Cover Page

Cover Page

Wednesday, April 20, 2016

146. Rockstar (2011)

റോക്ക്സ്റ്റാർ (2011)



Language : Hindi
Genre : Drama | Musical | Romance
Director : Imtiaz Ali
IMDB : 7.6


Rockstar Theatrical Trailer


ഒത്തിരി അധികം വൈകി ആണ് റോക്ക്സ്റ്റാർ എന്ന ഈ സംഗീതവിരുന്നു കാണാൻ കഴിഞ്ഞത്. തീയറ്ററിൽ കാണാൻ കഴിഞ്ഞില്ലല്ലോ എന്ന വിഷമം മനസ്സിൽ നിൽക്കെ കൊണ്ട് പറയട്ടെ, ഇതൊരു റഹ്മാൻ-ഇംതിയാസ്-മോഹിത് -രൺബീർ എന്നിവരുടെ കൂട്ടുകെട്ടിൽ പിറന്ന ഒരു കാവ്യം തന്നെയാണ്. ഞാൻ ആദ്യമായി ആണ്, ഒരു പാട്ട് പോലും ഫോർവാർഡ്‌ ചെയ്യാതെ കാണുന്നത്.

ഇതൊരു റോക്ക്സ്റ്റാറിൻറെ കഥയല്ല, മറിച്ചു യുവാവിൻറെ ജീവിതത്തിലൂടെ ഉള്ള ഒരു യാത്രയാണ് അതും സംഗീതത്തിന്റെ അകമ്പടിയോടു കൂടെ. നാർദ്ദൻ എന്ന ജോർദൻ എന്ന യുവാവ് സംഗീതത്തിൽ എന്തെങ്കിലും ആകണം, ജിം മോറിസൻ എന്ന റോക്ക്സ്റ്റാറിനെ മനസ്സിൽ ഒരു വിഗ്രഹമായി കൊണ്ട് നടക്കുന്ന നിഷ്കളങ്കനായ ജോർദൻ അദ്ദേഹത്തെ പോലെ തന്നെ പ്രശസ്തിയുടെ പടവുകൾ കയറണമെന്ന് ആഗ്രഹിച്ചിരുന്നു. അങ്ങിനെ കോളജിലെ മെസ്സിൽ ഉള്ള ഖടാന ജനാർദനു നല്ല സംഗീതം ഉണ്ടാക്കാനുള്ള വഴി പറഞ്ഞു കൊടുക്കുന്നു. അതിൽ ഒന്നായിരുന്നു, പ്രനയനൈരാശ്യത്തിൽ ഹൃദയം തകർന്നു പോകുന്ന കലാകാരനിൽ നിന്നും വേദനയുടെ സംഗീതം ഉണ്ടാവും എന്നാ ഉപദേശം. അത് കൈക്കൊണ്ട ജെജെ അങ്ങിനെ ഹീർ എന്ന പെൺകുട്ടിയെ കണ്ടു മുട്ടുന്നു. തുടക്കത്തിൽ തമാശ രൂപേണ കോളേജിൻറെ സൌന്ദര്യധാമമായ ഹീറിനെ പ്രണയാഭ്യർന നടത്തുന്ന ജെജെയോട്‌ തന്റെ കല്യാണം ഉറപ്പിചിരിക്കുകയാണെന്നും അതിനു ശേഷം പ്രാഗിലേക്ക് പോകുമെന്നും പറയുന്നു. പിന്നീട് അവർ നല്ല സുഹൃത്തുക്കൾ ആകുന്നു.. ഹീരിൻറെ കല്യാണത്തിനു പങ്കെടുത്തു മടങ്ങി വന്ന ജെജെ തന്റെ സ്വന്തം വീട്ടിൽ നിന്നും പുറത്താക്കപ്പെടുന്നു. വീട് വിട്ടിറങ്ങുന്ന ജെജെ പിന്നീട് നിസാമുദീൻ ദർഗയിൽ എത്തപ്പെടുന്നു. അവിടെ വെച്ച് ജെജെ സംഗീതത്തിനോടു കൂടുതൽ അടുക്കുന്നു. പിന്നീട് ഖടാനയെ ചെന്ന് കാണുകയും, ഒരു മ്യൂസിക്‌ കമ്പനിയിൽ പാടാനുള്ള അവസരം ലഭിക്കുന്നു. പക്ഷെ അതിനു കഴിയാതെ പോകാൻ തുടങ്ങുമ്പോൾ, ദർഗയിൽ വെച്ച് ജെജെയുടെ കഴിവ് തിരിച്ചറിഞ്ഞ ഉസ്താദ് ജമീൽ ഖാൻ മ്യൂസിക്‌ കമ്പനി ഉടമയോട് ജെജെയ്ക്ക് വീണ്ടും അവസരം കൊടുക്കാൻ നിർബന്ധിക്കുന്നു. അതെ സമയം, മ്യൂസിക്‌ കമ്പനിയ്ക്ക് വേണ്ടി പ്രാഗിലെക്കുള്ള ഒരു ട്രിപ്പിൽ ജെജെ പോകുന്നു. അവിടെ ഹീറിനെ കാണണം എന്നുള്ള ഉദ്ദേശ്യമായിരുന്നു ജെജെയ്ക്ക്. അവർ അവിടെ വെച്ച്, തന്നെ പ്രണയബദ്ധരാകുന്നു. പിന്നീട് ജെജെയുടെ ജീവിതത്തിൽ എന്ത് സംഭവിക്കുന്നു എന്നതാണ് ചിത്രത്തിൻറെ കാതൽ.

ഒരു ചിത്രം മുഴുനീളം ഒട്ടും അലോസരം ഇല്ലാതെ കണ്ടിരിക്കണമെങ്കിൽ അതിനു പ്രധാനമായും എന്തെങ്കിലും കാരണം ഉണ്ടാകും. ഇവിടെ, ഇംതിയാസ് അലി എന്ന സംവിധായകനും, രൺബീർ എന്ന നടനും പിന്നെ മാസ്മരിക സംഗീതം നൽകിയ എ.ആർ. റഹ്മാനുമാണ്. സംവിധാനം, നടനം, സംഗീതം..മൂന്നു കാരണങ്ങൾ.
ഈ ചിത്രത്തിലുടനീളം ഇംതിയാസ് അലി എന്ന സംവിധായകൻറെ പ്രതിഭ കാണാൻ കഴിയും. തൻറെ സുഹൃത്തിന്റെ ജീവിതം തന്നെയാണ് അദേഹത്തിന് ഈ കഥ എഴുതാൻ ഉതകി എന്ന് ഒരു ഇന്റർവ്യൂവിൽ പറഞ്ഞു കണ്ടിരുന്നു. അദ്ദേഹം ജെജെയുടെ സംഭവബഹുലമായ ജീവിത രീതി വളരെ തന്മയത്വത്തോടെയും അതെ സമയം കൃത്യതയോടെയും ആണ് അവതരിപ്പിച്ചിരിക്കുന്നത്. നല്ല തിരക്കഥയും, അതിലുപരി നല്ല ഡയലോഗുകളാൽ സമ്പന്നമാണ് റോക്ക്സ്റ്റാർ. ഓരോ കഥാപാത്രവും നമ്മുടെ മനസ്സിൽ നിറഞ്ഞു നില്ക്കുന്നതായി തോന്നി. 
അതിലേറ്റവും മികച്ചു നിന്നത് രൻബീർ കപൂർ തന്നെയാണ്. ഒരു നിമിഷം പോലും, രൻബീർ മുന്നിനിൽക്കുന്നതായി തോന്നിയില്ല, ഒരു സംഗീതജ്ഞൻ നിൽക്കുന്ന മാതിരി തോന്നി. അത്ര കിടയറ്റ പ്രകടനം ആയിരുന്നു രൺബീർ കാഴ്ച വെച്ചത്. ഈ ചിത്രത്തിന് വേണ്ടി നല്ല രീതിയിൽ അദ്ദേഹം തയാറെടുപ്പ് നടത്തിയിട്ടുമുണ്ട്. അത്രയ്ക്ക് കുറ്റമറ്റ പ്രകടനം.
നല്ല താളത്തിൽ ഒഴുകുന്ന നദി തന്നെയായിരുന്നു റഹ്മാൻജിയുടെ സംഗീതം. ഞാൻ ആദ്യമായി ആണ് ഒരു സിനിമയുടെ പാട്ട് ഒരിക്കൽ പോലും ഫാസ്റ്റ് ഫോർവേഡ് ചെയ്യാതെ വീട്ടിലിരുന്നു  സിനിമ കാണുന്നത്. പശ്ചാത്തല സംഗീതമാകട്ടെ സിനിമയിലെ പാട്ടാകട്ടെ, ഇത്ര മികവോടെ ചെയ്യാൻ അദേഹത്തിന് മാത്രമേ കഴിയുകയുള്ളൂ എന്ന് വ്യക്തമായി പറയാം. 

നർഗീസ് ഫക്രി നല്ല പ്രകടനം ആണ് കാഴ്ച വെച്ചത്, ഒരു അമേരിക്കൻ മോഡൽ ആയ അവർ നല്ല രീതിയിൽ അഭിനയിചിട്ടുന്ടെങ്കിൽ അത് പ്രശംസനീയം ആണ്. രൺബീർ കപൂറിൻറെ മുത്തശ്ശനും പഴയ കാല പ്രണയനായകനും സൂപർസ്റ്റാറുമായിരുന്ന ഷമ്മി കപൂ (മുത്തശ്ശനായ രാജ് കപൂറിന്റെ സഹോദരനാണ്) ഈ ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്തു പോകുന്നുണ്ട്. അദ്ദേഹത്തിൻറെ അവസാന ചിത്രവും ആയിരുന്നു ഇത്. അദിതി റാവു, കുമുദ് മിശ്ര, പീയൂഷ് മിശ്ര എന്നിവരും നല്ല പ്രകടനം ആണ് കാഴ്ച വെച്ചത്.

സംഗീതസാന്ദ്രമായ ഒരു പ്രണയ കഥ.  റോക്ക് സംഗീതം ഇഷ്ടമുള്ളവർക്ക് ധൈര്യമായി കാണാവുന്ന ചിത്രമാണ് റോക്ക്സ്റ്റാർ.

എന്റെ റേറ്റിംഗ് 8.2 ഓൺ 10

Thursday, April 14, 2016

145. Theri (2016)

തെറി (2016)



Language : Tamil
Genre : Action | Comedy | Romance
Director : Atlee
IMDB : 


Theri Theatrical Trailer



തെറി, റിലീസിന് മുൻപേ തന്നെ വളരെയധികം ചർച്ച ചെയ്യപ്പെടുകയും പ്രതീക്ഷകൾ വാനോളം ഉയർത്തുകയും ചെയ്ത ചിത്രം. ഈ ചിത്രം കാണാൻ എന്നെ പ്രേരിപ്പിച്ച ഖടകം, സംവിധായകൻ അറ്റ്ലീ കുമാറും ട്രെയിലറും പിന്നെ കൊച്ചു മിടുക്കി നൈനികയുമാണ്. ട്രയിലറിൽ കണ്ടപ്പോൾ മനസിലൊരു കഥ വന്നിരുന്നു. അത് തന്നെയായിരുന്നു ചിത്രത്തിനും.

ഒരു പ്രതികാരകഥ തന്നെയാണിത്. തന്റെ കുടുംബത്തെ വക വരുത്തിയ മനുഷ്യനെതിരെ പ്രതികാരം ചെയ്യുന്ന ഒരു പോലീസ് ഓഫീസറുടെ കഥ ആണ് തെറി. 

ഒരു ക്ലീഷേ കഥയെ വളരെ വൃത്തിയോടും വെടിപ്പോടും തന്നെ അറ്റ്ലീ കുമാർ വെള്ളിത്തിരയിൽ എത്തിച്ചിരിക്കുന്നു. അറ്റ്ലീയുടെ തിരക്കഥയും, സംഭാഷണവും സംവിധാനവും തന്നെയാണ് ചിത്രത്തിൻറെ പ്രധാന ആകർഷണം. ആദ്യ പകുതി അല്പം കോമഡിയും റൊമാൻസും തകർപ്പൻ ആക്ഷനും കൊണ്ട് സമ്പന്നമായിരുന്നുവെങ്കിലും, രണ്ടാം പകുതി കുറച്ചു കൂടി സീരിയസ് ലെവലിലേക്ക് മാറുന്നു. രണ്ടാം പകുതിയിലെ കുറെ സീനുകൾ പല പടങ്ങളോടും സാദ്രിശ്യം തോന്നുമെങ്കിലും, അതൊന്നും രസച്ചരട് പൊട്ടിക്കുന്നില്ല.

ആക്ഷൻ സീനുകൾ തകർത്ത് വാരി, സ്ഥിരം തമിഴ് പടങ്ങളിൽ കാണുന്ന പറന്നടിയൊന്നും ഈ ചിത്രത്തിൽ കാണേണ്ടി വന്നില്ല. അവസാനത്തെ ആക്ഷൻ സീനുകൾ എന്നെ ജോൺ വിക്കിലെ ആക്ഷൻ രംഗങ്ങൾ ഓർമ്മിപ്പിച്ചു.
ക്യാമറ ചെയ്ത ജോർജ് സി വില്യംസ് തൻറെ ജോലി വെടിപ്പായിട്ടു ചെയ്തു. ഏരിയൽ ഷോട്ടുകൾ, ക്ലോസപ്പ് എല്ലാം മികച്ചു നിന്നിരുന്നെങ്കിലും, വൈഡ് ആങ്കിൾ അല്പം മോശമായിരുന്നു, കാരണം തീർത്തും തൃപ്തികരമല്ലാത്ത വിഎഫ്എക്സ് (VFX). അത് നല്ല രീതിയിൽ നന്നാക്കാമായിരുന്നു. 

ജിവി പ്രകാശ് കുമാർ തന്റെ ജോലി ഭംഗിയായി തന്നെ നിർവഹിച്ചു. കിടിലൻ പശ്ചാത്തല  സംഗീതം. മാരകം തന്നെയായിരുന്നു (ഇവിടെയാണ് ഞാൻ അനിരുധ് എന്ന സംഗീത സംവിധായകനോട് ദേഷ്യം തോന്നുന്നത്). ശരിക്കും അദ്ദേഹം സ്കോർ ചെയ്തു എന്ന് തന്നെ പറയാൻ കഴിയും. വില്ലൻ ബിജിഎം, നായകൻ ബിജിഎം, ഓരോ സീനിനും വേണ്ട ബിജിഎം അദ്ദേഹം അളന്നു കുറിച്ച് തന്നെ  കൊടുത്തിട്ടുണ്ട്.Marvellous Effort.പക്ഷെ ബിജിഎമ്മിൽ പ്രകാശ് സ്കോർ ചെയ്തപ്പോൾ പാട്ടുകൾ മോശമായി എന്ന് പറയാം. [ആ എഫക്റ്റ് അറിയണമെങ്കിൽ തീയറ്ററിൽ നിന്നും തന്നെ കാണാൻ ശ്രമിക്കുക]
പാട്ടുകളുടെ ചിത്രീകരണം കണ്ടപ്പോൾ, അറ്റ്ലീ സംവിധായകൻ ശങ്കറിന് പഠിക്കുകയാണോ എന്ന് തന്നെ തോന്നിപ്പോയി. അത് പോലെ നിറങ്ങൾ വാരി വിതറിയിക്കുന്നു. വിജയ്‌-നൈനിക കോമ്പോ പാട്ട് നന്നായിരുന്നു (അതിൻറെ സീനുകൾ). എൻ ജീവനെ എന്ന പാട്ടും തരക്കേടില്ല. 

വിജയ്‌, തകർത്ത് വാരി. മാസ് സീനുകൾ എല്ലാം തന്നെ മികച്ചു നിന്നു (thanks to Atlee). ചില സീനുകൾ ഒക്കെ കണ്ണ് നനയിച്ചു, അത് നിങ്ങൾക്കും അനുഭവപ്പെടുന്നുവെങ്കിൽ, അദ്ദേഹം അഭിനയമില്ല എന്ന് മാത്രം പറയരുത്. സാമന്ത വളരെ സുന്ദരിയായി തോന്നി, അഭിനയവും നന്നായിതന്നെ ഉണ്ടായിരുന്നു. അമി ജാക്സന് പ്രത്യേകിച്ചൊന്നും തന്നെ ചെയ്യാൻ ഉണ്ടായിരുന്നില്ല. സാമന്തയ്ക്ക് ആയിരുന്നു സ്ക്രീൻ സ്പേസ് കൂടുതൽ. നൈനിക നന്നായി, നല്ല രസമുണ്ടായിരുന്നു ആ കുട്ടിയുടെ ടയലോഗ് ഡെലിവറിയും അഭിനയവും സൂപർ. അതൊക്കെ ശരിക്കും നമ്മളെ ചിരിപ്പിക്കും. മൊട്ട രാജേന്ദർ സൂപർ.. രാധിക ശരത്കുമാർ വിജയുടെ അമ്മ വേഷം വെടിപ്പായി തന്നെ ചെയ്തു, ചില സമയത്ത് എന്നെ കല്പനയമ്മയെ ഓർമ്മപ്പെടുത്തി. 

വില്ലനായ വന്ന ജെ. മഹേന്ദർ മിന്നുന്ന പ്രകടനം ആണ് കാഴ്ച വെച്ചത്. ഇത് വരെ സ്ക്രീനിൽ പുരകിലുണ്ടായിരുന്ന അദ്ദേഹം കാമരാജ് എന്നാ ചിത്രത്തിന് ശേഷം 76ആം വയസിൽ ആണ് സിനിമയിൽ അഭിനയിക്കുന്നത്. ക്രൂരത അത്രയ്ക്ക് തിളങ്ങുന്നുണ്ടായിരുന്നു അദ്ദേഹത്തിന്റെ നോക്കിലും വാക്കിലും അഭിനയത്തിലും. കിടിലൻ വില്ലൻ തന്നെ.

ചില യതാർത്ഥ സംഭവങ്ങളെ ഉൾപ്പെടുത്തി കൊണ്ട് തന്നെയാണ് അറ്റ്ലീ ഈ ചിത്രം ചെയ്തിരിക്കുന്നത്. അതിലൂടെ ഒരു സാമൂഹിക സന്ദേശവും നല്കുന്നുണ്ട്. 

ഒരു നിഷ്പക്ഷ പ്രേക്ഷകൻ എന്നാ നിലയിൽ പറയട്ടെ, ഇതൊരു സ്ഥിരം ക്ലീഷേ കഥ തന്നെയാണെങ്കിലും, നിങ്ങളെ ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ ഇരുത്താൻ കഴിയും ഈ അറ്റ്ലീ ചിത്രത്തിന്. 

തൻറെ ഇഷ്ടതാരത്തിനു ഏറ്റവും നല്ല ഒരു സമ്മാനം തന്നെയാണ് അറ്റ്ലീ വിജയ്ക്ക് നല്കിയത്.

An Excellent (Paisa Vasool) Entertainer with a Cliched Revenge Tale

എന്നെ ഈ ചിത്രം പ്രീതിപ്പെടുത്തിയത് കൊണ്ട് ഞാൻ കൊടുക്കുന്നത് 8.2 ഓൺ 10 ആണ്



Tuesday, April 12, 2016

144. The DUFF (2015)

ദി ഡഫ് (2015)



Language : English
Genre : Comedy
Director : Ari Sandel
IMDB : 6.5


The DUFF Theatrical Trailer


കൗമാര കോമഡികൾ ഇഷ്ടപ്പെടുന്നവർക്ക് യാതൊരു മടിയും കൂടാതെ കാണാൻ കഴിയുന്ന ഒരു ചിത്രമാണ് അരി സാണ്ടൽ സംവിധാനം ചെയ്ത ദി ഡഫ്. എല്ലാ സുഹൃദ് വലയങ്ങളിലും കാണാൻ കഴിയുന്ന ഒരു കഥാപാത്രമാണ് ഡഫ്. DUFF എന്നാൽ Designated Ugly Fat Friend എന്ന ഒരു ചെറിയ കഥാതന്തുവിലാണ് ഈ ചെറിയ കോമഡി ചിത്രം തയാറാക്കിയിരിക്കുന്നത്. കോഡി കെപ്ലിങ്ങർ എഴുതിയ ഇതേ പേരിലുള്ള പുസ്തകം ആണ് അവർ സിനിമയാക്കിയത്. വെറും എട്ടര മില്ലിയൻ ഡോളർ മാത്രം മുതൽമുടക്കുള്ള ഡഫ് 45 മില്ലിയനോളം വാരിക്കൂട്ടി ഒരു ബോക്സോഫീസ് ഹിറ്റ്‌ ആയിരുന്നു ഈ ചിത്രം.

ബിയാങ്ക എന്ന കൌമാരക്കാരിയിൽ ചുറ്റിപ്പറ്റിയാണ്‌ കഥ വികസിക്കുന്നത്. വളരെക്കാലത്തെ സുഹൃദ്ബന്ധമുള്ള സുന്ദരിയായ ജെസ്സും കാസിയുമായി അയൽക്കാരൻ ആയ വെസ്‌ലി ഡഫ് എന്ന് വിളിക്കുന്നതോടെ തെറ്റിപ്പിരിയുന്നു. ഒരു ഡഫ് ആയി മാത്രം ഒതുങ്ങാൻ ബിയങ്കയ്ക്ക് താൽപര്യമില്ലായിരുന്നു. തന്റെ വ്യക്തിത്വം മാറ്റിയെടുത്തു കൊടുത്താൽ വെസ്‌ലിയെ കെമിസ്ട്രി പഠിപ്പിച്ചു ജയിപ്പിക്കാം എന്ന കരാറോടെ അവർ മുന്നോട്ടു പോകാൻ തയാറെടുക്കുന്നു. എങ്ങിനെ ഡഫ് എന്നാ സങ്കൽപ്പത്തിൽ നിന്നും പുറത്തു കടക്കും എന്നതാണ് ചിത്രത്തിൻറെ ഭിന്ന ഭാഗം

അരി സാണ്ടെൽ തൻറെ പ്രഥമചിത്രം വളരെ നല്ല രീതിയിൽ തന്നെ സംവിധാനം ചെയ്തിട്ടുണ്ട്. നല്ല അവതരണവും മികച്ച തിരക്കഥയും സന്ദര്ഭോചിതമായ കോമഡിയും കൊണ്ട് മികച്ചു നില്ക്കുന്നു ദി ഡഫ്. ഒരു കൗമാരചിത്രത്തിൻറെ എല്ലാ വിധ ക്ലീഷേണ്ടെങ്കിലും ചിത്രം ഒരു സാധാരണ പ്രേക്ഷനെ തൃപ്തിപ്പെടുത്തും എന്ന കാര്യത്തിൽ തർക്കമില്ല. അതിനു കഥയും തിരക്കഥയും സംഭാഷണവും മാത്രമല്ല സഹായിച്ചത് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച കലാകാരന്മാരും തങ്ങളുടെ നല്ല ഒരു സംഭാവന നല്കിയത് കൊണ്ടും കൂടിയാണ്. ചിത്രത്തിൻറെ കേന്ദ്ര കഥാപാത്രമായ ബിയാങ്കയെ അവതരിപ്പിച്ച മേ വിറ്റ്മാൻ നല്ല തകർപ്പൻ പ്രകടനം ആണ് കാഴ്ച വെച്ചത്. അവരുടെ സംഭാഷണങ്ങൾ നല്ല കുട്ടിത്തവും അതെ സമയം രസകരവുമായിരുന്നു. ആരോ എന്ന സീരീസിലൂടെ പ്രശസ്തനായ സ്റ്റീൻ ആമെലിന്റെ സഹോദരനായ ആരോയിലെ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച റോബി ആമേൽ ആണ് നായകനായി അഭിനയിക്കുന്നത്. അദ്ദേഹം തന്റെ ജോലി നന്നായി തന്നെ എടുത്തു. ബിയാങ്കയുടെ സുഹൃത്തുക്കളായി അഭിനയിച്ചവരും കാര്യമായിട്ടൊന്നും ചെയ്യാൻ ഇല്ലാതിരുന്നുവെങ്കിലും അവരും നന്നായി തന്നെ അവതരിപ്പിച്ചു. സുന്ദരിയായ ബെല്ല തൊൻ ഒരു നെഗറ്റീവ് ഷേഡ് ഉള്ള കഥാപാത്രം തെറ്റ് കൂടാതെ തന്നെ ചെയ്തു. ഒരു ടീൻ കോമഡിയിൽ പശ്ചാത്തല സംഗീതത്തിന് പ്രത്യേകിച്ചൊന്നും സംഭാവന ചെയ്യാൻ സാധാരണ കഴിയില്ല, എന്നിരുന്നാലും സന്ദര്ഭോചിതമായ സംഗീതം ആയിരുന്നു. 

വെറുതെ ഒരു നേരം പോക്കിന് കണ്ടിരിക്കാൻ പറ്റിയ ചിത്രമാണ് ദി ഡഫ്.

എന്റെ റേറ്റിംഗ് 6.6 ഓൺ 10

 

Tuesday, April 5, 2016

143. Red Cliff (Chi Bi) (2008)

റെഡ് ക്ലിഫ് (ചി ബി) (2008)



Language : Mandarin
Genre : Action | Drama | History | War
Director : John Woo
IMDB : 7.4


Red Cliff Theatrical Trailer


208-209 എഡിയിൽ നടന്ന റെഡ് ക്ലിഫ് യുദ്ധത്തിനെ ആസ്പദമാക്കി ചൈനീസ്‌ സൂപർ ഡയറക്ടർ ജോൺ വൂ സംവിധാനം ചെയ്ത 288 മിനുട്ടുകൾ നീളമുള്ള ഒരു ഐതിഹാസിക യുദ്ധചിത്രമാണ് 2008ൽ റിലീസായ റെഡ് ക്ലിഫ്. ഇന്നോളം നിർമ്മിച്ചിട്ടുള്ള ചൈനീസ്‌ ചിത്രങ്ങൾ ഏറ്റവും ചെലവു കൂടിയ ചിത്രം എന്ന പട്ടം കൂടിയുണ്ട് ഈ ചിത്രത്തിന്. 80 മില്ലിയൻ അമേരിക്കൻ ഡോളറിൽ നിർമിച്ച റെഡ് ക്ലിഫ് 250 മില്ലിയനോളം സംരംഭിച്ചു അതിലും റെക്കോർഡ് ഇട്ടിട്ടുണ്ട്. 

ഹാൻ രാജവംശത്തിലെ അധികാരക്കൊതിയനായ ചഒ ചഒ എന്ന പട്ടാളമേധാവി തങ്ങളെ അലട്ടുന്ന പ്രശനമായിരുന്ന തെക്ക് ദേശത്തുള്ള രണ്ടു സൈന്യമേധാവികൾക്ക് എതിരെ പട നയിക്കുന്നു. ചഒയുടെ പ്രഥമ ലക്‌ഷ്യം തന്നെ ഉന്മൂല നാശം വിതയ്ക്കണം എന്നതാണ്. ചഒ ലയു ബിയുമായി യുദ്ധം ചെയ്തു ഭയങ്കരമായ നാശം വിതയ്ക്കുന്നു. ഇത് മൂലം അവർ യുദ്ധത്തിൽ നിന്നും പിന്മാറുന്നു. തങ്ങളുടെ പരമ്പരാഗത വൈരികളായ സുൻ ഖ്വാനുമായി ലയനം നടത്തി ചെറുത്തു നിന്നാൽ മാത്രമേ വിജയം വരിക്കാനാകൂ എന്ന് മനസിലാക്കുന്ന ലയു ബിയുടെ യുദ്ധ വിദഗ്ദ്ധനായ ഷൂഗെ അതിനായി കരുക്കൾ മാറ്റുന്നു. രണ്ടു കൂട്ടരും കൈകോർത്തു ചഓ ചഓയോട് യുദ്ധം ചെയ്യുന്നു. അത് ചൈനയുടെ തന്നെ മുഖമുദ്ര മാറ്റിയ ഒരു യുദ്ധം തന്നെയായിരുന്നു.

മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ടോണി ല്യൂങ്ങ്, ടകേഷി കനാഷിരോ, ഴാങ്ങ് ഫെങ്ങി, ചാങ്ങ് ചെൻ തുടങ്ങിയ കലാകാരന്മാർ നല്ല കിടയറ്റ പ്രകടനം ആണ് കാഴ്ച വെച്ചത്. അവരുടെ അഭിനയം തന്നെയാണ് ഈ ചിത്രത്തിൻറെ മുതല്ക്കൂട്ടു. 


ഒരു ഐതിഹാസിക സംഭവത്തെ (ശരിക്കും 50 ശതമാനം കഥ മാത്രമാണ് സംവിധായകാൻ ജോൺ വൂ ഉപയോഗിച്ചിട്ടുള്ളൂ എന്നൊരു അഭിമുഖത്തിൽ പറയുകയുണ്ടായി) ഇത്ര അത്മാർപ്പണത്തോടെ സംവിധാനം ചെയ്ത ജോൺ വൂ ആണ് ഈ വിസ്മയത്തിൻറെ ശില്പി. സെറ്റ്, കൊസ്റ്റ്യൂമുകൾ, ക്യാമറ എല്ലാം ഒന്നിനൊന്നായി മികച്ചു നിന്നു. വേറെ പ്രത്യേകിച്ച് എടുത്തു പറയാനായിട്ട്, സൌണ്ട് ഡിസൈൻ വളരെയധികം മികച്ചു നിന്നു. ഒറ്റ വാക്കിലു പറഞ്ഞാൽ "കിടു". 


യുദ്ധസിനിമയാണെന്ന് കരുതി മുഴുനീള ആക്ഷൻ പ്രതീക്ഷിച്ചു കാണരുത്, ഇതൊരു വാർ ഡ്രാമ ആണ്. അങ്ങിനെ പ്രതീക്ഷിച്ചു രണ്ടു ഭാഗങ്ങളും കണ്ടാൽ, ശെരിക്കും ഇഷ്ടപ്പെടും. വർഷങ്ങൾക്കു മുൻപ്, ഈ രണ്ടു ഭാഗങ്ങളും ഒറ്റയിരുപ്പിനു കണ്ടു തീർത്തതാണ് ഞാൻ. അത്രത്തോളം, എന്നെ ആകൃഷ്ടനാക്കി ഈ ചിത്രത്തിനോട്. എന്റെ ഇഷ്ടപ്പെട്ട ചിത്രങ്ങളിൽ (രണ്ടു ഭാഗവും) ഒന്നാണ് റെഡ് ക്ലിഫ്.


ഒരേയൊരു വിഷമം മാത്രം, ഈ ചിത്രം ഒരു ബിഗ്‌ സ്ക്രീൻ ഫോർമാറ്റിൽ കാണാൻ കഴിഞ്ഞിരുന്നുവെങ്കിൽ...???


എൻറെ റേറ്റിംഗ് 9.4 ഓൺ 10
(റേറ്റിംഗ്, അഭിപ്രായം വ്യക്തിഗതം മാത്രം)

Monday, April 4, 2016

142. Victoria (2015)

വിക്ടോറിയ (2015)




Language : German | English | Spanish
Genre : Drama | Thriller
Director : Sebastian Schipper
IMDB : 8.2


Victoria Theatrical Trailer



2015ൽ നിരവധി പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ഒരു ജർമൻ ചിത്രമാണ് വിക്ടോറിയ. മികച്ച ജർമൻ ചിത്രം ആയ ഈ ചിത്രം വെറും 12 പേജ് മാത്രമുള്ള ഒരു തിരക്കഥ സംവിധാനം ചെയ്തത് സെബാസ്റ്റ്യൻ ഷിപ്പർ ആണ്. വെറും അഞ്ചു കഥാപാത്രങ്ങൾ മാത്രമുള്ള ചിത്രം ജർമൻ, ഇംഗ്ലീഷ്, സ്പാനിഷ് എന്നീ മൂന്നു ഭാഷകൾ ചിത്രത്തിൽ ഉപയോഗിചിട്ടുണ്ട്.

മൂന്നു മാസം മുൻപാണ് സ്പാനിഷുകാരിയായ വിക്ടോറിയ ജോലി തേടി ജർമനിയിലെ ബെർലിനിൽ എത്തുന്നത്. ജർമൻ ഭാഷ വശമില്ലാത്ത വിക്ടോറിയയ്ക്ക് അവിടെ സുഹൃത്തുക്കൾ ആരും തന്നെയില്ലായിരുന്നു. അങ്ങിനെ അവർ, ഒരു നിശാക്ലബിൽ വെച്ച് കണ്ടു മുട്ടുന്ന നാല് ചെറുപ്പക്കാരുമായി ചങ്ങാത്തത്തിലാകുന്നു. സോന്നെ, ബ്ലിങ്കർ, ഫസ്, ബോക്സർ എന്നിങ്ങനെയായിരുന്നു അവരുടെ പേരുകൾ. അങ്ങിനെ, ഒരു അത്യാസന്ന ഘട്ടത്തിൽ, അവർ ഒരു ബാങ്ക് കൊള്ളയടിയ്ക്കാൻ പദ്ധതി ഇടുന്നു. എളുപ്പത്തിൽ കൊള്ള നടക്കുന്നുവെങ്കിലും, എന്നാൽ അതിൻറെ അനന്തരഫലം അവർ പ്രതീക്ഷിച്ചതിലും മേലെ ആയിരുന്നു.

പുലർച്ചെ നാലു മണി മുതൽ ഏഴു മണി വരെ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. അതിലെ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന പ്രത്യേകത ഈ സീനുകൾ എല്ലാം തന്നെ ഒറ്റ ഷോട്ടിൽ ചിത്രീകരിച്ചിരിക്കുന്നു എന്നതാണ്. ഹാൻഡ് ഹെൽഡ് ക്യാമറ ഉപയോഗിച്ച് ചിത്രീകരിചിരിക്കുന്നതിനാൽ ചിത്രത്തിലെ ഓരോ സീനുകളും കണ്മുന്നിൽ യഥാർതത്തിൽ നടക്കുന്ന മാതിരി തന്നെ ഒരു പ്രേക്ഷകനു തോന്നാം. അത്രയ്ക്കും ഫീൽ ആണ് ചിത്രം നൽകുന്നത്. ക്യാമറാമാനും ഒരു സല്യൂട്ട് (അത്രയ്ക്ക് ബുദ്ധിമുട്ട് അദ്ദേഹം അനുഭവിചിട്ടുണ്ടാവും). ടെക്നിക്കലിയും ഈ ചിത്രം മികച്ചു നിൽക്കുന്നുണ്ട്. വലിയ ഒച്ചയും ബഹളവുമില്ലാത്ത പതിഞ്ഞ താളത്തിലാണ് ശബ്ദാലേഖനം ആണ് ചിത്രത്തിൽ നിർവഹിച്ചിട്ടുള്ളത്. നിൽസ് ഫ്രാഹം ആണ് അതിന്റെ മുഴുവൻ ക്രെഡിറ്റും. ഇലക്ട്രോണിക് സംഗീതവും വെസ്റ്റേൺ ക്ലാസിക്കലും അതിൽ ശ്രദ്ധേയമായ പിയാനോ പീസുകളും ചേർത്തു മനോഹരമാക്കിയിട്ടുണ്ട്. 

പ്രധാന താരങ്ങളെ അവതരിപ്പിച്ച എല്ലാവരും മികച്ച രീതിയിൽ തന്നെ അവരുടെ പ്രകടനം നടത്തിയിട്ടുണ്ട്. 138 മിനുട്ടുകൾ ദൈർഘ്യമുള്ള വളരെ കുറഞ്ഞ സമയത്ത് ഷൂട്ടു ചെയ്തതിനാലും അവർക്ക് യാതൊരു രീതിയിലുമുള്ള പരിശീലനവും നടത്താൻ കഴിഞ്ഞിട്ടില്ല എന്നതുറപ്പാണ്. പക്ഷെ കാണുന്ന പ്രേക്ഷകൻ (ഇവിടെ ഞാൻ) അത് മനസിലാക്കാനും ബുദ്ധിമുട്ടാണ്. അത്രയ്ക്ക് നന്നായി തന്നെ അവർ അഭിനയം കാഴ്ച വെച്ചു. അതിൽ എടുത്തു പറയേണ്ടത് ടൈറ്റിൽ റോൾ അവതരിപ്പിച്ച ലെയ കൊസ്റ്റ എന്ന നടിയാണ്. അവരുടെ അഭിനയം അക്ഷരാർത്ഥത്തിൽ മിന്നിച്ചു കളഞ്ഞു. ഫ്രെടെറിക്ക് ലാവോ നല്ല പിന്തുണയ്ക്കുകയും ചെയ്തു.

വളരെ നല്ല ഒരു sensational crime drama ആണ് വിക്ടോറിയ. സ്ലോ ത്രില്ലറുകൾ ഇഷ്ടമുള്ളവർ ഒന്ന് കണ്ടു നോക്കാവുന്നതാണ്.

എൻറെ റേറ്റിംഗ് 8 ഓൺ 10

ഇത്തിരി വിജ്ഞാനം
ഓസ്കാർ അവാർഡിലേക്ക് മികച്ച വിദേശചിത്രത്തിനുള്ള ജെർമനിയുടെ സംഭാവന ആയിരുന്നു ഈ ചിത്രം. ജർമൻ, സ്പാനിഷ് ഭാഷകളെക്കാൾ കൂടുതൽ ആംഗലേയഭാഷ ഉപയോഗിച്ചത് കൊണ്ട് ഈ ചിത്രം പിന്തള്ളുകയും പിന്നീട് ലാബിറിന്ത്‌ ഓഫ് ലൈസ് എന്ന ചിത്രം അക്കാദമിയിലേക്ക് പോകുകയാണ് ചെയ്തത്.

Saturday, April 2, 2016

141. Super 8 (2011)

സൂപ്പർ 8 (2011)




Language : English
Genre : Adventure | Drama | Sci-Fi | Thriller
Director : J.J. Abrams
IMDB : 7.1


Super 8 Theatrical Trailer


സൂപർ 8 എന്ന ചിത്രത്തിൻറെ ട്രെയിലർ കണ്ടപ്പോഴേ മനസ്സിൽ ഉറപ്പിച്ചതാണ്, തീയറ്ററിൽ തന്നെ ഞാൻ കാണും എന്നത്. അങ്ങിനെ 2011ൽ ചിത്രം റിലീസ് ആയപ്പോൾ തന്നെ അങ്ങിനെ ഐമാക്സിൽ കണ്ടു. വെറും 50 മില്ലിയൻ ഡോളർ മുതൽമുടക്കുള്ള ചിത്രം ഏകദേശം 300 മില്ലിയൻ ഡോളറുകളോളം കളക്റ്റ് ചെയ്തിരുന്നു.  സ്റ്റാർ ട്രെക്ക്, മിഷൻ ഇമ്പോസിബിൾ 3, സ്റ്റാർ ട്രക്ക് ഇന്ടു ദി ഡാർക്ക്സ് ഈയിടെ പുറത്തിറങ്ങിയ സ്റ്റാർ വാർസ് ഫോർസ് അവേകൻസ് സംവിധാനം ചെയ്ത ജെ ജെ അബ്രാംസ് ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ കൂടെ ചേർന്ന് സ്റ്റീവൻ സ്പീൽബർഗ്, ബ്രയാൻ ബർക് എന്നിവരാണ് നിർമ്മിച്ചിരിക്കുന്നത്.

ഇനി കഥയിലേക്ക് വരാം. 1979ൽ ഓഹിയോ പട്ടണത്തിൽ ഒരു പറ്റം കുട്ടികൾ കടമെടുത്ത ക്യാമറ കൊണ്ട് മത്സരത്തിനു വേണ്ടി സോംബീ സിനിമ ഷൂട്ട്‌ ചെയ്യാൻ പദ്ധതിയിടുന്നു. അന്ന് രാത്രിയി, അടുത്തുള്ള റെയിൽവെ സ്റ്റേഷനിൽ ഒരു സീൻ എടുക്കാനായി അവർ എത്തുന്നു. തത്സമയം, അത് വഴി കടന്നു പോകുക ആയിരുന്ന എയർഫോർസിൻറെ ട്രെയിൻ പാളം തെറ്റി വലിയ അപകടം ഉണ്ടാവുന്നു. അതിൽ എന്തോ അമൂല്യമായ ഒന്ന് ഉണ്ടായിരുന്നു. അതിൽ നിന്നും രക്ഷപെട്ട ഒരാൾ ഇവിടെ നടന്നതൊന്നും പട്ടണത്തിലുള്ളവരോട് പറയരുത് എന്ന് മുന്നറിയിപ്പ് ആ കുട്ടികൾക്ക് നൽകുന്നു. ഈ സംഭവത്തിനു ശേഷം ആ ചെറിയ പട്ടണത്തിൽ ആളുകളെ കാണാതെ പോകുകയും, അമേരിക്കൻ മിലിട്ടറി വിന്യസിക്കുകയും ചെയ്യുന്നു. ദുരൂഹതയുടെ മൂടുപടം അവിടെ ഉറഞ്ഞു കൂടുന്നു. എന്തായിരിക്കും ആ ട്രെയിനിൽ ഉണ്ടാകുക? കുട്ടികക്കെന്തു സംഭവിക്കും എന്നുള്ളത് കണ്ടറിയേണ്ടത് തന്നെയാണ്.

സാങ്കേതികമായി ഈ ചിത്രം എല്ലാ മേന്മയും പുലർത്തുന്നുണ്ട്. അതിനു ഏറ്റവും വലിയ ഉദാഹരണം, സിനിമയുടെ മുഖ്യമായ ഒരു സീനായ ട്രെയിൻ അപകടം തന്നെയാണ്. പ്രേക്ഷകൻറെ മുന്നിൽ നടക്കുന്നതായി തന്നെ തോന്നിപ്പോവും. ജെ ജെ അബ്രാംസ് തന്റെ സംരംഭം ഒരു അസാധാരണമായ ചിത്രമാക്കി തന്നെ മാറ്റി എന്ന് നിസംശയം പറയാൻ കഴിയും. അത്രയ്ക്കും സാങ്കേതികമായി ചിത്രം മികച്ചു നിൽക്കുന്നു. ക്യാമറവർക്കും ചിത്രത്തിൻറെ കളർ ടോണും ഒരു ത്രില്ലർ മോഡ് ചിത്രം മുന്നിൽ കൊണ്ട് വന്നിട്ടുണ്ട്. ഇ.ടി. എന്ന സ്പീൽബർഗ് ചിത്രത്തെ ആദ്യം അനുസ്മരിപ്പിക്കുമെങ്കിലും പിന്നീട് വേഗതയാർന്ന ഒരു സൈഫൈ ത്രില്ലറിലേക്കു ചുവടു മാറ്റപ്പെടുന്നു. പശ്ചാത്തല സംഗീതം നിർവഹിച്ച മൈക്കൽ ജിയചീനൊ (സൂടോപിയ, ഇൻസൈഡ് ഔട്ട്‌, ജുറാസിക് വേൾഡ്) ചിത്രത്തിന് ചേർന്ന രീതിയിൽ തന്നെ പശ്ചാത്തല സംഗീതം നിർവഹിച്ചു. നല്ല ഒരു ഹോം തീയറ്റർ അല്ലെങ്കിൽ ഹെഡ് ഫോൺ വെച്ചീ സിനിമ കാണുന്നവർക്ക് മനസിലാകും.

കുട്ടികൾ എല്ലാവരും തന്നെ ഗംഭീര പ്രകടനമാണ് നടത്തിയത്. കുട്ടികളെ ചുറ്റിപ്പറ്റിയുള്ള സിനിമ ആണെങ്കിൽ കൂടിയും ഈ ചിത്രം എല്ലാവർക്കും ഇഷ്ടപ്പെടാനുള്ള പ്രധാന കാരണവും അത് തന്നെ. എലെ ഫാനിംഗ് (ദകൊറ്റ ഫാനിങ്ങിന്റെ സഹോദരി), ജോയൽ മില്ലർ എന്നിവരും മികച്ച പ്രകടനം കാഴ്ച വെച്ചു.

ഈ ചിത്രം നിങ്ങൾ മിസ്‌ ചെയ്യുന്നുവെങ്കിൽ ഒരു ഗംഭീര സൈഫൈ ചിത്രം നിങ്ങൾ മിസാക്കും. വളരെ കുറഞ്ഞ ചെലവിൽ (ഹോളിവുഡ് സൈഫൈ സിനിമകളുമായി താരതമ്യം ചെയ്യുമ്പോൾ) technically perfect എന്ന് തന്നെ വിശേഷിപ്പിക്കാം.

എന്റെ റേറ്റിംഗ് 9.6 ഓൺ 10