Cover Page

Cover Page

Friday, April 28, 2017

244. Bahubali 2 : The Conclusion (2017)

ബാഹുബലി 2 : ദി കൺക്ലൂഷൻ (2017)





Language : Tamil
Genre : Action | Fiction | Drama | Romance | War
Director : S.S. Rajamouli
IMDB :


Bahubali 2 : The Conclusion Theatrical Trailer



ആദ്യമേ ബാഹുബലി രണ്ടാം ഭാഗം റിലീസ് ആകുമ്പോൾ എൻറെ മനസ്സിൽ പ്രത്യേകിച്ച് ആവേശം ഒന്നും നൽകിയിരുന്നില്ല. കൊട്ടിഘോഷിച്ച ആദ്യ ഭാഗം അത്ര കണ്ടു തൃപ്തി നൽകിയിരുന്നില്ല എന്നത് തന്നെ കാരണം. ആരവങ്ങളെല്ലാം അടങ്ങിയതിനു ശേഷം തീയറ്ററിൽ പോയി കാണാം എന്ന് കരുതിയിരുന്ന ഞാൻ വീട്ടിലെത്തിയപ്പോൾ ടിക്കറ്റും എടുത്തു കാത്തിരുന്ന സുഹൃത്തുക്കളെയാണ്. അവർ എടുത്തത് തമിഴ് ഭാഷയിലെ റിലീസിനുമാണ്. അപ്പോഴും കാണാൻ താല്പര്യമില്ലായിരുന്നു. കാരണം, ഏതു സിനിമ കാണുമ്പോഴും അതിൻറെതായ  ഭാഷയിൽ കാണുവാൻ ആണ് എപ്പോഴും താത്പര്യം.  ശരി, ടിക്കറ്റു എടുത്തത് കളയണ്ട എന്ന്  മനസില്ലാമനസോടെ തീയേറ്ററിലേക്ക് പോയി.  അർദ്ധരാത്രി പന്ത്രണ്ടു മണിക്കായിരുന്നു ഷോ.

ആദ്യ ഭാഗം നിർത്തിയെടത്തും നിന്ന് തന്നെയാണ് ഈ ചിത്രം തുടങ്ങുന്നത്. ഈ ചിത്രത്തില്‍ അമരേന്ദ്ര ബാഹുബലിയുടെയും ദേവസേനയുടെയും കഥയാണ് പറയുന്നത്. അവര്‍ തമ്മില്‍ കണ്ടുമുട്ടുന്നതും വിവാഹം ചെയ്യുന്നതും, മഹേന്ദ്ര ബാഹുബലിയുടെ ജനനവും, കട്ടപ്പയും ബാഹുബലിയും തമ്മിലുള്ള സുഹൃദ് ബന്ധവും, ഭല്ലയ്ക്ക് കിരീടത്തിനു മേലുള്ള അടങ്ങാത്ത ആഗ്രഹവും ഒക്കെ ആണ് ചിത്രത്തിലൂടെ പറയുന്നത്.

വളരെ മികച്ച രീതിയിലൂടെ ആണ് ടൈറ്റില്‍ കാര്‍ഡ്സ് അവതരിപ്പിച്ചത്. ഒരു പുതുമ ഉണ്ടായിരുന്നു അത് കാണുവാന്‍. ആദ്യ പകുതി വളരെ മികച്ച രീതിയില്‍ അവതരിപ്പിച്ചു. സത്യം പറഞ്ഞാല്‍, ബാഹുബലി എന്ന ചിത്രം മികച്ചതെന്നു അഭിപ്രായമില്ലാത്ത എന്റെ മനസ് നിറയ്ക്കും വിധം ആയിരുന്നു അവതരണം. ഒരു perfect ഫിനാലെ ആകും എന്ന പ്രതീക്ഷ മനസിന്‌ തന്നിരുന്നു. മികച്ച ആക്ഷന്‍ സീനുകളും, മാസ് സീനുകളും, നല്ല കോമഡിയും, ഗാനങ്ങളും നിറഞ്ഞ ഒരു മികച്ച ചിത്രം ആകുമെന്ന പ്രതീക്ഷ കൂട്ടിക്കൊണ്ടെയിരുന്നു. ഇന്‍റര്‍വെല്‍ ബ്ലോക്ക് രോമാഞ്ചം ഉണ്ടാക്കുന്ന തരത്തിലുമായിരുന്നു. ഒരു തരത്തില്‍ പറഞ്ഞാല്‍ കിടിലന്‍ ആദ്യ പകുതി. 

രണ്ടാം പകുതിയും വളരെ മികച്ച രീതിയില്‍ ആരംഭിച്ചു ദേവസേനയുടെയും അമരേന്ദ്ര ബാഹുബലിയുടെയും രണ്ടു മൂന്നു മാസ് സീനുകളിലൂടെ കടന്നു പോയി. മികച്ച രീതിയില്‍ മുന്‍പോട്ടു കൊണ്ട് പോയി. ക്ലൈമാക്സ് സീനിനു തൊട്ടു മുന്‍പുള്ള സീന്‍ വരെ മികച്ചു നിന്നെങ്കിലും. പിന്നീട് അത്രയും വരെ കൊണ്ട് വന്ന സംവിധാന കയ്യടക്കം കൈമോശം രാജമൌലിയ്ക്ക് നഷ്ടപ്പെട്ടതായി തോന്നി. അത്രയ്ക്കും മോശമായ ഒരു ക്ലൈമാക്സ് സീനുകളും ക്ലോസിംഗ് സീനുകളും. മൂക്കത്ത് വിരല്‍ വെച്ചു പോകുന്ന സീനുകളുടെ (അതിശയം മൂലമല്ല എന്നും ഓര്‍ക്കണം) അരങ്ങേറ്റം ആണ് പിന്നീട് കാണാന്‍ കഴിയുന്നത്‌. മിഴുനീള മികച്ച സിനിമയുടെ വീര്യം അത്രയും നശിപ്പിക്കുന്ന അരോജകവും തലക്ക് കൈ വെച്ചിരുന്ന പോകുന്ന തട്ടിക്കൂട്ട് സീനുകള്‍ കൊണ്ട് കുത്തി നിറച്ചു.

അനുഷ്കയുടെ പ്രകടനം എടുത്തു പറയേണ്ട ഒന്നാണ്. അഴകെന്നു വെച്ചാല്‍ അവര്‍ സ്ക്രീനില്‍ വന്നാല്‍ കണ്ണെടുക്കാന്‍ തോന്നില്ല. അഴകില്‍ മാത്രമല്ല അവരുടെ അഭിനയവും മികച്ചു നിന്നു. അവസരത്തിനൊത്തുയര്‍ന്നു നില്‍ക്കുന്ന പ്രകടനം. ഒരു പക്ഷെ  ഇവര്‍ തന്നെയാകും ഈ ചിത്രത്തിന്‍റെ ഹൈലൈറ്റ് എന്ന് പറയാം.  

അമരേന്ദ്ര ബാഹുബലിയെ അവതരിപ്പിച്ച പ്രഭാസ് നല്ല രീതിയില്‍ തന്നെ ചെയ്തു. നല്ല സ്ക്രീന്‍പ്രസന്‍സും മിതത്വവും എന്നാല്‍ അവസരത്തിനൊത്ത പ്രകടനം ആയിരുന്നു. ആക്ഷനിലും എല്ലാം മികച്ചു നിന്നു. പക്ഷെ ഓവര്‍ ആക്ടിങ്ങിലൂടെ മഹേന്ദ്ര ബാഹുബലിയെന്ന കഥാപാത്രത്തിന്റെ അവതരണം മോശമാക്കി മാറ്റുകയും ചെയ്തു. സംവിധായകന്‍ പറയുന്നതല്ലേ നടന്‍ അവതരിപ്പിക്കുകയുള്ളൂ.

കട്ടപ്പ എന്നാ കഥാപാത്രം അവതരിപ്പിക്കാന്‍ താന്‍ തന്നെയാണ് ഉചിതന്‍ എന്നുറപ്പിച്ച സത്യരാജിന്റെ  പ്രകടനം. ഇടക്ക് പുളിമുരുഗനിലെ മൂപ്പന്‍ ആകാനും അദ്ദേഹം മറന്നില്ല. വികാരനിര്‍ഭരമായ സീനുകളില്‍ അദ്ദേഹത്തിന്‍റെ പ്രകടനം എടുത്തു പറയേണ്ടതോന്നാണ്. 

കുമാരവര്‍മ്മ എന്ന കഥാപാത്രം അവതരിപ്പിച്ച തെലുങ്ക്‌ സിനിമയിലെ വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കാറുള്ള സുബ്ബരാജു കോമഡിയും ആക്ഷനുമായി മികച്ചു നിന്നു. പ്രേക്ഷകരെ ചിരിപ്പിക്കാനുള്ള മരുന്നും തന്‍റെ കയിലുണ്ടെന്നു തെളിയിച്ചു.

രമ്യാകൃഷ്ണന്‍ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിക്കാത്തതരത്തിലുള്ള പ്രകടനം. ഈ പ്രായത്തിലും അവരുടെ മുഖത്തെ തേജസും കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുന്ന ഊര്‍ജവും ഇവിടെ എഴുതി പ്രതിഫലിപ്പിക്കാന്‍ കഴിയില്ല എന്നത് വാസ്തവം. ഒരു നോട്ടത്തിലുള്ള തീഷ്ണത.. i loved it.."എന്നാ വയസാനാലും ഉന്‍ അഴഗും സ്റ്റൈലും ഉന്നെ വിട്ടു പോഗലെ" എന്ന അവര്‍ തന്നെ പറഞ്ഞ സംഭാഷണ ശകലം ഞാന്‍ അവര്‍ക്കായി കടമെടുക്കുന്നു.

റാണാ ദാഗ്ഗുബാട്ടിക്കു പ്രത്യേകിച്ചൊന്നും ചെയ്യാനുണ്ടായിരുന്നില്ല ആദ്യ പകുതിയില്‍ എന്നാല്‍ രണ്ടാം പകുതിയില്‍ വില്ലനിസത്തിന്‍റെ ക്രൂരതയുടെ പര്യായം ആകാനും അത് നല്ല രീതിയില്‍ അവതരിപ്പിച്ചു വിജയിപ്പിക്കുകയും ചെയ്തു. അവിശ്വസനീയമെങ്കിലും ആക്ഷന്‍ സീനുകളിലും മികച്ചു നിന്നു.

ഏക ആശ്വാസം തമന്നയ്ക്ക് അധികം സ്ക്രീന്‍സ്പേസ് കൊടുത്തില്ലയെന്നതാണ്. എന്നാലും അഞ്ചു മിനുറ്റ് ഉള്ളതും നല്ല ബോറാക്കാനും അവര്‍ മറന്നില്ല. നാസര്‍,

ഇനി സിനിമയുടെ മറ്റു ഭാഗങ്ങളിലേക്ക് വന്നാല്‍, നമ്മള്‍ പണ്ട് ബാലരമയിലും അമര്‍ ചിത്രകഥകളിലും മറ്റും വായിച്ചു പരിചയിച്ച ഒരു കഥ തന്നെയാണ് ചിത്രത്തിനുള്ളത്. രാജാവും, മന്ത്രിയും, പരിചാരകരും, സേനാപതിയും ഒക്കെ ഉള്ള ഒരു നാടന്‍ രാജാവിന്റെ കഥ. അതിത്രയും വലിയ കാന്‍വാസില്‍ അവതരിപ്പിച്ച രാജമൌലി എന്നാ സംവിധായകന് നമോവാകം. ആദ്യ ബാഹുബലി സിനിമയില്‍ നിന്നും വിഎഫ്എക്സ്, അവതരണം എന്നാ നിലയില്‍ ഈ ചിത്രം മികച്ചു  നിന്ന് നിസംശയം പറയാം. വളരെ മികച്ചു നിന്ന  വിഎഫ്എക്സ് സീനുകള്‍ ആണ്. 90 ശതമാനവും നന്നായി എന്ന് പറയാം. യാഥാര്‍ത്ഥ്യം ആണെന്ന് തോന്നിപ്പോകുന്ന സീനുകള്‍ പ്രത്യേകിച്ചും മൃഗങ്ങളെ അവതരിപ്പിച്ചതും ഒക്കെ. നല്ല അവതരണം ആണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. 

പ്രണയവും, തമാശയും, പാട്ടുകളും, കോപവും, വൈരവും, സങ്കടങ്ങളും എല്ലാം സമാസമം ചാലിച്ചെടുത്ത ചിത്രം. ആദ്യ ചിത്രത്തിനേക്കാള്‍ കൂടുതല്‍ വൈകാരികഭാവം ഈ ചിത്രത്തിന് കൂടുതല്‍ ആണ്. കഥാപാത്രങ്ങള്‍ക്കുണ്ടാകുന്ന മാനസിക പിരിമുറുക്കങ്ങള്‍ വളരെ മികച്ച രീതിയില്‍ അവതരിക്കപ്പെട്ടു. കലാകാരന്മാര്‍ സംവിധായകന്‍ ഉദ്ദേശിച്ചതിനു മേല്‍ കൊടുത്തിട്ടുണ്ടെന്ന് തന്നെയാണെന്നാണ് എന്റെ അഭിപ്രായം. 
സംഗീതം കൈകാര്യം ചെയ്ത എം.എം. കീരവാണി  ചിത്രത്തിനൊരു മുതല്‍കൂട്ട് തന്നെയാണ്. സിരകളെ ത്രസിപ്പിക്കുന്ന സംഗീതവും പാട്ടുകളും. ഒട്ടും ബോറടിപ്പിക്കുകയില്ല.

ഒരു ഐതിഹാസിക യുദ്ധം ഉണ്ടായിരുന്നില്ല ഈ ചിത്രത്തില്‍. ഉള്ളത് നല്ല ബോറായി അവതരിപ്പിക്കുകയും ചെയ്തു.

കെ കെ സെന്തില്‍കുമാര്‍ കൈകാര്യം ചെയ്ത ക്യാമറ നിലവാരം പുലര്‍ത്തിയിരുന്നില്ല.. ഒരു ശരാശരി നിലവാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുറച്ചു കൂടി നല്ല രീതിയില്‍ കൈകാര്യം ചെയ്തിരുന്നെങ്കില്‍ വേറെ ഒരു ലെവലില്‍ ചെന്നെനെ ഈ ചിത്രം.

പ്രത്യേകിച്ച് ട്വിസ്ടുകളോ സസ്പന്‍സോ ഒന്നും ചിത്രത്തിലില്ല എന്ന് പറഞ്ഞു കൊള്ളുന്നു. തീര്‍ത്തും predictable ആയിട്ട് തന്നെയാണ് കഥ മുന്‍പോട്ടു പോകുന്നു. അതില്‍ നിന്നും അണുവിട സംവിധായകന്‍ വ്യതി ചലിക്കുന്നുമില്ല. ക്ലീഷേകളുടെ ഒരു കൂമ്പാരം തന്നെ ഉണ്ട് താനും.

ലോജിക്കിലായ്മയും കണ്ടിന്യുറ്റി തെറ്റുകള്‍ നിരവധി ഉണ്ടായിരുന്നു ചിത്രത്തില്‍. ചിലപ്പോഴൊക്കെ രാജമൌലി ഇതിനൊന്നും അത്ര പ്രാധാന്യം കൊടുത്തിരുന്നില്ലെ എന്ന് നമ്മോടു തന്നെ ചോദിച്ചു പോകും. ഒരു സിനിമ ചെയ്യുമ്പോള്‍ അതിപ്പോള്‍ ഫിക്ഷനോ യാതാര്ത്യവുമായിക്കോട്ടേ, വിശ്വാസയോഗ്യമായി അവതരിപ്പിക്കുന്നതിലാണ് ഒരു സംവിധായകന്റെ വിജയം. ഒരു പ്രേക്ഷകന്‍ എപ്പോള്‍ അതിനു ചോദ്യം ചെയ്യുമ്പോള്‍ തന്നെ ആ സംവിധായകന്റെ ക്രാഫ്റ്റ് നഷ്ടപ്പെടും എന്നതല്ലേ വാസ്തവം.

ഞാന്‍ തമിഴ് ആണ് കണ്ടതെന്ന് മേലെ പറഞ്ഞല്ലോ.. ലിപ് സിങ്കുകള്‍ ആസ്വാദനത്തിനു ഒരു തടയിടുന്നതായി തോന്നി. ആകെ സിങ്ക് ആയി തോന്നിയത് സത്യരാജ്, രമ്യ, നാസറിന്റെ സീനുകള്‍ ആണ്. അതൊരു കല്ലുകടി ആയി മാറുന്നുണ്ട് പല ഭാഗങ്ങളിലും.

മൊത്തത്തില്‍ പറഞ്ഞാല്‍ എനിക്ക് ആദ്യ ചിത്രത്തേക്കാളും ക്ലൈമാക്സിലെ കല്ലുകടി ഒഴിവാക്കിയാല്‍ ഒത്തിരി ഇഷ്ടപ്പെട്ട ചിത്രമാണ് ബാഹുബലി 2. ക്ലൈമാക്സ് ഒക്കെ മികച്ച രീതിയില്‍ അവതരിപ്പിച്ചിരുന്നെങ്കില്‍ എക്കാലവും പ്രേക്ഷകരുടെ മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒന്നാകുമായിരുന്നു. വേറെ ലെവലില്‍ പോകുമായിരുന്നു. 

എന്‍റെ റേറ്റിംഗ് 7.5 ഓണ്‍ 10

Thursday, April 13, 2017

243. Kaatru Veliyidai (2017)

കാട്രു വെളിയിടൈ (2017)



Language : Tamil
Genre : Drama | Romance
Director : Mani Rathnam
IMDB : 6.8


Kaatru Veliyidai Theatrical Trailer


എയർഫോഴ്സിലെ ഒരു മികച്ച ഫൈറ്റർ ആണ് വരുൺ എന്ന ഞാൻ. വിസി എന്ന് എല്ലാവരും എന്നെ വിളിക്കും. ജീവിതത്തോട് യാതൊരു ഉത്തരവാദിത്തവുമില്ലാതെ ജീവിച്ച ഞാൻ ഒരു വലിയ അപകടത്തിൽ പെട്ട് ബോധം പോയി ആശുപത്രി കിടക്കയിൽ ആദ്യം കണ്ണ് തുറക്കുമ്പോൾ ആണ് വേനൽകാലത്തിലെ മഞ്ഞുതുള്ളി പോലെ സുന്ദരമായ അവളുടെ വദനം കാണുന്നത്. സ്വതവേ സ്വാർത്ഥനും പ്ലേബോയുമായ എനിക്ക് അവളോട് അനുരാഗം തോന്നി. രണ്ടു മൂന്നു തവണ അവളെ കണ്ടുമുട്ടിയപ്പോഴാണ് അവൾ എൻറെ മൺമറഞ്ഞ സുഹൃത്തായ രവി എബ്രഹാമിന്റെ സഹോദരി ആണെന്ന് മനസിലാക്കുന്നത്. അതെനിക്ക് കൂടുതൽ സന്തോഷം നൽകി. അവൾക്കെന്നെ ജീവനായിരുന്നു, പക്ഷെ എന്റെ പിടിവാശിയും ധാർഷ്ട്യവും ഞാൻ അവളെ സ്നേഹിക്കുന്നതിനേക്കാൾ കൂടുതൽ വരുതിയിൽ നിർത്താനാണ് ശ്രമിച്ചത്.എനിക്കവളോട് ഒത്തിരി ഇഷ്ടമാണ്, പക്ഷെ  എന്നാൽ അതിലുമുപരി ഞാൻ എന്നെയാണ് ഇഷ്ടപ്പെടുന്നത്. എനിക്കറിയാം, അവൾ  അര്ഹതപ്പെട്ടവളല്ല എന്ന്, പക്ഷെ ഇന്ന്  പാകിസ്ഥാനിലെ ഈ തടവറയിൽ കിടക്കുമ്പോൾ  മനസിലാക്കുന്നു, അവളെ ഞാൻ എന്ത് മാത്രം ഇഷ്ടപ്പെട്ടിരുന്നുവെന്നു. അവളെ ഒരു നോക്ക് കാണണമെന്ന്!! അവളോട് മാപ്പു പറയണമെന്ന്!! എനിക്കിവിടുന്നു എങ്ങിനെയും പുറത്തു ചാടിയെ മതിയാകൂ.. ഇവിടെയുള്ള എന്റെ ഏകാന്തത എന്നെ കൊല്ലുന്നു. അതിനു ഞാൻ എന്തും ചെയ്യും.

മണിരത്നം ഇത് വരെ ചെയ്തിട്ടുള്ള എല്ലാ പ്രണയചിത്രങ്ങളും ഒന്ന് വിശകലനം ചെയ്‌താൽ, ഒരു സാധാരണ spoonfeeding പൈങ്കിളി പ്രണയകഥകൾ അല്ല എന്ന് നമുക്ക് മനസിലാകും. അലപായുതേ, ഓകെ കണ്മണി, ദിൽ സെ, ബോംബെ, റോജ,  ഗീതാഞ്ജലി,മൗനരാഗം മുൻപ് അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ള പ്രണയകഥകളാണ്. ഇതെല്ലാം കണ്ടു കഴിഞ്ഞാൽ തന്നെ മനസിലാകും, പ്രണയത്തിലുണ്ടാവുന്ന സങ്കീർണതയും പിരിമുറുക്കങ്ങളും വിരഹങ്ങളും ആകും പറയാനുണ്ടാവുക. കാർത്തിയും അദിതിയും നായകനായിക വേഷങ്ങൾ കൈകാര്യം ചെയ്യുന്ന കാട്രു വെളിയിടൈ എന്ന ചിത്രം പറയുന്നതും മറ്റൊന്നുമല്ല. വിഷയം പ്രണയം തന്നെ. എന്നാൽ രണ്ടു വിത്യസ്ത ധ്രുവങ്ങളിൽ ഉള്ള രണ്ടു പേരുടെ പ്രണയമാണ് ഇത്തവണ അദ്ദേഹം പറയാൻ തിരഞ്ഞെടുത്തിരിക്കുന്നത്. സ്ത്രീയെ ആണിന്റെ കാൽക്കീഴിൽ കഴിയുന്ന ഒരു പെണ്ണ് മാത്രമാണ് എന്ന് കരുതുന്ന നായകനും, സ്വന്തമായി ഒരു വ്യക്തിത്വം കാത്തു സൂക്ഷിക്കണം എന്ന് വിചാരിക്കുന്ന നായികയും ആണ്, അവരുടെ ഇടയിൽ ഉണ്ടാവുന്ന പ്രത്യേകിച്ച് നായകൻ ഉണ്ടാക്കുന്ന പ്രശ്നങ്ങളും വികാര പ്രണയ പരവശയായ ഒരു നായികയെയും കാണാൻ കഴിയും. ഇന്നത്തെ കാലത്തു വളരെ വിരളമായി കാണുന്ന ഒരു പെൺകുട്ടി. സിനിമാ കാഴ്ചകൾക്കിടെ പലപ്പോഴും വർഷങ്ങൾക്കു മുൻപ് ഉണ്ടായിരുന്ന എന്നിലെ ഞാനേ കാർത്തിയുടെ വരുണിൽ കാണാൻ  കഴിഞ്ഞു. ഒരു കാരണവുമില്ലാതെ പ്രണയിനിയോട് കലഹിച്ചും നിർബന്ധം പിടിച്ചും എന്റെ ദുശാഠ്യത്തിലും എന്റെ കൂടെ നിന്ന പെൺകുട്ടി. അവളെയും കാണാൻ കഴിഞ്ഞു. വർഷങ്ങൾക്ക് ശേഷം അതെ പറ്റി ചിന്തിക്കുമ്പോഴും ഈ സിനിമ കാണുമ്പോളും എന്നെ കുറ്റബോധം വേട്ടയാടികൊണ്ടേയിരുന്നു എന്നത് മറച്ചു വെയ്ക്കാൻ കഴിയാത്ത ഒരു സത്യം.

ഇനി സിനിമയിലേക്ക് തിരിച്ചു വരാം. ഈ പ്രണയകഥ തീർച്ചയായും സമൂഹത്തിലുള്ള എല്ലാവര്ക്കും ഇഷ്ടപ്പെടണമെന്നില്ല. സിനിമാസംവിധാന രംഗത്തു തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഒരു സംവിധായകനാണ് മണിരത്നം. കാർഗിൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു പ്രണയകഥയാണ് അദ്ദേഹം ഇത്തവണ തിരഞ്ഞെടുത്തത്. അദ്ദേഹം അത് മികച്ച രീതിയിൽ അവതരിപ്പിക്കുകയും ചെയ്തു. സംഭാഷണങ്ങൾ എല്ലാം തന്നെ മികച്ചു നിന്നു. പ്രണയം തോന്നിപ്പിക്കുന്ന മികച്ച സംഭാഷണങ്ങൾ എന്ന് തന്നെ പറയേണ്ടി വരും. പക്ഷെ, അദ്ദേഹം ചെയ്ത ഏറ്റവും വലിയ ഒരു അബദ്ധം പാകിസ്ഥാൻ ജയിലിൽ നിന്നും ചാടുന്ന കാർത്തിയെയും കൂട്ടരെയും കാണിക്കുന്നത്. ഇത്ര വലിയ ഒരു ബ്ലണ്ടർ  ആയ സീൻ ഈ അടുത്ത കാലത്തു കണ്ടിട്ടില്ല. ജയിൽ ചുമര് തുറക്കുന്നതൊക്കെ ഷോഷാങ്ക് റിഡംപ്ഷനെ ഓർമ്മിപ്പിച്ചു. പിന്നീട് പാകിസ്ഥാൻ പോലീസിനെ എല്ലാം കബളിപ്പിച്ചു ബോർഡർ കടക്കുന്നതൊക്കെ എത്ര അസഹനീയവും അവിശ്വസനീയവുമായി തോന്നി. വളരെ മോശം എന്ന് മാത്രമേ പറയേണ്ടൂ. ഇങ്ങനെയാരുന്നെങ്കിൽ, പാകിസ്ഥാൻ ജയിലുകളിൽ ഒരു ഇന്ത്യൻ സൈനികനും ജയിൽശിക്ഷ അനുഭവിക്കില്ലായിരുന്നല്ലോ..

രവി വർമൻറെ ക്യാമറ മികച്ചു നന്നു. ചിത്രത്തിലെ മറ്റൊരു നാടി ആണ് വളരെ മനോഹരമായ പല തരം ഫിൽറ്ററുകളും മറ്റും ഉപയോഗിച്ചിട്ടുള്ള ഫ്രയിമുകൾ. ജീവിതത്തിൽ ഒരിക്കളെങ്കിലും കാശ്മീരിൽ പോകണമെന്നുള്ള ആശാ ഈ ചിത്രം കാണുന്നവരിൽ ഉണ്ടാകും. അത്ര മികവുറ്റ രീതിയായിരുന്നു.  ലെ ലഡാക്കും, സെർബിയയും ആയിരുന്നു കൂടുതലും ഷൂട്ട് ചെയ്തിരുന്നത്. ഈ രണ്ടു സ്ഥലത്തിന്റെയും മനോഹാരിത ചിത്രത്തിലുടനീളം നമുക്ക് പകർന്നു തന്നു രവി വർമൻ. കഥാപാത്രത്തിന്റെ കൂടി സഞ്ചരിക്കാനും അദ്ദേഹത്തിന്റെ ക്യാമറ മറന്നില്ല.  അദിതിയുടെ സൗന്ദര്യം കാൻവാസിൽ പകർത്തി അവരെ ഇന്നോളം കണ്ടിട്ടുള്ളതിൽ സുന്ദരിയായി തോന്നിപ്പിച്ചു. പാട്ടുകളുടെ ചിത്രീകരണത്തിലും ഒരു വ്യത്യസ്തത കൊണ്ട് വരാൻ  ശ്രമിച്ചതും അഭിനന്ദനീയം തന്നെ. അഴഗിയെ എന്ന ഗാനത്തിൽ ഉപയോഗിച്ച പല തരാം ഫിൽറ്ററുകളും ആംഗിളുകളും തന്നെ ഉദാഹരണം.


എ ആർ റഹ്‌മാൻ.. ഈ മനോഹരമായ പേരുള്ള വ്യക്തി ആണ് ഈ ചിത്രത്തെ തീയറ്ററിൽ കാണുവാൻ പ്രേരിപ്പിച്ചത്. അദ്ദേഹത്തിൻറെ ചിത്രത്തിലെ പാട്ടുകൾ മാത്രമല്ല പശ്ചാത്തല സംഗീതവും തീയറ്ററിൽ നിന്നും അനുഭവിക്കേണ്ടതാണ്. ഇവിടെയും എന്റെ പ്രതീക്ഷ അസ്ഥാനത്തായില്ല. പാട്ടുകൾ സിനിമയിലൂടെനീളം ഉപയോഗിച്ച രീതിയും സന്ദര്ഭത്തിനനുയോജ്യമായി അവലംബിച്ച സംഗീതവും ചിത്രത്തിന് കൊടുത്ത ഊർജം ചില്ലറയല്ല. എല്ലാ പാട്ടുകളും കേൾക്കാൻ വളരെ രസമുള്ളതാണ്. വർണം വാരി വിതറിയ സാരട്ടു വണ്ടിയിലെയും, സെർബിയൻ കാഴ്ചകൾ കാണിച്ചു തന്ന ജുഗ്‌നിയും, ഒരു പുതു ആശയം കൈക്കൊണ്ട അഴഗിയെ, മഞ്ഞു മൂടിയ വാൻ വരുവാനും, സൽസ പാർട്ടി ഡാൻസ് ഒക്കെ നിറഞ്ഞ വിത്യസ്ത ഗാനങ്ങളുടെ ഒരു സമാഹരണം തന്നെയായിരുന്നു.

ശാം കൗശൽ നിർവഹിച്ച ആക്ഷൻ കൊറിയോഗ്രാഫി പ്രത്യേകിച്ചും ചേസിലും മറ്റും യാതൊരു വിധ നിലവാരവും പുലർത്തിയില്ല എന്നത് വിഷമകരമായ കാര്യം. എന്നാൽ ബ്രിന്ദയുടെ കൊറിയോഗ്രാഫി മികച്ചു നിൽക്കുകയും ചെയ്തു.

കാർത്തി വരുൺ എന്ന തന്റെ കഥാപാത്രം തരക്കേടില്ലാതെ ചെയ്തു. പക്ഷെ പലയിടങ്ങളിലും അദ്ദേഹത്തിൻറെ പോരായ്മ   വ്യക്തമായിരുന്നു. ആർ. മാധവൻ അല്ലെങ്കിൽ സൂര്യ ഈ വേഷം ചെയ്തിരുന്നുവെങ്കിലെന്നു ഒരു നിമിഷം ആശിച്ചു പോയി. വികാരതീവ്രത വരുന്ന സീനിലൊക്കെ അദ്ദേഹത്തിൻറെ സ്ഥിരം പ്രക്രിയയായ കണ്ണുരുട്ടൽ  തോന്നി. എന്നെ അമ്പരപ്പിച്ചു കളഞ്ഞത്  അദിതിയാണ്. മികച്ച അഭിനയം ആണ് അവർ കാഴ്ച വെച്ചത്.  ഡയലോഗ് ഡെലിവെറിയിലും അഭിനയത്തിലും അവർ കാർത്തിയെ ശരിക്കും നിഷ്പ്രഭമാക്കി കളഞ്ഞു. സൗന്ദര്യം !!! ഹോ!!! ഓരോ ഫ്രെയിമിലും അവരെ കാണാൻ ഒരു പ്രത്യേക ചേല് തന്നെയുണ്ടായിരുന്നു.

RJ ബാലാജി അധികം ഡയലോഗ് ഒന്നുമില്ലാരുന്നുവെങ്കിലും അൽപം ചിരി സിനിമക്ക് പകരാനായി. നന്നായി തന്നെ ചെയ്തു. സ്ഥിരം ചളിയിൽ നിന്നുമൊക്കെ ഒരു മുക്തി. അദിതിയുടെ ലീലയുടെ കൂട്ടുകാരിയായി വന്ന നിധി എന്ന ഡോക്ടറെ അവതരിപ്പിച്ച രുക്മിണി നല്ല പ്രകടനം ആണ് കാഴ്ച വെച്ചത്. അവരുടെ ഡാൻസ് നല്ല രസമുണ്ടായിരുന്നു കാണുവാൻ. കെപിഎസി ലളിത, ഡൽഹി ഗണേഷ് തുടങ്ങിയവരും തങ്ങളുടെ റോളുകൾ തരക്കേടില്ലാതെ ചെയ്യുകയും ചെയ്തു.

മൊത്തത്തിൽ പറഞ്ഞാൽ എന്റെ ജീവിതവുമായി അൽപം കലർന്ന് കിടക്കുന്നതും കുറച്ചു അപാകതകൾ ഉണ്ടെങ്കിലും എനിക്ക് കണ്ടിരിക്കാൻ കഴിയുന്ന ഒരു ചിത്രമായി മാറി കാട്രു വെളിയിടൈ. 

റഹ്‌മാൻജിയുടെ സംഗീതം, രവി വർമൻറെ ക്യാമറയും, ബ്രിന്ദയുടെ ഡാൻസ് കൊറിയോഗ്രാഫി, അദിതിയുടെ സൗന്ദര്യവും, പിന്നെ ഒരു പ്രണയകഥയ്ക്കും വേണ്ടി ഒരു തവണ കണ്ടിരിക്കാൻ കഴിയുന്ന ഒരു ചിത്രമായി മാറുന്നു കാട്രു വെളിയിടൈ.

എൻറെ റേറ്റിംഗ് 7 ഓൺ 10

Sunday, April 9, 2017

242. Angamaly Diaries (2017)

അങ്കമാലി ഡയറീസ് (2017)



Language : Malayalam
Genre : Action | Comedy | Crime
Director : Lijo Jose Pellissery
IMDB : 8.7

Angamaly Diaries Theatrical Trailer

ഒരു സിനിമ ചെയ്യുന്നത് അത്ര എളുപ്പം ഒന്നുമല്ല എന്ന് എല്ലാവർക്കും അറിയാം,  അതും സിനിമയിലെ മുഴുവൻ അഭിനേതാക്കളും പുതുമുഖങ്ങൾ ആവുമ്പോൾ സിനിമ സംവിധാനം ചെയ്യുന്നതിലുള്ള റിസ്ക് കുറച്ചു കൂടുതലായിരിക്കും. മിക്ക സംവിധായകരും പഴകി തേഞ്ഞ രീതികൾ അവലംബിക്കുമ്പോൾ വ്യത്യസ്തമായ രീതികളും മുറകളും ഉപയോഗിച്ച് സംവിധാനം ചെയ്തു തന്റേതായ മുദ്ര പതിപ്പിക്കാൻ ശ്രമിക്കുന്ന ഒരു യുവ സംവിധായകൻ ആണ് ലിജോ ജോസ് പെല്ലിശേരി. അദ്ദേഹത്തിൻറെ ഇതിനു മുൻപ് ഇറങ്ങിയ ഡബിൾ ബാരൽ എനിക്ക് വളരെയധികം ഉണ്ടാക്കിയ ഒരു ചിത്രം കൂടി ആയിരുന്നു. നാട്ടിൽ നിന്നുമുള്ള പോസിറ്റീവ് നിരൂപണങ്ങളും അഭിപ്രായങ്ങളും എന്നെ ഈ സിനിമ കാണുവാൻ ഗൾഫു നാട്ടിലെ തീയറ്ററിലേക്കെത്തിച്ചു.

ഈ ചിത്രം വിൻസൻറ് പെപെ എന്ന ചെറുപ്പക്കാരനും അയാളെ ചുറ്റിപ്പറ്റിയുള്ള ജീവിതവും ആണ് റിയലിസ്റ്റിക്കായി പറയുന്നത്. വിൻസൻറ് പെപെ ആണ് നായകൻ എന്ന് പറയാമെങ്കിലും, ഈ ചിത്രത്തിലഭിനയിച്ച എൺപതിൽ പരം അഭിനേതാക്കളും നായകന്മാർ എന്നാണെന്റെ അഭിപ്രായം. അവരാണല്ലോ കഥയെ മുൻപോട്ടു നയിച്ച് കൊണ്ട് പോകുന്നത്. തങ്ങളുടെ ആദ്യ സിനിമയാണെന്ന് ലവലേശം പ്രേക്ഷകരുടെ മനസിൽ തോന്നാത്ത രീതിയിലുള്ള  അഭിനയപ്രകടങ്ങൾ ആണ് ചിത്രത്തിൻറെ പ്രധാന ആകർഷണം.

വിൻസൻറ് പെപെ ആയി ആന്റണി  വർഗീസ്, ലിച്ചി ആയി രേഷ്മ രാജൻ, വർക്കി ആയി കിച്ചു ടെല്ലസ്, ഭീമൻ ആയി വിനീത് വിശ്വം, 10ml തോമസ് ആയി ബീറ്റോ ഡേവിസ്, u-clamp രാജൻ ആയി ടിറ്റോ വിത്സൺ, അപ്പാനി രവി ആയി ശരത് കുമാർ, കുഞ്ഞൂട്ടി ആയി സിനോജ് വർഗീസ് എന്ന് വേണ്ട ഒരു മിനുട്ട് തല കാണിച്ചവർ വരെ തകർപ്പൻ പ്രകടനം ആണ് കാഴ്ച വെച്ചത്. പച്ചയായ ജീവിതത്തിന്റെ ആവിഷ്കാരം അവതരിപ്പിക്കുന്നതിൽ സംവിധായകനും അഭിനേതാക്കളും കൂട്ടായി നിന്നതു കൊണ്ട് തന്നെ ചിത്രം ഒരു സമ്പൂർണ്ണ സംതൃപ്തി നൽകി. ഗിരീഷ് ഗംഗാധരന്റെ ക്യാമറ മികച്ചു നിന്നു. കഥാപാത്രങ്ങളുടെ കൂടെയുള്ള യാത്രയായിരുന്നു സിനിമയിലൂടെ നീളം ക്യാമറ.
ഷമീർ മുഹമ്മദിൻറെ എഡിറ്റിങ്ങും മികച്ചു നിന്നു. പ്രശാന്ത് പിള്ളയുടെ ഗാനങ്ങൾ മികച്ചു നിന്ന്. ദോ നൈന, തീയാമേ ഒക്കെ കേൾക്കാൻ നല്ല രസമുള്ള ഗാനങ്ങൾ ആയിരുന്നു. പക്ഷെ ഒരു ലോക്കൽ ചിത്രത്തിൽ എന്തിനു ഹിന്ദി ഗാനം ഉപയോഗിച്ച് എന്നതാണ് എന്റെ സംശയം. പശ്ചാത്തല സംഗീതം ചില ഇടങ്ങളിൽ മികവ് പുലർത്തിയെങ്കിലും, ചില ഇടങ്ങളിൽ അനാവശ്യമായ വാദ്യോപകരണങ്ങളുടെ ഉപയോഗം മൂലം അരോചകം ആയി തോന്നുകയും ചെയ്തു.

ചെറിയ ചെറിയ കുറ്റങ്ങളുമൊക്കെ ഉണ്ടെങ്കിലും അതൊക്കെ അവഗണിക്കുന്നതാണ് നല്ലതെന്നു തോന്നുന്നു.
വളരെയേറെ ആസ്വദിച്ച ചിത്രമായാണ് കൊണ്ടും ഞാൻ കൊടുക്കുന്ന മാർക്ക് 10ഇൽ 8.2 ആണ്.