Cover Page

Cover Page

Friday, December 21, 2018

294. Bumblebee (2018)

ബമ്പിൾബീ (2018)

 


Language: English
Genre: Action | Adventure | Sci-Fi
Director : Travis Knight
IMDB : 7.3

Bumblebee Theatrical Trailer

കോളേജിൽ പഠിക്കുന്ന കാലത്താണ് ട്രാൻസ്‌ഫോർമർ സിനിമയ്ക്ക് പ്രചോദനമായ ഒരു ഓട്ടോബോട്ട് വീഡിയോ മൊബൈലിലൂടെയും ഒക്കെ ഓടിക്കളിച്ചിരുന്നത്. അന്ന് അതൊരു കൗതുകമാകുകയും ആദ്യ ട്രാൻസ്‌ഫോർമർ കണ്ടു ഇഷ്ടപ്പെടുകയും ചെയ്തു. അതിൽ ഒരു ജീവൻ ഉണ്ടായിരുന്നു. പക്ഷെ പിന്നെ മൈക്കൽ ബേ  വിപണനത്തിനായി മാത്രം പടച്ചു വിട്ട കുറെ ചിത്രങ്ങളായി മാറി. അതോടെ ട്രാൻസ്‌ഫോർമർസ്  എന്ന സിനിമ സീരീസിനോടുള്ള ഇഷ്ടം തീരെയില്ലാതായി. ട്രാൻസ്‌ഫോർമർസിൻറെ  പ്രീക്വെൽ അല്ലെങ്കിൽ സ്പിൻ ഓഫ് എന്ന് വിളിക്കാവുന്ന  ബമ്പിൾബീ അണിയറയിൽ തയാറാവുന്നു എന്നറിഞ്ഞപ്പോഴും ട്രെയിലർ റിലീസ് ആയപ്പോഴും ഒട്ടും താത്പര്യം ഉണ്ടായിരുന്നില്ല. അങ്ങിനെ ഇന്നലെ മാളിൽ ഷോപ്പിംഗിനു പോയപ്പോൾ വെറുതെ പ്ളെക്സിന്റെ അടുത്തെത്തിയപ്പോൾ  ബമ്പിൾബീ റിലീസ് ആയിട്ടുണ്ടെന്നറിഞ്ഞത്.ഒട്ടും പ്രതീക്ഷ ഇല്ലാതെ തന്നെ ടിക്കറ്റ് എടുത്തു. 

സൈബര്‍ട്രോണ്‍ Decepticon ആക്രമത്തില്‍ നിന്നും രക്ഷ നേടി ഭൂമിയില്‍ BC127 എന്ന autobot എത്തുന്നു. എന്നാല്‍ BC127നു പിന്നാലെ വന്ന Blitzwing എന്ന Decepticonഉമായി നടന്ന സംഘട്ടനത്തില്‍ BCക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും, അതിന്‍റെ ഓഡിയോ ബോക്സ് നശിപ്പിച്ചു കളയുകയും ചെയ്യുന്നു.  ബോധവും എനര്‍ജിയും നഷ്ടപ്പെട്ടു ഒരു VW Beetle ആയി  മാറി ഒരു ഗാരേജില്‍ പൊടി പിടിച്ചു കിടക്കുന്നു.
പിതാവ് നഷ്ടപ്പെട്ട ചാര്‍ളി എന്നാ കൌമാരക്കാരി ഗാരേജില്‍ നിന്നും ആ ബീറ്റില്‍ കണ്ടെടുക്കുന്നു. വീട്ടില്‍ കൊണ്ട് വന്ന ആ കാര്‍ ഒരു ഓട്ടോബോട്ട് ആയി മാറുകയും, കൊച്ചു കുട്ടിയുടെ സ്വഭാവം കാണിക്കുന്ന അതിനെ അവള്‍ ബമ്പിള്‍ ബീ എന്ന് നാമകരണം ചെയ്യുന്നു. രണ്ടു പേരും ഇണപിരിയാത്ത സുഹൃത്തുകള്‍ ആകാന്‍ അധികം താമസം വന്നില്ല. കൂട്ടുകാര്‍ ആരുമില്ലാത്ത അവള്‍ക്ക് അവന്‍ ഒരു കൂട്ടുകാരന്‍ ആയിരുന്നു. പക്ഷെ, കാര്‍ ഓണ്‍ ആക്കിയ സമയത്ത് പോയ സിഗ്നലില്‍ Decepticons BC127ന്റെ ഉറവിടം കണ്ടെത്തുകയും optimus Prime-ഉം കൂട്ടരും എവിടെയുണ്ടെന്ന് കണ്ടുപിടിച്ചു ഉന്മൂലനം ചെയ്യാനും യാത്ര ഭൂമിയിലേക്ക് യാത്ര തിരിക്കുന്നു. ശേഷം സ്ക്രീനില്‍..


ട്രാന്‍സ്ഫോര്‍മര്‍ സീരീസുകളില്‍ നിന്നും അപേക്ഷിച്ച്  ചാര്‍ളിയുടെയും ബമ്പിള്‍ബീ സുഹൃദ്ബന്ധത്തിനെയും സ്നേഹത്തിന്‍റെയും കഥയാണ് പറയുന്നത്. മികച്ച ഇമോഷണല്‍ എലമന്റുകള്‍ ചിത്രത്തില്‍ നിരവധി ആണ്. Christina Hodson എഴുതിയ കഥയ്ക്ക് മികച്ച രീതിയില്‍ ചലച്ചിത്രഭാഷ്യം കൊടുക്കാന്‍ കഴിഞ്ഞിട്ടുണ്ട് സംവിധായകന്‍ ആയ Travis Knightനു. നല്ല വേഗതയുള്ള കഥാഖ്യാനത്തിനും വൈകാരികതയും ആക്ഷനും കോമഡിയും എല്ലാം ഒരു തുള്ളി അളവ് പോലും കൂടാതെ മികച്ച രീതിയില്‍ തന്നെ മിശ്രണം ചെയ്യാന്‍ കഴിഞ്ഞിട്ടുമുണ്ട്. Enrique Chediak നിര്‍വഹിച്ച ക്യാമറയും Paul Rubellന്‍റെ എഡിറ്റിങ്ങും എടുത്തു പറയേണ്ട ഒന്നാണ്.  Dario Marianelli ആണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ഇവരുടെ സംഭാവന മറക്കാന്‍ കഴിയുന്നതല്ല. എണ്‍പതുകളിലെ Retro സ്വഭാവവും എല്ലാം തനതായ രീതിയില്‍ തന്നെ നിലനിര്‍ത്തിയിരുന്നു. കണ്ണിനും കാതിനും സുഖം പകരുന്ന ഒന്ന് തന്നെയായിരുന്നു. അത് പോലെ ബമ്പിള്‍ബീയുടെ 1967 VW Beetleന്‍റെ ക്ലാസിക് ലുക്കായിരുന്നു മറ്റൊരു സവിശേഷത. 

Hailee Steinfieldന്‍റെ കഥാപാത്രമായ ചാര്‍ളി മികച്ച നിലവാരം പുലര്‍ത്തുകയും ആ റോളില്‍ അവര്‍ ശരിക്കും തിളങ്ങുകയും ചെയ്തു. എല്ലാ വികാരങ്ങളും അവരുടെ മുഖത്തൂടെയും ഭാവത്തിലൂടെയും മിന്നി മറഞ്ഞു. മൊത്തത്തില്‍ ഒരു Hailee Steinfield ഷോ തന്നെയാരുന്നു.  WWE സൂപര്‍ സ്റ്റാര്‍ ജോണ്‍ സീന ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു, അദ്ദേഹവും മോശമെന്ന് പറയാനാവില്ല. Jorge Lendebord Jr. മെമോ എന്ന മുഖ്യ കഥാപാത്രത്തെ നല്ല രീതിയില്‍ തന്നെ അവതരിപ്പിച്ചു. Bumblebeeയെ ഏവരും ഇഷ്ടപ്പെടുന്ന രീതിയില്‍ തന്നെയാണ് അണിയിച്ചോരുക്കിയിരിക്കുന്നത്. വളരെ കുറുമ്പനായ സ്നേഹ സമ്പന്നനായ ഒരു കൊച്ചു കുട്ടിയുടെ സ്വഭാവം ഉള്ള ഒരു ഓട്ടോബോട്ട്. സ്ക്രീനില്‍ നിറഞ്ഞു നില്‍ക്കുന്ന പ്രഭാവമുള്ള ഒരു ഓട്ടോബോട്ട്. 

നിങ്ങളുടെ ഉള്ളില്‍ ഇപ്പോഴും ഒരു കുട്ടി ഉറങ്ങിക്കിടക്കുന്നുവെങ്കില്‍, അതിനെ പെട്ടെന്ന് തന്നെ ഉണര്‍ത്തി ഈ ചിത്രം കാണുക. ഇഷ്ടപ്പെടും ഈ ബമ്പിള്‍ബീയെ.

എന്‍റെ റേറ്റിംഗ് 8.3 ഓണ്‍ 10

Tuesday, December 18, 2018

293. Tag (2018)

ടാഗ് (2018)



Language : English
Genre : Comedy
Director : Rob McKittrick
IMDB : 6.6


Tag Theatrical Trailer



കുട്ടിക്കാലം, ഏതൊരു മനുഷ്യന്റെയും ജീവിതത്തിലെ സുവർണ കാലഘട്ടമായിരിക്കും. എന്തെല്ലാം കളികൾ കുട്ടിക്കാലത്തു കളിചിട്ടുണ്ടാവും. അതെല്ലാം ഇന്ന് നമ്മൾ ഓർത്ത് ഇപ്പോഴും മധുരം നുണയുന്നുമുണ്ടാവും. കഞ്ഞീം കറീം മുതൽ കള്ളനും പോലീസും പോലെ എന്തെല്ലാം കളികൾ. എന്നാൽ ഈ കളികളൊന്നും തന്നെ പിൽക്കാലത്തു കളിക്കാനും കഴിയില്ല എന്ന സങ്കടം എല്ലാവരെയും അലട്ടുന്നുണ്ടാവും. എന്നാൽ അമേരിക്കയിൽ ഒരു പറ്റം സുഹൃത്തുക്കൾ "ടാഗ്(TAG)" എന്നകുട്ടിക്കാലത്തെ  കളി 23  വർഷമായി ഫെബ്രുവരി എന്ന മാസം കളിച്ചു പോന്നു. അവരിന്നും  തുടരുന്നുണ്ടത്രെ. "The Wall Street Journal" എന്ന അമേരിക്കൻ ദിനപത്രത്തിൽ റസൽ ആഡംസ് എഴുതിയ  23 വർഷത്തോളം ആയി ടാഗ് ഗെയിം കളിക്കുന്ന  നാല് കൂട്ടുകാരുടെ കഥയെ ആസ്പദമാക്കി Rob McKittrickഉം  Mark Steilanഉം എഴുതി ജെഫ് ടോംസിക് എന്ന നവാഗത സംവിധായകൻ സംവിധാനം ചെയ്ത ചിത്രമാണ് ടാഗ്.

ഒൻപതാം വയസു മുതൽ ഹോഗി, ജെറി, ബോബ്, ചിലി എന്ന നാല് സുഹൃത്തുക്കൾ  തുടങ്ങിയ കളിയാണ് ടാഗ്. 1983ൽ സ്‌കൂളിൽ പഠിക്കുമ്പോൾ കളിച്ചു തുടങ്ങിയത് ഇങ്ങു 2018ആം വര്ഷമായപ്പോഴും പൂർവാധികം ശക്തിയോടെ നില കൊള്ളുന്നു. എല്ലാ വർഷങ്ങളിലും മെയ് മാസത്തിൽ കളിയാക്കുന്ന ടാഗിൽ, അവസാനം ആരെയാണോ തൊടുന്നത് അവരായിരിക്കും അടുത്ത സീസൺ വരെയും "IT" എന്ന് വിളിക്കപ്പെടുക. 2018 ആയി, ഈ വർഷത്തെ സീസൺ ആരംഭിച്ചു.കഴിഞ്ഞ വർഷം IT ആയി മാറിയ ഹോഗി ഇത്തവണ എങ്ങിനെയെങ്കിലും ഇത് വരെ ഒരിക്കൽ പോലും IT ആക്കാൻ കഴിയാതെ പോയ അതീവ സൂത്രശാലിയും കായികക്ഷമത കൂടുതലുള്ള ജെറിയെ എങ്ങിനെയെങ്കിലും ഒരിക്കലെങ്കിലും IT ആക്കി മാറ്റാൻ ഹോഗിയും കൂട്ടുകാരും പദ്ധതി തയാറാക്കുകയും ചെയ്യുന്നു. ഒരു വലിയ ഇൻഷുറൻസ് കമ്പനിയുടെ CEO ആയ ബോബിനെ ഇന്റർവ്യൂ ചെയ്യാനെത്തുന്ന WALL-STREET JOURNAL റിപ്പോർട്ടർ ആയ റെബേക്കയും കൂടെ ചേരുന്നു. ഇവരുടെ ഈ അതിസാഹസികമായ കളി തമാശയുടെ മേമ്പൊടി ചേർത്തു അവതരിപ്പിച്ചിരിക്കുന്നു.

ഇങ്ങനെ ഒരു ത്രെഡ് തന്നെ ഏതൊരു മനുഷ്യനും ആശ്ചര്യം നൽകുന്ന ഒന്നാണ്. അതും നടന്ന സംഭവങ്ങളെ ആസ്പദമാക്കി അല്പം വിപുലമാക്കി അവതരിപ്പിച്ച ചിത്രമാണ് ടാഗ്. ആദ്യ ചിത്രം തന്നെ മനോഹരമായ ഒരു കോമഡി ആക്കി മാറ്റി സംവിധായകൻ. ചിരിക്കാൻ വക നൽകുന്നുണ്ട് ചിത്രം. വേഗതയാർന്ന ആഖ്യാനമായിരുന്നു ചിത്രത്തിൻറെ മറ്റൊരു പ്രത്യേകത. ആക്ഷൻ സീനുകളൊക്കെ നന്നായിരുന്നു. ഇത്തരം ചിത്രങ്ങളിൽ ക്യാമറ വർക്ക് ഒന്നും അത്ര പ്രാധാന്യം അർഹിക്കുന്നില്ലായെങ്കിലും, ഒരു രാത്രിയിൽ നടക്കുന്ന സംഭവത്തെ നന്നായിട്ടു തന്നെ ക്യാമറയിൽ പകർത്തിയിട്ടുണ്ട്. പശ്ചാത്തല സംഗീതവും രസകരമായിരുന്നു.

ജെറമി റെന്നർ, ജോൺ ഹാം, എഡ് ഹെൽമസ്, അനബെല്ല വാലിസ്‌, ഇസ്‌ലാ ഫിഷർ, ജേക്ക് ജോൺസൻ തുടങ്ങിയ ഹോളിവുഡിലെ പ്രമുഖർ ആണ് ചിത്രത്തിൽ അണി നിരന്നത്. കോമഡി പാരമ്പര്യമുള്ള മറ്റുള്ളവരെ അപേക്ഷിച്ചു ജോൺ ഹാം, ജെറമി റെന്നർ എന്നിവർ കോമഡി ചെയ്യുന്നതിൽ വിജയിച്ചു.എഡ് ഹെൽമസ്, ഇസ്ലാ, ജേക് എന്നിവരും നന്നായിരുന്നു.

ഉള്ളു പൊള്ളയാണെങ്കിലും ആസ്വദിച്ചു ചിരിക്കാൻ ഉള്ള വക നൽകുന്ന ഒരു കുഞ്ഞു ചിത്രം.

എൻ്റെ റേറ്റിങ് 6.7 ഓൺ 10

Tuesday, December 4, 2018

292. Thadaiyara Thaakka (2012)

തടൈയറ താക്ക (2012)



Language : Tamil
Genre : Action | Drama | Neo-Noir | Thriller
Director : Magizh Thirumeni
IMDB : 7.2

സിനിമ ഇറങ്ങിയത് മുതൽ കാണുവാൻ വേണ്ടി കാത്തിരുന്ന ചിത്രം. ഇറങ്ങിയ സമയത്തു പല കാരണങ്ങൾ കൊണ്ട് കാണുവാൻ കഴിഞ്ഞില്ല,  തീയറ്റർ പ്രിന്റുകൾ പണ്ട് മുതലേ കാണുന്നത് ഇഷ്ടമല്ലാത്തത് കൊണ്ട് ഏകദേശം ആറു വർഷത്തോളം നല്ല പ്രിന്റിനായി കാത്തിരുന്നു. മാഞ്ചവേലിനും  മാലൈ മാല്യയുടെയും വിജയങ്ങൾക്കു ശേഷം അരുൺ കുമാർ അഭിനയിച്ച ചിത്രമാണ് തടൈയറ താക്ക. മുന്തിനം പാർത്തേനെ എന്ന പരാജയ ചിത്രത്തിന് ശേഷം മകിഴ് തിരുമേനി സംവിധാനം ചെയ്ത ഈ ചിത്രം മേക്കിങ് ശൈലി കൊണ്ട് നിയോ നോയിർ ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ പെടുത്താവുന്നതാണ്.

ചെന്നൈയിൽ ഒരു ടാക്സി ട്രാവൽസ് നടത്തിക്കൊണ്ടിരിക്കുന്ന സെൽവയും പ്രിയയും ആയി പ്രണയത്തിലാണ്. മാതാപിതാക്കളുടെ സമ്മതം വാങ്ങി കല്യാണത്തിൻ്റെ  നാൾ നോക്കിയിരിക്കുന്ന സമയത്തു സ്ഥലത്തെ പ്രധാന ദാദ മഹായെ ആരോ തല്ലി മരണശയ്യയിലാക്കുന്നു. മഹായുടെ അനുജൻ കുമാർ സെൽവയെ സംശയിച്ചു ഒറ്റ രാത്രിയിൽ തന്നെ സെൽവയുടെ കനവുകൾ എല്ലാം തല്ലിക്കെടുത്തുന്നു. ഇതിനിടെ മഹാ മരണപ്പെടുകയും സെൽവയെ കൊല്ലണം എന്ന തീരുമാനത്തോടെ കുമാർ വേട്ട ആരംഭിക്കുന്നു. ഇവർ തമ്മിലുള്ള ക്യാറ്റ് ആൻഡ് മൗസ് കളികൾ ആണ് പിന്നീട്. ഒടുവിൽ രഹസ്യങ്ങളുടെ ചുരുളഴിയുന്നതും അപ്രതീക്ഷിത ക്ളൈമാക്‌സോട് കൂടി പര്യവസാനിക്കുന്നു.

മകിഴ് തിരുമേനിയുടെ മുൻ ചിത്രം കണ്ടിട്ടില്ലായെങ്കിലും ഈ ഒരൊറ്റ സിനിമ തന്നെ മതി, അദ്ദേഹത്തിൻ്റെ  കാലിബർ അളക്കുവാൻ. തുടക്കം മുതൽ തന്നെ സിനിമയുടെ ജോൺറെയ്ക്ക് നീതി പുലർത്തിക്കൊണ്ടുള്ള ആഖ്യാനം. നായകൻ്റെ സ്വഭാവം, പ്രണയം, സുഹൃത്തുക്കളോട് കൂടിയുള്ള ജീവിതം, എല്ലാം നന്നായി തന്നെ മിക്സ് ചെയ്തിട്ടുണ്ട്. ഒരു രാത്രിയിൽ നടക്കുന്ന സംഭവങ്ങളെ വളരെ മികച്ച രീതിയിൽ കോർത്തിണക്കി വേഗതയാർന്ന ആഖ്യാനം പുലർത്തിയിരുന്നു. ആക്ഷൻ കൊറിയോഗ്രാഫി നിർവഹിച്ച അനൽ അരശ് നല്ല ഒരു കയ്യടി അർഹിക്കുന്നുണ്ട്. ഒട്ടും ഓവർ ആക്കാതെ കഴിവതും വിശ്വാസ യോഗ്യമായ ആക്ഷൻ ആയിരുന്നു അദ്ദേഹം നിർവഹിച്ചത്. ആക്ഷനിൽ യാതൊരു കൊമ്പ്രോമൈസിനും തയാറാകാത്ത അരുൺ വിജയ്, അത് മികവുറ്റ രീതിയിൽ അവതരിപ്പിക്കുകയും ചെയ്തു. എം. സുകുമാർ ആണ് ക്യാമറ ചലിപ്പിച്ചത്, ഭൂരിഭാഗം സീനുകളും രാത്രിയിൽ ആയതു കൊണ്ട് തന്നെ സുകുമാറിന് ക്യാമറ നല്ല വെല്ലുവിളി ഉയർത്തി.എന്നിരുന്നാലും അദ്ദേഹം തന്റെ ഭാഗം മികച്ചതാക്കി. SS തമൻ ആണ് ഗാനങ്ങളും പശ്ചാത്തല സംഗീതവും നിർവഹിച്ചത്. ഒരു മാസ് മസാല ചിത്രത്തിന് വേണ്ട സംഗീതം അദ്ദേഹം ഫലപ്രദമായി തന്നെ നിർവഹിച്ചു.പാട്ടുകൾക്ക് അത്ര കണ്ടു പ്രാധാന്യം ഇല്ലായെങ്കിലും കേളാമലേ എന്ന ഗാനം ഹൃദ്യമായിരുന്നു.

അരുൺ വിജയ് എന്ന നടനു ഒരു സ്റ്റാർ എന്ന ലേബൽ ഉണ്ടാക്കി കൊടുത്ത ചിത്രമാണ് തടൈയറ താക്ക. സിനിമയിലുടനീളം അരുൺ വിജയ് എന്ന നടൻറെ charisma, attittude നമുക്ക് കാണാൻ സാധിക്കും. ഓരോ സീനിലും ഉള്ള സ്‌ക്രീൻ പ്രസൻസ് പ്രത്യേകിച്ചും ആക്ഷൻ സീനുകളിൽ ഉള്ള ഗാംഭീര്യം ഒക്കെ എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്. അരുണിൻറെ ജോഡിയായി മംമ്ത മോഹൻദാസ് എടുത്തു പറയേണ്ട പ്രകടനം കാഴ്ച വെച്ചു. രണ്ടു പേരും നല്ല ജോഡിയായി തോന്നി. ഇന്നത്തെ തെലുങ്കിലെ സൂപ്പർ നായിക രാകുൽ പ്രീത് സിംഗിൻറെ ആദ്യ തമിഴ് ചിത്രമാണ് തടൈയറ താക്ക, ഒരു ചെറിയ റോൾ അവതരിപ്പിച്ചിട്ടുണ്ട്. വംശികൃഷ്ണ പ്രധാന വില്ലനെയും മഹാ ഗാന്ധി അരുൾദോസ് മറ്റു രണ്ടു വില്ലന്മാരെയും അവതരിപ്പിച്ചു.. മൂന്നു പേരും വില്ലൻ എന്ന ലേബലിൽ മികച്ച പ്രകടനം കാഴ്ച വെച്ചു.

വളരെക്കാലത്തെ കാത്തിരിപ്പിന് ശേഷമാണ് കാണാൻ സാധിച്ചെങ്കിലും, എന്റെ പ്രതീക്ഷകൾക്ക് നിറം മങ്ങലേൽപ്പിച്ചില്ല ഈ ചിത്രം.

റേറ്റിങ് 08 ഓൺ 10

അരുൺ വിജയ് - മകിഴ് തിരുമേനി കൂട്ടുകെട്ടിൽ ഉടൻ തന്നെ പുറത്തിറങ്ങുന്ന ചിത്രമായ തടത്തിന്  വേണ്ടി ഇപ്പോഴേ കാത്തിരിക്കുന്നു. ട്രെയിലർ റിലീസിന് മികച്ച പ്രതികരണം ഇത് വരെ നേടാൻ കഴിഞ്ഞിട്ടുണ്ട്.

Monday, November 12, 2018

291. Along With the Gods: The Two Worlds (Sin gwa Hamkke - Joe wa Beol) (2017)

എലോങ്ങ് വിത് ദി ഗോഡ്‌സ് : ദി ടൂ വേൾഡ്‌സ് (സിൻ ഗ്വാ ഹാംകെ - ജോ വാ ബിയോൾ) (2017)








Language : Korean
Genre : Action | Drama | Fantasy
Director : Kim Yong-Hwa
IMDB: 7.3

AWTG: The Two Worlds Theatrical Trailer


മരണത്തിനപ്പുറം ഒരു സാഹസിക യാത്ര ഉണ്ടെങ്കിലോ? ചിന്തിച്ചു നോക്കേണ്ട ഒരു കാര്യമാണ് അല്ലെ (ഒരു ഫാൻറസി ചിന്താഗതിയിൽ).നല്ല രസകരമാവും, ചിലപ്പോൾ ഭൂമിയിലെ ജീവിതത്തേക്കാൾ സാഹസികവും രസകരമാവാൻ സാധ്യത വളരെ കൂടുതൽ. നമ്മൾ മലയാളികൾക്ക് അത്ര പുതുമയുള്ള സംഭവമല്ല മരണത്തിനു ശേഷമുള്ള ഒരു ജീവിതം, പപ്പൻ പ്രിയപ്പെട്ട പപ്പനും, മാസും, യമഡോംഗയും, ഗോസ്റ്റും ഒക്കെ കണ്ടാസ്വദിച്ചതാണല്ലോ.

കിം ജെ ഹോംഗ് എന്ന ഫയർമാൻ തൻ്റെ അമ്മയെയും സഹോദരനെയും തനിച്ചാക്കി അപ്രതീക്ഷിതമായി മരണപ്പെടുന്നു. മരണാനന്തര ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടു പോകാൻ മരണത്തിൻറെ മാലാഖമാർ അവനെ കൂട്ടിക്കൊണ്ടു പോകുന്നു. പാരഗൺ എന്ന കാറ്റഗറിയിൽ വരുന്ന കിമിനു 49 ദിവസത്തിൽ ഏഴു വിചാരണ നേരിടേണ്ടി വരുന്നു.  ഈ ഏഴു വിചാരണയും വിജയകരമായി പൂർത്തിയാക്കുവാൻ കഴിഞ്ഞാൽ, കിമ്മിന് പുനർജനിക്കാം. ഗാംഗ് റിം തലവനായിട്ടുള്ള മരണ ദൂതരിൽ ഹെവൻമാക്, ലീ ഡിയോക് ചൂൻ എന്ന രണ്ടു പേർ  കൂടിയുണ്ട്. ഏഴു വിചാരണയ്ക്ക് ചെല്ലുവാൻ വേണ്ടി അവർക്ക് പല അത്യാസന്ന ഘട്ടങ്ങളും പല അപകടകരമായ സ്ഥലങ്ങളും പിൻകടക്കേണ്ടതായുണ്ട്. ഭൂമിയിലെ മനുഷ്യ ജീവിതത്തിൽ യാതൊരു ഇടപെടലുകളും പാടില്ലാത്ത അവർ പക്ഷെ കിമ്മിന് വേണ്ടി ഗാങ് റിം ഭൂമിയിലേക്ക് പോകുന്നു. എന്താണതിന്റെ കാരണം? ഏഴു വിചാരണയിലും കിം വിജയിക്കുമോ?

ജൂ-ഹോ മിൻറെ Singwa Hamgge എന്ന WEBCOMIC സീരീസിനെ ആസ്പദമാക്കി Kim Yong-hwa സംവിധാനം ചെയ്ത ചിത്രമാണ് Along With The Gods : The Two Worlds. പേര് അര്ഥമാക്കുന്ന പോലെ തന്നെ രണ്ടു ലോകങ്ങളിൽ നടക്കുന്ന കഥയാണ് ഈ സിനിമയുടേത്. ഒരേ സമയം, ഇഹലോകത്തിലും പരലോകത്തിലും നടക്കുന്ന സംഭവങ്ങൾ ഇഴ ചേർത്തു ചിത്രീകരിച്ചിരിക്കുന്നു. ഹാസ്യവും, ആക്ഷനും, പിന്നെ അല്പം നൊമ്പരവും ഇട  കളർന്നുള്ള തിരക്കഥയ്ക്ക്, വളരെ വേഗതയാർന്ന ആഖ്യാനം നന്നേ കാഴ്ചക്കാരെ രസിപ്പിക്കും. വളരെ മികച്ച ആക്ഷനും, അത് പോലെ തന്നെ മികച്ച ഗ്രാഫിക്‌സും കൊണ്ട് നിറഞ്ഞ ചിത്രം ഒരു മികച്ച എന്റർടൈനർ ആക്കി മാറ്റുന്നു. 

കൊറിയ സിനിമ ഇൻഡസ്ട്രിയിലെ മുൻ നിര താരങ്ങളിൽ ഭൂരിഭാഗവും അണി നിരന്ന ചിത്രമാണ് ഇത്.  സൂപ്പർസ്റ്റാർ ഹാ ജുങ് വൂ ആണ് പ്രധാന കഥാപാത്രവും മാലാഖമാരുടെ തലവനായ ഗാങ് റിമ്മിനെ അവതരിപ്പിച്ചത്. അദ്ദേഹത്തിൻറെ കാലിബർ വെച്ച് ഈ റോൾ വളരെ അനായാസമായി തന്നെ ചെയ്തു. Cha Tae-Hyun ഫയർമാനായ കിം മാലാഖമാരായ ഹെവൻമാക്, ലീ ഡിയോക് ചൂൻ എന്നിവരെ Ju Ji-Hoon, Kim Hyang-Gi അവതരിപ്പിച്ചു. പതിനെട്ടു വയസു മാത്രമുള്ള പെൺകുട്ടി കിം ഹ്യാങ്-ഗിയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു. Kim Dong-Wook, Don Kyung-Soo, Jang Gwang, Oh Dal-su, Im Won-hee എന്നിവരെ കൂടാതെ Lee Jung-Jae, Lee Geung-Young, Dong Seok Ma, Kim Min-jong, Kim Ha-Neul എന്ന പ്രഗത്ഭരും മുഖ്യധാരാ കലാകാരന്മാർ കാമിയോ അപ്പിയറൻസിൽ വന്നു. സത്യം പറഞ്ഞാൽ, ഓരോ സമയവും കാസ്റ്റ് കൊണ്ട് നമ്മളെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരുന്നു.

ഒരു fantasy ചിത്രം കാണുന്ന ലാഘവത്തോടെ കണ്ടാൽ നിങ്ങളെ നൂറു ശതമാനം entertain ചെയ്യുകയും കണ്ണുകളിൽ അല്പം ഈറൻ അണിയിക്കുകയും ചെയ്യുന്ന ഒരു മികച്ച ചിത്രമാണ് സിൻ ഗ്വാ ഹാംകെ - ജോ വാ ബിയോൾ

എൻ്റെ റേറ്റിങ് 8.5 ഓൺ 10


2017ൽ  റിലീസായ ഈ ചിത്രം ബോക്സോഫീസിലെ ഏറ്റവും മികച്ച വിജയങ്ങളിൽ കൊറിയയിൽ രണ്ടാം സ്ഥാനത്താണ്. വെറും 18 മില്യൺ യുഎസ്‌ ഡോളറിൽ നിർമിച്ച ഈ ചിത്രം 108 മില്യൺ ഡോളറോളം വാരിക്കൂട്ടിയിട്ടുണ്ട്.

ഈ ചിത്രത്തിൻറെ രണ്ടാം ഭാഗം ഇറങ്ങിയിട്ടുണ്ട്. Along with the Gods: The Last 49 Days എന്നാണാ ചിത്രത്തിൻറെ പേർ. മൂന്നാമത്തെയും നാലാമത്തെയും ഭാഗത്തിന്റെ തയാറെടുപ്പ് അണിയറയിൽ നടക്കുന്നു എന്നാണു അറിയാൻ കഴിഞ്ഞത്.

Wednesday, November 7, 2018

290. Sarkar (2018)

സർക്കാർ (2018)




Language : Tamil
Genre : Action | Crime | Drama
Director : A.R. Murugadoss
IMDB : 8.2


ഒരൊറ്റ വോട്ടു കൊണ്ട് എന്ത് മാറ്റി മറിക്കാനാണ്. ഞാനുൾപ്പെടുന്ന യുവ ജനത കാലാകാലങ്ങളായി സമൂഹത്തോട് ചോദിക്കുന്ന ഒരു ചോദ്യമാണ്. ഞാൻ വോട്ടു ചെയ്തില്ലെങ്കിൽ / വോട്ടു ചെയ്‌താൽ ഇവിടെ എന്ത് സംഭവിക്കാനാണ് എന്ന് ചിന്തിക്കുന്ന ഒരു വിഭാഗം ജനങ്ങൾ ഉള്ള നാടാണ് നമ്മുടെ ഇന്ത്യ. അതിപ്പ ഏതു ഇലക്ഷൻ ആയാലും അര മണിക്കൂർ ക്യൂവിൽ പോലും നിൽക്കാൻ തയാറാകാതെ സ്വാർത്ഥത മൂലം തങ്ങളുടെ അവകാശം വരെ ഹനിച്ചു, ഭരണത്തിലേറിയ സർക്കാരിനെ കുറ്റം പറയുന്ന ഒരു വിഭാഗം ജനങ്ങൾ. ഞാനും അതിലുൾപ്പെടുന്നു എന്നതാണ് എൻ്റെ ഏറ്റവും വലിയ സങ്കടം. നമ്മൾ ഒരിക്കൽ പോലും മനസിലാക്കാൻ ശ്രമിക്കുന്നില്ല, നാട്ടിൽ നടക്കുന്ന പോളിംഗ് ശതമാനം തന്നെ കണക്കിലെടുത്താൽ മനസിലാകും നമ്മുടെ സാമൂഹ്യ പ്രതിബദ്ധത. വെറും 75 % മാത്രമാണ് വോട്ടിങ് രേഖപ്പെടുത്തിയത്. ശരിക്കും പറഞ്ഞാൽ, ഈ 25 % ആളുകളുടെ വോട്ടുകൾ ശരിക്കും തിരഞ്ഞെടുപ്പ് ഫലം തന്നെ ഒരു പക്ഷെ മാറി മറിഞ്ഞേനെ. ഒന്നും രണ്ടും സ്ഥാനങ്ങൾ അഞ്ചു ശതമാനം വ്യത്യാസവും, രണ്ടും മൂന്നും സ്ഥാനം 23 ശതമാനം വിത്യാസവുമായിരുന്നു രേഖപ്പെടുത്തിയത്.  ഒരു പക്ഷെ ഈ ഇരുപത്തിയഞ്ചു ശതമാനം ഒരു ഗെയിം ചേഞ്ചർ ആകുമായിരുന്നില്ല. നമ്മൾ പൊതുജനങ്ങൾക്ക് കിട്ടുന്ന ഒരു ദിവസത്തെ രാജകീയ വാഴ്ച അല്ലെങ്കിൽ അധികാരം പിന്നീടുള്ള അഞ്ചു വർഷം അടിമത്തം ആയി മാറ്റുന്നത് നമ്മൾ തന്നെയല്ലേ.. നിങ്ങൾ ഒന്ന് ആലോചിച്ചു നോക്കൂ. നിൻറെ ദാരിദ്ര്യമാണ് എൻ്റെ തുറുപ്പു ചീട്ട് അല്ലെങ്കിൽ എൻ്റെ അധികാരം എന്ന് പറയാതെ പറയുന്ന രാഷ്ട്രീയക്കാർ, നമ്മുടെ ഒരു വോട്ടു ആണെങ്കിലും ആ വോട്ടിനു ശക്തിയുണ്ട് എന്ന് കാണിച്ചു തരുന്നു എ ആർ മുരുകദോസ് സംവിധാനം ചെയ്ത വിജയ് നായകനായ സർക്കാർ.

കോർപറേറ്റ് കിംഗ്പിൻ ആയ സുന്ദർ രാമസ്വാമി തമിഴ്‌നാട് തിരഞ്ഞെടുപ്പ് സമയം തന്റെ വോട്ടു രേഖപ്പെടുത്താനായി വരുന്നതും അവിടെ തൻ്റെ വോട്ട് മുൻപാരോ കള്ളവോട്ടായി രേഖപ്പെടുത്തുന്നതും, അതിനേറെ തന്റെ പ്രതിഷേധം രേഖപ്പെടുത്തുന്നു. തങ്ങളുടെ വോട്ടു തങ്ങളുടെ മാത്രം സ്വന്തമാണെന്നു മനസിലാക്കുന്ന പൊതുജനം, സുന്ദറിൻറെ വിപ്ലവത്തിന് കൂടെ നിൽക്കുന്നതും അവർ ഒന്നായി പോരാടുന്നതുമാണ് സർക്കാരിന്റെ ഇതിവൃത്തം.

അകീറ, സ്പൈഡർ തുടങ്ങിയ ദുരന്ത ചിത്രങ്ങൾക്ക് ശേഷം AR മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രവും കത്തി, തുപ്പാക്കി എന്ന രണ്ടു ബ്ലോക്ക്ബസ്റ്റർക്കു ശേഷം വിജയുമായി ഉള്ള മൂന്നാം സംരംഭവും ആണ് സർക്കാർ. പതിവ് രീതിയിൽ തുടങ്ങുന്ന ചിത്രം, വളരെ പെട്ടെന്ന് തന്നെ ചിത്രത്തിൻറെ യഥാർത്ഥ ആദർശത്തിലേക്കു കടക്കുന്നു. സർക്കാർ, കത്തി പോലൊരു മാസ് ചിത്രം പ്രതീക്ഷിച്ചു തീയറ്ററിൽ കാണാൻ പോകരുത്. വളരെ മെല്ലെ പോകുന്നു എന്നാൽ സിനിമയുടേതായ മൊമന്റുകൾ ഉള്ള കൃത്യമായ രാഷ്ട്രീയം വിളിച്ചോതുന്ന ഒരു സിനിമയാണ് സർക്കാർ. ആദ്യ പകുതി നന്നായി പോകുകയും, എന്നാൽ ഇടയ്ക്കുള്ള വിജയുടെ അഭിനയം നിരാശാജനകം ആയിരുന്നുവെങ്കിലും മൊത്തത്തിൽ ഒരു വിജയ് ഷോ തന്നെയായിരുന്നു. രണ്ടാം പകുതിയും ഏറെക്കുറെ നന്നായി പോകുകയും, ക്ളൈമാക്സിനു മുൻപ് ഒരു 10 - 15 കൈവിട്ടു പോവുകയും ചെയ്തു. ഒരു പൂർണത തരുന്ന ക്ളൈമാക്സ് അല്ലായിരുന്നു എന്ന് സാരം. മുരുഗദോസ് അല്പം കൂടി തിരക്കഥയിൽ ശ്രദ്ധ ചെലുത്തിയിരുന്നെങ്കിൽ ഒരു മികച്ച സിനിമാനുഭവം ആയി മാറിയേനെ. പല കുറി പറഞ്ഞു വെച്ച കാര്യങ്ങൾ ആണെങ്കിൽ കൂടി, സാമൂഹ്യ പ്രതിബദ്ധത ഉള്ള കഥകൾ തിരഞ്ഞെടുക്കുന്നതിൽ മുരുഗദോസ് ഒരു നല്ല ഉദാഹരണമാണ്. ബഹുജനത്തിന്റെ സ്വരം ഒരാളിലൂടെ പറയുക എന്ന ഐഡിയോളജി ആണ് ഇവിടെ അവലംബിച്ചിരിക്കുന്നത്. നൈസായിട്ടു ജയലളിതയുടെ മരണം ഇതിൽ ഉപയോഗിച്ചിട്ടുണ്ട് (സിനിമ കണ്ടവർക്ക് കലങ്ങും).

സമയം തികയ്ക്കാൻ പാട്ടുകളുടെ അനാവശ്യ കുത്തിത്തിരുകലുകൾ  രസം കൊല്ലിയായി ഭവിച്ചു. പ്രത്യേകിച്ചും CEO ഇൻ ദി ഹൌസ്, സിംട്ടാൻകാരൻ, OMG പെണ്ണെ, തുടങ്ങിയ ഗാനങ്ങളുടെ ആവശ്യം ഒട്ടും തന്നെ തോന്നിയില്ല. ഈ പാട്ടുകൾ കേൾക്കുവാൻ ഇഷ്ടമായിരുന്നുവെങ്കിലും, ചിത്രത്തിൻറെ കഥാഗതിയ്ക്കു ചേർച്ച തീരെ ഉണ്ടായിരുന്നില്ല. CEO ഇൻ ദി ഹൌസ്, ചിത്രീകരണവും കൊറിയോഗ്രഫിയും നല്ല ബോർ ആയി മാറുകയും ചെയ്തു. വിജയുടെ ഡാൻസിന്റെ എനർജി ലെവൽ കുറവായും, സിങ്ക് ആകാതെ പോവുകയും ചെയ്തു. പാട്ടു ശരാശരിക്കും താഴെ ആയിരുന്നു. ഒരു വിരൽ പുരട്ച്ചി ഗാനം മികവ് പുലർത്തുന്ന ഉപയോഗം ആയിരുന്നു. ഒരു വിപ്ലവത്തിന് തുടക്കം കുറിയ്ക്കുന്ന വരികളുള്ള ഗാനത്തിന്റെ ചിത്രീകരണവും പ്ളേസ്മെന്റും നന്നായിരുന്നു.
പശ്ചാത്തല സംഗീതത്താമെന്നാൽ നായകൻ വരുമ്പോൾ ത്രസിപ്പിക്കുന്ന സംഗീതവും വാദ്യമേളങ്ങളും വേണമെന്ന് നിർബന്ധം പിടിക്കുന്നവരോട് ഒരു വാക്കു. ഒരു സിനിമയുടെ ഒഴുക്കിനു ചേർന്ന രീതിയിൽ സംഗീതം കൊടുത്താലേ, പ്രേക്ഷകന് എന്ന നിലയിൽ കഥയുമായി ഇഴുകി ചേർന്ന് പോകാൻ കഴിയൂ. അവിടെ എആർ റഹ്‌മാൻ എന്ന സംഗീതജ്ഞൻ പൂർണ വിജയമായി എന്നതാണ് എൻ്റെ പക്ഷം. കഥാപാത്രത്തിനും സന്ദർഭത്തിനും അനുയോജ്യമായി തന്നെ സംഗീതം നൽകി. പക്ഷെ കല്ലുകടിയായതു ടോപ് ടക്കർ എന്ന പാട്ടിൻറെ തുടർച്ചയായ ഉപയോഗം വളരെയധികം ബോറായി മാറി. നായകന്, പ്രത്യേകമായി അല്ലെങ്കിൽ ഒരു signature ട്യൂൺ കൊടുത്തിരുന്നെങ്കിൽ കുറച്ചു കൂടെ നന്നായിരുന്നേനെ എന്ന് തോന്നി. സംവിധായകൻറെ ചിന്താഗതി കൂടി ഉൾപ്പെടുന്നതാണ് പശ്ചാത്തല സംഗീതം എന്ന് പറയാതെ തന്നെ അറിയാമെന്നു വിശ്വസിക്കുന്നു. പിന്നെ കത്തി സിനിമയിൽ ഉള്ളത് പോലെ രോമാഞ്ച കഞ്ചുകമായ സീനുകളുടെ അഭാവവും പശ്ചാത്തല സംഗീതത്തിലും പ്രതിഫലിക്കുന്നു (ഉദാ: കോയിൻ ഫൈറ്റ്)

ആക്ഷനും ക്യാമറവർക്കും സിനിമയുടെ ഏറ്റവും മികച്ച കാറ്റഗറിയിൽ പെടുത്താവുന്നതാണ്. പല ശൈലികളും പരീക്ഷിച്ചിട്ടുണ്ട് ആക്ഷൻ കൊറിയോഗ്രാഫി.. അതിൽ അനാവശ്യമായി തോന്നിയത് ക്ളൈമാക്സിനു തൊട്ടു മുൻപുള്ള ഫൈറ്റ് ആണ്. പക്ഷെ അവിടെയെല്ലാം മികച്ചു നിന്നതു ഗിരീഷ് ഗംഗാധറിൻറെ ക്യാമറ തന്നെയാണ്. ഫാസ്റ്റ് പേസ്ഡ് ആക്ഷനും, വാൻ ഫൈറ്റ് ആക്ഷനും ഒക്കെ മികവുറ്റ രീതിയിൽ തന്നെ പകർത്തിയെടുത്തു. അത് പോലെ തന്നെ ലൈറ്റിങ്ങിലും നന്നേ ശ്രദ്ധ ചെലുത്തിയിരുന്നു.

വോട്ടവകാശം നിഷേധിക്കപ്പെടുന്ന ജനങ്ങളിൽ ഒരാളാണ് വിജയ് അവതരിപ്പിക്കുന്ന നായക കഥാപാത്രം. IN AND OUT വിജയ് ഷോ ആണ് ചിത്രം. എന്നാൽ ഫാൻസിനു ഇഷ്ടപ്പെടുമോ എന്നത് ഡൗട്ട് ആണ്, അവർക്കു ജയ് വിളിക്കാൻ ഉതകുന്ന ചുരുക്കം സീനുകൾ മാത്രമേ ഉള്ളൂ എന്നതാണ് പ്രത്യേകത. എന്നിരുന്നാലും വിജയുടെ പ്രകടനം എടുത്തു പറയേണ്ടത് തന്നെയാണ്. വിജയുടെ മുൻപുള്ള സിനിമകളിലെ മാനറിസങ്ങൾ പലപ്പോഴായി കടന്നു വരികയും അത് പോലെ ശൈലിയും കടന്നു വരുന്നു എന്നത് ഒരു നെഗറ്റിവ് ആണ്. ഈ I AM WAITING ആവർത്തന വിരസത ഉണ്ടാക്കുന്നുണ്ട്.

നായികാ പദവി കീർത്തി സുരേഷിന് സ്വന്തം. പക്ഷെ ഒട്ടും ആവശ്യമില്ലാത്ത കഥാപാത്രം ആയിരുന്നു കീർത്തി അവതരിപ്പിച്ച നിലാ എന്ന കഥാപാത്രം. ഉള്ളത് വെടിപ്പായിട്ടു ചെയ്തു എന്ന് മാത്രമേ പറയാൻ പറ്റൂ. രണ്ടു മൂന്നു പാട്ടുകൾക്ക് വേണ്ടി മാത്രം ഉള്ള ഒരു നായിക, അതിൽ കൂടുതൽ വിശേഷണം കൊടുക്കാൻ ആഗ്രഹിക്കുന്നില്ല.

വരലക്ഷ്മി ശരത്കുമാർ, ആദ്യ സിനിമ മുതൽക്കു തന്നെ, താൻ അഭിനയത്തിൽ ഒട്ടും പിറകോട്ടല്ല എന്ന് കാണിച്ചു തന്ന നടി. ഒരേ ടൈപ് കഥാപാത്രത്തിൽ തളച്ചിടപ്പെടുകയാണോ എന്ന സംശയം ബാക്കി നിർത്തുന്നു. പക്ഷെ, അവരുടെ സ്‌ക്രീൻ പ്രസൻസും അവതരണവും പ്രശംസനീയം തന്നെ. വിജയുടെ നായകന് പറ്റിയ എതിരാളി.

ഡിഎംകെ പ്രവർത്തകനും (മുൻപ് അണ്ണാഡിഎംകെ പ്രവർത്തകൻ)  മുൻ MLAയുമായ പാലാ കറുപൈയ്യ  ആണ് മസിലാമണി എന്ന വില്ലനായ രാഷ്ട്രീയക്കാരനെ അവതരിപ്പിച്ചത്. അദ്ദേഹം അഭിനയിക്കുന്ന രണ്ടാമത്തെ പടം (മുൻപ് അങ്ങാടി തെരു നിർമിക്കുകയും അഭിനയിക്കുകയും ചെയ്തിരുന്നു). രാഷ്ട്രീയക്കാരൻ ആയതു കൊണ്ടാവും എളുപ്പത്തിൽ ആ റോൾ ചെയ്യാൻ കഴിഞ്ഞു.

രാധാരാവിയുടെ റോളും നന്നായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻറെ മുഖഛായ എനിക്ക് മാത്രമാണോ തോന്നിയത്, അതോ?

യോഗി ബാബു (ഒരാവശ്യവുമില്ലാത്ത കഥാപാത്രം, എന്നാലും അല്പം ചിരി പടർത്താൻ കഴിഞ്ഞു), ലിവിങ്സ്റ്റൺ, ശിവശങ്കർ, തുളസി ശിവമണി, തുടങ്ങി നിരവധി കലാകാരന്മാർ അണി നിരന്നു. മുരുഗദോസ് ഇപ്രാവശ്യം ഡയലോഗ് പറയാൻ നിന്നില്ല, പകരം ഒരു പാട്ടു സീനിൽ സ്‌പെഷ്യൽ ആയി വന്നു.

മൊത്തത്തിൽ പറഞ്ഞാൽ, ഒരു വിജയ് മാസ് മസാല പ്രതീക്ഷിക്കാതെ ഒരു ചിത്രം കാണണമെങ്കിൽ കാണാൻ ഉള്ള ഒരു ചിത്രം. ഒരു തവണ കാണാൻ ഉള്ളതൊക്കെ സിനിമയിലുണ്ട്. കടുത്ത വിജയ് ഫാൻസും കത്തി പോലെ ഉള്ള ഒരു മാസ് മസാല ചിത്രം ആഗ്രഹിക്കുന്നവർക്കും സർക്കാർ ഒരു അപവാദമായേക്കാം.

എന്നെ ഒരു പരിധിക്കു മേലെ തൃപ്തിപ്പെടുത്തിയ ചിത്രവും, കുറച്ചൊക്കെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഘടകവും ഉള്ള ഒരു വിജയ് ചിത്രം. 

എൻ്റെ റേറ്റിങ് 7.0  ഓൺ 10

സ്വന്തം പാർട്ടിയുടെയും എതിർ പാർട്ടിയുടെ മൂല്യങ്ങളും ആദർശങ്ങളും ചോദ്യം ചെയ്യപ്പെടുന്ന ചിത്രം നിർമ്മിക്കാൻ സൺ പിച്ചർസ് കാണിച്ച ആ മനസുണ്ടല്ലോ. അഭിവാദ്യങ്ങൾ. സിനിമയിൽ കൂടുതലും അണ്ണാഡിഎംകെയ്ക്കെതിരെ ആണെന്ന് പറയാതെ പറയുന്നുണ്ട്.

289. Mile 22 (2018)

മൈൽ 22 (2018)



Language : English | Russian | Indonesian
Genre : Action | Drama | Espionage | Thriller
Director : Peter Berg
IMDB : 6.1

ജെയിംസ് സിൽവ നയിക്കുന്ന  ഓവർവാച്  എന്ന അമേരിക്കൻ ബ്ളാക് ഓപ്സ് ടീമിന് ഒരു ദൗത്യം ഏറ്റെടുക്കേണ്ടി വന്നു. റഷ്യക്കാർ ഒളിപ്പിച്ചു വെച്ചിരിക്കുന്ന അതീവ മാരകമായ സ്ഫോടന വസ്തുവായ സീഷ്യം  ഒളിപ്പിച്ചു വെച്ചിരിക്കുന്ന സ്ഥലം കണ്ടു പിടിക്കണം. അത് കണ്ടു പിടിക്കണമെങ്കിൽ ലീ നൂർ എന്ന ഇൻഡോനേഷ്യൻ ചാരനെ അമേരിക്കയിലേക്ക് പലായനം ചെയ്യാൻ അവർ സഹായിക്കണം. എട്ടു മണിക്കൂറിനുള്ളിൽ self destruct ചെയ്യുന്ന ഒരു ഹാർഡ് ഡിസ്കിലാണ് നൂർ വിവരങ്ങൾ എല്ലാം ഒളിപ്പിച്ചു വെച്ചിരിക്കുന്നത്. പലായനം ചെയ്യാൻ സഹായിച്ചാൽ മാത്രമേ നൂർ ആ ഹാർഡ് ഡിസ്ക്കിൻറെ പാസ്വേർഡ് കൊടുക്കുകയുള്ളൂ. ഇരുപത്തിരണ്ടു മൈൽ മാത്രം ദൂരം ഉള്ള എയർസ്ട്രിപ്പിൽ ലീ നൂറിനെ എത്തിക്കണമെങ്കിൽ സിൽവക്കും കൂട്ടാളികൾക്കും ഇന്തോനേഷ്യൻ ഇന്റലിജൻസ് സ്റ്റേറ്റ് ഏജൻസിയുടെ ചാവേറുകളുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടണം. വെറും കുറച്ചു സമയം മാത്രം തങ്ങളുടെ കയ്യിലും, ഇരുപത്തി രണ്ടു മൈലും മാത്രമാണ് സിൽവയുടെ കൂട്ടരുടെയും മുന്നിലുള്ളത്. അവർ ആ ഉദ്യമം വിജയിക്കുമോ? നൂർ തൻ്റെ  വാക്കു പാലിക്കുമോ? എന്ത് രഹസ്യമായിരിക്കും ആ ഹാർഡ് ഡിസ്‌കിൽ ഒളിപ്പിച്ചു വെച്ചിട്ടുണ്ടാവുക??

Peter Bergഉം Mark Wahlbergഉം ഹോളിവുഡിലെ എന്റെ ഇഷ്ടപ്പെട്ട കൂട്ടുകെട്ടുകളിൽ ഒന്നാണ്. ഇവർ ഒന്നിച്ചിട്ടുള്ള പടങ്ങൾ എല്ലാം ഒന്നിനൊന്നു മികച്ചതാണ്. ആക്ഷൻ ജോൺറെ ആണ് ഇവർ പരീക്ഷിക്കാറുള്ള ചിത്രങ്ങൾ. Lone Survivor, Deepwater Horizon, Patriots Day എന്നീ മൂന്നു ചിത്രങ്ങൾക്ക് ശേഷം നാലാമതായി ഒന്നിക്കുന്ന ചിത്രമാണ് മൈൽ 22. Lea Carpenter, Graham Rolland എന്നിവരുടെ കഥയ്ക്ക് Lea Carpenter തന്നെ തിരക്കഥ നിർവഹിച്ചിരിക്കുന്നു. കഥ അത്ര മികച്ചതൊന്നുമല്ലെങ്കിലും നല്ല വേഗതയാർന്ന ആഖ്യാനം ആണ് സംവിധായകൻ പീറ്റർ അവലംബിച്ചിരിക്കുന്നത്. പലയിടത്തും ത്രിൽ നഷ്ടപ്പെട്ടു പോകുന്നതാണ് തോന്നിയെങ്കിലും അതെല്ലാം നല്ല കിടിലൻ ആക്ഷൻ കൊറിയോഗ്രഫിയും ഗൺ കോമ്പാറ്റിലൂടെയും മറി കടക്കാൻ ശ്രമിച്ചിട്ടുണ്ട്. അതിൽ വിജയമാകുകയും ചെയ്തു. ആക്ഷൻ ഡിപ്പാർട്ട്മെൻറ് രക്ഷപെടുത്തി എന്ന് പറയാം. എന്നാൽ ക്ളൈമാക്സ് ട്വിസ്റ്റ് വളരെ നന്നായിരുന്നു എന്നും പറയാം. ഒട്ടും പ്രതീക്ഷിക്കാത്ത ക്ളൈമാക്സ് ട്വിസ്റ്റ്.

ബാക്ക്ഗ്രൗണ്ട് സ്‌കോർ ജെഫ് റൂസോ ആണ് നിർവഹിച്ചിരിക്കുന്നത്. ഒരു ആക്ഷൻ ത്രില്ലറിന് വേണ്ട ചേരുവകൾ എല്ലാം തന്നെയുണ്ടായിരുന്നു. ഷേക്കി ക്യാം ആയിരുന്നു ചേസിംഗ് രംഗങ്ങളിൽ Jacques Jouffret ഉപയോഗിച്ചത്. ആക്ഷൻ ഒക്കെ നന്നായി തന്നെ ഷൂട്ട് ചെയ്തു. പ്രത്യേകിച്ചും Iko Uwaisൻറെ  മാർഷ്യൽ ആർട്ട് ആക്ഷൻ രംഗങ്ങളിൽ ക്യാമറവർക്ക് മികച്ചു തന്നെ നിന്നു. എഡിറ്റിങ് നിർവഹിച്ചത് Colby Parker Jr. & Melissa Lawson Cheung ആണ്. അവരുടെ എഡിറ്റിങ് പ്രശംസനീയമാണ്, കാരണം അത്രയ്ക്ക് സ്പീഡ് കഥാഖ്യാനത്തിനുണ്ടാക്കിയത് എഡിറ്റിംഗിലെ മികവ് തന്നെയാണല്ലോ.

മാർക് വാൾബെർഗ്, തൻ്റെ സ്വതസിദ്ധമായ ശൈലിയിൽ തന്നെ പ്രകടനം കാഴ്ച വെച്ചു. അദ്ദേഹത്തിൻറെ DEPARTED സിനിമയിലെ മോഡൽ അഭിനയമായിരുന്നു. ഡയലോഗ് ഡെലിവറി ഒക്കെ സൂപ്പർ. ഇന്തോനീഷ്യൻ സൂപ്പർ സ്റ്റാർ ഇക്കോ ഉവൈസ്, നായക തുല്യമായ കഥാപാത്രത്തെ അവതരിപ്പിച്ചു. നല്ല സ്‌ക്രീൻ പ്രശ്നസും അത് പോലെ തന്നെ മികവുറ്റ ആക്ഷൻ അദ്ദേഹം കാഴ്ച വെച്ചു. ജോൺ മാൽക്കോവിച് സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ഡയലോഗ് ഡെലിവറിയിൽ വ്യത്യസ്തത പുലർത്തുന്ന അദ്ദേഹം ഉള്ള കഥാപാത്രത്തെ നന്നായി തന്നെ അവതരിപ്പിച്ചു. റോണ്ട റൂസി, ലോറെൻ കോഹെൻ തുടങ്ങിയ താരങ്ങളും അണി നിര ക്കുന്നു.

മൊത്തത്തിൽ ലോജിക്കും ഒന്നും നോക്കാതെ ഒരു ഫാസ്റ്റ് പേസ്‌ഡ്‌  ആക്ഷൻ സിനിമ കാണണമെങ്കിൽ മൈൽ 22  ധൈര്യമായി കണ്ടോളൂ.

എന്റെ റേറ്റിങ് 6.9 ഓൺ 10



Sunday, November 4, 2018

288. A Conspiracy of Faith (Flaskepost fra P) (2016)

എ കോൺസ്പിറസി ഓഫ് ഫെയ്ത് (ഫ്‌ളാസ്‌കെപോസ്റ്റ് ഫ്ര പി) (2016)



Language : Danish
Genre : Crime | Drama | Mystery | Thriller
Director : Hans Peter Moland
IMDB: 7.0


Department Q - Danish / Scandinavian ത്രില്ലറുകളുടെ ആസ്വാദകർക്ക്  വളരെ പരിചിതമായ ഒരു പദം ആണ്. The Keeper of Lost Causes (2013) & The Absent One (2014) എന്ന അന്വേഷണങ്ങൾക്ക് ശേഷം വരുന്ന മൂന്നാമത്തെ ചിത്രമാണ് A Conspiracy Of Faith.

കാലിക്കുപ്പിയിലെ സന്ദേശം കരയ്ക്കടുക്കുന്നതോടെയാണ് സിനിമയുടെ തുടക്കം. എട്ടു വര്ഷം മുൻപ് ഏതോ ഒരു കുട്ടി, തടങ്കലിൽ നിന്നും രക്ഷയ്ക്കായി അപേക്ഷിച്ച ആ കത്ത് ആസാദിനും കാളിനും ലഭിക്കുന്നത്. റോസിൻറെ സഹായത്തോടെ അന്വേഷണം തുടങ്ങിയ അവർ അഴിക്കാൻ തുടങ്ങിയത് പലരും അറിയാത്ത രഹസ്യങ്ങളുടെ ചുരുളുകൾ ആയിരുന്നു. 

Department Q സീരീസ് പൊതുവെ ഡാർക്ക് ഇൻവസ്റ്റിഗേഷൻ ത്രില്ലറുകൾ ആണെങ്കിലും ഈ ചിത്രം പ്രമേയപരമായും കഥാഖ്യാന ശൈലിയിലും  കുറച്ചു കൂടി ഡാർക്ക് മോഡിലാണ് നീങ്ങുന്നത്. വളരെയധികം സങ്കീർണമായ ഒരു കഥ, അതിവിദഗ്ദ്ധമായിതന്നെ ആഖ്യാനിച്ചിരിക്കുന്നു. ക്രിസ്തീയ മത അന്ധ വിശ്വാസത്തെ ചൂഷണം ചെയ്യുന്ന ഒരു കൊലയാളിയും, അയാളെ അന്വേഷിക്കുന്ന നിരീശ്വരവാദിയായ കാളിന്റെയും ഇസ്‌ലാം മത വിശ്വാസിയായ ആസാദിന്റെയും വിശ്വാസത്തെയും ഒരു ഘട്ടത്തിൽ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. Carl Valdemar Jussi Henry Adler-Olsen എഴുതിയ നോവലിനെ ആസ്പദമാക്കി നിക്കോലാജ് ആർസൽ തിരക്കഥ രചിച്ച ചിത്രം സംവിധാനം ചെയ്തത് ഹാൻസ് പീറ്റർ മോളാണ്ട് (കറാഫിറ്റിഡിഓട്ടൻ - https://goo.gl/kFq7Yf). ഒരു ഘട്ടത്തിൽ പോലും ത്രിൽ നഷ്ടപ്പെടാതെ തന്നെ രണ്ടു പേരും അണിയിച്ചൊരുക്കിയിരിക്കുന്നു. ഇതിൽ, കത്രിക ഒരു മാരകായുധം ആക്കുന്നതെന്നു വളരെ കൃത്യമായി തന്നെ കാണിച്ചിരിക്കുന്നു. ഹോ..!!!

സംഗീതം, ഛായാഗ്രാഹണം, എഡിറ്റിങ് എന്നീ മൂന്നു നിലയിലും പ്രവർത്തിച്ച  Nicklas Schmidt, John Andreas Andersen, Olivier Bugge Coutte
Nicolaj Monberg എന്നിവർ മികവ് പുലർത്തി. പലപ്പോഴുംനിക്കോളാസ് ഷ്മിറ്റിൻറെ സംഗീതം കുറച്ചു കൂടി ഹൊറർ വരുത്താൻ കഴിഞ്ഞു. അത് പോലെ തന്നെ ജോണിൻറെ  ക്യാമറ, ചേസ്  രംഗങ്ങളിലും ഡാർക്ക് രംഗങ്ങളിലും മനോഹരമായി പകർത്താൻ കഴിഞ്ഞു.


മുഖ്യ കഥാപാത്രമായ കാൾ മോർക്കിനെ അവതരിപ്പിച്ചത് കഴിഞ്ഞു രണ്ടു സിനിമകളിലും കാൾ  ആയി വന്ന നിക്കോളായി ലീ കാസ് (Nikolaj Lie Kaas) ആണ്. കാളിൻറെ സന്തത സഹചാരിയായ ആസാദിനെ അവതരിപ്പിച്ചത് ഫാരിസ് ഫാരിസ് (Fares Fares) ആണ്. രണ്ടു പേരുടെയും പ്രകടനം എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്. ആ രണ്ടു കഥാപാത്രങ്ങളിലും ശരിക്കും പറഞ്ഞാൽ മറ്റൊരു നടനെ ചിലപ്പോൾ സങ്കൽപ്പിക്കാൻ കഴിയുകയില്ല. സീരിയൽ കില്ലർ ആയി വേഷമിട്ടത് നോർവീജിയൻ നടൻ ആയ Pål Sverre Valheim Hagen ആണ്. വല്ലാത്തൊരു വില്ലൻ തന്നെ. സുമുഖനായ അദ്ദേഹത്തിൽ നിന്നും ഇത്രയും ക്രൂരതയുള്ള ഒരു സീരിയൽ കില്ലാറിൻറെ  ഭാവത്തിലേക്കുള്ള ദൂരം വളരെ ഈസിയായിട്ടു തന്നെ അദ്ദേഹം സഞ്ചരിക്കുന്നു. ഈ മൂന്നു പേരിൽ ആണ് കേന്ദ്രീകരിച്ചു സിനിമ മുൻപോട്ടു പോകുന്നുവെങ്കിലും നിരവധി കഥാപാത്രങ്ങൾ വന്നും പോയിക്കൊണ്ടുമിരിക്കുന്നു. അവരെ അവതരിപ്പിച്ചവർ ആരും തന്നെ മോശമാക്കിയില്ല.

Department Q ഇത്തവണയും മോശമാക്കിയില്ല. Scandinavian Thrillers ഇഷ്ടമുള്ള സുഹൃത്തുക്കൾ ഒരിക്കലും മിസ് ചെയ്യാൻ പാടില്ലാത്ത ചിത്രം.

എൻ്റെ റേറ്റിങ് 8.2 on 10

Monday, October 29, 2018

287. Radius (2017)

റേഡിയസ് (2017)




Language : English
Genre : Mystery | Sci-Fi | Thriller
Director : Caroline Labrèche & Steeve Léonard
IMDB : 6.2

Radius Theatrical Trailer


അന്ന് പുലർച്ചെ ഒരു ഉറക്കം ഉറങ്ങി എഴുന്നേൽക്കുന്നത് മാതിരിയായിരുന്നു. എല്ലുകൾ മുഴുവൻ നുറുങ്ങിയ പോൽ, ദേഹമാസകലം മുറിവേറ്റ പോലെ വേദന എന്നെ കാർന്നു തിന്നു കൊണ്ടേയിരുന്നു. തകർന്ന കാറിനുള്ളിൽ നിന്നും ഞാനിറങ്ങുമ്പോൾ മാത്രമാണ് ഞാൻ ഒരു അപകടത്തിൽ പെട്ടു എന്നു മനസിലായത്. ഞാൻ ഇറങ്ങി നടന്നു, ആരെയും വഴിയിൽ കണ്ടില്ല. അപ്പൊഴാണ് ഒരു കാർ എതിരെ വരുന്നത് കണ്ടത്. ഞാൻ ഒരു ലിഫ്റ്റിനായി കൈ കാട്ടി. അത് നിയന്ത്രണം വിട്ടു വരുന്നത് പോലെ തോന്നി പക്ഷെ എന്റെ മുൻപിൽ വന്നു നിന്നു.ഓടി കയറാൻ നോക്കിയപ്പോൾ, അതിൽ ഉണ്ടായിരുന്ന ആൾ മരിച്ചിരുന്നു. എങ്ങിനെ ??? എങ്ങിനെ ?? ഞാൻ മൊബൈൽ ഫോണിൽ 911 ഡയൽ ചെയ്തു ആക്സിഡൻറ് റിപ്പോർട് ചെയ്യാൻ ശ്രമിക്കവേ അവർ എന്നോട് എൻ്റെ നാമം ചോദിച്ചു. എൻറെ പേർ എന്താണ്??? അത് കൂടി ഞാൻ മറന്നു പോയിരിക്കുന്നു. ഞാൻ ആരാണെന്നു പോലും എനിക്കറിയില്ല?? എനിക്കെന്തു സംഭവിച്ചു എന്നും അറിയില്ല??? എൻറെ ഓർമ്മശക്തി നഷ്ടപ്പെട്ടുവോ?? ഞാൻ വീണ്ടും നടന്നു, ഞാൻ പോകുന്ന വഴികളിൽ പല ജീവികളും മനുഷ്യരും മരിച്ചു കിടക്കുന്നത് ഞാൻ കണ്ടു. ഇനി ഈ നാട് മുഴുവൻ ഒരു സോംബി സിനിമകളിലും ഒക്കെ കാണുന്നത് പോലെ വൈറസ് ബാധ മൂലം ഉണ്ടായതാണോ? അറിയില്ല? കണ്ടു പിടിക്കേണ്ടിയിരിക്കുന്നു.

അത്യന്തം ഉദ്യോഗജനകമായ ഒരു കഥാസാരം അതും അധികം ആരും പറഞ്ഞിട്ടില്ലാത്ത കഥ അതിവിദഗ്ധമായ രീതിയിൽ തന്നെ കഥ പറഞ്ഞിരിക്കുന്നു. Caroline Labrèche, Steeve Léonard കഥയെഴുതി സംവിധാനം ചെയ്ത ഈ സൈഫൈ ചിത്രം ഒരു മികച്ച ത്രില്ലർ ഗണത്തിൽ പെടുത്താൻ നിസംശയം കഴിയും. തുടക്കം മുതൽ നിറഞ്ഞു നിൽക്കുന്ന ഒരു ഡാർക് മോഡ്, അവസാനം വരെയും പ്രേക്ഷകരെ മുഷിപ്പിക്കാതെയും, എന്നാൽ അത്യാവശ്യം നല്ല രീതിയിൽ ഉത്കണ്ഠാകുലർ ആക്കി തന്നെയാണ് കഥ മുൻപോട്ടു കുതിക്കുന്നത്‌. ട്വിസ്റ്റുകൾ കൃത്യമായ ഇടവേളകളിൽ പ്രേക്ഷകരിൽ ഒരു സ്വാധീനം ചെലുത്തുകയും ക്ളൈമാക്സിൽ ഒരിക്കൽ പോലും ചിന്തിക്കാത്ത രീതിയിൽ ട്വിസ്റ്റ് നൽകി പ്രേക്ഷകനെ ഞെട്ടിപ്പിക്കുകയും ചെയ്യുന്നു. വെറും രണ്ടു പ്രധാന കഥാപാത്രങ്ങളെ മാത്രം അണി നിരത്തി ഇത്രയും മികച്ച രീതിയിൽ കഥ പറഞ്ഞ സംവിധായകരെ അനുമോദിച്ചില്ലെങ്കിൽ അത് ഒരു കുറച്ചിൽ ആകും.

രണ്ടു പ്രധാന കഥാപാത്രങ്ങളും പിന്നെ അധികം സ്ക്രീൻസ്പേസ് ഇല്ലാത്തത കുറച്ചു കഥാപാത്രങ്ങളും മാത്രമാണ് ചിത്രത്തിലുള്ളത്. ഡീഗോ ക്ലട്ടൻഹോഫ്, ഷാർലറ്റ് സുള്ളിവൻ ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. രണ്ടു പേരും പ്രകടനത്തിൽ മികച്ചു നിന്നു.  നായകൻ ആയി അഭിനയിച്ച ഡീഗോ ഓരോ അർത്ഥത്തിലും സീനുകളിലും നിറഞ്ഞു നിന്നു.

ചിത്രത്തിൻറെ ആഖ്യാനത്തിൽ പ്രധാന പങ്കു വഹിച്ച മൂന്നു ഘടകങ്ങൾ ഉണ്ടായിരുന്നു. ചിത്രസംയോജനം, ഛായാഗ്രാഹണം പിന്നെ പശ്ചാത്തല സംഗീതം. മൂന്നു ഡിപ്പാർട്ട്മെന്റും മികവുറ്റതാക്കാൻ സംവിധായകൻ സ്റ്റീവ് ലിയോണാർഡ് നിർവഹിച്ച എഡിറ്റിംഗും, സൈമൺ വില്ലേന്യൂവിന്റെ ക്യാമറയ്ക്കും ബെൻവോ ഷാറസ്റ്റിൻറെ സംഗീതത്തിനും കഴിഞ്ഞു.

മൊത്തത്തിൽ ഒരു ആസ്വാദകൻ എന്ന നിലയ്ക്ക് എന്നെ പൂർണമായും ത്രിപ്ത്തിപ്പെടുത്താൻ കഴിഞ്ഞ ചിത്രമാണ് റേഡിയസ്. ഒരു സൈഫൈ ത്രില്ലർ പ്രേമിയാണ് നിങ്ങളെങ്കിൽ, നിങ്ങളും എന്റെ ചേരിയിൽ വരുമെന്ന് ഉറപ്പാണ്.

കാണൂ, അഭിപ്രായം പറയുക.

എൻറെ  റേറ്റിങ് 8.3 ഓൺ 10

Monday, October 22, 2018

286. Sandakozhi 2 (2018)

സണ്ടക്കോഴി  2 (2018)



Language : Tamil
Genre : Action | Drama | Family
Director : N. Lingusaamy
IMDB: 6.4

Sandakkozhi 2 Theatrical Trailer


പതിമൂന്നു വർഷങ്ങൾക്കു  മുൻപ് സണ്ടക്കോഴി എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രം വിശാലിൻറെ കരിയറിൽ കുറച്ചൊന്നുമല്ല മൈലേജ് കൂട്ടിയത്. ആദ്യ ചിത്രം ഹിറ്റായതിനു പിന്നാലെ രണ്ടാം ചിത്രം ബ്ലോക്ക്ബസ്റ്റർ സ്റ്റാറ്റസ് നേടിയത് കൊണ്ട് തന്നെ തമിഴകത്തിലെ ഒരു പ്രത്യേക ഇടമുണ്ടാക്കാനും ഫാൻസ്‌ ഉണ്ടാക്കാനും വിശാലിന് കഴിഞ്ഞു. അത് കൊണ്ടായിരിക്കാം തന്റെ കരീറിലെ  25ആം സിനിമ തന്നെ താനാക്കിയ സണ്ടക്കോഴിയുടെ രണ്ടാം ഭാഗമാകട്ടെയെന്നു വിശാൽ തീരുമാനിച്ചതിൻറെ പിന്നിലെ ചേതോവികാരം.

ഏഴു വർഷങ്ങൾക്ക് മുൻപ് മുടങ്ങിപ്പോയ ഉത്സവം നടത്താൻ വേണ്ടി ദുരൈ ശ്രമിക്കുകയും, അതിനു സർക്കാർ അനുമതി കൊടുക്കുകയും ചെയ്യുന്നു. എന്നാൽ, ഏഴു വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു കലാപത്തിൽ ഭർത്താവിനെ നഷ്ടപ്പെട്ട പേച്ചി അടുത്ത ഉത്സവത്തിന് മുൻപ് തൻ്റെ ഭർത്താവിനെ വെട്ടിവീഴ്ത്തിയ ആളുകളുടെ വംശത്തിലെ അവസാനത്തെ ആൺതരിയെയും കൊല്ലും എന്ന ശപഥമെടുത്തു. പലരെയും കൊന്നൊടുക്കുകയും അവസാനം അമ്പു എന്ന ഒരാൾ മാത്രം അവശേഷിക്കുന്നു.ദുരൈ, അൻബുവിൻറെ സംരക്ഷണം ഏറ്റെടുക്കുന്നു. ദുരൈയുടെ മകൻ ബാലുവും ഏഴു വർഷത്തിന് ശേഷം ഉത്സവം കൂടാൻ നാട്ടിലെത്തുന്നു. ബാലുവും ദുരൈയും ഒരു പക്ഷം, മറുപക്ഷം പേച്ചിയും കൂട്ടരും. 

തന്നെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നു സണ്ടക്കോഴി ആദ്യപകുതി ആസ്വാദ്യകരമായി പോകുകയും, തമാശയും, ആക്ഷനും, കുറച്ചു മാസ് സീനുകളും ഇടകലർത്തി (ക്ളീഷേകൾ നിരവധി ആണ്) മുഷിപ്പിക്കാതെ മുൻപോട്ടു പോകുന്നു. രണ്ടാം പകുതി, കാറ്റഴിച്ചു വിട്ട ബലൂൺ പോലെ പാറിക്കളിക്കുന്നതാണ് കാണാൻ കഴിഞ്ഞത്. ഒരു ദിശയും അറിയാതെ, എന്തൊക്കെയോ കാട്ടിക്കൂട്ടി, റബർ ബാൻഡ് പോലെ വലിച്ചു നീട്ടി ക്ഷമയെ പരീക്ഷിക്കുന്ന ലിങ്കുസാമി എന്ന സംവിധായകനെ ആണ് കാണാൻ കഴിഞ്ഞത്. ക്ളീഷേകളുടെ പെരുമഴയായിരുന്നു ചിത്രം. തൊണ്ണൂറുകളിൽ വ്യാപകമായി ഉപയോഗിച്ചിരുന്ന കഥാഖ്യാനം നല്ലൊരു രസംകൊല്ലി ആയി അവശേഷിപ്പിച്ചു. കഥ അത്ര പുതുമയുള്ളതായി തോന്നിയില്ല, പാണ്ഡിരാജ് സംവിധാനം ചെയ്ത അരുൾനിധി നായകനായി അഭിനയിച്ച വംശവും സമാന കഥയായിരുന്നു പറഞ്ഞത്. 

ആക്ഷൻ ആദ്യപകുതിയിലൊക്കെ മെച്ചം ആയിരുന്നെങ്കിൽ, രണ്ടാം പകുതിയിൽ ദഹിക്കാൻ അല്പം ബുദ്ധിമുട്ടുണ്ടായിരുന്നു, പ്രത്യേകിച്ചും ക്ളൈമാക്സില് ഒക്കെ വളരെ മോശം ആയിരുന്നു. പക്ഷെ ഇന്റർവെൽ ബ്ലോക്കിന് തൊട്ടു മുൻപിൽ രണ്ടു ലൊക്കേഷനിൽ വെച്ചുള്ള ഫൈറ്റ് ഒരേ സമയം കാണിച്ചത് എനിക്ക് നന്നേ ഇഷ്ടപ്പെട്ടു. എഡിറ്റർ പ്രവീൺ KL ചെയ്ത ജോലി പ്രശംസനീയം.

യുവാൻ ശങ്കർ രാജയുടെ ഗാനങ്ങൾ കേൾക്കാൻ നല്ലതായിരുന്നുവെങ്കിലും അനവസരത്തിൽ ഉള്ള ഉപയോഗം നന്നേ മടുപ്പു സൃഷ്ടിച്ചു. പ്രത്യേകിച്ചും രണ്ടാം പകുതിയിൽ ആയിരുന്നു പാട്ടുകളുടെ ബഹളം. പശ്ചാത്തല സംഗീതം നന്നായിരുന്നു, അവിടെയും ആസ്വാദനത്തിനു കോട്ടം തട്ടിയത് കഥാഖ്യാനം മൂലമായിരുന്നു. വരലക്ഷ്മിയുടെ തീം മ്യൂസിക് മികച്ചു നിന്നു, ഒരു മാസ് വില്ലന് വേണ്ട സംഗീതം.

കറുപ്പൻ, വാല് തുടങ്ങിയ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച KA ശക്തിവേൽ ആണ് സണ്ടക്കോഴി 2വിനും ക്യാമറ ചലിപ്പിച്ചത്. മോശമല്ലാത്ത ക്യാമറവർക്ക് ആയിരുന്നു.

രാജ് കിരൺ, ഈ പ്രായത്തിലും ഉള്ള സ്‌ക്രീൻ പ്രസൻസ് അപാരം തന്നെയാണ്. അദ്ദേഹം ആദ്യ പകുതി കിടിലൻ പെർഫോമൻസ് ആയിരുന്നുവെങ്കിലും രണ്ടാം പകുതിയിൽ കാര്യമായി ചെയ്യാൻ ഉണ്ടായിരുന്നില്ല. ആക്ഷനൊക്കെ, ഓങ്കിയടിച്ചാ  ഒൺഡ്രാ ടൺ വെയിറ്റ് എഫക്ട് ഉണ്ടായിരുന്നു ഓരോ ഇടിക്കും.
വരലക്ഷ്മി ശരത്കുമാർ തന്നെയായിരുന്നു സണ്ടക്കോഴി 2വിൻറെ പ്രധാന ആകർഷണം. മിന്നിച്ചു കളഞ്ഞ അഭിനയ പ്രകടനം. വില്ലത്തിയായി നിറഞ്ഞാടി. അവരുടെ ഡയലോഗുകളും ഡയലോഗ് ഡെലിവറിയും ആറ്റിറ്റൂട് എല്ലാം കൊണ്ടും നിറഞ്ഞു നിന്നു.
വിശാൽ, നായകനായി മോശമല്ലാത്ത രീതിയിൽ തന്നെ പ്രകടനം കാഴ്ച വെച്ചു, എന്നിരുന്നാലും സെന്റിമെന്റൽ സീനുകളിൽ കാലിടറുന്നുണ്ടോ എന്ന തോന്നൽ ഉളവാക്കി.
തമിഴകത്തെ നായിക സെൻസേഷൻ ആയ കീർത്തി സുരേഷ്, ഒരു ബബ്ലി, വായാടിയായ ഗ്രാമത്തിൻ പെൺകൊടി ആയി അഭിനയിച്ചു. ഉള്ളത്  പറഞ്ഞാൽ നല്ല രസമുണ്ടായിരുന്നു അവരുടെ അഭിനയം. 
കാഞ്ചാ കറുപ്പും, രാംദോസ്സും ആയിരുന്നു കോമഡി ഡിപ്പാർട്ട്മെൻറ് കൈകാര്യം ചെയ്തത്. അതിൽ കറുപ്പിന് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. രാംദോസ് തരക്കേടില്ലാതെ കുറച്ചു ചിരി പടർത്തി.

അപ്പാനി രവി, ഹരീഷ് പേരടി, കൃഷ്ണ, ഷണ്മുഖരാജൻ തുടങ്ങിയ നീണ്ട നിര തന്നെ ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്. അവരെല്ലാം, അവരുടെ കഥാപാത്രങ്ങൾക്ക് അനുയോജ്യമായ രീതിയിൽ തന്നെ പ്രകടനം നടത്തി. ആദ്യഭാഗത്തിൽ നിന്നും ഉള്ള വില്ലൻ ലാൽ ഒരു കാമിയോ റോളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്

മൊത്തത്തിൽ പറഞ്ഞാൽ, വരലക്ഷ്മിയുടെയും രാജകിരണിന്റെയും പ്രകടനവും യുവാൻറെ  സംഗീതവുമില്ലെങ്കിൽ വെറും നീർക്കുമിള ആണീ ചിത്രം. ക്ളീഷേകളുടെ തൃശൂർ പൂരമീ സണ്ടക്കോഴി.

എന്റെ റേറ്റിങ് 4 ഓൺ 10 

ആദ്യപകുതിയിൽ കുടിച്ചോടുകയും നിന്ന നിൽപ്പിൽ ഉറങ്ങി വീഴുകയും ചെയ്തു ഈ സണ്ടക്കോഴി. ഇങ്ങനെ ഒരു തുടർച്ച വേണമായിരുന്നോ എന്ന് അണിയറക്കാർ ചിന്തിക്കേണ്ടതായിരുന്നു.






Thursday, October 18, 2018

285. Andhadhun (2018)

അന്ധാധുൻ  (2018)


Language: Hindi
Genre : Action | Crime | Drama | Thriller
Director : Sreeram Raghavan
IMDB: 9.1


ആകാശ്, അന്ധനായ ഒരു പിയാനിസ്റ്റ് ആണ്. മികച്ച ഒരു സംഗീതജ്ഞൻ ആകണം എന്ന അഭിലാഷത്തോട് ജീവിക്കുന്ന  ആകാശിൻറെ ജീവിതത്തിലേക്ക് സോഫി എത്തുന്നു. എന്നാൽ ആ സന്തോഷം അധിക കാലം നീണ്ടു നിന്നില്ല. ഒരു കൊലപാതകം, ആകാശിന്റെ ജീവിതം എന്നന്നേക്കുമായി കീഴ്മേൽ മറിക്കുന്നു. ശ്രീരാം രാഘവൻറെ അന്ധാധുൻ, ആകാശിനെയും ആകാശിനെ ചുറ്റിപ്പറ്റിയുള്ള രഹസ്യങ്ങളുടെ ചുരുളഴിയ്ക്കുന്നു.

ജോണി ഗദ്ദർ, ബദ്‌ലാപൂർ, ഏക് ഹസീന ഥി, തുടങ്ങിയ ഡാർക്ക് ഷേഡ് ഉള്ള ചിത്രങ്ങൾ സംവിധാനം ചെയ്തു ബോളിവുഡിൻറെ പ്രിയങ്കരനായി മാറിയ ഒരു സംവിധായകൻ ആണ് ശ്രീരാം രാഘവൻ.  ക്വാളിറ്റി സിനിമകൾ മാത്രം കൈമുതലുള്ള ശ്രീറാമിൻറെ ചിത്രം എന്ന ഒരൊറ്റ ലേബലിൽ ആണ് ഈ സിനിമ തീയറ്ററിൽ കണ്ടത്. മിനിമം ക്വാളിറ്റി പ്രതീക്ഷിച്ച എനിക്ക് കിട്ടിയത് ഒരു കിടുക്കാച്ചി ബ്ലാക്ക് കോമഡി ത്രില്ലർ ആണ്. L'Accordeur (The Piano Tuner) എന്ന സ്പാനിഷ് ഷോർട് ഫിലിമിനെ ആസ്പദമാക്കി ശ്രീറാം രാഘവനും ഹേമന്ത് റാവുവും മറ്റു മൂന്നു പേരും കൂടിയാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
അടുത്ത നിമിഷം എന്ത് സംഭവിക്കും എന്ന് യാതൊരു ക്ലൂവും പ്രേക്ഷകന് കൊടുക്കാത്ത ബുദ്ധിപൂർവമായ എഴുത്ത്.തുടക്കം മുതൽ അവസാനം വരെയും നിഗൂഢതകൾ നിറച്ചു മുന്നേറിയ ചിത്രം ഒരു ഘട്ടത്തിൽ പോലും പ്രേക്ഷകരെ ബോറടിപ്പിക്കുന്നില്ല. അളന്നു കുറിച്ചുള്ള സംഭാഷണ ശകലങ്ങൾ, വ്യക്തമായ പ്ലാനിങ്ങോട് കൂടിയുള്ള തിരക്കഥയും അതിന്റെ ആഖ്യാനവും ഈ ചിത്രത്തെ ബോളിവുഡിൽ ഇന്ന് വരെ ഇറങ്ങിയ ത്രില്ലറുകളിൽ ഏറ്റവും മുന്തിയ സ്ഥാനത്തിന് അർഹതയുള്ളതാക്കുന്നു. കടുത്ത ഒരു ബ്രില്യൻറ്  ആയ ത്രില്ലർ ആണെങ്കിലും നർമം മികച്ച രീതിയിൽ തന്നെ ചാലിച്ച് ചേർത്തിട്ടുണ്ട്. പൊട്ടിച്ചിരിക്കാനുതകുന്ന ഡയലോഗുകൾ, സീനുകൾ എല്ലാം ഒരു മികച്ച ഡാർക് / ബ്ലാക്ക് കോമഡി ആക്കി ഈ ചിത്രത്തെ മാറ്റുന്നു.

പയ്യന്നൂരിൽ നിന്നുമുള്ള K.U. മോഹനൻ ആണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.  മനോഹരമായ ഫ്രേമുകൾ, ഡാർക്ക് ഫ്രേമുകൾ, കഥാപാത്രത്തിനോടൊത്തു തന്നെ ചലിക്കുന്ന ക്യാമറക്കണ്ണുകൾ പ്രേക്ഷകന് സിനിമയോടുള്ള അടുപ്പം കൂട്ടുകയും കഥയോട് ഇഴുകി ചേരുകയും ചെയ്യുന്നു. അമിത് ത്രിവേദി, റഫ്താർ, ഗിരീഷ് നാകോഡ് എന്നിവർ ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നിരിക്കുന്നത്. അമിത് ത്രിവേദി തന്നെ പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്നു. ഗാനങ്ങൾ എല്ലാം തന്നെ സിനിമയോട് ചേർന്നു തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്, ആയതിനാൽ ആസ്വാദനത്തിനു ഇടയിൽ ഉള്ള കല്ലുകടി ആയി ഭവിക്കുന്നില്ല. പശ്ചാത്തല സംഗീതം യഥാർത്ഥത്തിൽ ചിത്രത്തിൻറെ ജോൺറെ വെച്ച് നോക്കുകയാണെങ്കിൽ ഒരു വലിയ പ്ലസ് പോയിന്റാണ്.

തിരക്കഥാകൃത്തുകളിൽ ഒരാൾ കൂടിയായ പൂജ ലഥ സുർത്തി ആണ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. രണ്ടു മണിക്കൂറും ഇരുപതു മിനുട്ടു നീളമുള്ള ചിത്രത്തിൽ വ്യക്തമായ കാഴ്ചപ്പാടോടു കൂടി തന്നെ കത്രിക ചലിപ്പിച്ചിരിക്കുന്നു.

ആയുഷ്മാൻ ഖുറാന, അയൽവക്കത്തിലെ പയ്യൻ എന്ന ലേബലിൽ നിന്നും വളരെയേറെ കാതം സഞ്ചരിച്ചു തന്നെ ആണ് ആകാശിനെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു കണിക പോലും തെറ്റ് ചൂണ്ടിക്കാണിക്കാൻ പറ്റാത്ത പ്രകടനം. രണ്ടു മാസം പിയാനോ ട്രെയിനിങ്ങിനു പോയിട്ടാണ് ഈ സിനിമ ചെയ്തത് എന്ന് വായിച്ചിരുന്നു. പക്ഷെ, പിയാനോ വായിക്കുന്നതിലൊക്കെ എന്ത് കൃത്യത ആണ്. ആദ്യഭാഗത്തും രണ്ടാം ഭാഗത്തും വ്യത്യസ്‍ത മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചിരിക്കുന്നത്.

നായകൻ ആയി ആയുഷ്മാൻ സൂപ്പർ പ്രകടനം ആയിരുന്നുവെങ്കിൽ, തബു ചെയ്ത സിമി എന്ന കഥാപാത്രത്തിൻറെ  പ്രകടനത്തിനെ എന്ത് പേരിട്ടു വിളിക്കും എന്നുള്ള കൺഫ്യൂഷനിലാണ് ഞാൻ.വയസു അമ്പതു ആകാറായി എന്നാലും ആ ഗ്രേസ്, സമ്മതിച്ചു കൊടുത്തേ മതിയാവൂ. പണ്ട് കുഞ്ഞിലേ കണ്ട കാലാപാനിയിലെ തബുവിൽ നിന്നും ഒരു അഞ്ചു വയസു ചിലപ്പോൾ കൂടിയിട്ടുണ്ടാവും. സ്വഭാവ നടിയായും യാതൊരു ദാക്ഷിണ്യവുമില്ലാത്ത വില്ലത്തിയായും തബു നിറഞ്ഞാടി.

രാധിക ആപ്‌തെ, തൻറെ സ്ഥിരം റോളുകളിൽ നിന്നും അൽപം വ്യത്യസ്തമായി ഒരു മോഡേൺ ഫൺലിവിങ് കഥാപാത്രത്തെ ആണ് അവതരിപ്പിച്ചത്.ആയുഷ്മാനുമായി നല്ല കെമിസ്ട്രി ഉണ്ടായിരുന്നു അവർക്ക്, അത് കൊണ്ട് തന്നെ രണ്ടു പേരും ഒരുമിച്ചുള്ള സീനുകൾ ഒക്കെ നന്നായിരുന്നു. ഒരു പ്രത്യേക രസം തന്നെയാണ് അവരുടെ അഭിനയം കാണുവാൻ.

മാനവ് വിജ്, ഇദ്ദേഹത്തെ ആദ്യമായാണ് ഞാൻ ശ്രദ്ധിക്കുന്നത്. നല്ല അഭിനയം ആയിരുന്നു. അദ്ദേഹത്തിൻറെ ഭാര്യയായ രസികയെ അവതരിപ്പിച്ചത് അശ്വിനി കാൽശേഖർ ആണ്. രണ്ടു പേരുടെയും ഒരുമിച്ചുള്ള സീനുകൾ ഒക്കെ രസകരമായിരുന്നു.

വളരെ കുറച്ചു കേന്ദ്ര കഥാപാത്രങ്ങളിൽ കൂടി ആയിരുന്നു പ്രധാനമായും പറഞ്ഞു പോയത്. അനിൽ ധവാൻ, സക്കീർ ഹുസ്സൈൻ, ഛായാ കദം, ഗോപാൽ കെ. സിങ് തുടങ്ങിയവർ തങ്ങളുടെ റോളുകൾ ഭംഗിയായി തന്നെ അവതരിപ്പിച്ചു.

എൻഡിങ് സീൻ, പ്രേക്ഷകർക്ക് വിട്ടു കൊടുത്ത് കൊണ്ടാണ് ശ്രീറാം രാഘവൻ ഈ ചിത്രം അവതരിപ്പിക്കുന്നത്. അതിൽ തന്നെ ഒരു ബ്രില്യൻസ് കാട്ടിയിട്ടുമുണ്ട്.

One of the Best Hindi Thriller in the recent times.

ഒരിക്കലും പ്രതീക്ഷിക്കാത്ത സീനുകളും, ക്രൈം നടക്കുന്ന സമയത്തു തന്നെ ഉള്ള കോമഡി സീനുകളും, ഘോരമായ സീനുകളും, അതിഗംഭീരം പെർഫോമൻസും കൊണ്ട്  സമ്പന്നമായ ഒരു Intelligent Dark Comedy Thriller ആണ് അന്ധാധുൻ.

ഒരിക്കലും ഈ ചിത്രം നിങ്ങളെ നിരാശരാക്കില്ല.

എന്റെ റേറ്റിങ് 9.2 10

Tuesday, October 9, 2018

284. Varathan (2018)

വരത്തൻ (2018)


Language: Malayalam
Genre : Action | Crime | Thriller
Director : Amal Neerad
IMDB : 8.0 


Varathan Theatrical Trailer



അബിയും പ്രിയയും പ്രവാസിദമ്പതികൾ ആണ്. അബിയുടെ ജോലി ഒരു സുപ്രഭാതത്തിൽ നഷ്ടമാവുമ്പോൾ പ്രിയയെയും കൊണ്ട് അവളുടെ നാട്ടിലെ ബംഗ്ളാവിൽ അവധിക്കാലം ചിലവിടാനെത്തുന്നു. എന്നാൽ സദാചാര പോലീസുകാരുടെ ചിന്താഗതിയുള്ള നാട്ടുകാരും പ്രിയയുടെ സൗന്ദര്യത്തിൽ കാമമുദിച്ച ചിലവരും അവരുടെ ജീവിതം ദുസ്സഹമാക്കുന്നു. എങ്ങിനെ  ആക്രമണത്തിൽ നിന്നും തരണം ചെയ്യുന്നുവെന്ന് വരത്തനിലൂടെ അമൽ നീരദ് പറയുന്നു.

സി.ഐ.എ എന്ന ദുരന്ത ചിത്രത്തിന്  (എന്നെ സംബന്ധിച്ചിടത്തോളം) ശേഷം അമൽ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് വരത്തൻ. സുഹാസ് - ഷർഫു എന്നിവരാണ് ചിത്രം രചിച്ചിരിക്കുന്നത്. ഓരോ കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും രെജിസ്റ്റർ ചെയ്യുവാൻ വേണ്ടിയും അവരുടെ വ്യാപ്തി കൊടുക്കുവാൻ വേണ്ടിയും വളരെ സാവധാനമാണ് കഥ പറഞ്ഞു പോകുന്നത്.അല്പം വിത്യസ്ത ശൈലി ഉപയോഗിച്ച് എന്ന് പറയാം. അതൊരു കൊടുങ്കാറ്റിന് മുന്നിലുള്ള ഒരു ശാന്തത ആണെന്ന് അവസാന മുപ്പതു മിനുട്ട് കണ്ടാൽ മനസിലാകും. ഒരു ത്രില്ലറിന് വേണ്ട യഥാർത്ഥ മുന്നൊരുക്കം സംവിധായകൻ അമൽ നീരദും തിരക്കഥാകൃത്തുക്കളും നടത്തിയിരിക്കുന്നു എന്ന് നിസംശയം പറയാം. അത് തന്നെയാണ് ഒരു യഥാർത്ഥ ക്രൈം ത്രില്ലർ ഡ്രാമയുടെ സൗന്ദര്യവും. സീനുകളിൽ കാട്ടാതെ അതായത് പ്രേക്ഷകനെ പല കാഴ്ചകളും കാട്ടാതെ തന്നെ പല കാര്യങ്ങളും പറഞ്ഞു പോകുന്നുണ്ട്, അതുമെനിക്ക് ഇഷ്ടമായി.

ലിറ്റിൽ സ്വയമ്പിൻറെ ക്യാമറാ വർക്ക് എടുത്തു പറയേണ്ട ഒന്നാണ്, ഇടുക്കി / വാകത്താനം ഏരിയയുടെ സൗന്ദര്യം പകർത്തുന്നതിലും, സിനിമയുടെ മൂഡ് ക്രിയേറ്റ് ചെയ്യുന്നതിലും നല്ല പങ്കു വഹിച്ചു. അത് പോലെ തന്നെ എടുത്തു പറയേണ്ടത് ഇന്റീരിയർ ലൈറ്റിങ്. പ്രത്യേകിച്ചും ക്ളൈമാക്സിനോടനുബന്ധിച്ചുള്ള ഇന്റീരിയർ സീനുകളിൽ ഉപയോഗിച്ച ലൈറ്റിങ് ഒക്കെ മികച്ചു നിന്നു.

സുഷിൻ ശ്യാം നിർവഹിച്ച പശ്ചാത്തല സംഗീതം നന്നായിരുന്നു. നല്ല മൂഡ് ക്രിയേറ്റ് ചെയ്യുന്നതിൽ സിംഹഭാഗവും സഹായിച്ചിട്ടുണ്ട്. പക്ഷെ, തുടക്കത്തിൽ ഒക്കെ അനാവശ്യമായി ജമ്പ് സ്കെയിറിനായി ഉപയോഗിച്ചതും, അനവസരത്തിലുള്ള ബിജിഎം ഉപയോഗം അത്ര ശരിയായില്ലായെന്നു തോന്നി. ഇടയ്ക്ക് യോഹാൻ യോഹാൻസണ്ണിൻറെ  അറൈവളിലെ ഹെപ്റ്റാപോഡ് തീം ഒക്കെ കേൾക്കാൻ കഴിഞ്ഞു (ടൈറ്റിൽ ക്രെഡിറ്റിൽ ഒറിജിനൽ സ്‌കോർ എന്ന് ലിഖിതപ്പെടുത്തിയിരുന്നു). 

ഏതു കഥാപാത്രവും കയ്യിൽ ലഭിച്ചാൽ അദ്ദേഹത്തിൻറെ ശൈലിയിലൂടെ അഭിനയിച്ചു വിജയിപ്പിക്കുന്നതിന് മിടുക്കൻ ആണല്ലോ ഫഹദ് ഫാസിൽ. തുടക്കത്തിൽ ഉള്ള അബി എന്ന കഥാപാത്രത്തിൽ നിന്നും ക്ളൈമാക്സിലുള്ള അബിയുമായുള്ള അന്തരം അത്ര മികച്ചതായി തന്നെ വെള്ളിത്തിരയിൽ ആടി.
ഐശ്വര്യ ലക്ഷ്മി, ഓരോ സിനിമ കഴിയുംതോറും തൻ്റെ കഥാപാത്രങ്ങൾക്കൊക്കെ ജീവൻ കൊടുക്കുന്നതിൽ പെർഫെക്ഷനിലേക്ക് നടന്നടുക്കുന്ന ഒരു നടി. മികച്ച പ്രകടനം തന്നെയായിരുന്നു.
ഷറഫുദ്ദീൻ, കണ്ടു മടുത്ത കഥാപാത്രങ്ങളിൽ നിന്നും ഒരു മികച്ച ട്രാൻസ്ഫോർമേഷൻ തന്നെയാണ് ജോസി. നോട്ടത്തിലും ഭാവത്തിലും ക്രൂരത കൊണ്ട് വരാൻ കഴിഞ്ഞ ഷറഫ് ഒരു നല്ല നടൻ ആയി മാറുമെന്നതിൽ തർക്കമില്ല.
ഹാസ്യതാരമായ അശോകൻറെ മകൻ അർജുൻ, ജോണിയെന്ന നെഗറ്റിവ് കഥാപാത്രത്തെ മികവുറ്റ രീതിയിൽ കൈകാര്യം ചെയ്തു.
വിജിലേഷ് കരയാട് അവതരിപ്പിച്ച കഥാപാത്രം കാണുന്ന പ്രേക്ഷകന് അറപ്പുണ്ടാക്കുന്നുണ്ടെങ്കിൽ അദ്ദേഹം ആ കഥാപാത്രം അവതരിപ്പിച്ചതിൽ വിജയിച്ചു എന്ന് പറയാം.
ദിലീഷ് പോത്തൻ, സാമാന്യം അദ്ദേഹത്തിൻ്റെ ശൈലിയിൽ തന്നെ ബെന്നി എന്ന കഥാപാത്രം അവതരിപ്പിച്ചു. ഷോബി തിലകൻ ചെയ്ത റോൾ നെഗറ്റീവ് ആയിരുന്നുവെങ്കിലും ക്ളൈമാക്സിലൊക്കെ അല്പം ചിരി പടർത്താൻ കഴിഞ്ഞു. ചേതൻ, പാർവതി, തുടങ്ങിയ എല്ലാ അഭിനേതാക്കളും തങ്ങളുടെ റോളുകൾ മികചാത്താക്കാൻ പരമാവധി ശ്രമിക്കുകയും, അതിലെല്ലാം നന്നായി വിജയിക്കുകയും ചെയ്തു.

അമൽ നീരദ് സംവിധാനം ചെയ്ത ചിത്രങ്ങളിൽ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ട ഒരു ത്രില്ലർ സിനിമയായി മാറി വരത്തൻ. ഒന്ന് കൂടി തീയ്യറ്ററിൽ കണ്ടാലും ബോറടിക്കാൻ സാധ്യതയില്ലാത്ത ചുരുക്കം ചിത്രങ്ങളിൽ ഒന്ന്.

എൻ്റെ റേറ്റിങ് 8.6 ഓൺ 10

Friday, October 5, 2018

283. Venom (2018)

വെനം (2018)



Language : English
Genre : Action | Comedy | Sci-Fi
Director: Ruben Fleischer
IMDB: 7.1


സ്പൈഡര്‍മാന്‍ 3യിലൂടെ മാര്‍വല്‍ അവതരിപ്പിച്ച വില്ലന്‍, നായകനായി അവതരിച്ച ചിത്രമാണ് റൂബന്‍ ഫ്ലെഷര്‍ സംവിധാനം ചെയ്ത വെനം. ട്രെയിലര്‍ മുതല്‍ക്കു തന്നെ വളരെ നല്ല പ്രതീക്ഷ പുലര്‍ത്തി വന്ന ചിത്രമായിരുന്നു ഇത്. എന്നാല്‍ ക്രിട്ടിക്കുകള്‍ എല്ലാം ഭ്രഷ്ട് കല്‍പിച്ചത് കൊണ്ട് തീര്‍ത്തും പ്രതീക്ഷയില്ലാതെ കാണാന്‍ പോയത് ടോം ഹാര്‍ഡി എന്ന നടന്‍റെ പേര് വെനത്തിന്‍റെ കൂടെ ഉണ്ടെന്നത് കൊണ്ട് മാത്രമാണ്.

എഡി ബ്രോക്ക്, സാന്‍ ഫ്രാന്‍സിസ്കോ നഗരത്തിലെ ഒരു മികച്ച റിപ്പോര്‍ട്ടര്‍ ആണ്. ലൈഫ് ഫൌണ്ടേഷന്‍ CEO കാള്‍ട്ടന്‍ ട്രേക്കിനെ ഇന്‍റര്‍വ്യൂ ചെയ്യുന്നതനിടയില്‍  അയാള്‍ ചെയ്ത കൊള്ളരുതായ്മകള്‍ വിളിച്ചു പറയുന്നതോടെ അയാളുടെ ജീവിതം തകിടം മറിയുന്നു. അയാളുടെ ജോലി, പെണ്ണ്, ഫ്ലാറ്റ്, എല്ലാം നഷ്ടപ്പെട്ടു ജീവിതം നയിക്കുന്നു. ആറു മാസം കടന്നു പോയി.  തന്‍റെ പരീക്ഷണങ്ങള്‍ക്ക് മനുഷ്യരെ ഉപയോഗിച്ച് കൊല്ലുന്നത് കണ്ടു മനം മടുത്ത ലൈഫ് ഫൌണ്ടേഷനിലെ ശാസ്ത്രജ്ഞ ഡോറ സ്കിര്‍ത് എഡിയെ കണ്ടു അവിടെ നടക്കുന്ന കൊല്ലരുതായ്മകള്‍ ധരിപ്പിക്കുന്നു. തെളിവുകള്‍ എടുക്കാന്‍ വേണ്ടി ഫൌണ്ടേഷനില്‍ എത്തുന്നു. അവിടെ വെച്ച് വെനം ബ്രോക്കിന്‍റെ ശരീരത്ത് കയറി കൂടുന്നു. ബ്രോക്കിന്‍റെ ജീവിതം മാറ്റി മറിക്കുമോ? വെനം വില്ലനാണോ നായകനാണോ?? എന്നുള്ള ചോദ്യത്തിനുള്ള ഉത്തരം അറിയണമെങ്കില്‍ സിനിമ കാണണം.

പ്രത്യക്ഷത്തില്‍ ഒരു ഹൊറര്‍ മൂഡ്‌ നല്‍കുന്ന ചിത്രമാണെങ്കിലും, വെനത്തിന്‍റെവരവോടു ചിരിച്ചുല്ലസിക്കാന്‍ ഉള്ള കോമഡി സീനുകളാല്‍ സമ്പന്നമാണ്. ലുക്കില്‍ ഭീകരനാണെങ്കിലും വെനം ഭയങ്കര ക്യൂട്ട് ആണ്. ഏതു കഥാപാത്രം കിട്ടിയാലും അതിഗംഭീരമായി അവതരിപ്പിക്കുന്ന ടോം ഹാര്‍ഡിയുടെ കയ്യില്‍ ടോം ബ്രോക്ക് ഭദ്രമായിരുന്നു. സിനിമയുടനീളം വെനം/ബ്രോക്ക് ഷോ ആയിരുന്നു. മൊത്തത്തില്‍ തകര്‍ത്താടി. ഒരു വല്ലാത്ത എഫ്ഫെകറ്റ് ആണ് അദ്ദേഹം സ്ക്രീനിലുല്ലപ്പോള്‍.
വില്ലന്‍ കഥാപാത്രം കാള്‍ട്ടന്‍ ട്രേക്കിനെ അവതരിപ്പിച്ച റിസ് അഹ്മദിനു വേണ്ടത്ര സ്ക്രീന്‍സ്പേസ് ലഭിച്ചോ എന്ന് സംശയമാണ്. ഉള്ളത് വെടിപ്പായി ചെയ്തിട്ടുണ്ട്. 
എഡി ബ്രോക്കിന്‍റെ പ്രണയഭാജനമായ ആന്‍ വെയിങ്ങിനെ അവതരിപ്പിച്ചത് മിഷേല്‍ വില്യംസ് ആണ്. അവരുടെ റോള്‍ ഭംഗിയാക്കി.

സൂപര്‍ഹീറോ ചിത്രങ്ങള്‍ക്ക് ലോജിക് നോക്കാന്‍ പാടില്ലാന്നു പറയാറുണ്ട്, അതിവിടെയും ബാധകമാണ്. റൂബന്‍ ഫ്ലെഷര്‍, സോമ്പീലാന്‍ഡ്, ഗാംഗ്സ്റ്റര്‍ സ്ക്വാഡ്, 30 മിനുട്സ് ഓര്‍ ലെസ് തുടങ്ങിയ ഹിറ്റ്‌ ചിത്രങ്ങള്‍ക്ക് ശേഷം സംവിധാനം ചെയ്ത ചിത്രമാണ്. തുടക്കം അല്‍പം സ്ലോ ആയി തുടങ്ങി പിന്നെ അതിവേഗത്തിലുള്ള ആഖ്യാനം ആണ് മൊത്തത്തില്‍ ആസ്വാദനത്തെ വേറൊരു തലത്തിലേക്ക് എത്തിക്കുന്നു. ആദ്യഭാഗത്തില്‍ ഉള്ള ഫൈറ്റ് സീക്വന്‍സും കാര്‍-ബൈക്ക് ചേസ് ഒക്കെ അസാധ്യം ആയിരുന്നു. VFX Department നന്നായി. ആക്ഷന്‍ കൊറിയോഗ്രഫിയും നന്നായിരുന്നു. പശ്ചാത്തല സംഗീതം പ്രതീക്ഷയ്ക്കൊത്തുയര്‍ന്നില്ല, എന്നാല്‍ ചില ഇടത്ത് തരക്കെടില്ലാരുന്നു. ക്ലൈമാക്സ് ഒക്കെ അല്പം കൂടി ഭേദപ്പെടുത്തി എടുക്കാമായിരുന്നു.

മൊത്തത്തില്‍ പറഞ്ഞാല്‍, ഭീമാകാരനായ വെനത്തിനെ നിങ്ങള്‍ ശരിക്കുമിഷ്ടപ്പെടും. ഡയലോഗുകള്‍ ഒക്കെ കോമഡിയുടെ മേമ്പൊടി ചാലിച്ചെടുത്ത ഒരു നല്ല Entertainer. 

ക്രിട്ടിക്സ് പറയുന്നത് കാര്യമാക്കണ്ട.. ഒരു പൈസാ വസൂല്‍ തന്നെയാണ് ടോം ഹാര്‍ഡിയുടെ വെനം

എന്‍റെ റേറ്റിംഗ് 7.8 ഓണ്‍ 10

Thursday, October 4, 2018

282. Pyaar Prema Kaadhal (2018)

പ്യാർ പ്രേമാ കാതൽ (2018)


Language : Tamil
Genre : Comedy | Drama | Romance
Director : Elaan
IMDB : 7.0


Pyaar Prema Kaadhal Theatrical Trailer



ചെന്നൈയിലെ ഒരു ഐറ്റി കമ്പനിയിൽ ജോലി ചെയ്യുന്ന എനിക്ക് എന്നും ജോലിക്കു പോകുമ്പോൾ കൃത്യനിഷ്ഠ പാലിക്കുന്നതിൽ അതീവ ജാഗ്രത പാലിച്ചിരുന്നു. ഹ!! നിങ്ങൾ ഇപ്പോൾ കരുതി കാണും, ശ്രീകുമാർ ഒരു കർമ്മനിരതൻ ആണെന്ന്.. അങ്ങിനെ വിചാരിച്ചെങ്കിലും നിങ്ങൾക്ക് തെറ്റി. ഞാനിരിക്കുന്ന ക്യൂബിക്കിളിനു സമീപത്തെ ജനലിൽ കൂടി നോക്കിയാൽ അടുത്ത ബിൽഡിങ്ങിൽ ഉള്ള ഒരു ഓഫീസിലെ സുന്ദരിയായ പെണ്ണിനെ കാണാൻ കഴിയും. അവളെ കണ്ടു കഴിഞ്ഞാൽ, ചുറ്റുമുള്ളതൊന്നും കാണാൻ കഴിയുകേല എന്ന് വിനോദ് പറഞ്ഞ പോലെയാ. അതെ ഫീലിംഗ്. പേരെന്താണെന്നും ഊരെന്താണെന്നൊന്നും അറിയുകേലാ, എന്നാലും എനിക്കിഷ്ടാ. പക്ഷെ എൻറെ സ്നേഹനിധിയായ മാതാപിതാക്കൾ എനിക്ക് കല്യാണം ആലോചിച്ചു കൊണ്ടിരിക്കുകയാണ്. അവർക്കു പ്രേമ വിവാഹം ഒന്നും താത്പര്യമില്ലാത്ത കൊണ്ട് എൻ്റെ  ഇഷ്ടങ്ങൾ ഞാൻ സ്വയം ഉള്ളിലൊതുക്കി. എനിക്ക് ഈ ലോകത്തു ഏറ്റവും ഇഷ്ടവും ഉള്ള എൻറെ അമ്മയ്ക്ക് അത് വിഷമം ആയാൽ എനിക്ക് അത് താങ്ങാൻ കഴിയുകേല.
പെട്ടെന്നൊരു ദിവസം അവളെ ജനൽ പാളികളിൽ കൂടി നോക്കിയപ്പോൾ കണ്ടില്ല. എൻറെ മനസൊന്നു പിടച്ചു. പക്ഷെ, ദൈവവിധി എൻ്റെ കൂടെയായതു കൊണ്ടാവാം, അവൾ എൻറെ സഹപ്രവർത്തക ആയി എൻ്റെ ഓഫീസിൽ തന്നെ. സത്യം പറഞ്ഞാൽ, ഒറ്റ നിമിഷം സന്തോഷം കൊണ്ട് ഞാൻ അങ്ങ് ഇല്ലാണ്ടായി പോയി. പേര് പോലും ചോദിക്കാൻ എനിക്ക് നാണമായിരുന്നു. പക്ഷെ, അവൾ ഇങ്ങോട്ടു വന്നപ്പോൾ, എൻ്റെ പേര് പോലും മര്യാദയ്ക്ക് പറയാൻ കഴിഞ്ഞില്ല. എനിക്കവളെ എന്റെ ജീവനേക്കാളൂം ഇഷ്ടമാണ്, പക്ഷെ സംസാരിക്കാൻ തന്നെ നാണം. പക്ഷെ പെട്ടെന്ന് തന്നെ ഞങ്ങൾ സുഹൃത്തുക്കൾ ആയി. പ്രണയം ആയി. ഞങ്ങൾ എനിക്കവളോട് അടങ്ങാത്ത പ്രണയം ആയിരുന്നു. പിരിഞ്ഞു ജീവിക്കാൻ സാധ്യമല്ലാത്ത ഞങ്ങൾ വിവാഹത്തിനു തീരെ താത്പര്യം ഇല്ലാതിരുന്ന സിന്ധുജ പറഞ്ഞു, നമുക്ക് living together ആകാം. പക്ഷെ അവൾക്കു ഞങ്ങളുടെ സ്നേഹത്തേക്കാളുമുപരി അവളുടെ സ്വപ്‌നങ്ങൾ സാക്ഷാത്‌കരിക്കുക എന്ന ലക്‌ഷ്യം മാത്രമായിരുന്നു. എൻ്റെ  കല്യാണം നടക്കുന്നത് കാണാൻ വേണ്ടി മാത്രം നോമ്പ് നോറ്റിരുന്ന അമ്മയെ സന്തോഷിപ്പിക്കാൻ എനിക്ക് കല്യാണം കഴിച്ചേ പറ്റൂ. അവളോട് ഞാൻ അവസാനം ചോദിച്ചു , "കല്യാണം" അതോ "സ്വപ്നം", അത് പോലെ അവളെന്നോട് ചോദിച്ചു, "'അമ്മ" അതോ "അവൾ". ഇതിന്റെ ഉത്തരം നിങ്ങൾക്ക് അറിയണമെങ്കിൽ ഈ കഥ എഴുതി സംവിധാനം ചെയ്ത എലാനോട് ചോദിക്കണം. എലാനോട് ചോദിക്കാൻ കഴിഞ്ഞില്ലെങ്കിൽ എൻറെ കഥ പറഞ്ഞ "പ്യാർ പ്രേമാ കാതൽ" സിനിമ കണ്ടാലും മതി.

യുവാൻ ശങ്കർ രാജാ ആദ്യമായി നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്തത് പുതുമുഖമായ ഏലാൻ ആണ്. എൻ്റെ  കഥയായതു കൊണ്ട് പറയുകയല്ല, പുള്ളി നല്ല രീതിയിൽ തന്നെ സംവിധാനം ചെയ്തിട്ടുണ്ട്. പ്രണയം പൈങ്കിളി ആണെന്നാണല്ലോ പറയാറ്. എൻ്റെ  കഥയിലും പൈങ്കിളിയുണ്ട്, പക്ഷെ ഏലാൻ വളരെ സമർത്ഥമായി സ്ഥിരം ക്ളീഷേകൾ ഒഴിവാക്കിയിട്ടുണ്ട്.ക്ളൈമാക്സ് കൂടി വളരെ നല്ല രീതിയിൽ അഭ്രപാളിയിൽ എത്തിച്ചിട്ടുണ്ട്, അത് കൊണ്ട് നിങ്ങള്ക്ക് ബോറടിക്കാൻ സാധ്യത കുറവാണ്. സാഹചര്യത്തിനൊത്ത തമാശകളും അൽപ സ്വല്പം കണ്ണ് നിറയുന്ന നൊമ്പരങ്ങളും എൻറെ  ജീവിതത്തിൽ ചേർത്തു മൊത്തത്തിൽ കളറാക്കിയിട്ടുണ്ട്.
രാജാ ഭട്ടാചാർജി ആണ് ക്യാമറ ചലിപ്പിച്ചത്, ഞങ്ങളുടെ ഓരോ ചലനങ്ങളും മികച്ച ലൈറ്റിങ് ഒക്കെ അറേഞ്ച് ചെയ്തു അദ്ദേഹത്തിൻറെ ക്യാമറയിൽ ഒപ്പിയെടുത്തു. സിനിമ കാണുമ്പോൾ നിങ്ങൾക്ക് മനസിലാകും, അദ്ദേഹത്തിൻറെ കഴിവ്. ആ പിന്നെ രാജാജി ഷൂട്ട് ചെയ്തത് മൊത്തം അങ്ങ് സിനിമയാക്കിയില്ല, എലാനുമായി സംസാരിച്ചുമൊക്കെ S. മണികുമാരൻ കത്രിക വെച്ചിട്ടുണ്ട്. ഞാൻ തന്നെ അന്തം വിട്ടു പോയി, എന്റെ കുറെ ഡയലോഗും സീനുമൊക്കെ കാണാൻ പറ്റിയില്ലല്ലോന്നു. പിന്നെ, this is all in the game എന്നല്ലേ..
എൻ്റെ കഥ ധൈര്യപൂർവം എടുക്കാൻ ധൈര്യം കാട്ടിയ മഹാൻ ആണ് യുവാൻ എന്ന് പറഞ്ഞല്ലോ, അദ്ദേഹം തന്നെയാണ് സിനിമയുടെ സംഗീതവും നിർവഹിച്ചത്.വല്ലാത്തൊരു അനുഭൂതി ആയിരുന്നു, എന്റെ ചില റൊമാന്റിക് സ്വഭാവങ്ങളും ഞാനും സിന്ധുജയും തമ്മിലുള്ള പ്രണയത്തിന്റെ സീനുകൾക്കുമൊക്കെ യുവാന്റെ സംഗീതം. കിടിലൻ പാട്ടുകളാൽ  നിറഞ്ഞു നിൽക്കുന്ന സിനിമയ്ക്ക്, സന്ദർഭോചിതമായി പശ്ചാത്തല സംഗീതവും നൽകി അദ്ദേഹം. പ്രണയം ഓരോ നിമിഷവും പൂത്തുലഞ്ഞു നിൽക്കുന്നത് കാണാൻ കഴിയും ആ സംഗീതം കേൾക്കുമ്പോൾ. പിന്നെ നിങ്ങൾക്കറിയാല്ലോ, ഇപ്പോൾ തന്നെ ഈ ആൽബത്തിലെ പല പാട്ടുകളും ഹിറ്റാണെന്നു.

എന്നെ സ്‌ക്രീനിൽ അവതരിപ്പിച്ചത് നിങ്ങൾ കുറച്ചു പേർക്കെങ്കിലും അറിയാവുന്ന ഹരീഷ് കല്യാൺ ആണ്.ബിഗ് ബോസ് ആദ്യ സീസണിൽ മൂന്നാം സ്ഥാനം നേടിയ വ്യക്തിയും സിന്ധു സമവേലി, പൊരിയാളൻ, വില അമ്പ്  തുടങ്ങിയ ചിത്രങ്ങളിൽ നായകൻ ആയി അഭിനയിച്ച വ്യക്തിയാണ്. ശരിക്കും ഞാൻ തന്നെ അച്ചിലി ടത് മാതിരി ആയിരുന്നു ഹരീഷ് കല്യാണും  അയാളുടെ പ്രകടനവും. എനിക്ക് വളരെയേറെ സന്തോഷം തോന്നി.
എൻറെ ഗ്ലാമറിനു ചേർച്ചയുള്ള നായികയെ ആണ് സംവിധായകൻ കണ്ടെത്തിയത് എന്ന് പറഞ്ഞത്. എന്നെക്കാളും ഗ്ലാമർ കൂടി പോയോ എന്നാണു റൈസാ  വിൽസണെ ആദ്യം കണ്ടപ്പോൾ തോന്നിയത്. പിന്നെ അഡ്ജസ്റ്റ് ചെയ്യാം. സിന്ധുജ അവരുടെ കയ്യിൽ ഭദ്രമായിരുന്നു. ബാഗ്ലൂർ മോഡൽ ആയിരുന്ന റൈസയും ബിഗ് ബോസിലൂടെ ആണ് പ്രശസ്തി നേടിയത്.

എൻ്റെ അച്ഛനുമമ്മയുമായി അഭിനയിച്ചത് രാജറാണി സിനിമയിലൂടെ പ്രശസ്തനായ പാണ്ഢ്യനും പിന്നെ രേഖയുമാണ്. രണ്ടുപേരും നന്നായിരുന്നു. സിന്ദുജയുടെ അച്ഛൻ ആയി അഭിനയിച്ചത് പഴയകാല നായക നടൻ ആനന്ദ് ബാബു. നല്ല പോലെ അദ്ദേഹം തൻറെകഥാപാത്രത്തെ അവതരിപ്പിച്ചു. രാംദോസ് എൻ്റെ ജീവിതത്തിൽ കുറച്ചു നല്ല കാര്യവും ഒരു മെന്ററും ആയ തയ്യൽക്കാരൻ തങ്കരാജ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.


ക്രിട്ടിക്കുകൾ ഒക്കെ എൻ്റെ ജീവിത കഥയ്ക്ക് പാസ് മാർക്കും അതിനു എംഎൽഎയും ഇട്ടിരുന്നു., തീയറ്ററിലും നല്ല വിജയം ആയിരുന്നു. യുവാൻ  ശങ്കർ രാജ ആ സന്തോഷത്തിൽ സംവിധായകൻ ഏലാനു കാറൊക്കെ വാങ്ങി കൊടുത്തു. ഹിന്ദിയിൽ ഇപ്പൊ എൻ്റെ  കഥ സിനിമയാക്കാൻ പോവാണ്. നായകൻ ഹരീഷ് കല്യാണും, നായിക ഹിന്ദിയിൽ നിന്നുമായിരിക്കുമെന്നു പറഞ്ഞു കേൾക്കുന്നു.

എന്തായാലും എൻ്റെ കഥ നല്ല ഒരു സിനിമയാക്കി മാറ്റിയ ഏലാനു അഭിനന്ദനം. ഒരു എട്ടു മാർക് ഞാൻ കൊടുക്കും. നിങ്ങളോ?

Monday, October 1, 2018

281. Ranam (2018)

രണം (2018)




Language : Malayalam
Genre : Action | Crime | Drama
Director : Nirmal Sahadev
IMDB: 7.6


Ranam Theatrical Trailer


ഇത് ഡീട്രോയിറ്റിൻ്റെ  കഥയാണ്. എൻ്റെ കഥയാണ്. ഒരിക്കൽ പ്രൗഢിയോടെ തല ഉയർത്തി നിന്നിരുന്ന ഡിട്രോയിറ്റിൻറെ കഥ. ദിശയറിയാതെയുള്ള ജീവിതത്തിൽ പുതിയൊരു ദിശയിലേക്ക് സഞ്ചരിക്കാൻ ഞാൻ പോരാടിയ രണത്തിൻറെ കഥ. ഞാൻ ആദി, വളരെക്കാലമായി ദാമോദർ രത്നത്തിൻറെ  കീഴിൽ RED-X എന്ന മയക്കുമരുന്ന് വിൽപന  ആണ് ജോലി. ഒരു വലിയ കട ബാധ്യത ഭാസ്കരൻ ചേട്ടൻ വരുത്തി വെച്ചത് മൂലം ഗത്യന്തരം ഇല്ലാതെയാണ് രത്നത്തിൻറെ കൂടെ ജോലി ചെയ്യേണ്ട അവസ്ഥ വന്നത്. മാഫിയ എന്നത് ഒരു ചക്രവ്യൂഹം ആണെന്ന് എനിക്ക് നന്നായി അറിയാം. പക്ഷെ അവിടെ നിന്നും എങ്ങിനെയും പുറത്തു കടക്കണം എന്ന ലക്ഷ്യമാണ് എനിക്ക് മുന്നിലുള്ളത്. ദാമോദർ രത്നം, ചക്രവ്യൂഹത്തിൻ്റെ  കവചങ്ങളുടെ ശക്തി കൂട്ടുമെന്നുമറിയാം. എന്നന്നേക്കുമായി ഇവിടം വിട്ടു നല്ല ഒരു ജീവിതം നയിക്കണം. ഭാസ്കരൻ ചേട്ടനെയും കുടുംബത്തിന്റെയും സുരക്ഷിതമായ താവളത്തിലെത്തിക്കണം. ഡീട്രോയിട് നഗരത്തിൻറെ underworld തൻ്റെയും തൻ്റെ അനുജൻറെയും കാൽക്കീഴിൽ കൊണ്ട് വരണമെന്ന് ദൃഢനിശ്ചയത്തോടെ കരുക്കൾ നീക്കുന്ന ദാമോദർ രത്നം, മറു വശത്തു ഏകയായ സീമയും ഭാസ്കരേട്ടനും കുടുംബവും. 

ആദ്യ ചിത്രം സംവിധാനം ചെയ്യുന്നു എന്ന യാതൊരു സങ്കോചവും ഇല്ലാതെ തന്നെ നിർമൽ സഹദേവ് അണിയിച്ചൊരുക്കിയ ചിത്രം. ഗാങ്സ്റ്റർ ക്രൈം ഡ്രാമകൾ എനിക്കെന്നും ഇഷ്ടമുള്ള ഒരു ജോൺറെ ആണ്, എന്നാൽ അതിൽ ഒരു വികാരപരമായ ട്രീറ്റ്മെൻറ്  ആണ് നിർമൽ ഈ സിനിമക്ക് നൽകിയിരിക്കുന്നത്. ഓരോ കഥാപാത്രങ്ങൾക്കും വ്യക്തമായ ഐഡൻറിറ്റി  കൊടുത്താണ് നിർമൽ സഹദേവ് രചിച്ചിരിക്കുന്നത്. നായകൻ, സഹനായകൻ, നായിക, വില്ലൻ, സഹനടൻ, നടി , എല്ലാവരുടെയും കഥകൾ നല്ല രീതിയിൽ തന്നെ വരച്ചു കാട്ടിയിട്ടുണ്ട്. കഥാപാത്രങ്ങൾ രജിസ്റ്റർ ചെയ്തെടുക്കാം അല്പം സമയമെടുത്തു. ഒരു സമ്പൂർണ ആക്ഷൻ ചിത്രമെന്നതിലുപരി വൈകാരിക തലങ്ങളെ ആണ് ഈ സിനിമ കൂടുതലും അളക്കാൻ ഉപയോഗിച്ചിരിക്കുന്നു. പല വട്ടം പല ഭാഷകൾ കണ്ട കഥ തന്നെ പൊടി തട്ടി പുതിയ രൂപത്തിൽ വരുമ്പോൾ  സിനിമയുടെ മേക്കിങ്, ക്യാമറ കൊണ്ട് നമ്മെ പിടിച്ചിരുത്തും. മികവുറ്റ മേക്കിങ്, മലയാള സിനിമയിൽ ഒരു നാഴികക്കല്ലായി മാറാൻ അധികം താമസം വേണ്ട.

ജിഗ്മെ ടെൻസിങ് (ക്യാമറ), ശ്രീജിത്ത് സാരംഗ് (എഡിറ്റിങ്) അടങ്ങിയ ടെക്ക്നിക്കൽ ക്രൂ നല്ല ഔട്ട്പുട്ട് ആണ് നൽകിയത്. അടുത്ത കാലത്തു കണ്ട സിനിമകളിൽ ഏറ്റവും നല്ല സിങ്ക് സൗണ്ട് ഈ ചിത്രത്തിലാണെന്നു ഒരു സംശയം കൂടാതെയും പറയാൻ കഴിയും. മികച്ച ശബ്ദലേഖനമായിരുന്നു മൊത്തത്തിൽ.
പക്ഷെ, ഇവരിലെല്ലാം വിഭിന്നമായി സിനിമയുടെ നട്ടെല്ല് തന്നെയായി മാറിയത് സംഗീത സംവിധായകൻ ജേക്സ് ബിജോയ് ആയിരുന്നു. ഓരോ സീനിലും തൻ്റെ  വ്യക്തിമുദ്ര അദ്ദേഹം പതിപ്പിച്ചു എന്ന് നിസംശയം പറയാം. റിലീസിന് മുൻപേ ഹിറ്റായ "രണം" എന്ന ടൈറ്റിൽ സോങ് തന്നെ ഗാനങ്ങളിൽ ഹൈലൈറ്റ്. തുടക്കം മുതൽ സാഹചര്യത്തിനനുകൂലമായി തന്നെ പശ്ചാത്തലമൊരുക്കി സിനിമയുടെ ജീവവായു ആയി മാറി. "രണം" എന്ന നോട്ട് പല സ്കെയിലിലായി പല സ്ഥലത്തും ഉപയോഗിച്ചത് എനിക്ക് ഏറെ ഇഷ്ടപ്പെട്ടു.

പ്രിത്വിരാജിൻ്റെ ആദി എന്ന കഥാപാത്രം അദ്ദേഹം മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചു. പക്ഷെ ചില സമയത്തെ ഭാവാഭിനയം നല്ല ബോറുമായിരുന്നു.
കുറേക്കാലമായി തന്നെ നന്ദു അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾക്കെല്ലാം ഒരു ജീവൻ തോന്നിയിരുന്നു, രണത്തിലും വിത്യസ്തമായില്ല. പക്ഷെ അവസാനമൊക്കെ നാടകീയത പ്രിത്വിയുടെയും നന്ദുവിന്റേയും അഭിനയത്തിൽ പ്രതിഫലിച്ചു കണ്ടു. 

ഇഷ തൽവാർ, തൻറെ  കഥാപാത്രത്തെ നീതിപൂർവമായ തന്നെ അവതരിപ്പിച്ചു. കൂടുതൽ സുന്ദരിയായി സ്‌ക്രീനിൽ തോന്നി. 
റഹ്മാൻ , ശരിക്കും ഒരു അണ്ടർറേറ്റഡ് അഭിനേതാവായി എനിക്കെന്നും തോന്നാറ്. ഇവിടെയും അദ്ദേഹത്തിൻറെ പരമാവധി ഉപയോഗിക്കാൻ സംവിധായകൻ ശ്രമിച്ചില്ലായെന്നു തോന്നുന്നു. ആദ്യം ദാമോദർ രത്നം എന്ന കഥാപാത്രത്തെ സമ്പത് ആയിരുന്നു ചെയ്യേണ്ടിയിരുന്നതെന്നു കേട്ടിരുന്നു. തീരുമാനം മാറിയത് നന്നായി എന്ന് തോന്നുന്നു, സാമ്പത്തിനേക്കാളും മിതഭാഷിയായ എന്നാൽ subtle വില്ലൻ ആയി റഹ്‌മാൻ തിളങ്ങി.
അശ്വിൻ കുമാർ, പതിവ് രീതിയിലുള്ള റോൾ തന്നെ, പ്രത്യേകിച്ച് തകർത്താടാൻ ഉള്ള വേഷം ഉണ്ടായിരുന്നില്ല. എന്നാൽ, രോഷാകുലനായ ദാമോദർ രത്നത്തിന്റെ സഹോദരനായി കുഴപ്പമില്ലാതെ ചെയ്തു. മാത്യു അരുൺ (പുതുമുഖം) എന്തോ നല്ല ബോറിങ് അഭിനയമാണ് തോന്നി. സെലിൻ ജോസ് ദീപിക എന്ന കഥാപാത്രം ആയി പ്രീതിപ്പെടുത്തി.

ക്രൈം ഡ്രാമകളുടെ ആരാധകൻ ആണ് നിങ്ങളെങ്കിൽ ധൈര്യമായി കാണാം. മികച്ച മേക്കിങ്, ഇന്റർനാഷണൽ  ബാക്ഗ്രൗണ്ട് സ്‌കോർ എന്നിവയിൽ മികച്ചു നിൽക്കുന്ന ചിത്രം. പക്ഷെ എല്ലാ തരം  പ്രേക്ഷകർക്കും ഇഷ്ടപ്പെടുമോ എന്ന് ചോദിച്ചാൽ ഒരിക്കലും ഇല്ല.

എൻറെ  റേറ്റിംഗ് 7.5 ഓൺ 10

Friday, September 21, 2018

280. Goli Soda 2 (2018)

 ഗോലി സോഡാ 2 (2018)



Language : Tamil
Genre : Action | Drama | Romance
Director: S.D. Vijay Milton
IMDB : 8.6

Goli Soda 2 Theatrical Trailer



ജീവിതത്തിൽ ഒന്നുമാകാൻ കഴിയാതെ പോയ ഒരു മധ്യവയസ്കന്റെ ഉപദേശങ്ങൾ കൊണ്ട് തങ്ങൾക്കു മുന്നേറാനായി ഒരു നല്ല ദിനം വരും എന്ന പ്രതീക്ഷയോടു ലക്ഷ്യത്തിലേക്കു നടന്നടുക്കുന്ന അപരിചിതരായ മൂന്നു യുവാക്കൾ ഒരു സുപ്രഭാതത്തിൽ മൂന്നു വില്ലന്മാരാൽ അവരുടെ സ്വപ്‌നങ്ങൾ ഹനിക്കപ്പെടുമ്പോഴുള്ള അവസ്ഥ ഒന്ന് ആലോചിച്ചു നോക്കിക്കേ.കുടിലിൽ ജനിച്ചു പോയീ എന്ന ഒറ്റ കാരണം കൊണ്ട് കുടിലിൽ തന്നെ ജീവിക്കണം എന്ന് കൊട്ടാരത്തിൽ കഴിയുന്നവർ ആജ്ഞാപിക്കുമ്പോൾ ഉണ്ടാവുന്ന അപകർഷതാബോധം. കൂലിപ്പണിക്കാരൻ്റെ മകൻ കൂലിപ്പണിക്കാരനായും ദരിദ്രൻറെ മകൻ ദരിദ്രനായും തന്നെ ജീവിക്കണം എന്ന ധനികൻറെ ചിന്താഗതി, സഹജീവികൾക്ക് ഈ ഭൂമിയിൽ ജീവിക്കാനുള്ള അവകാശമല്ലേ നിർദാക്ഷിണ്യം തിരസ്കരിക്കപ്പെടുന്നത്. എന്താ??? അവർക്ക് ജീവിക്കാനുള്ള അവകാശമില്ലേ ഈ നാട്ടിൽ. കാലാകാലങ്ങളായി പാശ്ചാത്യ രാജ്യങ്ങളിൽ കണ്ടു വരുന്ന വർണ്ണവിവേചനം ഇവിടെയുമുണ്ട്. അവിടെ നിറം ആണെങ്കിൽ, ഇവിടെ പാവപ്പെട്ടവർ / ധനികർ, ജാതി, മതം തുടങ്ങിയവ ആണ് വിവേചനത്തിനായി ഉപയോഗിക്കുന്നവ. ഇന്ത്യാ രാജ്യത്തല്ലാതെ വേറെ ഏതു രാജ്യത്തു കാണാൻ കഴിയും മതത്തിന്റെയും ജാതിയുടെയും പേരിൽ പാർട്ടികൾ. ഇവിടെ മാത്രമേ ഉണ്ടാവുകയുള്ളൂ. സ്വന്തം ജാതിയിൽ നിന്നും മാറി ഒരു കല്യാണം കഴിച്ചാൽ, അവിടെ തുടങ്ങും ലഹള. സ്വന്തം ജാതിയിലുള്ളവൻ തുണിയുടുത്തില്ലേലും ഒരു നേരത്തെ ഭക്ഷണം ലഭിക്കാതെ കഷ്ടപ്പെടുമ്പോഴൊന്നും ഈ ജാതി/മത സ്നേഹം കാണില്ല എന്നതാണ് ഒരു നഗ്നമായ സത്യം. ഇതേ പറ്റി എഴുതുക ആണെങ്കിൽ ഖണ്ഡങ്ങളോളം എഴുതാൻ കഴിയും. അല്പം വഴി മാറി സഞ്ചരിച്ചതിൽ ക്ഷമിക്കുക. സിനിമയിലേക്ക് തിരിച്ചു വരാം.

മാരൻ, ഒലി, ശിവ, മൂന്നു അപരിചിതർ, വിത്യസ്ത തുറകളിൽ ജോലി ചെയ്യുന്നവർ, വിത്യസ്ത സ്വഭാവം ഉള്ളവർ. 

മാരൻ, ചെന്നൈയിലെ തുറൈമുഖം തില്ലയുടെ ഡ്രൈവർ ആയിട്ട് ജോലി ചെയ്യുന്നു. എന്നാൽ അവരുടെ നിയമവിരുദ്ധമല്ലാത്ത പ്രവൃത്തികൾ ഇഷ്ടമല്ലാത്ത സുന്ദരിയായ കാമുകി ഇൻബ, മാരനെ ആ ജോലി വേണ്ടാതാക്കാൻ നിർബന്ധിക്കുകയും, തില്ലയുടെ  ഗാംഗിൽ നിന്നും മാറി നല്ല തൊഴിൽ തേടി ഉള്ള അലച്ചിലിൽ ആണ്.

ഒലി, ഹോട്ടലിൽ സപ്ലയർ ആയി ജോലി നോക്കുന്നുവെങ്കിലും, ബാസ്‌ക്കറ്റ്ബോൾ  ജീവനാണ്. ടൂർണമെൻറ്റ്   ജയിച്ചു ഫാക്ടറിയിൽ ജോലി നേടണമെന്നതാണ് സ്വപ്നം. ഉന്നതകുല ജാതയായ മതിയുമായി പ്രണയത്തില്‍ ആകുന്നു. അവരുടെ പ്രണയം പലര്‍ക്കും തലവേദന സൃഷ്ടിക്കുന്നു.

ശിവ, വളരെയധികം സ്വപ്‌നങ്ങള്‍ ഉള്ള ഒരു ഓട്ടോഡ്രൈവര്‍. സ്വന്തമായി കാബ് ഏജന്‍സി തുടങ്ങി നിരവധി പേരെ രക്ഷിക്കണം എന്ന് ആഗ്രഹമുള്ള അയാള്‍, പടക്ക കട തുടങ്ങാന്‍ വേണ്ടി പലിശക്കാരന്‍ ആയ കൌണ്‍സിലറിനു പണം നല്‍കുന്നു.
നടേശന്‍ എന്ന ഫാര്‍മസിക്കാരന്‍ ഇവര്‍ മൂന്നു പേര്‍ക്കും സഹായമായി എല്ലായ്പോഴും ഉണ്ട്.

ഈ മൂന്നു പേരുടെയും ജീവിതവും സ്വപ്നങ്ങളും മൂന്നു വിത്യസ്ത കാരണങ്ങളാല്‍ തന്നെ തകിടം മറിയുകയും അവര്‍ ആ ഘട്ടത്തില്‍ ഒരുമിച്ചു ചേരുകയും ചെയ്യുന്നു. വീണ്ടും അവര്‍ക്ക് തങ്ങളുടെ സ്വപ്‌നങ്ങള്‍ കരുപ്പിടിക്കാന്‍ കഴിയുമോ? അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ തരണം ചെയ്യാന്‍ കഴിയുമോ?

ആദ്യ ഭാഗമായ സൂപര്‍ ഹിറ്റ്‌ ചിത്രം ഗോലി സോഡായുടെ രണ്ടാം ഭാഗം എന്ന് പറയുമ്പോള്‍ തന്നെ പ്രതീക്ഷ സാധാരണമായി വാനം മുട്ടെ ആയിരിക്കും. എന്നാല്‍ സംവിധായകന്‍ വിജയ്‌ മില്‍ട്ടന്‍ ആ പ്രതീക്ഷകള്‍ക്ക് തീര്‍ത്തും മങ്ങലേല്‍പ്പിക്കാതെ തന്നെ ഗോലി സോഡാ 2 ഒരുക്കിയിരിക്കുന്നു. ഒരേ തീം ആണ് രണ്ടിലും ഉപയോഗിചിരിക്കുന്നതെങ്കിലും, ആദ്യത്തെ സിനിമയില്‍ നായകര്‍ക്ക്  ഒരു പൊതു ശത്രു ആനുണ്ടായിരുന്നെങ്കില്‍, രണ്ടാം ഭാഗത്തില്‍ ഓരോ നായകനും ഓരോ ശത്രു എന്നാ അനുപാതം ആണ് ഉപയോഗിച്ചിരിക്കുന്നത്. ചുരുക്കി പറഞ്ഞാല്‍ ഒരു മള്‍ട്ടിലിനിയര്‍ നറേഷന്‍ ആണ് ഇവിടെ വിജയ്‌ മില്‍ട്ടന്‍ ഉപയോഗിച്ചിരിക്കുന്നത്.

ആഖ്യാനം അസാമാന്യ വേഗത്തില്‍ തന്നെയായിരുന്നു മുന്‍പോട്ടു കുതിച്ചു കൊണ്ടിരുന്നത്. മൂന്നു പേരുടെയും വിത്യസ്ത ജീവിതവും പ്രണയ ജീവിതവും വില്ലന്മാരുടെ ജീവിതവും എല്ലാം അഭ്രപാളിയില്‍ വളരെ വേഗത്തില്‍ മിന്നി മറഞ്ഞു കൊണ്ടേ ഇരുന്നു. ദീപക് നിര്‍വഹിച്ച എഡിറ്റിംഗ് ജോലിക്ക് ഒരു പ്രത്യേക പരാമര്‍ശവും പ്രശംസയും അര്‍ഹിക്കുന്നു. 

അച്ചു രാജാമണി, ആദ്യ ചിത്രം മുതല്‍ക്കു തന്നെ എനിക്കിഷ്ടമുള്ള ഒരു സംഗീത സംവിധായകന്‍. അച്ഛന്‍ രാജാമണി ഒരു കാലത്ത് മലയാള സിനിമയുടെ പശ്ചാത്തല സംഗീതത്തില്‍ നെടുംതൂണ്‍ ആയിരുന്നു. മകന്‍ തമിഴിലെയും എന്ന് പറയേണ്ടി വരും ടെക്നിക്കലി റിച് ആയ പശ്ചാത്തല സംഗീതം. പ്രോഗ്രസീവ് ആയി ഓരോ ഘട്ടത്തിലും മുന്‍പോട്ടു പോകുന്ന സംഗീതത്തില്‍ ഗോലിസോഡ 2വിന്‍റെ തീം മ്യൂസിക് ഉപയോഗിക്കാന്‍ മറന്നില്ല. അത് ശരിക്കും പറഞ്ഞാല്‍ ഒരു പ്രത്യേക ഫീല്‍ തന്നെ സിനിമക്ക് നല്‍കി,

ക്യാമറ കൈകാര്യം ചെയ്തത് സംവിധായകന്‍ തന്നെയാണ്. അദ്ദേഹത്തിന്‍റെ പ്രധാന ആയുധവും അത് തന്നെയാണല്ലോ. നല്ല അസാമാന്യ വര്‍ക്ക് തന്നെയായിരുന്നു അദ്ദേഹം നിര്‍വഹിച്ചത്. പക്ഷെ ആദ്യ പകുതിയില്‍ മികച്ച ആക്ഷന്‍ സീക്വന്‍സുകളും റിയല്‍ ടൈം ആയി തോന്നിയെങ്കിലും, രണ്ടാം പകുതിയില്‍ over the top - unrealistic-superhero ടൈപ് ആക്ഷന്‍ ആയിരുന്നു. അതോഴിവാക്കാം എന്ന് തോന്നിയിരുന്നു.

വില്ലന്മാരായി തില്ലയെ ചെമ്പന്‍ ജോസും, കൌണ്‍സിലറിനെ ശരവണ സുബ്ബയ്യയും പിന്നെ സീമൈരാജ എന്നാ ജാതി തലവന്‍ ആയി ആക്ഷന്‍ മാസ്ടര്‍ സ്റ്റണ്‍ ശിവയും അവതരിപ്പിച്ചു. മൂന്നു പേരില്‍ ചെമ്പന്‍ ജോസും സ്റ്റണ്‍ ശിവയും നല്ല പ്രകടനം ആണ് നടത്തിയതെങ്കിലും ഗോലി സോഡ ആദ്യ ഭാഗത്തില്‍ വില്ലനായി പ്രത്യക്ഷപ്പെട്ട മധുസൂദന റാവു അവതരിപ്പിച്ച നായിടുവുമായിട്ടു താരതമ്യം നടത്താന്‍ കഴിയില്ല. അത്രയ്ക്കും മികച്ചു നിന്ന് നായിഡു എന്ന ആ വില്ലന്‍. ചെമ്പന്‍ ജോസിന്‍റെ തില്ലയ്ക്ക് കൊടുത്ത ശബ്ദം നല്ല അറുബോറായിരുന്നു.
നടേശനെ അവതരിപ്പിച്ച സമുതിരക്കനി മികച്ച പെര്‍ഫോര്‍മന്‍സ് ആണ് കാഴ്ച വെച്ചത്. അദ്ദേഹത്തിനു വേണ്ടി എഴുതിയ കഥാപാത്രം എന്നു തോന്നും. ഗൌതം വാസുദേവ മേനോന്‍റെ ഇന്റ്രോ സീന്‍ നന്നായിരുന്നുവെങ്കിലും, പിന്നീട് ഒട്ടും സ്ക്രീന്‍ സ്പേസ് ലഭിക്കാതെ പോയി. ലുക്ക് ഒക്കെ extraordinary. സംവിധായകന്റെ സഹോദരന്‍ ആയ ഭരത് സീനി മാരനെയും, വിനോത് ശിവയും, ഇസക്കി ഭരത് ഒലിയെയും ഇവരുടെ പ്രണയിനികള്‍ ആയി യഥാക്രമം ഇന്‍ബവല്ലിയെ സുഭിക്ഷയും മതിയെ ക്രിഷ കുറുപ്പും അഭിനയയെ രക്ഷിതയും അവതരിപ്പിച്ചു. എല്ലാവരും തങ്ങളുടെ റോളുകള്‍ മികച്ച രീതിയില്‍ തന്നെ അവതരിപ്പിച്ചു ഇതില്‍ കുറച്ചു പേര്‍ തുടക്കക്കാര്‍ ആയിരുന്നുവെങ്കില്‍ കൂടി അത് ഒരിക്കല്‍ പോലും തോന്നുകയില്ല. രോഹിണി, രേഖ തുടങ്ങിയ വെറ്ററന്‍ നടികള്‍ തങ്ങളുടെ  കഥാപാത്രങ്ങള്‍ ചെറുതെങ്കിലും ഗംഭീരമായി തന്നെ അവതരിപ്പിച്ചു.

മൊത്തത്തില്‍ പറഞ്ഞാല്‍, ഗംഭീര ആദ്യ പകുതിക്ക് ശേഷം അല്പം ഗ്യാസ് പോയ രണ്ടാം പകുതിയും കൊണ്ട് മികച്ച ചിത്രമായി ഗോലി സോഡാ. എന്നാല്‍ ഒരു നിമിഷം പോലും നമ്മുടെ ആസ്വാദന നിലവാരത്തെ ചോദ്യം ചെയ്യുകയുമില്ല.

എന്‍റെ റേറ്റിംഗ് 8.2 ഓണ്‍ 10

വിജയ്‌ മില്‍ട്ടന്‍ എന്‍റെ ഫേവറിറ്റ് സംവിധായകരുടെ ലിസ്റ്റില്‍ എന്തായാലും ഇടം നല്ല രീതിയില്‍ തന്നെ ഉറപ്പിച്ചു. Waiting for his next movie.