Cover Page

Cover Page

Saturday, August 27, 2016

186. Anuraga Karikkin Vellam (2016)

​അനുരാഗകരിക്കിൻ വെള്ളം (2016)



Language : Malayalam
Genre : Comedy | Drama | Romance
Director : Khalid Rahman
IMDB : ​7.7​

​Spoilers ഉണ്ടാവാം..
"അനുരാഗകരിക്കിൻ വെള്ളം" ഈ ചിത്രത്തിന് ഇടാൻ ഇതിലും മനോഹരമായ ഒരു പേര് വേറെയുണ്ടാവില്ല. ഒരു ചെന്തെങ്ങിന്റെ കരിക്കു തെങ്ങിൽ നിന്നും വെട്ടിയിറക്കുമ്പോൾ തന്നെ കുടിച്ച ഒരു അനുഭൂതി ആണ് ചിത്രം എനിക്ക് നൽകിയത്.

പ്രിത്വിരാജിന്റെ ഓഗസ്റ് സിനിമാസ് നിർമ്മിച്ച് ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്തു ബിജു മേനോൻ, ആസിഫ് അലി, ആശാ ശരത്, പുതുമുഖമായ രജിഷ വിജയൻ തുടങ്ങിയവർ മുഖ്യ കഥാപാത്രങ്ങളായ ചിത്രമാണ് അനുരാഗ കരിക്കിൻ വെള്ളം. മലയാള മനോരമയുടെ എഡിറ്റർ ആയിരുന്ന നവീൻ ഭാസ്കർ ആണ് ഈ അച്ഛന്റെയും മകന്റെയും പ്രണയകഥകൾ എഴുതിയത്. ണ്ടിട്ട് മാസങ്ങൾ ആയെങ്കിലും തിരക്ക് കാരണം ഇപ്പോഴാണ് എഴുതാൻ അല്പം സമയം കിട്ടിയത്.

രണ്ടു തലമുറകളുടെ പ്രണയവും നഷ്ടപ്രണയവും ആണ് ഈ ചിത്രത്തിൻറെ ഇതിവൃത്തം. സംവിധായകൻ എടുത്ത ഈ വിഷയം ആണ് ഏറ്റവും മനോഹരമായി എനിക്ക് തോന്നിയത്. പ്രണയം അല്ലെങ്കിൽ അനുരാഗം ഓരോ മനുഷ്യനിലും എങ്ങിനെ ആണ് ഉത്ഭവിക്കുന്നത്, അത് എന്ത് മാത്രം സ്വാധീനം ചെലുത്തുന്നു എന്ന് സംവിധായകൻ ആയ ഖാലിദ് റഹ്‌മാൻ വളരെ തന്മയത്വത്തോട് കൂടി അഭ്രപാളിയിൽ അവതരിപ്പിച്ചിരിക്കുന്നു. കഥയിലോട്ടു ഞാൻ അധികം കടക്കുന്നില്ല, കാരണം ഇത് വായിക്കുന്ന എല്ലാവരും ചിത്രം കണ്ടിട്ടുണ്ടാവുമെന്നു കരുതുന്നു. നിരവധി കഥാപാത്രങ്ങൾ ഉള്ള ചിത്രമാണെങ്കിലും ഞാൻ നാല് പ്രധാന കഥാപാത്രങ്ങളുടെ അനാവരണം ആണ് ചെയ്യുന്നത്.

ഇപ്പോഴത്തെ തലമുറയിലെ യുവത്വത്തിന്റെ നേർകാഴ്ച ആണ് ആസിഫ് അലി അവതരിപ്പിച്ച അഭി എന്ന കഥാപാത്രം. ആർക്കിടെക്ട് ആയ അഭിയ്ക്ക് തന്റെ കരിയറിൽ വലുതായി എന്തെങ്കിലും ചെയ്യണമെന്ന മോഹം ഉണ്ട് പക്ഷെ സ്വന്തമായി ഒരു അഭിപ്രായം എടുക്കാനുള്ള കഴിവോ അല്ലെങ്കിൽ ഉത്തരവാദിത്വമോ എടുക്കാൻ കഴിയുന്നുമില്ല.. പല കാര്യങ്ങൾക്കും കൂട്ടുകാരുടെ ഉപദേശം സ്വീകരിക്കുന്ന അഭിയെ നമുക്കിവിടെ കാണാൻ കഴിയും. അവിടെ പക്വതയില്ലായ്മ ആണ് വെളിപ്പെടുന്നത്. കൂടെ കോളേജിൽ പഠിച്ച എലിസബേത് എന്ന എലിയുമായുള്ള പ്രണയം പലപ്പോഴും ഒരു ബാധ്യതയായി മാറുന്നു. കാരണം എലിയ്ക്കു അഭിയുടെ മേൽ ഉള്ള ആ വൈകാരികമായ അടുപ്പവും ഫോണിൽ കൂടി ഓരോ നിമിഷവും ഇടവിട്ടുള്ള സംവാദവും എല്ലാം അസ്വസ്ഥമാക്കുന്നുമുണ്ട്. ഇവിടെ, അഭി എലിയുടെ സ്നേഹം മനസിലാക്കാൻ ശ്രമിക്കുന്നില്ല, എന്നാൽ മനസിലാക്കി വരുമ്പോഴേക്കും വൈകിയും പോകുന്നു. ഇത് ഒരു വിധം എല്ലാ ചെറുപ്പക്കാരുടെ ജീവിതത്തിലും സംഭവിക്കുന്നതാണ്. സാഹചര്യങ്ങൾ അനുകൂലമായിരുന്നിട്ടും യഥാർത്ഥ പ്രണയം മനസിലാക്കാൻ എപ്പോഴും വൈകിപ്പോകുന്നത് മൂലം നഷ്ടപ്പെടുന്ന പ്രണയം കാണുവാൻ സാധിക്കും. ആസിഫ് അലി വളരെ മികച്ച രീതിയിൽ തന്നെ ഈ റോൾ അവതരിപ്പിച്ചു. ഒരു നടനായി വളരെയേറെ അദ്ദേഹം മെച്ചപ്പെട്ടിട്ടുണ്ട്, അത് പല സീനുകളിലും നമുക്ക് കാണാൻ കഴിയും.

എലിസബേത് അഥവാ എലിയെ അവതരിപ്പിച്ച റെജിഷ വിജയൻ ഒരു പുതുമുഖമെന്നു ഒരിക്കൽ പോലും പ്രേക്ഷകന് തോന്നാത്ത വിധം അഭിനയിച്ചു. അത്രയ്ക്ക് സ്ഫുരിക്കുന്ന പ്രകടനം ആയിരുന്നു അവരുടേത്. അപക്വമായ എലി എന്ന പ്രണയിനിയിൽ നിന്നും പക്വതയാർന്ന ഒരു സ്ത്രീയിലേക്കുള്ള പരിവർത്തനം വിശ്വാസയോഗ്യമായി തന്നെയാണ് അവർ കൈകാര്യം ചെയ്തത്. ഇന്ന് വളരെ കുറച്ചു മാത്രം കണ്ടു വരുന്ന പെൺകുട്ടികളുടെ പ്രതിനിധി ആണ് എലിസബേത്. ഓരോ ചെറിയ അനുഭവം ഓർമ്മകളിൽ മുത്തായി കാത്തു സൂക്ഷിക്കുന്ന എലിയ്ക്കു അഭിയെ പിരിഞ്ഞിരിക്കുന്നതു അത്ര എളുപ്പമായിരുന്നില്ല. അഭിയുടെ ഓരോ ചലനങ്ങളും അറിഞ്ഞിരിക്കാൻ അവൾ കൊതിച്ചു, പക്ഷെ അഭിയ്ക്കതു അരോചകമാകുന്നത് അറിഞ്ഞിരുന്നില്ല.. പിന്നീട് യാഥാർഥ്യത്തെ തിരിച്ചറിഞ്ഞു സോണിയെ വരാനായി തിരഞ്ഞെടുക്കാൻ അല്പം വേദനയോടു കൂടി അവൾക്കു കഴിഞ്ഞു. അതെ സമയം, രഘു എന്ന അഭിയുടെ അച്ഛനോട് അയാളുടെ കൗമാര പ്രണയിനി ആയിരുന്ന അനുരാധ എന്ന സ്ത്രീയായി ഫോണിൽ സംസാരിച്ചു കൊണ്ട് അയാളുടെ ജീവിതത്തിൽ തന്നെ മാറ്റം വരുത്താൻ കഴിയുന്നുണ്ട് എലി എന്ന കഥാപാത്രത്തിന്. ഈ ചിത്രത്തിലെ ഏറ്റവും ശക്തമായ കഥാപാത്രം എന്റെ അഭിപ്രായത്തിൽ എലിസബേത് ആയിരുന്നു.

രഘു ഒരു നല്ല പോലീസുകാരൻ ആണ്. തെറ്റുകൾ കൺമുൻപിൽ കണ്ടാൽ അതിനെതിരെ പ്രതികരിക്കുന്ന പോലീസുകാരൻ. ഭാര്യയും രണ്ടു കുട്ടികൾ ഉണ്ടെങ്കിലും അവരോടു രഘുവിന് അത്ര കണ്ടിഷ്ടമല്ലായിരുന്നു. കാരണം മറ്റൊന്നുമല്ല, തന്റെ യുവത്വത്തിൽ ഉണ്ടായ ഒരു നഷ്ടപ്രണയത്തിന്റെ ഓർമ്മയിൽ ആയിരുന്നു രഘു എന്നും. അതിനാൽ സുമ എന്ന ഭാര്യയോടും കുട്ടികളോടും സ്നേഹത്തിന്റെ ഭാഷയിൽ സംസാരിക്കാനും പെരുമാറാനും അയാൾ മറന്നു പോവുകയും ചെയ്യുന്നു. തന്റേതായ ലോകത്തിന്റെ ചട്ടക്കൂടിൽ നിന്നും പൊളിച്ചു വരാൻ അയാൾ ശ്രമിച്ചിരുന്നുമില്ല. പക്ഷെ, ഒരു ദിവസം അപ്രതീക്ഷിതമായി തന്റെ മുൻപ്രണയിനിയായ അനുരാധയെ കാണുന്നത് മൂലം അയാളുടെ ജീവിതം വേറെ ഒരു തലത്തിലൂടെ കൊണ്ട് പോകുന്നു. അനുരാധയെ എങ്ങിനെയും കണ്ടുമുട്ടി സംസാരിക്കണം എന്ന് ആഗ്രഹിക്കുന്നു. എലിസബേത് അനുരാധയെന്ന ഭാവേന രഘുവിനോട് സംസാരിക്കുകയും എങ്ങിനെ ഒരു നല്ല ഭർത്താവ്, ഒരു നല്ല അച്ഛൻ ആകണം എന്ന് പഠിപ്പിച്ചു കൊടുക്കുന്നു. അനുരാധ എന്ന കഥാപാത്രം രഘുവിനെ ഒരു നല്ല മനുഷ്യൻ ആക്കി തീർക്കുന്നു. അനുരാധയോട് താൻ തുടർന്ന് പോരുന്ന സല്ലാപം അത് തന്റെ ഭാര്യയിൽ നിന്നും അയാൾ മറച്ചു വെയ്ക്കുന്നുമില്ല. അവസാനം, തനിക്കു പറ്റിയ തെറ്റ് തന്റെ മകന് ആവർത്തിക്കരുത് എന്ന ചിന്ത അഭിയെയും എലിയെയും കൂട്ടി യോജിപ്പിക്കാൻ കിണഞ്ഞു പരിശ്രമിക്കുകയും ചെയ്യുന്നു. ബിജു മേനോൻ ലഘുവായ തിളക്കമാർന്ന പ്രകടനം ആണ് കാഴ്ച വെച്ചത്. ശരിക്കും അയാൾക്ക് വേണ്ടി ജന്മമെടുത്ത കഥാപാത്രമാണോ എന്ന് വരെ തോന്നിപ്പോവും.

എനിക്കേറ്റവും ഇഷ്ടപ്പെട്ട ഒരു കഥാപാത്രം ആയിരുന്നു ആശാ ശരത് അവതരിപ്പിച്ച സുമ എന്ന കഥാപാത്രം. ഒരു ശരാശരി വീട്ടമ്മയെ അതിന്റേതായ പൂര്ണതയിലെത്തിക്കാൻ ആശാ ശരത്തിനു കഴിഞ്ഞു. അധികം ഡയലോഗുകൾ ഇല്ലെങ്കിലും, ശരീരഭാഷ കൊണ്ടും നോട്ടം കൊണ്ടും ഭാവം കൊണ്ടും തന്റെ കഥാപാത്രം എന്താവശ്യപ്പെടുന്നുണ്ടോ അതെല്ലാം പ്രേക്ഷകന് നൽകുന്നുണ്ട്. തന്റെ ഭർത്താവിൽ നിന്നും ഒരു സ്നേഹത്തോടെയുള്ള വാക്കോ നോക്കൂ ഇലാതെയിരുന്നിട്ടും പതിയെയും മക്കളെയും അകമഴിഞ്ഞ് സ്നേഹിക്കുന്ന ഒരു ഉത്തമ കുടുംബിനി തന്നെയാണ് സുമ. ഇന്ന് സമൂഹത്തിലുള്ള ഭൂരിഭാഗമാ സ്ത്രീകളും സുമ എന്ന കഥാപാത്രത്തെ കണ്ടു പഠിച്ചാൽ പല വിവാഹമോചനങ്ങളും കാറ്റിൽ പറത്താൻ കഴിയും. ഒരു മെക്കാനിക്കൽ ജീവിതം നയിക്കുന്ന സ്ത്രീ പക്ഷെ സ്നേഹത്തിലിന്റെ പ്രത്യാശാ കിരണങ്ങൾ എന്നെങ്കിലും തന്റെ മേൽ വരുമെന്ന പ്രതീക്ഷയിൽ ജീവിക്കുന്നു. പ്രത്യാശ ആണല്ലോ മനുഷ്യനെ ജീവിപ്പിക്കാൻ ഉതകുന്ന പ്രധാന ഘടകം. രഘുവിനു തന്റെ മുൻപ്രണയിനിയുമായിട്ടുള്ള സംവാദം അവർക്കു യാതൊരു രീതിയിൽ പ്രശ്നം ഉണ്ടാക്കുന്നില്ല, കാരണം അവിടെ നമ്മളെ സൂചിപ്പിക്കുന്നത് അവർക്കു രഘുവിന് മേലുള്ള വിശ്വാസം തന്നെയാണ്. ആ വിശ്വാസം അവരുടെ ജീവിത ഫലഭൂയിഷ്ഠമാക്കുന്നുമുണ്ട്. ആദ്യമായിട്ട് രഘു അനുരാധയെ കാണാൻ പോകുന്നു എന്നറിഞ്ഞപ്പോൾ, അവർക്കു വേണ്ടി മധുര പലഹാരങ്ങളും എല്ലാം ചെയ്തു രഘുവിനെ യാത്ര അയക്കുന്നുമുണ്ട് സുമ എന്ന വീട്ടമ്മ.

അഭിയുടെ കൂട്ടുകാരായി അഭിനയിച്ച സൗബിൻ ഷഹീർ, ശ്രീനാഥ് ഭാസി, രഘുവിന്റെ സുഹൃത്ത് ആയി അഭിനയിച്ച സുധീർ കരമന, എലിയുടെ അച്ഛനായി വന്ന മണിയൻപിള്ള രാജു, രഘുവിന്റെ മേലാളൻ ആയ ഇർഷാദ്, സോണിയായി വന്ന നാജി എന്നിവർ നല്ല പ്രകടനം ആണ് കാഴ്ച വെച്ചത്. അനുരാധ എന്ന ചെറിയ റോൾ മുൻകാല നായിക നന്ദിനിയും അഭിനയിച്ചു. ഇവരുടെ കൂട്ടുകെട്ട് നല്ല ചിരി പകർന്നു നൽകി. എല്ലാവരും മികച്ച രീതിയിൽ തന്നെ സിനിമയെ മുന്നോട്ടു കൊണ്ട് പോകാനുള്ള ചേരുവകൾ ചേർത്തു.

ആസിഫ് അലിയ്ക്കു 10-15 വയസു മാത്രം വിത്യാസം മാത്രമുള്ള ആശാ ശരത്തും ബിജു മേനോനും, ആസിഫിന്റെ മാതാപിതാക്കൾ ആയി വന്ന ആ ഒരു ധീരമായ സമീപനം എത്ര അഭിനന്ദിച്ചാലും മതി വരില്ല.

പ്രശാന്ത് പിള്ളയുടെ പശ്ചാത്തല സംഗീതം മികച്ചു നിന്നു. സന്ദർഭത്തിനനുസരിച്ചു തന്നെ അദ്ദേഹം സംഗീതം നൽകി. പക്ഷെ, പാട്ടുകൾ താരതമ്യേന ശരാശരി നിലവാരം മാത്രമേ പുലർത്തിയുള്ളൂ.

ജിംഷി ഖാലിദിന്റെ ഛായാഗ്രാഹണം നന്നായിരുന്നു. ഖാലിദ് റഹ്‌മാന്റെ വേഗതയാർന്ന ആഖ്യാനത്തിനു അത് ഒരു മുതൽക്കൂട്ട് തന്നെയായിരുന്നു. ഒരു കവിത പോലെ മനോഹരം ആയിരുന്നു അനുരാഗ കരിക്കിൻ വെള്ളം.

നവീൻ ഭാസ്കർ ഒരിക്കൽ പറയുകയുണ്ടായി, "തന്റെ കൂട്ടുകാരുടെയും എന്റെയും ജീവിതത്തിലെ ഏടുകൾ ആണ് ഈ ചിത്രത്തിൻറെ ആധാരം" എന്ന്. അത് കൊണ്ട് തന്നെയാവും ഈ ചിത്രം എനിക്ക് ഇത്ര ഹൃദ്യമാവാനും കാരണം.

എന്റെ റേറ്റിങ് 8.8 ഓൺ 10

അവസാനം അച്ഛൻ മകനോട് പറയുന്ന ഒരു ഡയലോഗ് ഉണ്ട്. "പ്രേമം വരും, പോകും... പോയാലും എന്തെങ്കിലുമൊക്കെ തന്നിട്ടേ പോകൂ". എന്തർത്ഥഗർഭമായ വരികൾ ആണ്. അതെങ്ങിനെ വേണമെങ്കിലും വ്യാഖ്യാനിക്കാം എന്നതാണ് അതിൻറെ സവിശേഷതയും..

Wednesday, August 24, 2016

185. The Shallows (2016)

ദി ഷാലോസ്‌ (2016)


Language : English
Genre : Drama | Thriller
Director : Jaume Collet-Serra
IMDB : 6.7

The Shallows Theatrical Trailer


ജൊം കൊള്ളെ സെറ.. അങ്ങിനെ ചിലപ്പോൾ പറഞ്ഞാൽ ഇവിടെ ആർക്കും അറിയാൻ സാധ്യത കുറവായിരിക്കും. എന്നാൽ ഓർഫൻ എന്ന ഒരൊറ്റ ചിത്രം മതി ഇദ്ദേഹത്തിന്റെ പേരു എല്ലാവർക്കും കാലങ്ങളോളം ഓർമ്മ വെയ്ക്കാൻ.. റൺ ഓൾ നൈറ്റ്‌ എന്ന ലിയാം നീസൻ നായകനായ ഹിറ്റ്‌ ചിത്രത്തിനു ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണു ദി ഷാലോസ്‌. 

കില്ലർ ഷാർക്ക്‌ ആസ്പദമാക്കി നിരവധി ചിത്രങ്ങൾ ഹോളിവുഡിൽ പുറത്തിറങ്ങാറുണ്ടു. അതിൽ ഭൂരിഭാഗവും നിലവാരമില്ലാത്ത സി ക്ലാസ്‌ ചിത്രങ്ങളുമാണു. അതിനാൽ പൊതുവെ നല്ല ഒരു പ്രൊഡക്ഷൻ കമ്പനിയിൽ നിന്നും റിലീസ്‌ ആയാൽ ശ്രദ്ധിക്കപ്പെടുകയുള്ളൂ. അതേ സമയം നിലവാരവും നമുക്കു പ്രതീക്ഷിക്കാൻ കഴിയുകയുള്ളൂ.

തന്റെ അമ്മ മരിച്ചതിനു ശേഷം മെഡിക്കൽ വിദ്ധ്യാർത്ഥിനി ആയ നാൻസി തന്റെ ഒഴിവുകാലം ആഘോഷിക്കാനായി മെക്സിക്കൊയിലെ അധികം പ്രസിദ്ധമല്ലാത്ത ഒരു ഒഴിഞ്ഞ ബീച്ചിൽ എത്തുന്നു. മനോഹരമായ ബീച്ചിൽ കുറച്ചു നേരം ജലകേളികൾ അതായതു സർഫിംഗ്‌ നടത്തുക എന്നത് മാത്രമായിരുന്നു ഉദ്ദേശ്യം. അങ്ങിനെ നാൻസി സമുദ്രത്തിലൂടെ നീന്തിത്തുടിക്കുംബോൾ ആണു ഒരു തിമിംഗലം ചത്തതു ശ്രദ്ധയിൽ പെടുന്നതു. അവൾ നീന്തി അതിനടുത്തെത്തുംബൊഴാണു ആ സമുദ്രത്തിൽ താൻ മാത്രമല്ല വേറെ തന്നെ കാത്തു ഒരു വലിയ വിപത്തുമുണ്ടെന്നു മനസിലാകുന്നത്‌.. അതെ!!! ഭീകരനായ കൊലയാളി സ്രാവ്‌. ആദ്യത്തെ ആക്രമണത്തിൽ തന്നെ നാൻസിക്കു ആഴത്തിൽ മുറിവേറ്റു. യാതൊരു വിധത്തിലും രക്ഷപെടാൻ കഴിയാതെ അവൾക്കു കൂട്ടായി ഒരു കടൽകാക്കയും മാത്രം.. നാൻസി രക്ഷപെടുമോ ഇല്ലയൊ എന്നതാണു കഥയുടെ മുഴുരൂപം...

അത്യന്തം ആവേശകരമായ രീതിയിലും പ്രേക്ഷകനെ നല്ല രീതിയിൽ തന്നെ ത്രില്ലടിപ്പിക്കാൻ കഴിയുന്നുണ്ടു ചിത്രത്തിനു. ഈ ജോണറിലുള്ള ചിത്രത്തിൽ സ്ഥിരം ഉണ്ടാകാറുള്ള ക്ലീഷേ സീനുകൾ ഉണ്ടെങ്കിലും, അങ്ങിനെ ഒരു സന്ദർഭത്തിൽ കൂടിയും രസച്ചരട്‌ പൊട്ടുന്നില്ല എന്നതു സംവിധായകന്റെ പ്രതിഭ തെളിയിക്കുന്നു. ഫ്ലാവിയൊ ലബിയാനൊയുടെ ക്യാമറാവർക്ക്‌ മികച്ചു നിന്നു. സമുദ്രത്തിലടിയിലെ സീനുകൾ ഒക്കെ കാണാൻ ഒരു പ്രത്യേക ആകർഷണീയതയുണ്ടായിരുന്നു. സാങ്കൽപിക ബീച്ച്‌ ആയ മെക്സിക്കൊയിലെ ദ്വീപായി ചിത്രീകരിച്ചതു ഓസ്‌ട്രെലിയയിലെ ലോർഡ്‌ ഹൊവ്‌ ദ്വീപിലാണു. വളരെയധികം ആകർഷികമായ ഒരു ദ്വീപ്‌ അതു മനോഹരമായി തന്നെ ചിത്രീകരിക്കുകയും ചെയ്തു. മാർക്ക്‌ ബെൽട്രാമിയുടെ പശ്ചാത്തലസംഗീതം സന്ദർഭോചിതമായിരുന്നു. പതിഞ്ഞ താളത്തിലും പിന്നീടു ത്രില്ലിംഗ്‌ ഭാവത്തിലും മാറുന്ന സംഗീതം ചിത്രം ആസ്വദിക്കുന്നതിൽ വളരെയധികം സഹായിച്ചു.

ചിത്രത്തിന്റെ ജീവാത്മാവും പരമാത്മാവുമായ നാൻസി എന്ന കഥാപാത്രം ബ്ലേക്‌ ലൈവ്‌ലി എന്ന സുന്ദരിയുടെ കയ്യിൽ ഭദ്രമായിരുന്നു. ഒന്നര മണിക്കൂർ സമയം സ്വയം ചുമലിലേറ്റിയ അവർ ഒരു പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. വളരെ മികച്ച അഭിനയപ്രകടനം ആണു അവർ കാഴ്ച വെച്ചതു. വേറെ അഭിനേതാക്കൾ അധികം ഇല്ലാത്തതു കൊണ്ടു അതേ പറ്റി എടുത്തു പറയുന്നില്ല..

ട്രെയിലർ കണ്ടു ഇഷ്ടപ്പെട്ടതു കൊണ്ടാണു ഈ ചിത്രം കാണാൻ തീരുമാനിച്ചതു എന്നാൽ മനസ്സിൽ അധികം പ്രതീക്ഷയും വെച്ചില്ല എന്നത്‌ സത്യം. അതു കൊണ്ടാവാം എന്നെ വളരെയധികം രസിപ്പിക്കുകയും ചെയ്തു ദി ഷാലോസ്‌.

ഈ ഷാർക്ക്‌ ഫൈറ്റിംഗ്‌ സർവ്വൈവൽ ത്രില്ലറിനു ഞാൻ കൊടുക്കുന്നതു 7.4 ഓൺ 10 ആണു..

Monday, August 22, 2016

184. Kardesim Benim (2016)


കർദെസിം ബെനിം (2016)





Language : Turkish

Genre : Comedy | Drama | Romance

Director : Mert Baykal

IMDB : 6.2

Kardesim Benim Theatrical Trailer




അല്ലെങ്കിലും മനുഷ്യൻ അങ്ങിനെയാണു... പ്രശസ്തിയുടെ കൊടുമുടി കയറിക്കഴിഞ്ഞാൽ പിന്നെ ബന്ധങ്ങൾക്കും സൗഹൃദത്തിനും ഒക്കെ ചിലർ ചിലപ്പോൾ വിലകൾ കൊടുക്കാറെയില്ല. പ്രശസ്തരായ രണ്ടു സഹോദരന്മാരുടെ കഥ പറയുകയാണു മെർട്ട്‌ ബേയ്കാൽ കർദ്ദെസിം ബെനിം എന്ന തുർക്കിഷ്‌ ചിത്രത്തിലൂടെ. സഫർ കുലുങ്ക്‌ ആണു കഥ എഴുതിയിരിക്കുന്നതു. മുറാദ്‌ ബോസ്‌, ബുറാക്‌ ഒസിവിറ്റ്‌ നായകന്മാരായും അസ്ലി എൻവർ നായികയായും അഭിനയിച്ചിരിക്കുന്നു.

ഒസാനും ഹകാനും തങ്ങളുടെ അച്ചൻ മരിച്ചതറിഞ്ഞു സംസ്കാരത്തിനു എത്തിയതാണു. വളരെക്കാലമായി രണ്ടു പേരും തമ്മിൽ ആശയവിനിമയം ഉണ്ടായിരുന്നുമില്ല പോരാത്തതിനു രണ്ടു പേർക്കും നേരിൽ കാണുന്നതു കൂടി ഇഷ്ടവുമല്ലായിരുന്നു. അവിടെ വെച്ചു അച്ചൻ മരിക്കുന്നതിനു മുൻപു തങ്ങൾക്കു വിൽപത്രത്തിനു പകരം ഒരു വീഡിയോ റെക്കൊർഡ്‌ ചെയ്തു വെച്ചിട്ടുണ്ടെന്നും അതു രണ്ടു പേരും ഒരുമിച്ചു തന്നെ കാണണം എന്നുമായിരുന്നു അദ്ധേഹത്തിന്റെ നിബന്ധന. അങ്ങിനെ രണ്ടു പേരുംകൂടി കാണാൻ തുടങ്ങി. അവരുടെ വീടു ഒരു പച്ചക്കറി വിൽപ്പനക്കാരനു അഞ്ചു വർഷം മുൻപു വിൽക്കുകയും അതു പോരാതെ അയാൾക്ക്‌ ധാരാളം കടം കൊടുതു തീർക്കുകയും വേണം എന്നു ഇളയ മകൻ ആയ ഒസാനോടു പറയുന്നു. മൂത്ത മകനായ ഹകാനു അവശേഷിക്കുന്ന ഒരു പഴയ കാറും കൊടുക്കുന്നു എന്നാൽ താക്കോൽ ഒസാനും കൊടുക്കുന്നു. എന്നിട്ട്‌ അവരോട്‌ തന്റെ അന്ത്യാഭിലാഷം പറയുന്നു. ആ കാറിൽ രണ്ടു പേരും ഒരുമിച്ചു ഉർലയെന്ന സ്ഥലത്തു പോയി ഒരു കല്യാണത്തിനു വേണ്ടി പാടണം എന്നായിരുന്നു. അവർ യാത്ര ആരംഭിക്കുന്നു, കൂടെ സെയ്നെപ്‌ എന്ന പത്രക്കാരിയും... അവരുടെ ആ യാത്ര പല മാറ്റങ്ങൾക്കുള്ള തുടക്കവുമായിരുന്നു.

വളരെ ലളിതമായ കഥ അതിലും ലളിതമായി തന്നെയാണു സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്‌. ഏകദേശം 120 മിനുട്ട്‌ നീളമുള്ള ചിത്രം ഒരു ഘട്ടത്തിൽ പോലും നമ്മളെ മടുപ്പിക്കുന്നില്ല, മിക്ക സീനുകളും ക്ലീഷെകൾ നിറഞ്ഞതായതായിരുന്നുവെങ്കിലും ആസ്വാദ്യകരമായി തന്നെ ചിത്രീകരിച്ചു. പശ്ചാത്തല സംഗീതം മികച്ചതല്ലായിരുന്നുവെങ്കിലും ചിത്രത്തിന്റെ രൂപഘടനയോട്‌ യോജിച്ചു തന്നെ നിന്നു. തുർക്കിയുടെ പ്രകൃതി സൗന്ദര്യം നന്നായി തന്നെ ക്യാമറയിൽ പകർത്താൻ കഴിഞ്ഞിട്ടുണ്ട്‌ ചിത്രത്തിന്റെ ക്യാമറാമാനു. തമാശയും പ്രണയവും വിഷാദവും തുടങ്ങിയ വികാരങ്ങൾ എല്ലാം ഈ ചിത്രത്തിൽ പ്രതിഫലിപ്പിച്ചിട്ടുണ്ടെന്നു മാത്രമല്ല അതു വൃത്തിയായി തന്നെ ചെയ്തിട്ടുമുണ്ട്‌.

നായകന്മാരായി അഭിനയിച്ച മുറാദ്‌, ബുറാക്‌ എന്നിവർ കാഴ്ചയിൽ സുമുഖന്മാരും നല്ല അഭിനയവുമായിരുന്നു. എല്ലാ വികാരങ്ങളും നന്നായി അവതരിപ്പിച്ചിട്ടുണ്ടു. സുന്ദരിയായ അസ്‌ലി എൻവർ വിശ്വാസയോഗ്യമായ പ്രകടനം കാഴ്ച വെച്ചു. മറ്റുള്ള അഭിനേതാക്കൾ അവരവരുടെ ഭാഗം നന്നായി ചെയ്തു.

ക്ലീഷേകൾ ഉണ്ടെങ്കിലും വിരസമാകാത്ത ഒരു ഫീൽ ഗൂഡ്‌ ചിത്രം ആണു കർദേസിം ബെനിം.

എന്റെ റേറ്റിംഗ്‌ 7 ഓൺ 10

 "ഇൻസെന്റീസ്‌" എന്ന കനേഡിയൻ ചിത്രത്തിന്റെ കഥയുമായി നല്ല രീതിയിൽ സാമ്യം തോന്നുന്നുവെങ്കിലും രണ്ടു ചിത്രവും കൈകാര്യം ചെയ്തിരിക്കുന്ന രീതി നല്ല വിത്യാസമുള്ളതാണു.




Saturday, July 30, 2016

183. Munich (2005)

മ്യൂണിക് (2005)




Language : English
Genre : Drama | History | Thriller
Director : Steven Spielberg
IMDB : 7.6


Munich Theatrical Trailer




ഒരു സംഭവ കഥയെ ആസ്പദമാക്കി യുവിൽ അവീവ് എഴുതിയ വെഞ്ചിയൻസ് എന്ന നോവലിനു ടോണി കുഷ്ണറും എറിക് റോത്തും തിരക്കഥ എഴുതി സ്റ്റീവൻ സ്പീൽബർഗ് സംവിധാനം ചെയ്ത ഈ സിനിമയെ പറ്റി ചർച്ച ചെയ്യുന്നതിന് മുൻപ് തന്നെ "ഓപ്പറേഷൻ റാത്ത് ഓഫ് ഗോഡ് (Operation Wrath Of God)" എന്ന സൈനിക നീക്കത്തെ പറ്റി കൂടി ഒന്ന് പറയാം.

1972ൽ വേനൽകാല ഒളിമ്പിക്സിനിടയിൽ ആണ് അത് സംഭവിച്ചത്. ബ്ളാക് സെപ്റ്റംബറും (Black September) പലസ്തീനിയൻ ലിബറേഷൻ ഓർഗനൈസേഷനും (Palestinian Liberation Organization) എന്ന പലസ്തീനിയൻ ഭീകര സംഘടനകൾ ഇസ്രായേലിനു മേൽ നടത്തിയ സംയുക്ത ആക്രമണത്തിൽ 11 ഒളിമ്പിക് താരങ്ങൾ കൊല്ലപ്പെട്ടു. ഇതിനു പ്രതികാരം എന്നോണം അന്നത്തെ ഇസ്രായേലി പ്രധാന മന്ത്രി ഗോൾഡാ മേയർ നേരിട്ട് അനുമതി കൊടുത്ത ഒരു സൈനിക നീക്കം ആണ് ഓപ്പറേഷൻ റാത്ത് ഓഫ് ഗോഡ്. ആ ഭീകരപ്രവർത്തനത്തിൽ ഉൾപ്പെട്ട എല്ലാ മേധാവികളെയും വധിക്കുക എന്നതാണ് ഈ സൈനികനീക്കത്തിന്റെ പ്രധാന ഉദ്ദേശം. ഏകദേശം 22 വർഷം നീണ്ടു നിന്ന ഒരു ഓപ്പറേഷൻ കൂടി ആയിരുന്നു ഇത്.

ഇനി കഥയിലേക്ക്‌ വരാം. ഏതാണ്ട് സമാന സ്വഭാവത്തിൽ തന്നെയാണ് ചിത്രം നീങ്ങുന്നത്. ജൂതനായ ആവ്നർ കോഫ്മാൻ ഈ നീക്കത്തിനു വേണ്ടി അംഗങ്ങളെ തയാറാക്കി നടന്ന ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ വധിക്കാനായി പുറപ്പെടുന്നു. ഇവരുടെ ഉദ്യമം സഫലമാവുമോ എന്നാണ് ചിത്രത്തിൻറെ ബാക്കിപത്രം. 

എറിക് ബാന ആണ് കോഫ്‌നർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. അദ്ദേഹം ഓരോ സീനും ഭാവവും ഉജ്വലമായി അവതരിപ്പിച്ചു എന്ന് മാത്രമല്ല അർപ്പണമനോഭാവത്തോടെ തന്നെ സ്‌ക്രീനിൽ നിറഞ്ഞു നിന്ന്. ഇന്നത്തെ ബോണ്ട് ആയ ഡാനിയൽ ക്രേഗ്  ആണ് വേറൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. നിരവധി കഥാപാത്രങ്ങൾ  അവരുടെ ഒന്നും പേരൊന്നും അത്ര കണ്ടു അറിയില്ല എങ്കിലും അവരെല്ലാം സന്ദർഭോചിതമായ അഭിനയം തന്നെ കാഴ്ച വെച്ചു. 

സ്റ്റീവൻ സ്പീൽബർഗ്, അദ്ദേഹത്തിന്റെ പ്രതിഭയെ പറ്റി എടുത്തു പറയേണ്ട ആവശ്യമില്ലല്ലോ. കഥാഖ്യാനം, സംവിധാനം മികച്ചു നിന്നു. ഒരു വ്യക്തിയുടെ പ്രതികാര കഥ അല്ല ഇത്, ഒരു രാഷ്ട്രത്തിന്റെ പ്രതികാര കഥ അതിൻറെതായ രീതിയിൽ തന്നെ തിരശ്ശീലയ്ക്ക് എത്തിക്കാൻ കഴിഞ്ഞു. കണ്ടിരിക്കുന്ന ഏതൊരു കാണിയ്ക്കും അടുത്ത സീൻ നിർവചിക്കാൻ കഴിയാത്ത രീതിയിൽ തന്നെ അദ്ദേഹം അവതരിപ്പിച്ചു. ക്യാമറവർക്കും സീനുകൾക്കായി ഉപയോഗിച്ച ഫിൽറ്റെർസ് കൃത്യമായിരുന്നു. പശ്ചാത്തല സംഗീതം സിനിമയ്ക്കുതകുന്ന രീതിയിൽ മികച്ചു നിന്നു. 

നിരവധി പുരസ്കാരങ്ങൾ നേടുകയും ഓസ്‌കാറിന്‌ അഞ്ചു വിഭാഗങ്ങളിലായി നോമിനേഷനുകളും ലഭിച്ച ഒരു മികച്ച ചിത്രം ആയിരുന്നവെങ്കിലും സ്റ്റീവൻ സ്പീൽബർഗിന്റെ സിനിമാ ചരിത്രത്തിൽ ഏറ്റവും കുറവ് കളക്ഷൻ നേടിയ ചിത്രം കൂടിയാണിത്.  
എന്റെ ഇഷ്ടപ്പെട്ട ചിത്രങ്ങളിൽ ഇടം നേടിയ ഒരു നല്ല ത്രില്ലർ.

എന്റെ റേറ്റിങ് 8.5 ഓൺ 10 

ഫാൻടം എന്ന ഹിന്ദി ചിത്രം ഇറങ്ങിയിരുന്നു, ഏകദേശം ഇതേ ഇതിവൃത്തം തന്നെയായിരുന്നു. രണ്ടും കണ്ടവർക്കു പെട്ടെന്ന് തന്നെ മനസിലാകും.

Friday, July 22, 2016

182. Kabali (2016)

കബാലി (2016)



Language : Tamil
Genre : Action | Crime | Drama
Director : Pa. Ranjith
IMDB : 8.3*

Kabali Theatrical Trailer

ഒരൊറ്റ പേര്.. ഒരു ജനത മുഴുവൻ നെഞ്ചിലേറ്റുന്ന പേര്.. "രജനികാന്ത്"... അട്ടകത്തി, മദ്രാസ്‌, എന്നീ സിനിമകൾ കൊണ്ടു ക്രാഫ്റ്റ്‌ തെളിയിച്ച സംവിധായകൻ. ഇവർ രണ്ടു പേരും ഒന്നു കൂടുമ്പോഴുള്ള അവസ്ഥ ശരിക്കും പ്രവചിക്കാൻ തന്നെ കഴിയില്ല അല്ലെ.. പോരാത്തതിനു സിനിമ ഇറങ്ങുന്നതിനു മുൻപുള്ള ഹൈപ്പും. എന്തായാലും ഇവിടെ അബുദാബിയിൽ ആദ്യ ഷോ തന്നെ കാണാൻ തീരുമാനിച്ചു 

മലേഷ്യയിൽ 25 വർഷമായി ജയിലിൽ ആയിരുന്ന കബാലീശ്വരൻ എന്ന കബാലി അന്നു മോചിതൻ ആവുകയാണു. ചൈനക്കാരനായ ടോണി നയിക്കുന്ന 43 എന്ന ഗാങ്ങുമായി ഏറ്റുമുട്ടിയതു മൂലമാണു കബാലിയെ 25 വർഷം മുൻപു അറസ്റ്റ്‌ ചെയ്തു ശിക്ഷയ്ക്കു വിധിച്ചത് . ഇന്നു അവർ വളർന്നു വലിയ ഗാങ്ങ്‌ ആയി മാറിയിരിക്കുന്നു. അന്ന് നടന്ന സംഭവത്തിൽ കബാലിയ്ക്കു നഷ്ടപ്പെട്ടതു നിറവയറൊടു കൂടി മരിച്ച ഭാര്യ കുമുദവല്ലി. ജയിലിൽ നിന്നും പുറത്തിറങ്ങി കബാലി തന്റെ എതിരാളികളെ ഓരോന്നായി കൊന്നൊടുക്കി മുന്നോട്ടു പോയിക്കൊണ്ടെയിരുന്നു.. അപ്രതീക്ഷിത റ്റ്വിസ്റ്റൊടു കൂടി സിനിമയുടെ ആദ്യ ഭാഗം തീരുന്നു. സ്പോയിലറുകൾ വരുമെന്നതിനാൽ രണ്ടാം ഭാഗം എന്താണെന്നു പറയുന്നില്ല.

www.facebook.com/avfshot

ദളപതിയെ കാണുമ്പോൾ എനിക്കു പടയപ്പയിൽ രമ്യാ കൃഷ്ണൻ പറഞ്ഞ ഡയലോഗ്‌ ആണു ഓർമ്മ വരുന്നതു. "വയസാനാലും ഉൻ സ്റ്റെയിലും അഴഗും ഇന്നും കൊറയല". അതെത്ര സത്യമാണ് അദ്ദേഹം നടന്നു വരുന്നത് ഒക്കെ കാണുമ്പോൾ എനിക്കു തോന്നിയത്. ഒരു ഒന്നൊന്നര സ്ക്രീൻ പ്രസൻസ്‌ തന്നെയാണു അദ്ധെഹത്തിന്റെതു. നെരുപ്പു ഡാ എന്ന ബാക്ക്ഗ്രൗണ്ട്‌ സ്കോറും കൂടി ചേരുംബൊൾ അതിനു തിളക്കം കൂടും. മികച്ച പ്രകടനം.. വയസായീ എന്നു ചിലപ്പോൾ തോന്നിപ്പിക്കുകയും എന്നാൽ മിക്ക സീനുകളിലും അദ്ദേഹത്തിന്റെ ഷോ തന്നെയാണു. 

www.avfshot.blogspot.com

രാധിക ആപ്തെ.. അവരുടെ അഭിനയം മികച്ചു നിന്നു. അവരുടെ അഭിനയത്തിന്റെ പ്രത്യേകത ഏതൊരു ഭാഷയാണെങ്കിലും അതുമായി ഇഴുകിചേരും എന്നതാണു. കുമുദവല്ലി എന്ന കഥാപാത്രം അവരുടെ കയ്യിൽ സുരക്ഷിതമായിരുന്നു. സീനുകൾ കുറവായിരുന്നു.

അട്ടകത്തി ദിനേഷ്‌ ജീവ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. പതിവു ശൈലിയിൽ നിന്നും വളരെ വ്യത്യസ്തം ആയിരുന്നു. എനിക്കു ഒത്തിരി ഇഷ്ടപ്പെട്ട ഒരു കഥാപാത്രം ആണിതു. നിങ്ങൾക്കുംഇഷ്ടപ്പെടും.

ധൻസിക.. ഒരു വല്ലാത്ത സൗന്ദര്യം തന്നെ. അഭിനയവും നന്നായിരുന്നു. യോഗി എന്ന കതാപാത്രത്തെ മികച്ച രീതിയിൽ ചെയ്തു. ആക്ഷനും നന്നായിരുന്നു.

വിൻസ്റ്റൺ ചാവൊ എന്ന ഒരു റ്റൈവാനീസ്‌ നടൻ ആണു മുഖ്യ വില്ലൻ റൊൾ ആയ ടോണിയെ അവതരിപ്പിച്ചതു. തരക്കേടില്ല എങ്കിലും എന്തൊക്കെയൊ മിസ്സിംഗ്‌ തോന്നിയിരുന്നു.
കിശൊർ പതിവു റൊൾ തന്നെ..വലിയ മാറ്റമില്ല. കലൈയരസൻ (മദ്രാസ്‌ ഫേം) തരക്കെടില്ലാതെ ചെയ്തു. രിത്വിക ജോൺ വിജയ്‌ എന്നിവർ നല്ല അഭിനയം ആയിരുന്നു. വേറൊരു നടൻ ഉണ്ടായിരുന്നു രണ്ടാം പകുതിയിൽ വരുന്ന അയാൾ നല്ല അഭിനയം ആയിരുന്നു. പേരറിയില്ലാത്ത നടൻ.

പ. രഞ്ചിത്ത്‌ കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ വലിയ പുതുമ ഒന്നും തോന്നിയില്ല. പണ്ടു മുംബൈയിലും ചെന്നൈയിലും കൊച്ചിയിലും വൈസാഗിലും നടക്കുന്ന കഥ മലേഷ്യയിലെക്കു പറിച്ചു നട്ടു എന്ന വിത്യാസം മാത്രം. ആദ്യ പകുതിയിൽ ഉണ്ടായിരുന്ന ട്വിസ്റ്റുകൾ നന്നായിരുന്നു. പക്ഷെ അതു പോരല്ലോ ഒരു സിനിമ ആസ്വാദ്യകരമാക്കാൻ. രജനികാന്ത്‌ എന്ന നടനെ നന്നായി ചൂഷണം ചെയ്യാൻ കഴിഞ്ഞു രഞ്ചിത്തിനു. കഥാപാത്ര വികസനം ഒക്കെ വളരെ നന്നായി തന്നെ ചെയ്തിട്ടുണ്ടു. ആദ്യ പകുതി നല്ല പഞ്ച്‌ ഡയലോഗുകളും ഇത്തിരി ആക്ഷനും ഒക്കെയായി ആസ്വദിക്കുന്ന ഒന്നായി രഞ്ചിത്ത്‌ മാറ്റിയെങ്കിൽ രണ്ടാം പകുതിയിൽ ശരിക്കും കൈവിട്ടു പോയി. ക്ളീഷേ സീനുകളാൽ സമ്പന്നവും കഥ പറയുന്നതിനുള്ള ഒഴുക്കിൽ നല്ല വേഗത കുറഞ്ഞതും, കുറെ ഏറെ സിനിമ വലിച്ചു നീട്ടുന്നതിലുമൂടെ രണ്ടാം പകുതി തീർത്തും വിരസമായി മാറി.  സ്തിരം ഗാങ്ങ്സ്റ്റർ പടങ്ങളിൽ കാണുന്ന സീനുകൾ ആയിരുന്നു. ഒരു ഗൺ ഫൈറ്റ്‌ ഫിനാലയോടു കൂടി തീരുന്നു.

എന്നെ നിരാശപ്പെടുത്തിയതു സന്തൊഷ്‌ നാരായണൻ ആണു. പശ്ചാത്തല സംഗീതം നന്നായി തന്നെ അദ്ദേഹം ഹോളിവുഡിൽ നിന്നും കോപ്പിയടിച്ചിട്ടുണ്ടു. സിനിമയ്ക്കു വേണ്ട ഫീൽ തരാൻ കഴിഞ്ഞിട്ടുണ്ടൊ എന്ന കാര്യത്തിൽ സംശയമാണു. ഈ അടുത്തു ഇരുതി സുട്ട്രുവിൽ വളരെ മികച്ച സംഗീതം ആയിരുന്നു കൊടുത്തിരുന്ന കാര്യം മറക്കുന്നില്ല. പാട്ടുകൾ എല്ലാം സന്ദർഭൊചിതം ആയിരുന്നതു കൊണ്ടു ബോറടിച്ചില്ല. പക്ഷെ സന്തൊഷ്‌ നാരായണൻ ഒരു പാട്ടിൽ തലൈവർക്കു ശബ്ദം കൊടുക്കാനുള്ളാ ചേതോവികാരം മനസിലായില്ല.

എഡിട്ടിംഗ്‌ കുറച്ചു കൂടി നന്നാക്കാം എന്നു തൊന്നി.. ആ ലാഗ്‌ വരുന്ന സീനുകളിൽ അൽപം ശ്രദ്ധിച്ചിരുന്നുവെങ്കിൽ..... ജി. മുരളി ചെയ്ത ക്യാമറ മികച്ചുനിന്നു. ഒരേ ശൈലിയിൽ ഉള്ള ഷോട്ടുകൾ ഇത്തിരി ബോറായി മാറി.

ലോജിക്കുകളെ പറ്റി ചിന്തിക്കാതിരിക്കുകയും പ്രതീക്ഷയുടെ ചിറകിൽ കയറി തീയറ്ററിലേക്കു പോകാതിരിക്കുകയും ചെയ്താൽ ഈ ചിത്രം ആസ്വദിക്കാൻ കഴിയും. ഫാൻസിനും ആഘോഷിക്കാൻ കുറച്ചു സീനുകൾ ഉണ്ടെട്ടൊ..

എന്റെ റേറ്റിംഗ്‌ 6.7 ഓൺ 10 (ആവറേജ് / വാച്ചബിൾ)

പടയപ്പ തന്നെ ഇപ്പോഴും എന്റെ ഇഷ്ടപ്പെട്ട ദളപതി ചിത്രം.

തീയറ്റർ വിട്ടിറങ്ങുംബോൾ എന്റെ അതെ മനസ്ഥിതി ആയിരുന്നു മറ്റുള്ളവർക്കും എന്നു മനസിലാകുകയും രജിനികാന്ത്‌ അല്ലാതെ വേറെ ആരു അഭിനയിച്ചാലും ഈ ചിത്രത്തിന്റെ അവസ്ഥ മാറിപ്പൊയേനേം എന്നു ഉറപ്പാണു. That proves  the Power of thalapathi.

181. Sultan (2016)

സുൽത്താൻ (2016)



Language : Hindi
Genre : Action | Drama | Romance | Sports
Director : Ali Abbas Zafar
IMDB : 7.4

Sultan Theatrical Trailer


കഴിഞ്ഞ വർഷം ഈദിനു ഞാൻ ബാജ്‌റങ്ങി ഭായിജാൻ കണ്ടു എന്റെ മനം കവർന്നെങ്കിൽ ഇത്തവണ ഞാൻ സൽമാൻ ഖാന്റെ സുൽത്താൻ ആണ് കണ്ടത്. അലി അബ്ബാസ് സഫർ എഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ സൽമാൻ ഖാൻ, അനുഷ്ക ശർമ, രൺദീപ് ഹൂഡ ഒരു കാമിയോ വേഷത്തിലും പ്രത്യക്ഷപ്പെടുന്നു. വിശാൽ ശേഖർ ആണ് സംഗീതം.

സുൽത്താൻ അലി ഖാൻ എന്ന ഒരു ഗുസ്‌തിതിക്കാരന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. അയാളുടെ പ്രാരംഭ ജീവിതം, പ്രണയം, പ്രണയനൈരാശ്യം, അയാളുടെ ഉയർച്ചകൾ താഴ്ചകൾ എല്ലാം അനാവരണം ചെയ്തു പോകുന്നു ഈ സിനിമ.


ആദ്യ പകുതി മികച്ച രണ്ടു മൂന്നു സന്ദർഭങ്ങളും കോമഡിയും ഒക്കെ ആയി പോയി. പക്ഷെ ലാഗ് നല്ല രീതിയിൽ അനുഭവപ്പെട്ടു. 
രണ്ടാം പകുതി കുറച്ചൊക്കെ ക്ലിഷേകൾ ഉണ്ടായിരുന്നുവെങ്കിലും വളരെ നന്നായി തന്നെ എടുത്തു. പ്രത്യേകിച്ചു ആക്ഷൻ രംഗങ്ങൾ. രണ്ടാം പകുതി പല ഇടത്തും സാലാ ഖദൂസ് / ഇരുതി സ്യൂട്ടരുവിനെ ഓർമ്മിപ്പിച്ചു.


പല വികാര നിർഭരമായ ഡയലോഗുകളും ശരിക്കും മനസിൽ തട്ടും. സൽമാൻ ഖാൻ തന്റെ അഭിനയം നല്ല രീതിയിൽ കാഴ്ച വെച്ചു. ചിത്രത്തിൽ അദ്ദേഹത്തിന്റെ തനതായ സ്വഭാവം കാണിക്കുന്നതും മാപ്പു പറയലും ഒക്കെ നന്നായി. പക്ഷെ എന്തോ ഒരു പോരായ്മ എനിക്കെപ്പോഴും തോന്നിയിരുന്നു. അദ്ദേഹത്തിന്റെ പ്രായം ശരിക്കും മുഖത്തു വിളിച്ചറിയിക്കുന്നുണ്ട്. സീരിയസ് സീനുകളിൽ കോമാളി വേഷങ്ങൾ ഇത്തിരി ഒഴിവാക്കാമായിരുന്നുവെന്നും തോന്നി.
അനുഷ്ക ശർമ തന്റെ വേഷം നല്ല രീതിയിൽ തന്നെ ചെയ്തു. പ്രീ-ഇന്റർവെൽ സീൻ അനുഷ്ക തകർത്തു. നല്ല അഭിനയം ആയിരുന്നു. ചെറിയ റോൾ ആയിരുന്നുവെങ്കിലും രൻദീപ് ഹൂഡ മികച്ച രീതിയിൽ ചെയ്തു. ടിവി ആക്ടർ ആയ അമിത് സാധ് തരക്കെടില്ലാത്ത പ്രകടനം കാഴ്ച വെച്ചു. സുൽത്താന്റെ സുഹൃത്തായി വന്ന പയ്യൻ (പേരറിയില്ല) നല്ല രീതിയിൽ പ്രകടനം നടത്തി.
ഗാനങ്ങൾ മടുപ്പിച്ചില്ല, സീനുകളുമായി കൂട്ടിയിണക്കി ഗാനങ്ങൾ കൊണ്ടു പോയത് കൊണ്ടു നന്നായി. വിശാൽ ശേഖർ നല്ല സംഭാവനയാണ് ചിത്രത്തിന് നൽകിയത്. ഒത്തിരി പാട്ടുകൾ കല്ലുകടിയായി മാറി.
ക്യാമറവർക് വളരെ നന്നായിരുന്നു. പ്രത്യേകിച്ചു ആക്ഷൻ രംഗങ്ങളിൽ ക്യാമറയുടെ സഹായം വളരെയധികം സിനിമയ്ക്ക് ഗുണം ചെയ്തു.
മൂന്നു മണിക്കൂർ നീളം ചിത്രതിന്റെ ആസ്വാദന രീതിയെ തകിടം മറിച്ചു. 2:30 മണിക്കൂറിൽ താഴെ നിർത്തിയിരുന്നെങ്കിൽ നന്നായെനെ എന്നെനിക്കു തോന്നി. നല്ല രീതിയിൽ ലാഗ്‌ അതവാ വലിച്ചുനീട്ടൽ അനുഭവപ്പെട്ടിരുന്നു.
മൊത്തത്തിൽ പറഞ്ഞാൽ ഒരു ആവറേജ് ചിത്രം ആയി തോന്നി. സല്ലു ഫാൻസിനു ആഘോഷിക്കാനുമുള്ള ചിത്രമാണ്.
എന്റെ റേറ്റിങ് 6 ഓൺ 10 (detailed review പുറകെയുണ്ട്).
ഈ ഈദ് സല്ലുവിന് തന്നെ.

Wednesday, July 6, 2016

180. Uriyadi (2016)

ഉറിയടി (2016)



Language : Tamil
Genre : Action | Crime | Drama | Thriller
Director : Vijay Kumar
IMDB : 8.4

Uriyadi Theatrical Trailer


ഓരോ സീനുകളിലും രോമം എഴുന്നേറ്റു നിൽക്കുന്ന അവസ്ഥ.. അടുത്ത നിമിഷം എന്തു സംഭവിക്കും എന്ന അനിശ്ചിതത്വം. ഒരു പുൽത്തകിടി പോലും സിനിമയ്ക്ക് വേണ്ടി അഭിനയിച്ച മുഹൂർത്തം. തകർപ്പൻ പശ്ചാത്തല സംഗീതം. സ്നേഹം, സൗഹൃദം, ക്രോധം, വഞ്ചന, പക എന്നീ മനുഷ്യ വികാരങ്ങളുടെ വേലിയേറ്റം.

ഈ അടുത്ത കാലത്തു ഒട്ടും പ്രതീക്ഷയില്ലാതെ കണ്ടു, മനസു നിറയെ സംതൃപ്തി നിറച്ചു തന്ന ചിത്രമാണ് ഉറിയടി. ഈ ചിത്രത്തിൽ അഭിനയിച്ച ഒരാളെ ഒഴിച്ച് വേറെ ആരെയും ഒരു സിനിമയിലും മുൻപ് കണ്ടിട്ടുമില്ല. എന്നിട്ടും ഉറിയടി, മനസു നിറച്ചിട്ടുണ്ടെങ്കിൽ അതിനു സംവിധായകൻ വിജയകുമാറിന് തന്നെയാണ് ക്രെഡിറ്റ് കൊടുക്കേണ്ടത്.
ബട്ടർഫ്‌ളൈ എഫക്ട് കേട്ടിട്ടുണ്ടാവും, ഒരു ചെറിയ സംഭവത്തിൽ നിന്നും വലിയ സംഭവമായി മാറുന്ന പ്രക്രിയയെ ആണ് ബട്ടർഫ്‌ളൈ എഫക്ട് എന്നു പറയുന്നത്. ഏതാണ്ട് ഇതേ സിദ്ധാന്തത്തെ ചുറ്റിപ്പറ്റി തന്നെയാണ് കഥ വികസിപ്പിച്ചെടുത്തിരിക്കുന്നത്.

മൂന്നു കൂട്ടരെ ചുറ്റിപ്പറ്റിയാണ് കഥ മുൻപോട്ടു പോകുന്നത്. എഞ്ചിനീറിങ്ങിനു നാലാം വർഷം പഠിക്കുന്ന അഖിൽ, സുരേഷ്, ക്വാർട്ടർ, ലെനിൻ എന്ന നാലു ഉറ്റസുഹൃത്തുക്കൾ, കള്ളുബിസിനസ് നടത്തുകയും ഇടയ്ക്കു മാത്രം കോളജിൽ പോകുന്ന രാമനാഥൻ പിന്നെ കുശാഗ്രബുദ്ധിയുള്ള രാഷ്ട്രീയക്കാരൻ ആയ കുമാർ. കുമാർ നടത്തുന്ന കള്ളു ഷാപ്പിൽ പതിവുകാരാണ് നാലു കൂട്ടുകാർ. അവിടെ തന്നെ മദ്യം വിതരണം ചെയ്യുന്ന ഇടപാടുകാരന്റെ മകൻ ആണ് രാമനാഥൻ. ഒരു ദിവസം, മദ്യം സേവിച്ചു കൊണ്ടിരിക്കുന്ന സമയത്തുണ്ടാകുന്ന ജാതി മൂലമുള്ള വാക്കു തർക്കത്തിൽ ഉടലെടുക്കുന്ന പ്രശ്നങ്ങളും അതിനെ ചുറ്റിപ്പറ്റിയുമാണ് ചിത്രം മുഴുവനും.

സംവിധായകൻ തന്നെയാണ് നായകന്മാരിൽ ഒരാളായി എത്തുന്നത്. വിജയകുമാർ അവതരിപ്പിച്ച ലെനിൻ വിജയ് നല്ല കയ്യടി വാങ്ങാൻ ഉതകുന്ന ഒന്നാണ്. ഓരോ സീനിലും വിജയകുമാർ മാത്രമല്ല ബാക്കിയുള്ള മൂന്നു കൂട്ടുകാരും തകർത്തു (പേരുകൾ അറിയില്ലാത്തതു കൊണ്ടു എഴുതുന്നില്ല). മൈം ഗോപി അവതരിപ്പിച്ച കുമാർ എന്ന രാഷ്ട്രീയക്കാരൻ വളരെ മികച്ച ഒരു വില്ലൻ വേഷം ആയിരുന്നു. അതു തന്മയത്വത്തോട് കൂടി തന്നെ അദ്ദേഹം ചെയ്തു. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളിൽ നിന്നും അവരുടെ പരമാവധി കഴിവുകളും പുറത്തെടുപ്പിച്ചു വിജയകുമാറിലെ സംവിധായകൻ. ഈ സിനിമ നടക്കുന്നത് ഒരു പഴയ കാലഘട്ടത്തിലാണ് (വർഷം ചിത്രത്തിൽ പറയുന്നില്ലായെങ്കിലും ഊഹിച്ചെടുക്കാൻ സാധിച്ചു), മൊബൈലുകളും ഒന്നു ഇല്ലാതിരുന്ന കാലത്ത്, അതു സിമ്പോളിക്കായി കാണിച്ചു തന്നു വിജയകുമാർ.

രോമം എഴുന്നേറ്റു നിൽക്കുന്ന മാസ് സീനുകളും, ആശ്ചര്യത്താൽ വായ പൊളിക്കുന്ന സന്ദര്ഭങ്ങളും നിരവധിയാണ് ചിത്രത്തിൽ. കഥയും തിരക്കഥയും എന്നു വേണ്ട ആക്ഷൻ സീനുകളിൽ വരെ ഒരു ഒറിജിനാലിറ്റി തോന്നിപ്പിച്ചു. അതു തന്നെയാണ് ചിത്രത്തിന്റെ വിജയവും. വയലൻസ് അതിഘോരമാണ് എന്നാൽ ആസ്വദിക്കാനും കഴിയും. മസാല കോഫീ ബാൻഡിൻറെ പശ്ചാത്തല സംഗീതവും ഗാനങ്ങളും എടുത്തു പറയേണ്ട ഒന്നു തന്നെയാണ്. കാന്താ ഞാനും പോരാം എന്ന മലയാളം പാട്ടു, തമിഴിൽ ആസ്വദിക്കതക്ക രീതിയിൽ അവർ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പാട്ടുകളെല്ലാം, സീനായി ഇടകലർന്നു വന്നത് കൊണ്ടു ഒരു രസം കൊല്ലിയാകുന്നുമില്ല. ഓരോ സീനും മനസിൽ വെയ്ക്കാൻ അതിന്റെ പശ്ചാത്തല സംഗീതവും നല്ല ഒരു പങ്കു വഹിച്ചിട്ടുണ്ട്. ക്ളൈമാക്‌സും, പ്രീ-ഇടവേള സീനുകളും നിങ്ങളെ ശരിക്കും അന്ധാളിപ്പിക്കും എന്നു ഞാൻ ഉറപ്പു പറയുന്നു. അതു മാത്രമല്ല.. പടം മൊത്തത്തിൽ കിടുക്കി.

തമിഴ്നാട്ടിൽ ഏറ്റവും എളുപ്പത്തിൽ ആളുകളെ തമ്മിലടിപ്പിക്കാൻ പോകുന്ന ഒരു വിഷയം ആണ് ജാതി. ജാതി പ്രശ്നം ഉണ്ടാകുമ്പോൾ അതു മുതലെടുക്കാൻ രാഷ്ട്രീയപാർട്ടികളും ഒക്കെ ശ്രമിക്കുന്നുണ്ട് അതിനെതിരെ ഉള്ള  ഒരു തുറന്ന ഘോഷണം തന്നെ ആണ് ഈ സിനിമ. 

I would rather say this movie is a one of a gem..

എന്റെ റേറ്റിങ് 9.0 ഓൺ 10

ഞാൻ തമിഴ്നാട്ടിലെ ഒരു കോളജിലാണ് എന്റെ എഞ്ചിനീറിങ് പഠിച്ചത്. അവിടെ പല സമയത്തായി നടന്ന പല കാര്യങ്ങളും എനിക്കീ ചിത്രത്തിലൂടെ കാണാൻ സാധിച്ചത് മൂലം, പഴയ കാലത്തേക്കൊരു ഓർമ്മപുതുക്കൽ കൂടിയായിരുന്നു ഇതു. വിജയകുമാറിന്റെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുന്നു.

Tuesday, July 5, 2016

179. Welcome To The Punch (2013)

വെൽക്കം ടു ദി പഞ്ച് (2013)



Language : English (UK)
Genre : Action | Drama |Thriller
Director: Eran Creevy 
IMDB : 6.1


Welcome To The Punch Theatrical Trailer




അവരുടെ വൈരം ഇന്നും ഇന്നലെയും തുടങ്ങിയതല്ല, മൂന്നാലു വർഷങ്ങൾക്കു  മുൻപ് ലെവിൻസ്കി തന്റെ ഡിറ്റക്ടീവ് ജോലിയുടെ പ്രാരംഭ ഘട്ടത്തിലാണ് ജേക്കബ് സ്റ്റെൻവുഡ് എന്ന കുറ്റവാളിയെ പിടിക്കാൻ ആയി വല വിരിച്ചതു. എന്നാൽ, തന്റെ ഇടതു കാലിൽ വെടിയുണ്ട കൊണ്ടൊരു തുളയുമിട്ടു ജേക്കബ് കടന്നു കളഞ്ഞു. അന്ന് മുതൽ ലെവിൻസ്കി ജേക്കബിനായി കാത്തിരിക്കുകയാണ്. വര്ഷങ്ങൾക്കു ശേഷം ഒരു കഠിനകലഹം മൂലം അത്യാസന്ന നിലയിൽ ആശുപത്രിയിൽ അഡ്മിറ്റ് ആയ മകനെ കാണാൻ എത്തുന്ന ജേക്കബിനെ പിടിക്കാൻ ലെവിൻസ്കി വല വിരിച്ചു കാത്തിരിക്കുന്നു. പക്ഷെ, രണ്ടു പേർ മുഖാമുഖം വരുമ്പോൾ കാര്യങ്ങൾ മാറിമറിയുകയാണ്. രണ്ടു പേരും ഒരുമിച്ചു തങ്ങളുടെ പൊതുശത്രുവിനെ എതിരിടുന്നതാണ് കഥ. 

ശത്രുവിന്റെ ശത്രു മിത്രം എന്ന സിമ്പിൾ ലോജിക്കിൽ വികസിപ്പിച്ചെടുത്ത കഥ ആണ് ഏറാൻ ക്രീവി എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. മാക്സ് ലെവിൻസ്കിയായി ജെയിംസ് കോൺവേയും ജേക്കബ് സ്റ്റെൻവുഡ് ആയി മാർക് സ്ട്രോങ്ങും അഭിനയിച്ചിരിക്കുന്നു. രണ്ടു പേരും നന്നായി തന്നെ തന്റെ റോളുകൾ അവതരിപ്പിച്ചിരിക്കുന്നു. അവർ അതു തങ്ങളുടേതായ രീതിയിൽ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. രണ്ടു പേരും അഭിനയത്തിൽ മുന്നിട്ടു നിന്നു. 

വളരെ വേഗതയാർന്ന ആഖ്യാനം ആണ് ചിത്രത്തിന്റെ മുതൽക്കൂട്ട്. ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ ആക്ഷനും ചേസും ഗൺഫൈറ്റും ഒക്കെ സമന്വയിപ്പിച്ചു ചിത്രം മുന്നോട്ടു കൊണ്ടു പോകാൻ സംവിധായകന് കഴിഞ്ഞു. പശ്ചാത്തല സംഗീതവും ആ വേഗതയെ മുന്നോട്ടു തുടരാൻ സഹായിച്ചു. ഉദ്യോഗജനകമായ ഒരു ചിത്രമാണെങ്കിലും കുറച്ചു മെനക്കെട്ടു ചിന്തിച്ചു കഴിഞ്ഞാൽ ആരാകും വില്ലൻ എന്നു നമുക്ക് കൃത്യമായി മനസിലാകും, അവിടെയാണ് ഈ ചിത്രം പാളിയത്. 

എന്നിരുന്നാലും, ഞാൻ ഈ ചിത്രം ശരിക്കും ആസ്വദിച്ചു തന്നെയാണ് കണ്ടത് എന്നിരുന്നാലും എന്തോ ഒന്നു ഈ ചിത്രത്തിൽ മിസ്സിങ് ഉണ്ടായിരുന്നു. ചില സ്ഥലങ്ങളിൽ ഇൻഫേർണൽ അഫേർസ്, ഡീപാർറ്റഡ് എന്നിവയെ ഓർമ്മിപ്പിച്ചു.

Fast Paced Action Movies ആരാധകർക്കു ധൈര്യമായി കാണാൻ കഴിയുന്ന ചിത്രമാണ് വെൽകം ടു ദി പഞ്ച്.

എൻറെ റേറ്റിങ്   6.8 on 10

Saturday, July 2, 2016

178. Fists of Legend (Jeonseolui Jumeok) (2013)

ഫിസ്റ്റ്സ് ഓഫ് ലെജൻഡ്സ് (ജ്യോസ്യോലി ജൂമ്യോക്) (2013)



Language : Korean
Genre : Action | Comedy | Drama
Director : Kang Woo Suk
IMDB : 6.9

Fists of Legend Theatrical Trailer



പേരു കേട്ടു നിങ്ങൾ ജെറ്റ്ലിയുടെ പടമാണെന്നു തെറ്റിദ്ധരിക്കണ്ട. ഇതു കൊറിയൻ ആണ്. മൂന്നു സുഹൃത്തുക്കളുടെയും അവർ പങ്കെടുക്കുന്ന ഒരു ടിവി ഫൈറ്റ് ഷോയുടെയും കഥ പറയുന്ന ചിത്രമാണ് ഫിസ്റ്റ്സ് ഓഫ് ലെജൻഡ്സ്. ഈ ചിത്രത്തിലെ ടിവി ഷോയുടെ പേര് തന്നെയാണ് ചിത്രത്തിന്റെ പേരും. എന്റെ ഇഷ്ട കൊറിയൻ അഭിനേതാവിൽ ഒരാളായ ഹ്വാങ് ജൂൺ നായകന്മാരിൽ ഒരാളായി അഭിനയിക്കുന്ന ചിത്രമാണിത്. ഒരു സ്പോർട്സ് ആക്ഷൻ ചിത്രം എന്ന നിലയിലാണ് ചിത്രം കണ്ടു തുടങ്ങിയതെങ്കിലും സുഹൃദ്ബന്ധങ്ങളും കുടുംബബന്ധങ്ങളും നല്ല രീതിയിൽ വരച്ചു കാട്ടുന്നുണ്ട് ഈ ചിത്രത്തിൽ.

നാലു സുഹൃത്തുക്കളുടെ കഥയാണ് ഈ ചിത്രത്തിൽ പറയുന്നത്. ഒരാൾ, ഒരു ചെറിയ റെസ്റ്റോറൻറ് നടത്തുന്നു. രണ്ടാമത്തെ ആൾ ഒരു ഗാങ്ങിലെ അടിയാൾ  ,മൂന്നാമത്തെ ആൾ നാലാമത്തെ ആളുടെ ബിസിനസ്സ് സ്ഥാപനത്തിൽ മാനേജർ ആയിട്ടും ജോലി ചെയ്യുന്നു. ആദ്യത്തെ മൂന്നു ഉറ്റ  സുഹൃത്തുക്കളും ഒരു ടിവി ഷോയിൽ നേർക്കു നേർ മത്സരിക്കുന്നതാണ് കഥ. ഇവിടെ അവരുടെ, സൗഹൃദവും, പഴയ കാലവും, ബന്ധങ്ങളും എല്ലാം ചോദ്യം ചെയ്യപ്പെടുന്നു.

ആക്ഷനും വികാരങ്ങളും അത്യാവശ്യം തരക്കേടില്ലാത്ത കോമഡിയും ഉള്ള ഒരു എന്റർറ്റൈനെർ ആണ് ഈ ചിത്രം. മുഖ്യ കഥാപാത്രങ്ങളുടെ അഭിനയമുഹൂർത്തങ്ങളും ചേർന്ന ഈ ചിത്രത്തിൽ കുറച്ചൊക്കെ നമ്മളെ വിഷമിപ്പിക്കുകയും എന്നാൽ അതേ സമയം നമുക്ക് വിനോദം നൽകുകയും ചെയ്യുന്നുണ്ട്. നല്ല തിരക്കഥയും നല്ല വേഗതയുള്ള ആക്ഷൻ സീനുകളും ചിത്രത്തിന് ഒരു മുതൽകൂട്ടാണ്. പക്ഷെ സിനിമയുടെ ദൈർഘ്യം ചില സമയങ്ങളിൽ പ്രേക്ഷകനെ ക്ഷമയെ ചോദ്യം ചെയ്യാൻ ഉതകുന്നുണ്ട്. രണ്ടര മണിക്കൂർ ദൈർഘ്യമുണ്ട് ഈ സിനിമയ്ക്ക്. ഒന്നു കൂടി തിരക്കഥ മുറുക്കിയിരുന്നെങ്കിൽ 2 മണിക്കൂറിന്റെ ഒരു ആക്ഷൻ ചിത്രം ആകുമായിരുന്നു.

എന്നിരുന്നാലും, ഈ സിനിമ കണ്ടനുഭവിക്കേണ്ടത് തന്നെയാണ്. 

എന്റെ റേറ്റിങ് 07.3 ഓൺ 10