത്തിൽ മൂന്നു ദിവസമായി കാണാതായ രണ്ടു കൗമാര സഹോദരികളെ കണ്ടെത്താനായി എത്തുന്നു. അവരുടെ അന്വേഷണം പുരോഗമിക്കെ, പല അപ്രിയ സത്യങ്ങളും പുറത്തു കൊണ്ട് വരുന്നു. 

മുഖ്യകഥാപാത്രങ്ങളായ യുവാനെയും പെദ്രോയെയും അവതരിപ്പിച്ചത് ഹാവിയർ ഗുട്ട്രെസും (Javier Gutierrez) റവുൾ അറിവാലോയും (Raul Arevalo)  ആണ്. രണ്ടു പേരും നല്ല കുറ്റമറ്റ പ്രകടനം ആണ് കാഴ്ച വെച്ചത് എന്നിരുന്നാലും എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടത് യുവാൻ എന്നാ കഥാപാത്രത്തെയാണ്. എന്തോ ഒരു ആകർഷണീയത തോന്നി. വില്ലൻ കഥാപാത്രങ്ങളെ ചെയ്തവരും നന്നായിരുന്നു.

ഒരു ഡ്രാമാ ചിത്രം ആണെങ്കിലും ഒരു നിമിഷം പോലും ബോറടിയ്ക്കാതെ വളരെയധികം പ്രേക്ഷകന്റെ ശ്രദ്ധ പിടിച്ചു പറ്റുന്ന ഒരു തിരക്കഥയാണ് സംവിധായകനും എഴുത്തുകാരനും കൂടി തയാറാക്കിയത്. ഒരു സാധാരണ അല്ലെങ്കിൽ സ്ഥിരം ഉള്ള ക്രൈം കുറ്റാന്യേഷണചിത്രം ആണെങ്കിലും കഥ പറയുന്ന രീതി, അത് ആഖ്യാനിക്കുന്ന രീതികൾ കൊണ്ട് മികച്ചു നിന്നു. ഓരോ നിമിഷവും ഉള്ളിൽ ജിജ്ഞാസ ജനിപ്പിക്കുന്ന സീനുകൾ നിരവധി. എല്ലാ കലാകാരന്മാരും അവരവരുടെ റോളുകൾ മികച്ച രീതിയിൽ തന്നെ അഭിനയിച്ചു ഫലിപ്പിച്ചു. സംവിധായകന് അവിടെ ഒരു കൈയ്യടി കൂടി.
104 മിനുട്ട് ദൈർഘ്യമുള്ള ഈ ചിത്രത്തിനെ കാണാൻ കൊതിപ്പിക്കുന്ന ഖടകം, ഈ ചിത്രത്തിൻറെ ക്യാമറവർക്ക് ആണ്. തുടക്കം മുതൽക്കു തന്നെ നമുക്കത് അറിയാൻ കഴിയും. അത്യുഗ്രം എന്നാ വാക്ക് മാത്രം ഞാൻ ഉപയോഗിക്കുന്നു. ഓരോ സീനും ചിത്രം കണ്ടു കഴിയുമ്പോഴും മനസ്സിൽ നിന്നും പോകില്ല. ഒരു ചതുപ്പുനിലത്തിനു ഇത്ര മനോഹാരിത ഉണ്ടെന്നു എനിക്കിപ്പഴാണ് അറിയാൻ കഴിഞ്ഞത്. satellite ഷോട്ടുകൾ ഈ ചിത്രത്തിൽ നിരവധി ഉണ്ട്, അത് ചിലപ്പോൾ ഉപയോഗിച്ചിരിക്കുന്ന ചുരുക്കം ചിത്രങ്ങളിൽ ഒന്നാവാം ഇത്. നല്ല wide frames ചിത്രത്തിന് ഒരു മുതൽകൂട്ട് തന്നെയാണ്.
വളരെ മികച്ച പശ്ചാത്തല സംഗീതം ത്രില്ലർ മോഡിൽ കൊണ്ട് പോകുന്നു. അധികം ബഹളമൊന്നുമില്ലെങ്കിലും, വേണ്ടിയ ഇടത്ത് മാത്രം സംഗീതം ഉപയോഗിച്ച് മറ്റുള്ള ഭാഗത്ത് നിശബ്ദത മാത്രം. കണ്ടു കൊണ്ടിരിക്കുമ്പോൾ ഒരു അനുഭവം നമുക്കുള്ളിലേക്ക് പകർന്നു തരുന്നു.

ട്രൂ ഡിറ്റക്ടീവ് എന്ന വിഖ്യാത സീരീസിനെ ഈ ചിത്രം അനുസ്മരിപ്പിക്കുന്നുണ്ട്. സംവിധായകൻ തിരഞ്ഞെടുത്ത രീതി ആയിരിക്കാം എന്നിരുന്നാലും പ്രശംസനീയം ആണ്. ട്രൂ ഡിറ്റക്ടീവ് ഇഷ്ടപ്പെട്ടവർക്ക് യാതൊരു മടിയും കൂടാതെ കാണാവുന്നതാണ്. കാണാൻ ശ്രമിക്കുക.

എന്റെ റേറ്റിംഗ് 8.8 ഓൺ 10

152. Kali (2016)

കലി (2016)



Language : Malayalam
Genre : Action | Thriller
Director : Sameer Thahir
IMDB : 7.2

Kali Theatrical Trailer


മനുഷ്യന്റെ വികാരങ്ങൾ ഒരിക്കലും പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. ആറ് വികാരങ്ങൾ ആയ സന്തോഷം, സന്താപം, ഭയം, കോപം, ആശ്ചര്യം, വെറുപ്പ്‌ എന്നിങ്ങനെയായി തിരിക്കാം. എല്ലാം അളവനിനൊത്തു ഉപയോഗിക്കുന്നവൻ ആണ് ഒരു യതാർത്ഥ മനുഷ്യൻ എന്ന് പറയാൻ കഴിയും. പക്ഷെ, എന്നാൽ ഒരു വികാരം ഒരിക്കലും നിയന്ത്രിക്കാൻ കഴിയാതെ വന്നാലോ??? അവിടെയാണ് മനുഷ്യന്റെ ജീവിതത്തിൽ പാകപ്പിഴകൾ ഉണ്ടാകാൻ തുടങ്ങുന്നത്.

കോപം എന്ന വികാരത്തിന്റെ ഒരു ഉഗ്രമായ ഭാവം എങ്ങിനെ ഒരു യുവാവിന്റെ ജീവിതത്തിൽ ആഘാതം ഉണ്ടാക്കുന്നു എന്നതാണ് ചിത്രത്തിൻറെ ഇതിവൃത്തം. സിദ്ധാർഥ് എന്ന ബാങ്കുദ്യോഗസ്തനായ യുവാവും അവന്റെ ഭാര്യയായ അഞ്ജലിയുമോത്തു കൊച്ചിയിൽ താമസിക്കുന്നു. ക്ഷിപ്രകോപിയായ സിദ്ധാർഥിൻറെ തുടച്ചയായി നിയന്ത്രണം പോകുന്നത് മൂലം അവനു ജോലിയിലും, സമൂഹത്തിലും കുടുംബത്തിലും പ്രശ്നങ്ങൾ ഉണ്ടാകുന്നു. സിദ്ധുവുമായി വഴക്കിട്ടു മാസനഗുടിയിലെ തൻറെ വീട്ടിലേക്കു തനിയെ യാത്ര തിരിയ്ക്കുന്ന അഞ്ജലിയെ പിന്നീട് സിദ്ധു അനുഗമിക്കുന്നു. പിന്നീടുള്ള യാത്രയിൽ ഒരു ലോകൽ ഗുണ്ടയുമായി പ്രശ്നം ഉണ്ടാകുന്നത് മൂലം, അവരുടെ യാത്ര തടസപ്പെടുകയും, പിന്നീടുള്ള സംഭവങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്.

ദുൽഖർ സൽമാൻ തൻറെ റോൾ, ഒരു ബുദ്ധിമുട്ടും കൂടാതെ തന്നെ കൈകാര്യം ചെയ്തു. ഒരു സിനിമ മൊത്തം അദ്ദേഹത്തിന്റെ ചുമലിൽ തന്നെയായിരുന്നുവെങ്കിലും തീർത്തും ബോധ്യപ്പെട്ടു കൊണ്ടുള്ള പ്രകടനം തന്നെയായിരുന്നു. സായി പല്ലവി, അഞ്ജലിയായി നല്ല പ്രകടനം ആയിരുന്നു. ഒരു കന്നഡ മലയാളി എന്നാ രീതിയിൽ സംഭാഷണങ്ങൾ നന്നായി തന്നെ ഉപയോഗിച്ചു. വൈകാരിക സന്ദർഭങ്ങളും നല്ല രീതിയിൽ അവർ ഉപയോഗിച്ചു, പ്രത്യേകിച്ച് രണ്ടാം ഭാഗത്തുള്ള ചില സീനുകളിൽ. അവരുടെ ശബ്ദവും ഒരു ഒറിജിനാലിറ്റി കൊണ്ട് വന്നു എന്ന് പറയാം (ഭൂമിയിലുള്ള എല്ലാ പെൺകുട്ടികൾക്കും കിളിനാദം ഉണ്ടാവണം എന്നില്ലല്ലോ). നെഗറ്റീവ് കഥാപാത്രങ്ങളെ അവതരിപ്പിച്ച വിനായകനും ചെമ്പൻ വിനോദും അവരുടെ കഥാപാത്രങ്ങളുടെ പൂർണതയിലെത്തുകയും ചെയ്തു. അതിനു അവർക്ക് എൻറെ അഭിവാദ്യങ്ങൾ, കാരണം അവരുടെ പ്രകടനം ഇല്ലെങ്കിൽ പിന്നെ ഒരു ബോറൻ ചിത്രം ആയി മാറിയേനെ. സൌബിൻ സഹീർ, നല്ല അഭിനയം തന്നെയായിരുന്നു. കണ്ടു കൊണ്ടിരിക്കുന്ന നമുക്ക് പ്രകാശനെ ഒന്ന് തല്ലണം എന്ന് തന്നെ തോന്നും. ബാക്കി വരുന്നവർ എല്ലാം ചിത്രത്തിന് വേണ്ട പങ്കു കൊടുത്ത് മടങ്ങി.

ആദ്യ പകുതി കഥാപാത്രവികസനത്തിനും കഥയുടെ അടിത്തറ ഇടാനും ഉപയോഗിച്ചെങ്കിൽ രണ്ടാം പകുതി ഒരു നല്ല ത്രില്ലറിനുള്ള വക നൽകുന്നു. ഇഷ്ടപ്പെട്ട ഒരു ഘടകം, ഓരോ സീനിനും നമ്മുടെ മനസ്സിൽ ചോദ്യമുരുമ്പോൾ അതിനുള്ള ന്യായീകരണം പിന്നീടുള്ള സീനുകളിൽ നിന്നും ലഭിക്കുന്നു. ചില സീനുകൾ ഒക്കെ പഴയ ഹിറ്റ്‌ ചിത്രങ്ങളായ ഡുയൽ (Duel) ജോയ് റൈഡ് (Joy Ride) എന്ന ചിത്രങ്ങളെ ഓർമ്മിപ്പിക്കുന്നു പല സീനുകളും ഉണ്ട് ഈ ചിത്രത്തിൽ. ചിലപ്പോൾ സമീർ താഹിർ ആ ചിത്രത്തിൽ നിന്നും പ്രേരണ ഉൾക്കൊണ്ടാതാകാം എന്ന് വിചാരിക്കുന്നു. എന്നിരുന്നാലും ചിത്രം മോശമാക്കിയില്ല.
 
സമീർ താഹിർ - വിവേക് ഹർഷൻ-ഗോപി സുന്ദർ, ഇവർ മൂന്നു പേരും തന്നെയാണ് ചിത്രത്തിൻറെ അച്ചുതണ്ട്. സാമാന്യം ചെറിയ ഒരു കഥയെ ഇത്ര വെടിപ്പായി ഒരു മനോഹര (sometimes edge of the seat feel കിട്ടുന്നുണ്ട്) ത്രില്ലർ ആക്കി മാറ്റിയതിന്റെ പങ്കു ഒട്ടും പറഞ്ഞറിയിക്കാൻ കഴിയുകയില്ല. രാജേഷ്‌ ഗോപിനാഥന്റെ കഥയെ സമീർ താഹിറിന്റെ സംവിധാനം വേറെ ഒരു ലെവലിൽ കൊണ്ട് തന്നെ എത്തിച്ചു. വിവേക് ഹർഷൻറെ മിനുക്കിയെടുത്ത കത്രിക ഒരു ഫാസ്റ്റ് പേസ്ഡ് ത്രില്ലർ ആക്കി മാറ്റുകയും ചെയ്തു. പക്ഷെ, ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവും ഇല്ലാതെ പൂർണതയിൽ എത്തില്ലായിരുന്നു. അദ്ദേഹം ശരിക്കും തകർത്ത് വാരി. ഒരു ത്രില്ല ഒരു പ്രേക്ഷകൻറെ മനസ്സിൽ പതിക്കാൻ സംഗീതവും ഒരുപാധി ആണല്ലോ. അത് നല്ല വെടിപ്പായി അദ്ദേഹം ചെയ്തിരിക്കുന്നു. 

എനിക്ക് വളരെയധികം ഇഷ്ടപ്പെട്ട ഒരു ത്രില്ലർ ആണ് കലി. കൂടെ ദുൽഖർ എന്നാ നടൻ സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ കാണിക്കുന്ന ശ്രദ്ധ മറ്റുള്ള യുവനടന്മാർ കൂടി ഒന്ന് കണ്ടു പഠിക്കേണ്ടതാണ്.

എന്റെ റേറ്റിംഗ് 8.1 ഓൺ 10

Saturday, May 14, 2016

151. War Of The Arrows (Choejongbyeonggi Hwal) (2011)

വാർ ഓഫ് ദി ആരോസ് (ചൊജോങ്ബ്യൊംഗി ഹ്വി) (2011)


Language : Korean
Genre : Action | Drama | War
Director : Kim Han Min
IMDB : 7.2 


War Of The Arrows Theatrical Trailer


2011ൽ കൊറിയയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമാണ് കിം ഹാൻ മിൻ (The Admiral: Roaring Currents Fame) സംവിധാനം ചെയ്ത വാർ ഓഫ് ദി ആരോസ് (WOTA). കൊറിയക്കാരുടെ ഇഷ്ടപ്പെട്ട ജോൺറെകളിൽ ഒന്നായ പീരിയഡ് ഡ്രാമ ചിത്രത്തിൽ നിരവധി മുഖ്യധാരാ കലാകാരന്മാർ വേഷമിട്ടിട്ടുണ്ട്. 

കുട്ടിക്കാലത്ത് മാതാപിതാക്കൾ നഷ്ടപ്പെട്ട നാം-യിയും ജാനിനും, അച്ഛന്റെ സുഹൃത്തായ കിം മുസ്യൂൻടെ വീട്ടില് അഭയം പ്രാപിക്കുന്നു. ജാനിന്റെ കല്യാണദിവസം ഖിംഗ് രാജപരമ്പര അവരുടെ പ്രവിശ്യയുടെ മേൽ ആക്രമണം നടത്തുന്നു. ഈ വിവരം അറിഞ്ഞു നാട്ടില തിരിച്ചെത്തുന്ന നാംയിൻ കാണുന്ന തന്റെ വളർത്തച്ചന്റെയും ആ നാട്ടുകാരുടെയും ചേതനയറ്റ ശരീരങ്ങൾ ആണ്. എന്നാൽ സഹോദരിയെ അവിടെയെങ്ങും കാണാനും കഴിഞ്ഞില്ല. തന്റെ സഹോദരിയും പുതു വരനെയും തടങ്കലിൽ കൊണ്ട് പോകുന്നതറിഞ്ഞു നാംയിൻ ശത്രുക്കളായ ഓരോ ഭടന്മാരെയും കൊന്നൊടുക്കുന്നു. തങ്ങളുടെ പിന്നിൽ ആരോ ഉണ്ടെന്നു മനസിലാക്കുന്ന ഖിംഗ് രാജപരമ്പരയിലെ മുഖ്യ സൈനിക മേധാവി നാംയിനെ പിന്തുടരുന്നു. പിന്നീടുള്ളത് അവര് തമ്മിലുള്ള ഒരു cat n mouse ഗെയിം ആണ്.  തൻറെ സഹോദരിയെ രക്ഷിക്കാൻ ഒരു സഹോദരൻ ഏതറ്റം വരെയും പോകും എന്നതാണ് ചിത്രത്തിൻറെ മൊത്തത്തിലുള്ള ഇതിവൃത്തം.

വലിയ സംഭവ ബഹുലമല്ലാത്ത കഥ, എന്നാൽ വളരെയേറെ വേഗം കൂടിയ തിരക്കഥയും സംവിധാനവും. പ്രേക്ഷകന് ഒന്നിരുത്തി ചിന്തിക്കാൻ പോലും സമയം നൽകാതെ മാറി മറിയുന്ന ഫ്രേമുകളും ശ്വാസമടക്കി പിടിച്ചു കാണാവുന്ന നല്ല തകർപ്പൻ ആക്ഷൻ രംഗങ്ങളും ഈ ചിത്രത്തിനെ  നല്ല ആക്ഷൻ ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടി കൊടുക്കുന്നു. ആക്ഷനിൽ നിറഞ്ഞ ഒരു ചിത്രം ആണെങ്കിലും, കൂടുതൽ സമയം ചേസിനും ജ്യേഷ്ഠൻ-അനുജത്തി സ്നേഹബന്ധത്തിന്റെ ആക്കവും നമ്മെ കാണിച്ചു തരുന്നു. വികാരനിർഭരമായ പല സീനുകളും ചിത്രത്തിലുണ്ട് എന്ന് സാരം. ക്യാമറ തരക്കേടില്ല, പശ്ചാത്തല സംഗീതവും മോശമല്ല..

നായകനായ പാർക്ക്‌ ഹേ വിശ്വസനീയമായ പ്രകടനം കാഴ്ച വെച്ചു. സഹോദരിയായി അഭിനയിച്ച ജൂൺ ഛെയും മോശമാക്കിയില്ല.. പക്ഷെ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് വില്ലനായി വന്ന റ്യു സ്യോങ്ങ് റ്യോങ്ങ് ആണ്. അദ്ധേഹത്തിന്റെ ചേഷ്ടകളും സംസാരവും നോട്ടവും ഒക്കെ ഒരു മികച്ച വില്ലന് ചേർന്ന രീതിയിൽ ആയിരുന്നു. 

മൊത്തത്തിൽ പറഞ്ഞാൽ, ഒരു സംഭവം അല്ലെങ്കിലും ഒരു തവണ ആസ്വദിച്ചു കണ്ടിരിക്കാവുന്ന ചിത്രമാണ് WOTA. പിന്നെ അഡ്മിറൽ പോലെ ഒരു ഹെവി ചിത്രം പ്രതീക്ഷിച്ചു കാണരുത് ഈ ചിത്രം. നിങ്ങളെ ചിലപ്പോൾ  നിരാശരാക്കിയേക്കാം..

എൻറെ റേറ്റിംഗ് 7.1 ഓൺ 10

ചിത്രത്തിൻറെ തുടക്കത്തിൽ നായകൻ ഒരു ഡയലോഗ് പറയുന്നുണ്ട്, "എൻറെ അമ്പും വില്ലും ആരെയും കൊല്ലാനുള്ളതല്ല" എന്ന്. അവസാനം വരെയും നായകൻ ആ വാക്ക് പാലിച്ചു. ഒരു നിമിഷം പോലും ഇടവേളയില്ലാതെ, ഒരുത്തനെ പോലും ബാക്കി വെച്ചില്ല.