Cover Page

Cover Page

Friday, May 25, 2018

270. The Five (Deo Paibeu) (2013)

ദി ഫൈവ് (ദ്യോ പൈബ്യു) (2013)



Language : Korean
Genre : Action | Drama | Thriller
Director : Jeon Yeon Shik
IMDB : 6.6 


The Five Theatrical Trailer


എന്റെ ജീവിതം എത്ര മനോഹരമായിരുന്നു. സ്നേഹമയനായ ഭർത്താവും അരുമയായ പെൺകുഞ്ഞുമടങ്ങുന്ന ഞങ്ങളുടെ കുടുംബം. കൊച്ചു കൊച്ചു പിണക്കങ്ങളും അതിലേറെ ഇണക്കങ്ങളുമുള്ള ഒരു സുന്ദര കുടുംബം. പക്ഷെ, അവൻ എന്തിനാണ് എൻറ്റെ പതിനാലു വയസുള്ള കുഞ്ഞിനേയും ഭർത്താവിനെയും കണ്മുന്നിലിട്ടു തച്ചു കൊന്നത്? ഒരൊറ്റ രാത്രി കൊണ്ട് ആണവൻ എൻ്റെ ജീവിതം തലകീഴായിട്ടു മറിഞ്ഞത്. ഞാനീ ആശുപത്രി കട്ടിലിൽ നിന്നും രക്ഷപ്പെടുമോ, മരണം എന്നെ കാർന്നു തിന്നുമോ എന്നറിയാതെ കിടക്കുന്നു. കണ്മുന്നിൽ അവൻ്റെ മുഖവും ആ ക്രൂരത നിറഞ്ഞ ആ ചിരിയും മാത്രം. 


രണ്ടു വർഷം കഴിഞ്ഞു ഗോ യുനാ എന്ന ഞാൻ മരണത്തിൽ നിന്നും രക്ഷപെട്ടിട്ടു, അത്രയും നാൾ കോമയിൽ ആയിരുന്നു. പക്ഷെ അരഭാഗത്തു നിന്നും താഴോട്ടു തളർന്ന എനിക്ക് വീൽ ചെയർ മാത്രം ശരണം. എനിക്ക് പ്രതികാരം ചെയ്യാൻ വേണ്ടി മാത്രമാവും ദൈവം എന്‍റെ ജീവിതം ബാക്കി വെച്ചത്. പ്രതികാരം ആണ് എൻ്റെ ശ്വാസവും രക്തവും ഹൃദയമിടിപ്പും. ഇനി എനിക്ക് ചെയ്യാൻ കഴിയുന്നതൊന്നു മാത്രം. എൻ്റെ അവയവങ്ങൾ അതിൻ്റെ ആവശ്യക്കാർക്ക് കൊടുക്കുക, പകരം അവർ എനിക്ക് വേണ്ടി ഒന്ന് ചെയ്യേണ്ടി വരും. സമൂഹത്തിലെ പല കഴിവുകൾ ഉള്ള നാല് പേർ, . അതിനായി മുന്നിട്ടു വന്നത് ഒരു ഡോക്ടർ, ഒരു മുൻ ഗാങ്സ്റ്റർ, ഒരു പോലീസ് ഓഫീസർ പിന്നെ ഒരു എഞ്ചിനീയറും. അവരെ വെച്ച് അവനെ കണ്ടു പിടിക്കണം, അവനെ പിടികൂടണം. പ്രതികാരം എന്ന കർമം തീർന്നു കഴിഞ്ഞാൽ എൻ്റെ അവയങ്ങൾ അവർക്കു മാത്രം. ഞങ്ങൾ അഞ്ചു പേർ അവനു വേണ്ടി ... 

Jeon Yeon Shikൻറെ തന്നെ WEBTOON ആയ The 5ive Heartsനെ ആസ്പദമാക്കി അദ്ദേഹം തന്നെ സംവിധാനം ചെയ്ത ചിത്രമാണ് Deo Paibeu (The Five). വളരെ ചടുലമായ തിരക്കഥയിൽ, ത്രില്ലടിപ്പിക്കുന്ന മുഹൂർത്തങ്ങൾ നിരവധി ഉള്ള ഒരു സിനിമയാണ് ദി ഫൈവ്. ഡാർക്ക് മൂഡിലാണ് ചിത്രം നമ്മളെ മുന്നോട്ടു കൊണ്ട് പോകുന്നത്. സിനിമയുടെ ആദ്യ ഭാഗത്തുള്ള സന്തോഷകരമായ നിമിഷങ്ങളൊഴിച്ചാൽ പിന്നെ ചിത്രം യാത്ര ചെയ്യുന്നത് ഒരു ഇരുണ്ട പ്രതികാരത്തിന്റെ ചുവയും കൊലപാതകത്തിന്റെ മണവുമുള്ള സന്ദർഭങ്ങളിലൂടെ ആണ്. ക്യാമറവർക്ക്, കഥാഖ്യാനം, തുടങ്ങിയവയിൽ മുന്നിട്ടു നിന്ന ചിത്രത്തിൻറെ പശ്ചാത്തല സംഗീതവും വേഗത നിയന്ത്രിക്കുന്നതിൽ സുപ്രധാന പങ്കു വഹിക്കുന്നുണ്ട്.

നായികക്ക് പ്രാധാന്യമുള്ള ഈ ചിത്രത്തിൽ, കട്ടയ്ക്കു നിൽക്കുന്ന ഒരു വില്ലനുമുണ്ട്. രണ്ടു പേർക്കും അത് പോലെ തന്നെ മറ്റു നാല് കഥാപാത്രങ്ങൾക്കും മികച്ച റോളുകൾ ആണ് നൽകിയിരിക്കുന്നത്. നായികയായി കിം സൂനാ തകർത്തഭിനയിച്ചിട്ടുണ്ട്. ട്രെയിൻ റ്റു ബസാണ് ഫെയിം ഡോങ് സുഖ് മാ, ഷിൻ ജുങ്, ജുങ് ഇൻ-ജി, തുടങ്ങിയവർ സുപ്രധാന റോളുകൾ ചെയ്തിട്ടുണ്ട്. അവരൊക്കെ തകർപ്പൻ പ്രകടനം തന്നെയാണ് നടത്തിയത്. സുന്ദരനായ ഓൺ ജൂ വാൻ ആണ് വില്ലനെ അവതരിപ്പിച്ചിരിക്കുന്നത്. നിഷ്കളങ്കത തുളുമ്പുന്ന മുഖം കൊണ്ട് ഇത്ര കൊടൂരമായ കൊലപാതകങ്ങളും ദുഷ്ടപ്രവർത്തികൾ ചെയ്യുന്നതും, അതെ മുഖത്ത് ഒരു ക്രൂരൻറെ ചേഷ്ടകളും ഒക്കെ കൊണ്ട് വന്ന ഓൺജൂവിന്റെ പ്രകടനം എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്.

മൊത്തത്തിൽ പറഞ്ഞാൽ ഒരു കിടിലൻ റിവഞ്ച് ത്രില്ലർ. 

എൻ്റെ റേറ്റിങ് 08 ഓൺ 10

Sunday, May 20, 2018

269. Sonu Ke Tuty Ki Sweety (2018)

സോനു കെ ടിറ്റു കി സ്വീറ്റി (2018)



Language : Hindi
Genre: Comedy | Romance
Director : Luv Ranjan
IMDB : 7.4

SKTKS Theatrical Trailer


ഒരു ആണിൻറെ അവകാശത്തിനായി അവൻ സ്നേഹിക്കുന്ന പെണ്ണും അവൻ്റെ സുഹൃത്തും തമ്മിൽ യുദ്ധം നടന്നാൽ ആര് ജയിക്കും?? അല്ലെങ്കിൽ സൗഹൃദവും പ്രണയവും തമ്മിൽ യുദ്ധം നടന്നാൽ ആര് ജയിക്കും???

ഈ ചോദ്യത്തിനുള്ള ഒരു ഉത്തരവുമായാണ് ലവ് രഞ്ചൻ തൻ്റെ പുതിയ ചിത്രമായ സോനു കെ ടിറ്റു കി സ്വീറ്റി (SKTKS) എത്തിയിരിക്കുന്നത്. പ്യാർ കി പഞ്ച്നാമാ, പ്യാർ കി പഞ്ചനാമ 2, ആകാശ് വാണി തുടങ്ങിയ വിജയ ചിത്രങ്ങൾക്ക് ശേഷം  ലവ് രഞ്ചൻ തന്നെ കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളായി സണ്ണി സിംഗ്, കാർത്തിക് ആര്യൻ, നുസ്രത് ബറൂച്ച വേഷമിടുന്നു.

കുട്ടിക്കാലം മുതൽക്കു തന്നെ ഉറ്റസുഹൃത്തുക്കൾ ആണ് സോനുവും ടിറ്റുവും. ഉറ്റസുഹൃത്തുക്കൾക്കുപരി സഹോദരങ്ങളെ പോലെ ആണ് ഇരുവരും. ടിറ്റു ഒരു ലോല ഹൃദയനാണ്. ഓരോ പ്രശ്നത്തിൽ ചെന്ന് ചാടുമ്പോഴും സോനു ആണ് അയാളുടെ രക്ഷയ്ക്കെത്തുന്നത്. സോനു, ടിറ്റുവിൻറെ വീട്ടിൽ തന്നെയാണ് താമസം. ടിറ്റുവിൻറെ കല്യാണം ഒരു ദിവസം പെട്ടെന്ന് ഉറപ്പിക്കുകയും, ഉറപ്പിച്ച പെണ്ണ് നല്ലതല്ല എന്ന ചിന്ത സോനുവിനെ ആകെ വിഷമത്തിലാക്കുന്നു. പല തവണ ടൈറ്റുവിനെയും കുടുംബത്തിന്റെയും കല്യാണത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും അതിലെല്ലാം പരാജയപ്പെടുകയും ചെയ്യുന്നു. സ്വീറ്റിയുമായി ടിറ്റുവിൻറെ കല്യാണം മുടക്കാൻ വേണ്ടി പദ്ധതികൾ പ്ലാൻ ചെയ്യുന്നതും അത് പൊളിക്കാൻ സ്വീറ്റിയുടെ പ്രയത്നങ്ങളും ആണ് ചിത്രത്തിൻറെ ഇതിവൃത്തം.

സ്ത്രീവിരുദ്ധ ചിത്രങ്ങൾ ആയ പയർ കാ പഞ്ച്നാമ ഭാഗം 1 & 2 തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്തു പ്രശസ്തനായ ലവ് രഞ്ചൻറെ നാലാമത്തെ ഫീച്ചർ ഫിലിമാണ് SKTKS. അദ്ദേഹം തന്നെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നു. അദ്ദേഹത്തിൻറെ മുൻ ചിത്രങ്ങളെ അപേക്ഷിച്ചു സ്ത്രീ വിരുദ്ധതയ്ക്കു ഇതിൽ കുറവൊന്നുമില്ല. ഏതു പെണ്ണിനേയും ഒരു സംശയത്തിൻ്റെ കണ്ണിലൂടെ നോക്കുന്ന നായകൻ തന്നെ ഉദാഹരണം. പിന്നെ, വില്ലൻ ഒരു സ്ത്രീയും.
140 മിനുട്ടോളം ദൈർഘ്യം ഉള്ള ചിത്രത്തിൻറെ ആദ്യ പകുതി വളരെ രസകരമായും ശീഘ്രഗതിയിൽ പോകുകയും രണ്ടാം പകുതി വലിച്ചു നീട്ടി ആദ്യ പകുതിയുടെ പാതി പോലും വീര്യമില്ലാതെയാവുകയും ചെയ്തു. എന്നാൽ ക്ളൈമാക്‌സും പ്രീ-ക്ളൈമാക്സ് സീനുകളിൽ പഴയ പ്രതാപത്തിൽ എത്തുകയും ചെയ്തു. അനാവശ്യമായി പാട്ടുകൾ കുത്തി നിറച്ചത് ചിത്രത്തിൻറെ ദൈർഘ്യം കൂട്ടാനിടയായി. ചില പാട്ടുകൾ അനവസരത്തിൽ വന്നു കയറിയത് പോലെ തോന്നി.അകീവ് അലിയുടെ കത്രികയ്ക്കു മൂർച്ചയുള്ളതായി തോന്നിയില്ല. ഒരു കോമഡി ചിത്രമെന്ന നിലയ്ക്ക് ആവോളം കോമഡി സീനുകൾ ഉണ്ടായിരുന്നു, അവയെല്ലാം വളരെ മികച്ചു നിൽക്കുകയും, ചിരി പടർത്താൻ ഉതകുന്നതുമായിരുന്നു.

ടിറ്റുവായി സണ്ണി സിങ്ങും സോണുവായി കാർത്തിക് ആര്യനും സ്വീറ്റിയായി നുശ്രത് ബറൂച്ചയും അഭിനയിച്ചു. ഇതിൽ മിക്ക സീനുകളുടെയും SHOWSTEALER ആയതു കാർത്തിക് ആര്യൻ ആയിരുന്നു. അദ്ദേഹത്തിൻറെ സ്‌ക്രീൻ പ്രസൻസും കോമിക് ടൈമിങ്ങും മികച്ചതായിരുന്നു (പ്യാർ കി പഞ്ച്നാമ കണ്ടവർക്ക് മനസിലാവും കാർത്തിക്കിന്റെ കഴിവ്). സിനിമയുടെ ജീവനാഡിയും കാർത്തിക് തന്നെയായിരുന്നു. നുശ്രത്, സണ്ണി സിംഗ്, ഇഷിതാ രാജ് എന്നിവർ തങ്ങളാൽ കഴിയുന്നത് സിനിമയ്ക്ക് വേണ്ടി നൽകി. ഏറ്റവും വിത്യസ്ത റോളിൽ വന്നത് അലോക് നാഥ് ആയിരുന്നു. അലോക് നാഥ് - വീരേന്ദ്ര സക്‌സേന കൊമ്പോയുടെ കോമഡി മികച്ചു നിന്നു.

മൊത്തത്തിൽ എട്ടു ഗാനങ്ങളുളള ചിത്രത്തിൽ കേൾക്കാൻ രസമുള്ളതാണെങ്കിലും തുടരെ തുടരെ സിനിമയിൽ ഉൾപ്പെടുത്തിയതിനാൽ അല്പം അലോസരം അനുഭവപ്പെട്ടു. പക്ഷെ രസകരമായ ഒരു കാര്യം എന്താണെന്ന് വെച്ചാൽ, ഈ എട്ടു ഗാനങ്ങളും മറ്റുള്ള ഭാഷകളിൽ നിന്നും പാട്ടുകളിൽ നിന്നും വീണ്ടും സൃഷ്ടിച്ചെടുത്തതാണ്. ഏഴു സംഗീത സംവിധായകർ പാട്ടുകൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്. വളരെ കാലത്തിനു ശേഷം യോ യോ ഹണി സിംഗിന്റെ രണ്ടു ഹിറ്റ് ഗാനങ്ങളും, റോചക് കോഹ്ലി, അമാൽ മാലിക്, ഗുരു രാന്ധവ. സാക്ക് നൈറ്റ്, സൗരഭ്-വൈഭവ്, രജത് നാഗ്പാൽ എന്നിവരാണ് ആ സംഗീത സംവിധായകർ. ഹിതേഷ്-സോണിക്ക് പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നു. സിനിമയുടെ സ്വഭാവത്തിനനുസരിച്ചുള്ള സംഗീതം ആയിരുന്നു നൽകിയത്.

മൊത്തത്തിൽ ROMANCE VS BROMANCE genre ചിത്രം. ചിരിച്ചുല്ലസിക്കാൻ പറ്റിയ ഒരു ചിത്രമാണ്.

എൻ്റെ റേറ്റിങ് 7.3 ഓൺ 10


വെറും മുപ്പതു കോടി മുതല്മുടക്കിലിറങ്ങിയ ചിത്രം  ബോളിവുഡിലെ ഈ വർഷത്തെ ആദ്യത്തെ ബ്ലോക്ക്ബസ്റ്റർ ആയിരുന്നു. 160 കോടിയോളം ആണ് മൊത്തം തീയട്രിക്കൽ റണ്ണിൽ നിന്നും കളക്ട് ചെയ്തത്. 

Thursday, May 17, 2018

268. DeadPool 2 (2018)

​ഡെഡ്പൂൾ 2 (2018)



Language : English
Genre: Action | Adventure | Fantasy
Director : David Leitch
IMDB : 8.5

Deadpool 2 Theatrical Trailer


എങ്ങിനെ തുടങ്ങണമെന്ന് അറിയില്ല. 2 വർഷം മുൻപ്‌ എന്ന മാർവൽ കൊമിക്സിന്റെ ഡെഡ്‌പൂൾ തീയറ്ററിൽ കാണുവാൻ കയറുമ്പോൾ ഒരു തരിമ്പും പ്രതീക്ഷ ഉണ്ടായിരുന്നില്ല. പക്ഷെ, കണ്ടിറങ്ങിയപ്പോൾ സൂപർഹീറൊ ചിത്രങ്ങളിലെ ഇഷ്ടപ്പെട്ട കഥാപാത്രവും സിനിമയുമായി മാറി. 2 വർഷത്തിനു ശേഷം ഡെഡ്പൂൾ 2 കാണുവാൻ കയറിയപ്പോൾ പ്രതീക്ഷ വാനോളം.

ഭാവിയിൽ നിന്നും വന്ന കേബിൾ എന്ന വില്ലനിൽ നിന്നും ഫയർഫിസ്റ്റ് / റസൽ കോളിൻസ് എന്ന മ്യൂട്ടന്റിനെ രക്ഷിക്കാൻ ഡെഡ്-പൂൾ  X-FORCE എന്ന ടീം  ഉണ്ടാക്കുന്നതും, അവർ അതിനു നടത്തുന്ന ശ്രമവുമാണ് സിനിമയുടെ ഇതിവൃത്തം.

007നെ ട്രോളി കൊണ്ട് തുടക്കം. ടൈറ്റിൽ കാർഡ് എഴുതി കാണിക്കുന്നതൊക്കെ 007 സ്റ്റൈലിലാണ്, പക്ഷെ അതെല്ലാം ക്രൂഡ് ഹ്യൂമറിലൂടെയെന്നു മാത്രം. ഹോക് ഐ മുതൽ ഗ്രീൻ ലാന്റേൺ കാഥാപാത്രങ്ങളെയും ഇൻറ്റർസ്റ്റെല്ലാർ സീനുകളെയും ഡിസി കോമിക്ക്‌സിനെയും കണക്കിന് കളിയാക്കുന്നുണ്ട് ഡെഡ് പൂൾ (ഡിസി ഫാൻസ്‌ സ്വല്പം അകലം പാലിക്കുന്നത് നന്നായിരിക്കും, കാരണം നിങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറമാണിത്). ഒന്നാം ഭാഗം പോലെ തന്നെ One_Liner കോമഡികൾ കൊണ്ട് നിറഞ്ഞു നിൽക്കുന്ന ചിത്രമാണ് രണ്ടാം ഭാഗവും. ഓരോ സീനുകളും നിങ്ങൾക്ക് ചിരിക്കാൻ ഉള്ള വക നല്കുമെന്നതിൽ തർക്കമില്ല. ഒന്നിനെ അപേക്ഷിച്ചു രക്തചൊരിച്ചിൽ വളരെയധികം കൂടുതൽ തന്നെയാണ് ഇതിൽ അത് പോലെ തന്നെ ആക്ഷനും. വിഷ്വൽ ഇഫക്ടുകൾ ഒക്കെ കിടിലം തന്നെ (ഞാൻ 2D വേർഷൻ ആണ് കണ്ടത്. 3D ട്രീറ്റ് ആകാൻ സാധ്യതയുണ്ട്). ആക്ഷൻ സീനുകൾ എല്ലാം തന്നെ ഒന്നിനൊന്നു മികച്ചത്. ഡെഡ് പൂൾ സ്പെഷ്യാലിറ്റി ആണല്ലോ ആക്ഷനിടയിലുള്ള തമാശകൾ. അതിതിൽ വേണ്ടുവോളമുണ്ട്. ഒട്ടും പ്രതീക്ഷിക്കാത്ത ചിരി പടർത്തുന്ന നിരവധി സീനുകൾ കൊണ്ട് സമ്പന്നമാണ് ഡെഡ് പൂൾ 2 . ഒരു ചിരിപ്പൂരം തന്നെയാണ്.

റയൻ റെയ്നോൾഡ്സ് തികച്ചും ഒരു show stealer തന്നെയാണ്. അദ്ദേഹത്തിൻറെ ആക്ഷനും ഡയലോഗ് ഡെലിവറിയും ഒക്കെ മികച്ചു നിന്നു. സ്‌ക്രീൻപ്രസൻസ് അപാരം തന്നെയാണ്.
ഡോമിനോ ആണ് ഡെഡ്പൂൾ 2ലെ പുതുമുഖ സൂപ്പർ ഹീറോ (ഹീറോയിൻ).സാസീ ബീറ്റ്‌സ് ആണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. സ്വപ്നസമാനമായ തുടക്കം ആണ് സാസിക്ക് ഈ സിനിമയിൽ കിട്ടിയിരിക്കുന്നത്. "ഭാഗ്യം" ആണ് സൂപ്പർ ഹീറോ കഴിവ്.
ജോഷ് ബ്രോലിൻറെ കേബിൾ കിടുവാരുന്നു. പരുക്കനെന്നു തുടക്കത്തിൽ തോന്നിപ്പിക്കുകയും പിന്നീട് മാടപ്രാവിന്റെ മനസുള്ള ഒരു വില്ലനായി മാറുകയും ചെയ്യുന്ന കേബിൾ, ജോഷ് ബ്രോലിൻറെ  കയ്യിൽ ഭദ്രമായിരുന്നു.
ആദ്യ ഭാഗത്തിൽ നിന്നുമുള്ള നേഗാ സോണിക്ക്, കൊളോസസ്സ്, കാർ ഡ്രൈവർ ഡോപീന്ദർ, ഡെഡ് പോളിന്റെ അന്ധയായ റൂംമേറ്റ് ബ്ലൈൻഡ് ആൽ, സുഹൃത്തായ വീസൽ, ഗേൾഫ്രണ്ട് ആയ വനേസ എന്നിവരും ഈ ചിത്രത്തിലുണ്ട്. ജുഗർനോട്ട് ആണ് പുതിയതായി അവതരിപ്പിച്ച വില്ലൻ കഥാപാത്രം. ബ്രാഡ് പിറ്റിൻറെ സ്‌പെഷ്യൽ കാമിയോ തീയറ്റർ നല്ല രീതിയിൽ ചിരി പടർത്തിയിരുന്നു.

സാധാരണ സൂപ്പർ ഹീറോ പടത്തിൻറെ പാറ്റേൺ അല്ല എന്നതാണ് ഈ ചിത്രത്തിൻറെ വിജയം. അത് എക്സിക്യൂട് ചെയ്തിരിക്കുന്ന രീതിയും മികച്ചത്. അറ്റോമിക് ബ്ലോണ്ട് എന്ന സ്മാഷ് ഹിറ്റിലൂടെ മുഖ്യധാരാ സംവിധായകൻ ആയി മാറിയ ഡേവിഡ് ലെച് ആണ് സംവിധാനം. തന്റെ ജോലി വെടിപ്പായിട്ടു തന്നെ ചെയ്തിട്ടുണ്ടെന്നു സിനിമ കാണുമ്പോൾ മനസിലാകും. അത് ക്രെഡിറ്റിൽ പറയുന്നുണ്ട്.
Directed by " the man who killed john wick's dog in John Wick" കൃത്യമായി ഓർമ്മയില്ല. ഇങ്ങനെയാണെന്നു തോന്നുന്നു എഴുതിയിരിക്കുന്നത്.

ബാക്ക്ഗ്രൗണ്ട് സ്‌കോറോക്കെ ചിത്രത്തിന് ചേർന്ന രീതിയിൽ തന്നെയാരുന്നു. അത് പോലെ തന്നെ പാട്ടുകളും. എൺപതുകളിലെ ഹിറ്റ് ഗാനവുമായ A-HAയുടെ TAKE ON ME വേറൊരു രീതിയിൽ അവതരിപ്പിച്ചത് ഹൃദ്യമായിരുന്നു.അത് പോലെ തന്നെ അഡെലിൻറെ സ്കൈഫോൾ പാട്ടിനെ ഓർമ്മിപ്പിക്കുന്ന ടൈറ്റിൽ സോങ് (ടൈറ്റിൽ ക്രെഡിറ്റ് സീക്വൻസും സ്‌കൈഫോളിനെ അനുസ്മരിപ്പിക്കും, തീരാ ചിരി സമ്മാനിക്കുന്ന ഒന്നാണ്). നാല് പോസ്റ്റ് ക്രെഡിറ്റ് സീനുകൾ ചിത്രത്തിലുണ്ട്. അതിനു ശേഷം എൻഡ് ക്രെഡിറ് സീനിൽ വരുന്ന "You Can't Stop This ****" കോറസ് ഒക്കെ കിടു രസാണ്, പ്രത്യേകിച്ച് വരികൾ. ടൈലർ ബേറ്റ്‌സ് ആണ് പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നത്.

മൊത്തത്തിൽ പറഞ്ഞാൽ ഒരു റയാൻ റെയ്നോൾഡ്സ് ഷോ, സോറി. ഡെഡ്പൂൾ ഷോ.. ആണ് ഈ ചിത്രം. തൃശൂർ പൂരത്തിന്റെ വെടിക്കെട്ടിന് തിരി കൊളുത്തിയ രണ്ടു മണിക്കൂർ നേരത്തേക്ക് നീളും.

Welcome to the World of DIRTY,  BLOODY, FUNNY, FOUL MOUTHED ANTI-HERO with SUPER POWERS that will tickle your bone for sure and a laugh riot with bloods and gore violence

My Rating 08.3 0n 10

ആദ്യ ഭാഗം ബ്ലോക്ക്ബസ്റ്റർ ആയതു ചക്ക വീണു മുയല് ചത്തതല്ല എന്ന് തെളിയിക്കുന്ന രണ്ടാം ഭാഗം. ഇനിയും വരട്ടെ.. ഇനിയും വരട്ടെ.

Saturday, April 28, 2018

267. Tumhari Sulu (2018)

തുംഹാരി സുലു (2018)



Language :Hindi
Genre : Comedy | Drama | Family
Director : Suresh Triveni
IMDB : 7.0

Tumhari Sulu Theatrical Trailer


ഹലോ..
നിങ്ങളുടെ രാത്രികൾ ഉറക്കമില്ലാതാക്കാൻ,
നിങ്ങളുടെ സ്വപ്‌നങ്ങൾ അലങ്കരിക്കാൻ,
ഞാൻ സുലു.
ഹൃദയത്തിൻറെ ബട്ടൺ നിങ്ങളുടെ ഫോണിൽ അമർത്തി എന്നോട് സംസാരിക്കൂ..
എന്താ സംസാരിക്കില്ലേ??

 ഈ സംഭാഷണം വിദ്യാ ബാലൻ സുലു എന്ന കഥാപാത്രത്തിലൂടെ ഉരുവിടുമ്പോൾ കേൾക്കാൻ ഒരു പ്രത്യേക ആകർഷണീയത അനുഭവപ്പെടും. ആ ശബ്ദത്തിലൂടെ പകരുന്ന ഫീൽ, മുഖത്തുള്ള ഭാവം, ശരീര ഭാഷ.. ഓരോ സീനിലും എല്ലാം സമന്വയിപ്പിച്ചു കൊണ്ട് വന്നു വിദ്യാ ബാലൻ. ഒരു മികച്ച നടി തന്നെയാണു എന്നു അരക്കെട്ടുറപ്പിക്കുന്ന പ്രകടനം. സത്യം പറഞ്ഞാൽ വിദ്യാ ബാലൻ ഇതു വരെ അവതരിപ്പിച്ച കഥാപാത്രങ്ങളിൽ എന്നെ വളരെയധികം സ്വാധീനിച്ച ഒരു കഥാപാത്രം കൂടിയായി മാറി.

ഇപ്പോഴും വലിയ വലിയ സ്വപ്‌നങ്ങൾ കാണുന്ന അത് പോലെ ജീവിതത്തിൽ എന്തെങ്കിലും വലിയ കാര്യങ്ങൾ ചെയ്യണം എന്ന് ആഗ്രഹമുള്ള ഒരു മിഡിൽ ക്ലാസ് കുടുംബത്തിലെ വീട്ടമ്മ ആണ് സുലോചന എന്ന സുലു. സ്‌കൂളിൽ പഠിക്കുന്ന മകനും ഒരു തയ്യൽക്കടയിൽ ജോലിയുള്ള ഭർത്താവുമായി സുന്ദരമായി കുടുംബ ജീവിതം നയിക്കുന്നു. ഒരു ദിവസം RJ ആയി മാറുകയും അതിലൂടെ അവരുടെ ജീവിതത്തിലും കുടുംബത്തിലും ഉണ്ടാകുന്ന മാറ്റവുമാണ് സുരേഷ്ത്രിവേണി കഥയെഴുതി സംവിധാനം ചെയ്യുന്ന തുംഹാരി സുലുവിലൂടെ പറയുന്നത്.

സിനിമയുടെ നാഡിയും ജീവസ്വാഹ്വാസവുമാണ് സുലുവായി ജീവിച്ച വിദ്യാ ബാലൻ. ഈ അടുത്തു ഇത്ര CUTE & SMART പ്രകടനം ഒരു സ്ത്രീ കഥാപാത്രത്തിൽ നിന്നും കണ്ടിട്ടില്ല. അത്രയ്ക്ക് മികച്ചു നിൽക്കുന്ന പ്രകടനം. ഇടയ്ക്കിടയിൽ ചോർന്നു പോകുന്ന എനർജി വിദ്യാ ബാലൻ തന്നെ തന്റെ ആകർഷകമായ പ്രകടനത്തിലൂടെ കൈ പിടിച്ചുയർത്തുന്നുണ്ട്. ചില സീനുകളിലെ അവരുടെ പ്രകടനം കാണുമ്പോൾ കെട്ടിപ്പിടിച്ചു ഒരു  മുത്തം കൊടുക്കാൻ
തോന്നിപ്പോയി.
 സുലോചനയുടെ ഭർത്താവ് അശോക് ആയി മാനവ് കൗൾ വേഷമിട്ടു. PERFECT CASTING എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന കഥാപാത്രം. വിരലിലെണ്ണാവുന്ന കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുള്ള മാനവ് തൻ്റെ റോൾ മികച്ചതാക്കി എന്ന് നിസംശയം പറയാം. അത് പോലെ തന്നെ സുലു-അശോക് ദമ്പതികളുടെ മകനായി വേഷമിട്ട അഭിഷേക് ശർമ്മ. വിപ്ലവകാരിയായ കവിയും ഷോ പ്രൊഡ്യൂസറുമായി (പങ്കജ്) വേഷമിട്ട വിജയ് മൗര്യ തകർപ്പൻ പ്രകടനം ആണ് കാഴ്ച വെച്ചത്. പ്രത്യേകിച്ച് സുലുവുമായുള്ള കോംബോ ഒക്കെ വളരെയധികം ചിരി പടർത്തുന്നതായിരുന്നു. നേഹ ധൂപിയ ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചു. അധികം വെല്ലുവിളി ആ കഥാപാത്രം കൊടുത്തില്ല എന്നത് കൊണ്ട് തന്നെ മോശമല്ലാത്ത രീതിയിൽ അവർ കൈകാര്യം ചെയുകയും ചെയ്തു. ചെറിയ റോളുകളും മറ്റും അവതരിപ്പിച്ചു കൊണ്ട് നിരവധി കലാകാരന്മാർ ഉണ്ടായിരുന്നു, അവർ തങ്ങൾക്കു കിട്ടിയ കഥാപാത്രങ്ങളെ മികച്ച രീതിയിൽ അവതരിപ്പിച്ചു.

ഒരു കാഥാകാരൻ തന്നെ സംവിധായകൻ ആയാലുള്ള ഗുണം ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട്. എത്ര വ്യക്തമായി തങ്ങളുടെ മനസ്സിൽ വിരിയുന്ന ഭാവനയെ അഭ്രപാളിയിൽ മനോഹരമായി എത്തിക്കാൻ കഴിയുമെന്നതാണ് അവരുടെ മികച്ച ഗുണം. ഇവിടെ സുരേഷ് ത്രിവേണി രണ്ടു ജോലിയും ഒറ്റയ്ക്ക് ചെയ്തത്  കൊണ്ട്, ഒരു ഫീൽ ഗുഡ് ചിത്രം നമുക്ക് ലഭിച്ചു. സംഭാഷണങ്ങൾ നല്ല രീതിയിൽ തന്നെ എഴുതുകയും അത് നിറവേറ്റുകയും ചെയ്തു.

നിരവധി സംഗീതജ്ഞർ ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകി.ഗുരു റാന്തവായുടെ ഹിറ്റ് ഗാനം ആയ തു മേരി റാണി "ബൻ  ജാ റാണി" ആയി ചിത്രത്തിലുണ്ട്. കേൾക്കാൻ ഇമ്പവും എന്നാൽ അല്പം തമാശ നിറഞ്ഞ ഒരു ഗാനമാണ്, എനിക്ക് ഒത്തിരി ഇഷ്ടപ്പെടുകയും ചെയ്തു. തനിഷ്‌ക് ബഗ്ചി രണ്ടു ഗാനങ്ങളും, ശന്തനു ഘതക്, അമർത്യ രാഹുൽ ഗാനങ്ങൾക്കും സംഗീതം നൽകിയിരിക്കുന്നു. മിസ്റ്റർ ഇന്ത്യയിലെ ഹവാ ഹവാ എന്ന ഗാനത്തിന്റെ റീമിക്സ് വേർഷൻ വളരെ മനോഹരമായി തന്നെ കൊറിയോഗ്രാഫി ചെയ്തിട്ടുണ്ട്. റഫു എന്ന ഗാനവും ഹൃദ്യമാണ്.
കരൺ കുൽക്കർണി ആണ് ചിത്രത്തിൻറെ പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നത്. തൻ്റെ ജോലി 101 ശതമാനവും അദ്ദേഹം മികച്ച രീതിയിൽ നിർവഹിച്ചിട്ടുണ്ട്. ഒരു ഫാമിലി ഡ്രാമയ്ക്കു പശ്ചാത്തല സംഗീതം ഒരു പ്രേക്ഷകൻറെ മനസ്സിൽ ആഴത്തോളം സ്പര്ശിക്കണം, അങ്ങിനെ സ്പർശിച്ചാൽ ആ സംഗീത സംവിധായകന്റെ വിജയം തന്നെയാണ്. അതിൽ അദ്ദേഹം വിജയിച്ചിട്ടുമുണ്ട്.

സൗരഭ് ഗോസ്വാമിയുടെ ക്യാമറവർക്ക് മികച്ചു നിന്ന് എന്ന് നിസംശയം പറയാൻ കഴിയും. ഇൻഡോർ ആണെങ്കിലും ഔട്ട്ഡോർ ആണെങ്കിലും ലൈറ്റിങ് ഒക്കെ മനോഹരമായി ഒരുക്കി ഒരു മികച്ച ദൃശ്യവിരുന്നൊരുക്കി. ശിവകുമാർ പണിക്കരുടെ കത്രികയും നല്ല പോലെ പണിയെടുത്തു. ഒരു നിമിഷം പോലും നമ്മെ ബോറടിപ്പിക്കാതെ തന്നെ അദ്ദേഹം വെട്ടി ഒട്ടിച്ചു.

മൊത്തത്തിൽ പറഞ്ഞാൽ, വിദ്യാ ബാലൻ എന്ന നടിയുടെ സുരേഷ് ത്രിവേണിയുടെ ഒരു മികച്ച ഫാമിലി ചിത്രമാണ് തുംഹാരി സുലു.


A Feel Good Entertainer that will give you mixed emotions and you will be smiling even after the movie.


എൻറെ റേറ്റിംഗ് 08 ഓൺ 10

ജ്യോതികയെ  വെച്ച് ഈ വർഷം തന്നെ ഈ സിനിമയുടെ റീമേക്ക് വരുന്നു എന്നറിയാൻ കഴിഞ്ഞു. കാട്രിൻ മൊഴി എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാധാ മോഹൻ ആണ്. വിദ്ധാർഥ് ജ്യോതികയുടെ ഭർത്താവ് കഥാപത്രം ചെയ്യും. സംഗീതം നൽകുന്നത് എ ആർ റഹ്‌മാന്റെ അനന്തിരവനായ എ.എച്. കാഷിഫ് ആണ്. വിദ്യ അനായാസമായി ചെയ്തു ഫലിപ്പിച്ച ആ കഥാപാത്രം ജ്യോതിക എങ്ങിനെ ചെയ്യും എന്ന് നമുക്ക് കാത്തിരുന്നു കാണാം.

Friday, April 27, 2018

266. Avengers : Infinity War (2018)

ഇൻഫിനിറ്റി വാർ (2018)




Language : English
Genre : Action | Adventure | Fantasy
Director : Anthony Russo & Joe Russo
IMDB : 9.2

Avengers : Infinity War Theatrical Trailer


കുരുക്ഷേത്ര യുദ്ധം നിങ്ങൾ കണ്ടിട്ടുണ്ടോ?? ഇല്ലായെങ്കിൽ ധൈര്യമായി ടിക്കറ്റു എടുത്തു ഇൻഫിനിറ്റി വാർസ് കാണുക. തെല്ലും നിരാശപ്പെടുത്തില്ല പുതിയ മാർവൽ സിനിമ.

പ്രപഞ്ചം തന്നെ കാല്‍ക്കീഴിലാക്കാന്‍ കഴിയുന്ന ആറു infinity Stones വേണ്ടിയുള്ള യുദ്ധമാണ് ഇൻഫിനിറ്റി വാർ. marvel cinematic Universe-ലെ വില്ലന്മാർക്ക് വില്ലനായ താനോസ് ആറ്‌ വിശിഷ്ട കല്ലുകൾക്ക് വേണ്ടി നടത്തുന്ന യുദ്ധമാണ്. മനസ് വിചാരിക്കുന്നിത്ത് ചെന്നെത്താന്‍ കഴിവ് നല്‍കുന്ന (ടെലിപ്പോര്‍ട്ടിങ്ങ്) Space Stone (Blue), ബുദ്ധിയും വിവരവും നല്‍കുന്ന Mind Stone (Yellow),  പ്രപഞ്ചം തന്നെ മാറ്റുവാനും ഇരുണ്ടതാക്കി മാറ്റുവാൻ കഴിയുന്ന Reality Stone (Red), നഗരങ്ങള്‍ ഒറ്റയടിക്ക് നശിപ്പിക്കാന്‍ കഴിയുന്ന Power Stone (Purple), സമയം നിയന്ത്രിക്കാന്‍ കഴിയുന്ന  Time Stone (Green), ഏറ്റവും വിശിഷ്ടമായ എന്തും ചെയ്യാന്‍ കഴിയുന്ന Soul Stone (Orange) തുടങ്ങിയ കല്ലുകള്‍ താനോസിന്‍റെ കയ്യില്‍ ലഭിച്ചു കഴിഞ്ഞാലുള്ള ഭവിഷത്ത് അറിയാവുന്ന സൂപര്‍ ഹീറോകള്‍ എല്ലാം കൈകോര്‍ത്തു താനോസിനെ എതിര്‍ക്കുന്നതാണ് കഥ. തിന്മയ്ക്കു മേല്‍ നന്മ ജയിക്കുമോ എന്നത് കാത്തിരുന്നു കാണേണ്ട ഒന്ന് തന്നെയാണ്. എന്താണെങ്കിലും മരണം അനിവാര്യമാണ്. ഇഷ്ടപ്പെട്ട നായകന്മാര്‍ രണഭൂമിയില്‍ വീഴുമോ?? അതോ അവര്‍ താനോസിനെ തകര്‍ക്കുമോ? എന്നാ പല ചോദ്യങ്ങള്‍ മനസ്സില്‍ കൂടി ഇങ്ങനെ കടന്നു പോയിക്കൊണ്ടേയിരിക്കും. സിനിമയുടെ കഥയെ പറ്റി പറയുമ്പോള്‍ തന്നെ മുഴുവന്‍ സ്പോയിലര്‍ ആകുമെന്നത് കൊണ്ട് തന്നെ അതിലേക്കു കടക്കുന്നില്ല.

തുടക്കം മുതല്‍ അവസാനം വരെയും നമ്മളെ വേറെ ഒരു ലോകത്തെക്ക് കൊണ്ട് പോകാന്‍ കഴിയുന്നുണ്ട് ഇനിഫിനിടി വാറിന്. നിരവധി വീരയോധാക്കള്‍ സിനിമയില്‍ അണി നിരക്കുന്നുണ്ട്. അവഞ്ചറുകള്‍ കൂടാതെ ഗാര്‍ഡിയന്‍സ്, ബ്ലാക്ക് പാന്തര്‍, സ്പൈഡര്‍മാന്‍,  ഡോക്ടര്‍ സ്ട്രെഞ്ച് കൂടാതെ നിരവധി പേര്‍ താനോസിനെതിരെ യുദ്ധം ചെയ്യുവാന്‍ വേണ്ടി അണി നിരക്കുന്നുണ്ട്. കഥയ്ക്ക് മേല്‍ ആക്ഷനും ഗ്രാഫിക്സിനും തന്നെയാണ് ഇത്തവണയും മാര്‍വല്‍ മുന്‍തൂക്കം നല്‍കിയിരിക്കുന്നത്. വളരെ ചടുലമായ കഥാഖ്യാനം ഒരിക്കല്‍ പോലും സിനിമയുടെ മൂഡും വേഗതയും കുറയ്ക്കുന്നില്ല.സീരിയസ് ആയ മൂടിലൂടെ പോകുമ്പോഴും മാര്‍വല്‍ സിനിമകളുടെ കൈമുതലായ കോമഡികള്‍ക്കും ഒരു നല്ല ഇടം നല്‍കുന്നുണ്ട്. തോര്‍, റാക്കൂണ്‍,  കൂട്ടുകെട്ടിലുള്ള തമാശകള്‍, സ്റ്റാര്‍ ലോര്‍ഡ്‌, ട്രാക്സ്, അയണ്‍മാന്‍, സ്പൈഡര്‍മാന്‍ തുടങ്ങിയവര്‍ നല്ല ഒരു ചിരി വിരുന്നു ഒരുക്കിയിട്ടുണ്ട്. പക്ഷെ കഥയുടെ സീരിയസ്നസില്‍ തമാശകളുടെ ഡോസ് അല്പം കുറഞ്ഞ പോലെയും തോന്നി. ഇത്രയും സൂപര്‍ഹീറോകള്‍ അണി നിരക്കുന്ന ചിത്രത്തില്‍ സ്വാഭാവികമായും പലരുടെയും റോളുകള്‍ക്ക് അല്പം പ്രാധാന്യം കുറഞ്ഞു പോവാറുണ്ട്. എന്നാല്‍ മാസ് സീനുകൾക്കൊന്നും ഒരു പഞ്ഞവുമില്ല..

എല്ലാവരുടെ സ്ക്രീന്‍ പ്രസന്‍സും ഡയലോഗുകളും നല്ല രീതിയില്‍ വീതിച്ചു കൊടുത്തെങ്കിലും സ്കാര്‍ലറ്റിന്‍റെ ബ്ലാക്ക് വിഡോയ്ക്ക് നല്ല രീതിയില്‍ പ്രാധാന്യം കുറഞ്ഞ പോലെ തോന്നി. അതിലും കൂടുതല്‍ വിഷനും സ്കാര്‍ലറ്റ് വിച്ചിനും ലഭിച്ചു. അവരുടെ സീനുകള്‍ പലപ്പോഴും വൈകാരികത കൂടിയുമിരുന്നു. പ്രകടനങ്ങളില്‍ എല്ലാവരും ഒന്നിനോടൊന്നു മെച്ചം എന്ന് തന്നെ പറയണം. ക്യാപ്റ്റന്‍ അമേരിക്കയുടെ ഇന്‍ട്രോ കിടു തന്നെയായിരുന്നു, ക്രിസ് ഇവാന്‍സ് ലുക്ക് ഒരു രക്ഷയുമില്ല. ക്രിസ് ഹെംസ് വർത്തിന്റെ തോര്‍ ഒരു അന്യായ ഐറ്റം തന്നെയാരുന്നു. തോറിന്‍റെ എന്ട്രി ഒക്കെ കിടു.  സൂപര്‍ ഹീറോ സിനിമകളിലെ ഏറ്റവും മികച്ച വില്ലനെന്ന വിശേഷണം ഇനി ജോഷ്‌ ബ്രോലിന്‍റെ താനോസിനു മാത്രം സ്വന്തം. ആളുടെ സ്ക്രീനിലെക്കുള്ള വരവിനു ശേഷം പ്രേക്ഷകരായ നമ്മള്‍ക്ക് ഒരിക്കല്‍ പോലും അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്ന് പ്രവചിക്കാന്‍ കൂടി കഴിയില്ല. ക്രൂരനായ ഒരു വില്ലനാനെങ്കിലും ഉള്ളില്‍ ഒരു മാടപ്രാവ് ഒളിഞ്ഞു കിടക്കുന്നുമുണ്ട്.

ക്യാമറ വര്‍ക്ക്, വിഎഫ്എക്സ്, പശ്ചാത്തല സംഗീതം, തുടങ്ങിയ ടെക്ക്നിക്കല്‍ വശമോന്നും ഒരു നെഗടീവ് പോലും പറയാനില്ല. Alan Silvestriയുടെ പശ്ചാത്തല സംഗീതം മികച്ചു നിന്നു. Trent Opaloch ആയിരുന്നു ക്യാമറ കൈകാര്യം ചെയ്തത്. Ant Man, Captain America സീരീസ് തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്ത ഇരട്ട സംവിധായകര്‍ ആന്തണി റുസോയും ജോ റുസോയുമാണ് ഈ ചിത്രവും സംവിധാനം ചെയ്തിരിക്കുന്നത്. അവരുടെ റോള്‍ മികച്ച രീതിയില്‍ തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്. ഒരു in and out entertainer തന്നെ അവര്‍ ഒരുക്കിയിട്ടുണ്ട്.

ഒരു പോരായ്മ തോന്നിയത്, നിരവധി സൂപര്‍ഹീറോകള്‍ ഈ സിനിമയില്‍ ഇഹലോക വാസം വെടിയുന്നുണ്ട് (സ്പോയിലര്‍ ആകുമോ എന്നതറിയില്ല, കാരണം അത് ഒഴിച്ച് കൂടാനാവാത്ത കാര്യമാണല്ലോ) പക്ഷെ അവരുടെ പിന്‍വാങ്ങല്‍ വൈകാരികമായി പ്രേക്ഷകനുള്ളിലേക്ക് വരുത്താന്‍ കഴിയുന്നില്ല (എനിക്ക് മാത്രം തോന്നിയതാണോ എന്നുമറിയില്ല), അതിനു മുന്നേ അടുത്ത സീനിലേക്ക് പോകുകയാണ്. പക്ഷെ, ഈ മരിച്ചവര്‍ എല്ലാം ഇനിയും ചിത്രങ്ങളില്‍ അണിനിരക്കും എന്നത് ഉറപ്പാണ്. ഏതെല്ലാം എന്ന് മാത്രമേ അറിയേണ്ടതുള്ളൂ.

MCU തങ്ങളുടെ പത്താം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ അവരുടെ ഫാന്‍സിനു ആഘോഷിക്കാന്‍ അവരുടെ ചരിത്രത്തിലെ മികച്ച സിനിമ തന്നെ നല്‍കിയെന്നത് ഒരു സത്യം തന്നെയാണ്.

എന്‍റെ റേറ്റിംഗ് 9.4 ഓണ്‍ 10

ഐമാക്സ് അറ്റ്‌മോസ് തീയറ്ററില്‍ കാണുവാന്‍ ശ്രമിക്കുക. ഒരിക്കല്‍ പോലും നിരാശരാവില്ല

Thursday, April 19, 2018

265. Ugly (2014)

അഗ്ലി (2014)




Language : Hindi
Genre : Crime | Drama | Mystery | Thriller
Director : Anurag Kashyap
IMDB : 8.1

Ugly Theatrical Trailer

ഒരു സിനിമയുടെ സ്വഭാവം അനുസരിച്ചു പേരിടുന്നത് വിരളമാവും. എന്നാൽ അനുരാഗ് കശ്യപിൻറെ സിനിമകളുടെ ലിസ്റ്റ് എടുത്തു കഴിഞ്ഞാൽ, സിനിമയ്ക്ക് ചേർന്നു നിൽക്കുന്ന പേരാകും ഭൂരിഭാഗവും ഉണ്ടാവുക. അല്ലെങ്കിൽ അദ്ദേഹത്തിൻറെ സിനിമകളുടെ പേരുകൾ ഉദാഹരണമായി എടുത്തു നോക്കുക. പാഞ്ച്, ബ്ളാക്ക് ഫ്രൈഡേ, നോ സ്‌മോക്കിങ്, ദേവ് ഡി, ഗുലാൽ, ഗാങ്സ് ഓഫ് വാസേപൂർ, രാമൻ രാഘവ് ഇങ്ങനെ നീളുന്ന സിനിമകളുടെ പേരിൽ ഒരെണ്ണം കൂടിയാണ് അഗ്ലി.

2014ൽ അനുരാഗ് കശ്യപ്, വികാസ് ബല്ല (ക്വീൻ സംവിധായകൻ) തുടങ്ങിയവർ നിർമ്മിച്ച് പുറത്തിറങ്ങിയ ചിത്രമാണ് അഗ്ലി. "വിരൂപമായ" എന്നർത്ഥം വരുന്ന അഗ്ലി (UGLY), മനുഷ്യ മനസുകളുടെ അഴുകിയ / ജീർണ്ണിച്ച ചിന്താഗതിയെ ഒരു മറയുമില്ലാതെ വരച്ചു കാട്ടുന്നു.

ഒരു പത്തു വയസുള്ള കുട്ടിയുടെ തിരോധാനവും ആ കുട്ടിയുമായി ബന്ധപ്പെട്ട ചിലരുടെ ഒരാഴ്ചത്തെ ജീവിതത്തിലോട്ടുള്ള ഒരു എത്തിനോട്ടം ആണ് അഗ്ലി. ഒരു ആക്ഷൻ പാക്ക്ഡ് ത്രില്ലർ പ്രതീക്ഷിച്ചു ഈ സിനിമ കാണരുത് എന്ന അഭിപ്രായമാണ് എനിക്കുള്ളത്, മറിച്ചു കഥാപാത്രങ്ങളിലെ  വികാര വേലിയേറ്റങ്ങളിലൂടെ ഉള്ള ഒരു യാത്രയാണ് അഗ്ലി. 

ബന്ധങ്ങൾക്കും മേലെ പണത്തിനും, പകയ്ക്കും, പ്രശസ്തിക്കും മാത്രം പ്രാധാന്യം കൊടുക്കുന്ന ഒരു കൂട്ടം മനുഷ്യർ. അവരിൽ പിതാവുണ്ട്, മാതാവുണ്ട്, സുഹൃത്തുണ്ട്, സുഹൃത്തുക്കൾ ഉണ്ട്, പോലീസ് ഓഫീസർ ഉണ്ട്, പക്ഷെ  സ്വാർത്ഥ താൽപര്യങ്ങൾക്കു മാത്രം മുൻതൂക്കം കൊടുക്കുന്നു. അതിനിടയിൽ ഒരു കൊച്ചു പെൺകുട്ടിയുടെ തിരോധാനം അവരിൽ പലരും ഒരു കരുവാക്കി മാറ്റുകയും ചെയ്യുന്നുണ്ട്. മദ്യപാനത്തിന് അടിമയായ 'അമ്മ, അവരുടെ രണ്ടാം ഭർത്താവ് - പോലീസ് ഓഫീസർ കോളേജിൽ തനിക്കു നേരിട്ട അപമാനത്തിനു മറുപടിയായി ഭാര്യയാക്കിയത്, ഭാര്യയെ തല്ലുന്ന സിനിമയിൽ നല്ലൊരു കഥാപാത്രത്തിനായി അലയുന്ന മുൻ ഭർത്താവ്, അയാളുടെ വ്യാമോഹിയായ സുഹൃത്ത്, ഇതിനിടയിൽ പെട്ടുഴലുന്ന ഒരു കൊച്ചു കുട്ടി. അവൾ ജീവിച്ചിരിപ്പുണ്ടോ? അവളെ ആരാണ് തട്ടിക്കൊണ്ടു പോയത്? അവളെവിടെ പോയി? ഈ കഥാപാത്രങ്ങൾക്കെല്ലാം എന്ത് സംഭവിക്കും? എന്നുള്ള പല ചോദ്യങ്ങൾക്കുമുള്ള ഉത്തരമാണ് അഗ്ലി.

പതിവ് പോലെ കഥയെക്കാളും കഥാപാത്രങ്ങൾക്കും സന്ദർഭങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ട് തുടക്കം മുതൽ തന്നെ പ്രേക്ഷകന് മാനസിക പിരിമുറുക്കം നൽകി മുന്നേറുന്ന ചിത്രമാണ് അഗ്ലി. അനുരാഗ് കശ്യപ് എന്ന അതികായനായ സംവിധായകൻറെ കയ്യൊപ് പതിഞ്ഞിട്ടുണ്ട്. ഒരിക്കൽ പോലും പ്രവചിക്കാനാവാത്ത കഥാസന്ദർഭങ്ങൾ നമ്മളെ ഒരു രോമാഞ്ചപുളകിതമായ യാത്രയിലേക്കു കൊണ്ട് പോകും. അപ്രതീക്ഷിത ട്വിസ്റ്റുകൾ പ്രേക്ഷകന് നിരന്തരമായ ഞെട്ടൽ സമ്മാനിക്കും എന്നത് ഉറപ്പ്. വളരെ പിരിമുറക്കം നിറഞ്ഞ സന്ദര്ഭങ്ങളിലൂടെ ആണ് ചിത്രത്തിൻറെ യാത്ര എങ്കിലും ഇടയ്ക്ക് വരുന്ന കോമഡി ഒരു ആശ്വാസവുമാകുന്നുണ്ട്. കൃത്യമായി place ചെയ്തിട്ടുള്ളതിനാൽ ഒരു കല്ലുകടിയും അനുഭവപ്പെടില്ല.

Nikos Andritsakis നിർവഹിച്ച ക്യാമറ മനോഹരമായിരുന്നു. ഒരു ഡാർക് മൂഡിലേക്ക് പ്രേക്ഷകനെ കൊണ്ട് പോകാൻ കഴിയുന്ന ക്യാമറവർക്ക്. Brian MComber നിർവഹിച്ച പശ്ചാത്തലസംഗീതം അഗ്ലിയുടെ മൂഡിന് ചേർന്നത് തന്നെയായിരുന്നു. വളരെ മികച്ചു നിന്നിരുന്നു. ജിവി പ്രകാശ് കുമാർ ആണ് പാട്ടുകൾക്ക് ഈണം നൽകിയത്. മോശമല്ലായിരുന്നു എന്ന് പറയാം.

കാസ്റ്റിംഗ് ഡയറക്ർ ആയ മുകേഷ് ചാബ്രയ്ക്ക് കൊടുക്കണം ഭൂരിഭാഗം മാർക്ക്. അത്രയ്ക്ക് മികച്ച കാസ്റ്റിംഗ് ആണ് അഗ്ലിക്ക് വേണ്ടി അദ്ദേഹം നടത്തിയത്. തേജസ്വിനി കൊൽഹാപുരിയുടെ 'അമ്മ കഥാപാത്രം മികച്ച  പ്രകടനം കാഴ്ച വെച്ചു. രാഹുൽ ഭട്ട് പരാജിതനായ നടൻറെ (രാഹുൽ കപൂർ) കഥാപാത്രം അനായാസേന അവതരിപ്പിച്ചു. ജീവിതത്തിലും ഏകദേശം സമാന സ്വഭാവം ഉള്ള ജീവിതമാണെന്ന് ഞാൻ പിന്നീട് എവിടെയോ വായിച്ചിരുന്നു. റോണിത് റോയ് ക്രൂരനെന്ന തോന്നിപ്പിക്കുന്ന രണ്ടാം ഭർത്താവിൻറെ റോൾ മികച്ചതാക്കി. ഇൻസ്പെക്ടർ യാദവ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഗിരീഷ് കുൽക്കർണി അക്ഷരാർത്ഥത്തിൽ തകർപ്പൻ പ്രകടനം  ആയിരുന്നു. ശക്തി കപൂറിൻറെ മകൻ സിദ്ധാന്ത്  കപൂറിൻറെ ആദ്യ ചിത്രം കൂടി ആണിത്. തരക്കേടില്ലാത്ത പ്രകടനം ആയിരുന്നു. ചൈതന്യ മിശ്ര എന്ന രാഹുലിൻറെ സുഹൃത്തായി വിനീത് കുമാർ സിംഗ് മികച്ച പ്രകടനം കാഴ്ച വെച്ചു. സുർവീൻ ചാവ്‌ല, അബീർ ഗോസ്വാമി തുടങ്ങിയർ മറ്റുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ആലിയ ഭട്ട് ഒരു കാമിയോ റോളിൽ പ്രത്യക്ഷപ്പെട്ടു.

മൊത്തത്തിൽ പറഞ്ഞാൽ അനുരാഗ് കശ്യപിന്റെ മികച്ച ഒരു ഡാർക്ക് മോഡ് ത്രില്ലർ ആണ്. ഒരു പുതിയ അനുഭവമാകും 130 മിനുട്ടുകളോളം ദൈർഘ്യമുള്ള അഗ്ലി 

എൻ്റെ റേറ്റിംഗ് 8.2 ഓൺ 10

Tuesday, April 10, 2018

264. A Quiet Place (2018)

ക്വൈറ്റ് പ്ലേസ് (2018)



Language : English
Genre : Drama | Horror | Thriller
Director : John Krasinski
IMDB : 8.2

A Quiet Place Theatrical Trailer


​​ഭൂമിയിൽ അവശേഷിക്കുന്ന അപൂർവ്വം ചിലരിൽ മാത്രമാണു ഞങ്ങൾ. പേരറിയാത്ത കാഴ്ചശക്തിയില്ലാത്ത എന്നാൽ അപാര കേൾവിശക്തിയുള്ള ഭീകരജീവികൾ ഭൂമിയിൽ വാഴാൻ തുടങ്ങിയിട്ടു ഇന്നേക്ക്‌ 89 ദിവസം കഴിയുന്നു. ഞാൻ എവ്ലിൻ അബോട്ട് എൻ്റെ ഭർത്താവും മൂന്നു മക്കളും കൂടി ഹൈപർ മാർക്കറ്റിൽ മരുന്നുകൾക്കും മറ്റു കാര്യങ്ങൾക്കുമായി വന്നു മടങ്ങിപ്പോകെ ഞങ്ങളുടെ ഏറ്റവും ഇളയ മകനെ ആ ജീവി കണ്മുന്നിൽ നിന്നും പിടിച്ചെടുത്തു കൊണ്ട് പോയത്. നോക്കി നിൽക്കാൻ മാത്രമേ ഞങ്ങൾക്ക് കഴിഞ്ഞുള്ളു..  ഒന്നുറക്കെ കരയാൻ പോലും എനിക്ക് അല്ല ഞങ്ങൾക്ക് കഴിഞ്ഞില്ല. എത്ര നേർത്ത ശബ്ദം വന്നാലും അതേതു ദിക്കിലാണെങ്കിലും നിമിഷ നേരത്തിനുള്ളിൽ എത്തി ഇരയെ വക വരുത്തുന്ന നികൃഷ്ട ജീവികളിൽ നിന്നും രക്ഷപെടാനായി പല വഴികളും ചെയ്തു വെച്ചിട്ടുണ്ട്‌. ദുർബലമായ ഒന്നും അവരിൽ ഇല്ല എന്നത് കൊണ്ട് ചെറുത്തു നിൽക്കാനും കഴിയുകയില്ല. ഇനി അടുത്ത ആര്? ഇനി എത്ര നാൾ? എന്ന ചോദ്യം മാത്രം.

ഒറ്റ വാക്കിൽ പറഞ്ഞു തുടങ്ങുകയാണെങ്കിൽ അതിമനോഹരം. ഇതൊരു സ്ഥിരം ഫോർമുലയിൽ ഉള്ള ഒരു ഹൊറർ ത്രില്ലർ ആയി കണക്കാക്കാൻ കഴിയുകയില്ല, മറിച്ചു വികാര വേലിയേറ്റങ്ങളും കുടുംബ ബന്ധങ്ങളും ഇഴ ചേർത്തു നിർത്തി, ക്ളീഷേകളും ജമ്പ് സ്കേറുകളും പരമാവധി ഒഴിവാക്കി സിനിമ തുടങ്ങുന്ന ആദ്യ നിമിഷം മുതൽ തീരുന്നതു വരെയും പ്രേക്ഷകനെ ആവേശത്തിൻ്റെയും ഭയത്തിൻറെയും മുൾമുനയിൽ നിർത്തുന്ന ഒരു മികച്ച സിനിമ. ക്ളീഷേകൾ പരമാവധി ഒഴിവാക്കിയെങ്കിലും അല്പം ക്ളീഷേകൾ ഉണ്ട് എന്നിരുന്നാലും അപ്രതീക്ഷിത സീനുകൾ നിരവധിയാണ്.

ഈ ചിത്രത്തിൻറെ ഏറ്റവും വലിയ ആകർഷണം ഇതിന്‍റെ സംവിധാനം തന്നെയാണ്. അമേരിക്കൻ നടനായ ജോൺ ക്രാസിൻസ്കി ആണ് സംവിധാനം ചെയ്തിരിക്കുന്നത്. അദ്ദേഹം തന്നെയാണ് നായക കഥാപാത്രവും തിരക്കഥയും നിർമ്മാണവും നിർവഹിച്ചിരിക്കുന്നത്. തുടക്കം മുതൽ തന്നെ ടെൻഷൻ ഉളവാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അല്പം സ്ലോ നോട്ടിൽ തുടങ്ങുന്നുവെങ്കിലും കഥാപാത്രങ്ങളെയും ചുറ്റുപാടും പ്രേക്ഷകൻറെ മനസ്സിൽ ആഴത്തിൽ പതിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. നമ്മളറിയാതെ കഥാപാത്രം അനുഭവിക്കുന്ന വികാരങ്ങളെല്ലാം നമ്മുടേതെന്നാക്കാനും കഴിഞ്ഞു. അതിനാൽ, ചിത്രം കാണുന്നതിലുപരി അനുഭവിക്കുക എന്ന പ്രതീതി ലഭിക്കും. കഥാപാത്രത്തിന്റെ ഭയം നമ്മുടെ ഭയമാണ് വിഷമങ്ങളും സന്തോഷങ്ങളും നമ്മുടേതാണെന്ന പ്രതീതി മൊത്തത്തില്‍ വരുത്താന്‍ കഴിഞ്ഞിട്ടുണ്ട്. ജോണ്‍ ക്രാസിന്‍സ്കി സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് എ ക്വൈറ്റ് പ്ലേസ്. വേറെ ഒരു പ്രത്യേകത എടുത്തു പറയുകയാണെങ്കില്‍ 
അധിക സംഭാഷണങ്ങള്‍ നിരവധി ഇല്ല, കൂടുതലും ആശയവിനിമയം നടത്തുന്നത് ആംഗ്യ ഭാഷയില്‍ കൂടിയാണ്. അതൊരിക്കലും ആസ്വാദനത്തിനെ ബാധിക്കുകയുമില്ല.

ചിത്രത്തിന്‍റെ technical വശങ്ങൾ ശ്രദ്ധിച്ചാൽ തന്നെ മനസിലാകും, എന്ത് മാത്രം അണിയറയിൽ ഹോം വർക്ക് ചെയ്തിട്ടുണ്ട് എന്നു . ക്യാമറ, ലൊക്കേഷൻ, ലൊക്കേഷൻ സെറ്റ്  വർക്ക്, ലൈറ്റിങ്ങ്, സൗണ്ട് ഡിസൈൻ എന്നിവയിൽ എല്ലാം മുന്നിട്ട് നിൽക്കുന്നുണ്ട് ഈ ചിത്രം. ഭയം പ്രേക്ഷകനിൽ എത്തിക്കാൻ മാർക്കോ ബെൽട്രാമിക്ക് കഴിഞ്ഞിട്ടുണ്ട്. ലോഗൻ, സ്നോപിയേഴ്‌സർ, വാം ബോഡീസ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് സംഗീതം നൽകിയ അദ്ദേഹത്തിൻ്റെ  കഴിവ് എടുത്തു പറയേണ്ട ആവശ്യമില്ല എന്ന് തോന്നുന്നു. ചിത്രത്തിൻറെ ആഖ്യാനത്തിനു ഇഴ ചേർന്ന് നിന്ന് പശ്ചാത്തല സംഗീതം. ഇത് ശരിക്കും ആസ്വദിക്കണമെങ്കിൽ തീയറ്ററിൽ തന്നെ പോകണം.

Charlotte Bruus Christensenൻറെ ക്യാമറവർക്ക് എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്. കഥാപാത്രങ്ങളുടെ കൂടെയുള്ള പ്രേക്ഷകൻറെ  യാത്രയിൽ ചുക്കാൻ പിടിച്ചത് അദ്ദേഹം തന്നെയാണ്. 

സംവിധായകൻ തന്നെ മുഖ്യ കഥാപാത്രമായ ലീ അബോട്ടിനെ അവതരിപ്പിച്ചിരിക്കുന്നു. ഒരു കുറവും എടുത്തു പറയാനാകാത്ത കഥാപാത്രം. ഒരു നല്ല പിതാവായും, ഒരു രക്ഷകനായും നന്നായി തന്നെ അദ്ദേഹം അവതരിപ്പിച്ചു. ഭാര്യാ കഥാപാത്രമായ എവ്ലിനെ ജോൺ  കറാസിൻസ്കിയുടെ ജീവിതത്തിലെ ഭാര്യയായ എമിലി ബ്ലണ്ട് അവതരിപ്പിച്ചു. മികച്ച കഥാപാത്രം ആയിരുന്നു അവരുടേത്. കുട്ടികളുടെ കഥാപാത്രങ്ങൾ ഒക്കെ അഭിനയത്തിൽ വളരെ അധികം മികച്ചു നിന്നു. ഒരു വിഎഫ്എക്സ് ചിത്രത്തിൽ അഭിനയിക്കുക എന്നത് വളരെ ശ്രമകരമായ പണിയാണ്. ഇല്ലാത്ത വസ്തു ഉണ്ടെന്നു സങ്കൽപ്പിച്ചു, അതും ഭയ രസം മുഖത്തു വരുത്തുക എന്ന് പറഞ്ഞാൽ അതിലും പാടേറിയ ഒന്നാണ്. അതൊരു സങ്കോചവും കൂടാതെ അവർ ചെയ്തു. അവിടെ സംവിധായകനായ ജോണിൻറെ പങ്കു വളരെ വലുതുമാണ്. 


മൊത്തത്തിൽ പറഞ്ഞാൽ തുടക്കം മുതൽ അവസാനം വരെയും പ്രേക്ഷകനെ ഭയത്തിൻറെ മുൾമുനയിൽ നിർത്തുന്ന ഒരു ഇമോഷണൽ ഹൊറർ ത്രില്ലർ ആണ് A Quiet Place.

A must watch in this genre and horror loving fans.

My Rating 8.9 on 10 (Dont Bite off your nails, coz you need that later)

ചിത്രത്തിലെ രണ്ടു മൂന്നു സിറ്റുവേഷനുകള്‍ എനിക്ക് കല്ല്‌ കടിയായി ഭവിച്ചു, പ്രത്യേകിച്ച് നായിക ശബ്ദമൊന്നും ഉണ്ടാകാന്‍ പാടില്ല എന്ന ചുറ്റുപാടില്‍ ജീവിക്കുമ്പോള്‍ ഗര്‍ഭിണിയാവുന്നത്.  Logically and Practically ചിന്തിക്കുകയാണെങ്കില്‍ അങ്ങിനെ ഒരു അബദ്ധം ഒരു normal human being ചെയ്യുകയില്ല. പക്ഷെ അങ്ങിനെ ഒരു സിറ്റുവേഷന്‍ അവതരിപ്പിച്ചത് കൊണ്ട്, കുറച്ചു കിടിലന്‍ ഭയം ഉളവാക്കുന്ന സീനുകള്‍ അനുഭവിക്കാന്‍ കഴിഞ്ഞു.





Saturday, April 7, 2018

263. Mounam Sammadham (1990)

മൗനം സമ്മതം (1990)



Language : Tamil
Genre : Crime | Drama | Mystery | Suspense | Thriller
Director : K. Madhu
IMDB : 7.5


"കല്യാണ തേൻ നിലാ" എന്ന നിത്യ ഹരിത ഗാനം മൂളാത്ത സംഗീതപ്രേമികൾ വിരളമായിരിക്കും. മമ്മൂട്ടിയെന്ന അനുഗ്രഹീത നടൻ തമിഴിൽ അരങ്ങേറ്റം കുറിച്ച മൗനം സമ്മതം എന്ന ചിത്രത്തിലെ ഗാനമാണു. KJ യേശുദാസ്‌, KS ചിത്ര എന്നിവർ ആലപിച്ച ഗാനത്തിനു സംഗീതം നൽകിയത്‌ ഇസൈജ്ഞാനി ഇളയരാജയും രചിച്ചത്‌ പുലമൈ പിത്തനുമാണു.

തന്റെ അനുജന്റെ ഭാര്യയെ കൊലപ്പെടുത്തിയതിനു അന്നു രാവിലെ സുന്ദരത്തിനെ കോടതി തൂക്കുമരണം വിധിച്ചു. എല്ലാവരാലും ബഹുമാനിക്കപ്പെടുന്ന സുന്ദരം അല്ല ചെയ്തതെന്നു ഉറച്ചു വിശ്വസിക്കുന്ന കുടുമ്പത്തിനു ഒന്നും ചെയ്യാനാവാതെ പകച്ചു നിൽക്കുന്നു. ഹൈക്കോടതിയിൽ അപ്പീൽ പോകണമെങ്കിലും കുടുമ്പ വക്കീലായ ശേഖറിനു ആത്മവിശ്വാസം തീരെ പോര താനും. ആയിടയ്ക്കാണു ശേഖറിന്റെ സുഹ്രുത്തായ രാജ നാട്ടിൽ ഒരു കോൺഫറൻസിനെത്തുന്നത്‌. രാജയോടു ഈ കേസ്‌ വാദിക്കണമെന്നും സുന്ദരം നിരപരാധിയാണു എന്നൊക്കെ ശേഖർ അപേക്ഷിക്കുമെങ്കിലും രാജ അതു ചെവി കൊടുക്കുന്നില്ല. അടുത്ത ദിവസം ഡൽഹിക്ക്‌ പോകാനായി തയാറെടുക്കുന്ന രാജ അവിചാരിതമായി ഒരു പത്രം കാണുന്നു. ആ പത്രത്തിൽ താൻ പണ്ടിഷ്ടപ്പെട്ടിരുന്ന ഹേമ സുന്ദരത്തിന്റെ കൂടെ നിൽക്കുന്ന ഫോട്ടോ കാണുകയും ഹേമ സുന്ദരത്തിന്റെ സഹോദരി ആണെന്നു മനസിലാക്കുകയും രാജ തന്റെ ഡൽഹി യാത്ര കാൻസലാക്കി താൻ ഈ കേസ്‌ വാദിക്കാം എന്നു ശേഖറിനെ അറിയിക്കുന്നു. പിന്നീട്‌ തെളിവുകൾ എതിരായിട്ടും, രാജ ശേഖറിന്റെ സഹായത്തോടെ കേസ്‌ അന്യേഷിക്കുകയും വാദിക്കുകയും ചെയ്യുന്നു.. കേസ്‌ ആരു ജയിക്കും എന്ന ചോദ്യത്തിനിവിടെ പ്രസക്തിയില്ലെങ്കിലും ആരാവും കുറ്റവാളി എന്ന ചോദ്യം അവസാന നിമിഷം വരെയും നിലനിർത്തുന്നു.

SN സ്വാമി രചിച്ച ഈ ചിത്രം സംവിധാനം ചെയ്തത്‌ മലയാളിയായ K മധു ആണു. തലൈപ്പ്‌ സെയ്തികൾക്ക്‌ ശേഷം കെ മധു തമിഴിൽ രണ്ടാമത്‌‌ ചെയ്ത ചിത്ര കൂടിയാണു മൗനം സമ്മതം. SN സ്വാമിയുടെ സ്ഥിരം ശൈലിയായ അന്ത്യ നിമിഷം വരെയും സസ്പെൻസ്‌ നിലനിർത്തുന്ന‌ ത്രില്ലർ പിന്തുടരുന്ന ഈ ചിത്രം ഒരു ഗംഭീര ഹിറ്റ്‌ കൂടിയാരുന്നു. കുറ്റവാളി ആരാണെന്ന ചോദ്യത്തിനുള്ള ക്ലൂ തുടക്കം മുതലേ പ്രേക്ഷകനു കൊടുക്കുന്നുമുണ്ട്‌. 1988ൽ പുറത്തിറങ്ങിയ അതേ റ്റീമിന്റെ ഒരു സിബിഐ ഡയറിക്കുറുപ്പിന്റെ സമാന കഥ തന്നെയാണു മൗനം സമ്മതം എന്ന ഈ ചിത്രത്തിലും. അൽപ സ്വൽപ കഥാപാത്രങ്ങളിൽ വരുത്തിയ മാറ്റം മാത്രം. എന്നിരുന്നാലും ബോറടിക്കാതെ തന്നെ ചിത്രം കണ്ടിരിക്കാനും കഴിയും. അതിനു ഇളയരാജയുടെ പശ്ചാത്തല സംഗീതം നൽകുന്ന മൈലേജ്‌ ചില്ലറയല്ല. ഫൈറ്റ്‌ സീനുകൾ അത്ര മികച്ചതല്ലെങ്കിലും തരക്കേടില്ലായിരുന്നു. അന്നത്തെ ചാർട്ട്‌ ബസ്റ്ററുകളായ ഗാനങ്ങളും ഒരു പ്രത്യേകത തന്നെയായിരുന്നു. കല്യാണ തേൻ നിലാ ഒരു കൾട്ട്‌ ആണെന്നുള്ളത്‌ ഞാൻ പ്രത്യേകിച്ച്‌ ഇങ്ങനെ എടുത്തു പറയേണ്ട ആവശ്യമില്ലല്ലൊ..

മമ്മൂട്ടി തന്റെ ആദ്യ തമിഴ്‌ ചിത്രമാണെന്നുള്ള സങ്കോചമില്ലാതെ അഭിനയിച്ചു. ഡയലോഗ് ഡെലിവറിയൊക്കെ മികച്ചു നിന്നു. അമല സുന്ദരിയായി തോന്നിയെങ്കിലും അത്ര മികച്ച റൊൾ എന്നൊന്നും പറയാൻ കഴിയുകയില്ല. വൈ.ജി. മഹേന്ദ്രൻ, ചാർളി എന്നിവരുടെ പ്രകടനവും മോശമല്ലായിരുന്നു. നാഗേഷ്‌ വില്ലനായി നന്നായി, എന്നാൽ MS ത്രിപ്പൂണിത്തുറയുമായി ഉള്ള കോമഡി ശരിക്കും അലോസരമുണ്ടാക്കുന്നതായിരുന്നു. ആ പഴയ കാല ബോറിംഗ്‌ കോമഡി ട്രാക്ക്‌. തമിഴ്‌ സ്റ്റാർ ശരത്‌കുമാർ ഒരു ചെറിയ വേഷം ഈ ചിത്രത്തിൽ ചെയ്തിട്ടുണ്ട്‌. സുകുമാരി, പ്രതാപചന്ദ്രൻ, ശ്രീജ, കൊച്ചിൻ ഹനീഫ തുടങ്ങിയ നിരവധി മലയാളികലാകാരന്മാർ ഈ ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്‌ എന്നതൊരു പ്രത്യേകത തന്നെയാണു.

ആവർത്തനം അൽപമുണ്ടെങ്കിലും വിരസതയില്ലാതെ ആസ്വദിച്ചു കാണാവുന്ന typical SN സ്വാമി ത്രില്ലർ

എന്റെ റേറ്റിംഗ്‌ : 7.8 ഓൺ 10

Monday, February 19, 2018

262. Hush (2016)

ഹഷ് (2016)



Language : English
Genre : Horror | Thriller
Director : Michael Flanagan
IMDB : 6.6


Hush Theatrical Trailer



മരണവും തന്നെ കൊല്ലാന്‍ വരുന്നവന്‍റെ യഥാര്‍ത്ഥ ആഗാമാനോദേശ്യവും മുന്നില്‍ കണ്ടു കഴിഞ്ഞാല്‍ നമ്മള്‍ എന്താവും ചെയ്യുക. അതിജീവനത്തിനുള്ള വഴികള്‍ തേടും. പക്ഷെ, കൊലയാളിക്ക്

വളരെയധികം പോസിറ്റീവ് റിവ്യുകള്‍ വായിച്ചറിഞ്ഞത്തിനു ശേഷം പ്രതീക്ഷയുടെ ചിറകില്‍ ഹഷ് എന്ന ചിത്രം കാണാന്‍ ആരംഭിച്ചു.

പതിമൂന്നാം വയസിൽ ഒരു അസുഖം മൂലം കേൾവിശക്തിയും സംസാരശേഷിയും നഷ്ടപ്പെട്ട ഒരു യുവ സാഹിത്യകാരി ആണ് മാഡി. മരങ്ങൾക്കിടയിലുള്ള ഒറ്റപ്പെട്ട ഒരു വീട്ടിലാണ് മാഡിയുടെ താമസം. അവരുടെ കൂട്ടുകാരിയും അയൽക്കാരിയും ആയ സാറാ മാഡിയുടെ ഒരു പുസ്തകം തിരിച്ചു കൊടുത്ത് പോരും വഴി ഒരു കൊലയാളിയുടെ കയ്യിലകപ്പെടുകയും, സഹായത്തിനായി മാഡിയെ അവൾ അലമുറയിട്ടു വിളിച്ചുവെങ്കിലും, അവൾ കേൾക്കുന്നില്ല. മാഡി ബധിരയും മൂകയുമാണെന്നു കൊലയാളി മനസിലാക്കുകയും അവന്റെ അടുത്ത ഇര മാഡി ആണെന്നും നിശ്ചയിക്കുന്നു. പിന്നീട് നടക്കുന്നതു ഒരു
cat 'n' mouse game ആണ്. നിരാലമ്പയും ബധിരയും മൂകയും ആയ അവൾക്കെന്തു ചെയ്യാൻ കഴിയും?

ഹൊറർ ത്രില്ലറുകൾ എടുക്കുന്നതിൽ പ്രാവീണ്യം നേടിയിട്ടുള്ള സംവിധായകൻ ആണ് മൈക്കൽ ഫ്ലാനഗൻ. അദ്ദേഹം സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ഫീച്ചർ ഫിലിമാണ് ഹഷ്. അദ്ദേഹം തൻറെ ഭാര്യയും ഈ സിനിമയിലെ നായികയുമായ കേറ്റ് സീഗാളുമൊത്താണ് കഥ എഴുതിയിരിക്കുന്നത്. എടുത്തു പറയാൻ പ്രത്യേകിച്ചൊന്നുമില്ലാത്ത ഇതിവൃത്തം  ആണ് ചിത്രത്തിനെങ്കിലും നായികയുടെയും സംവിധായകൻ്റെയും കഴിവും പ്രകടനവും നമ്മെ പിടിച്ചിരുത്തുവാൻ സഹായിച്ചിരുന്നു. ഫ്ലാനഗൻ്റെ ആഖ്യാനവും ചിത്രത്തിന്റെ സംവിധാനവും മികച്ചു നിന്നു. അദ്ദേഹം തന്നെയായിരുന്നു ചിത്രസംയോജനവും നിർവഹിച്ചത്. ഒരു സംവിധായകൻ തന്നെ കത്രിക എടുത്തു കഴിഞ്ഞാൽ നമുക്കറിയാം, അതിന്റെ പരിണത ഫലം എത്രത്തോളം നന്നായി ഇരിക്കുമെന്ന്. ആ വിഭാഗത്തിലും ഒരിക്കലും നിരാശ സമ്മാനിച്ചില്ല അദ്ദേഹം. ടെൻഷൻ വലിഞ്ഞു മുറുകുന്ന സീനുകളും മാസ് സീനുകളും കൊണ്ട് സമ്പന്നമായിരുന്നുവെങ്കിലും പതിവ് ക്ളീഷേകളും നിരവധി ഉണ്ടായിരുന്നു. പണ്ട് സ്ക്രീം എന്ന ഒരു സീരിയൽ കില്ലർ ചിത്രം ഇറങ്ങിയിരുന്നു. പലർക്കും ഓർമ്മയുണ്ടാകാം. തുടക്കത്തിൽ വില്ലൻ്റെ introduction ഒക്കെ ആ സിനിമയെ ഓർമ്മിപ്പിച്ചു. പക്ഷെ പെട്ടെന്ന് തന്നെ ഉള്ള മാറ്റവും അമ്പരിപ്പിച്ചു. ഭയത്തോടൊപ്പം കുറച്ചു gore violence ഉണ്ടായിരുന്നത് നന്നായി.

കേറ്റ് സീഗൾ തന്റെ കഥാപാത്രം അവിസ്മരണീയമാക്കി. അവരുടെ അഭിനയം നമ്മെ ശരിക്കും ആ കഥാപാത്രത്തിൽ ലയിച്ചിരുന്നു കാണുന്ന പ്രതീതി ഉളവാക്കി. വില്ലനെ അവതരിപ്പിച്ച ജോൺ ഗലാഗർ ജൂനിയർ, തൻ്റെ കഥാപാത്രത്തിന് ഉതകുന്ന അഭിനയം കാഴ്ച വെച്ചു. രണ്ടു പേരുടെയും അഭിനയം നമ്മുടെ രക്തസമ്മർദ്ദം കൂട്ടുന്ന അവസ്ഥയുണ്ടാക്കി എന്നത് സമ്മതിച്ചു തരേണ്ട ഒരു വസ്തുത തന്നെയാണ്.

സിനിമയുടെ മൂഡിന് അനുസൃതമായി സംഗീതം നൽകിയത് ദി ന്യൂട്ടൻ ബ്രദർസ് ആണ്. അവരുടെ കൃത്യമായ അവസരത്തിൽ നൽകിയ പശ്ചാത്തല സംഗീതം ചിത്രത്തിന് നൽകുന്ന മൈലേജ് ചില്ലറയല്ല. ജെയിംസ് നീസ്റ്റ് ആണ് ക്യാമറ വിഭാഗം കൈകാര്യം ചെയ്തത്. ചടുലമായ ക്യാമറ വർക് ഒരു positive factor ആയിരുന്നു.

കുറച്ചൊക്കെ ക്ളീഷേകൾ ഉണ്ടായിരുന്നുവെങ്കിലും ആദ്യ കാഴ്ചയിൽ ഹഷ് അല്പം പോലും നിരാശ നൽകില്ല എന്ന് നൂറു ശതമാനം ഉറപ്പു. എന്നിരുന്നാലും ഓൺലൈൻ റിവ്യൂസ് ഒക്കെ കണ്ടു വളരെയധികം പ്രതീക്ഷ നല്കിയതിനാലാവാം, എനിക്ക് ശരാശരിക്കും മുകളിൽ നിൽക്കുന്ന ഒരു ഹൊറർ ചിത്രമായി മാറി.

എൻ്റെ റേറ്റിംഗ് 6.8 ഓൺ 10

വെറും ഒരു മില്യൺ മാത്രമായിരുന്നു ഈ ചിത്രത്തിൻറെ മുതൽ മുടക്കെന്ന് മനസിലാക്കാൻ കഴിഞ്ഞു. തീയറ്റർ റിലീസ് ഉണ്ടായിരുന്നുവെങ്കിൽ സ്‌കേറി സീനുകൾക്കു ഒരു effect ഉണ്ടായേനെ എന്ന് തോന്നിപ്പോയി.

Saturday, February 17, 2018

261. Aadhi (2018)

ആദി (2018)



Language : Malayalam
Genre : Action | Crime | Thriller
Director : Jeethu Joseph
IMDB : 7.7

Aadhi Theatrical Trailer


​​​​എല്ലാ തവണയും നാട്ടിലേക്ക്‌ വിമാനം കയറുമ്പോൾ പറ്റ്വാച്ചാ കുറേ മലയാള സിനിമകൾ റിലീസിന്റെ അന്നും അല്ലതെയും കാണണമെന്ന് ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ.. ഇതിനു മുൻപ്‌ ഞാൻ കേരളത്തിലെ തീയറ്ററിൽ നിന്നും കണ്ടത്‌ പ്രേതം മാത്രമാണു. ഇത്തവണ രണ്ടു ദിവസം മാത്രം ബാക്കി നിൽക്കേ കാണാൻ സാധിച്ചത്‌ പ്രണവ്‌ മോഹൻലാൽ ആദ്യമായി അഭിനയിച്ച ആദി ആണു.

ഒരു പ്രസിദ്ധ സംഗീതജ്ഞൻ ആകണം എന്ന ആഗ്രഹവും പേറി നടക്കുന്ന ഒരു യുവാവ്‌ ആണു ആദി. സുഹ്രുത്തിന്റെ സഹായപ്രകാരം ബെംഗലൂരുവിലെ ഒരു ക്ലബിൽ പാടുന്നതിനിടയ്ക്ക്‌ സംഭവിക്കുന്ന അത്യാഹിതം പ്രണവിന്റെ ജീവിതം തന്നെ മാറ്റി മറിയ്ക്കുന്നു. ഒരു കൂട്ടം ആളുകളുടെ ഇരയായി മാറിയ ആദി അവരിൽ നിന്നും എങ്ങിനെ രക്ഷ നേടുന്നുവെന്നതാണു ചിത്രത്തിന്റെ ഇതിവ്ര്യത്തം.

​തുടക്കക്കാരന്‍ എന്നാ യാതൊരു സങ്കോചവും കൂടാതെ തന്നെ പ്രണവ് മോഹന്‍ലാല്‍ തന്റെ റോള്‍ അനായാസം ചെയ്തു. പല റിവ്യുകളിലും കണ്ടിരുന്നു, പ്രണവ് അഭിനയ സീനുകളില്‍ എല്ലാം മോശമായിരുന്നു എന്ന്. പക്ഷെ എന്‍റെ കാഴ്ചപ്പാടില്‍ ഒരു തുടക്കക്കാരന്‍ എന്നാ നിലയിലും പ്രണവ് തന്‍റെ ജോലി നീതീകരിച്ചു. ആക്ഷന്‍ ഒക്കെ ഇത്ര അനായാസം ചെയ്യുന്നത് കണ്ടു, ഇദ്ദേഹം എന്ത് മാത്രം പരിശ്രമം ചെയ്തു എന്ന് മനസിലാക്കാന്‍ കഴിയും. പാര്‍കൂര്‍ ഒക്കെ മികച്ചു നിന്നു. ആ ഒരു പരിശ്രമത്തിനു എന്‍റെ ഒരു പ്രത്യേക അഭിനന്ദനം. അഭിനയം കുറച്ചു കൂടി മെച്ചപ്പെടുത്തിയാല്‍ ഒരു നല്ല നടന്‍ എന്നാ നിലയിലേക്ക് ഉയരാന്‍ കഴിയും. സ്ക്രീനില്‍ പല തവണ പ്രണവിനെ കാണുമ്പോള്‍ പഴയ ഒന്നാമനിലെ ആ കൊച്ചു പയ്യനെ തന്നെയാണ് ഓര്‍മ്മ വരിക. ഒരു നിഷ്കളങ്കതയാണ് ആ മുഖത്തെപ്പോഴും കാണാന്‍ സാധിക്കുന്നത്.

സിദ്ദിഖ്, ലെന ആദിയുടെ മാതാപിതാക്കളുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സിദ്ദിഖിനു ഈ റോള്‍ ഒക്കെ പുഷ്പം ഇറുക്കുന്ന ലാഘവത്തോടെ തന്നെ ചെയ്തു. ലെന, തുടക്കം ഒക്കെ നന്നായിരുന്നെങ്കിലും സെന്‍റിമെന്‍റല്‍ സീനുകള്‍ കുറച്ചൊക്കെ കയ്യടക്കത്തോടെ ചെയ്യാം എന്ന് തോന്നിപ്പോയി. അല്‍പം ഓവര്‍ തന്നെയായിരുന്നു. അനുശ്രീ തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ ജയ എന്നാ കഥാപാത്രത്തെ അവതരിപ്പിച്ചു. അവരുടെ കഥാപാത്രത്തിന് ഒരു grace ഉണ്ടായിരുന്നു .

എനിക്കേറ്റവും ഇഷ്ടപ്പെട്ട കഥാപാത്രങ്ങള്‍ ആയിരുന്നു സിജു വിത്സണ്‍, ഷറഫുദ്ദീന്‍ അവതരിപ്പിച്ച യഥാക്രമം ജയകൃഷ്ണന്‍, ശരത് എന്നാ കഥാപാത്രങ്ങള്‍. ഷറഫ് തന്റെ റോള്‍ ശരിക്കും ഞെട്ടിച്ചു കളഞ്ഞു. സ്ഥിരം ചളിയടിയില്‍ നിന്നും മാറി സഞ്ചരിച്ചു ഒരു പക്വതയാര്‍ന്ന പ്രകടനം കാഴ്ച വെച്ചു. സിജു വിത്സന്‍റെ അഭിനയത്തിലുള്ള മേക് ഓവര്‍ മികച്ചു നിന്നു. സ്ഥിരം ഫോര്‍മുലായിക് റോളില്‍ നിന്നും നെഗടീവ് ഷേഡ്‌​ ഉള്ള കഥാപാത്രം നന്നായി തന്നെ അവതരിപ്പിച്ചു. ഇവര്‍ക്ക് ആദി എന്നാ ചിത്രം കൊണ്ട് നല്ല റോളുകള്‍ തേടിയെത്താനുള്ള സാധ്യതകള്‍ കൂടുതല്‍ തന്നെയാണ്.

​മേഘനാഥന്‍​ എന്ന നടനെ വീണ്ടും തിരശീലയില്‍ കാണുമ്പോള്‍ ഒരു സന്തോഷം. അദ്ദേഹമോക്കെ നല്ല അഭിനേതാവായിട്ടും അവസരങ്ങള്‍ കുറയുന്നത് വലിയ കഷ്ടമാണ്. നമ്മുടെ സംവിധായകര്‍ നല്ല ആര്‍ട്ടിസ്റ്റുകളുടെ കഴിവുകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ വളരെ പിന്നോക്കം ആണ്.

ജഗപതി ബാബുവിന്‍റെ ആവശ്യകത ആ റോളിനുണ്ടോ എന്നതൊരു ചോദ്യം അവശേഷിക്കുന്നു. അദിതി തരക്കേടില്ലാ.. എവിടെയൊക്കെയോ നിവേദ തോമസിന്‍റെ ചായ കാചിയിട്ടുണ്ടോ എന്ന് തോന്നിയത് എനിക്ക് മാത്രമാണോ??

മോഹന്‍ലാല്‍-ആന്റണി പെരുമ്പാവൂര്‍ തുടങ്ങിയവരുടെ കാമിയോ റോളുകള്‍ ശരിക്കും അനാവശ്യമായി തോന്നി. പക്ഷെ മോഹന്‍ലാല്‍  ഇത്തിരി നേരം ഉണ്ടായിരുന്നുവെങ്കിലും നല്ല ഗ്ലാമറസ് തന്നെയാരുന്നു, . <3

ചിത്രത്തിന്‍റെ ഏറ്റവും വലിയ പോരായ്മ കെട്ടുറപ്പില്ലാത്ത തിരക്കഥ തന്നെയാണ്. ജീത്തു ജോസഫ് കൈകാര്യം ചെയ്ത ആ വകുപ്പ്, ഒരു സിനിമക്ക് വേണ്ടി താത്കാലിക കെട്ടിപ്പടുക്കല്‍ ആണോ എന്ന് തോന്നിപ്പോകും. സംവിധായകന്‍റെ മേലങ്കി ഒരു പരിധി വരെ ന്യായമായി കൈകാര്യം ചെയ്തു. എന്നിരുന്നാലും ലെന - സിദ്ദിഖ് കോമ്പോ ആയ വൈകാരിക സീനുകള്‍ അല്പം കൂടെ ചിട്ടയോടെ അവതരിപ്പിച്ചിരുന്നുവെങ്കില്‍ നന്നായേനെ.  എഡിറ്റിംഗ് കുറച്ചു കൂടി മെച്ചപ്പെടുത്താമായിരുന്നു, എന്നാല്‍ മോശമല്ലായിരുന്നു താനും. Crisp Editingന്‍റെ കുറവ് ഉണ്ടായിരുന്നു.

ആക്ഷന്‍ സീക്വന്‍സുകള്‍ എല്ലാം തന്നെ നന്നായിരുന്നു, അല്‍പം സ്പോയിലര്‍ കലര്‍ത്തുകയാണെങ്കില്‍, ഗരാജില്‍ നിന്നും ഓടി രക്ഷപെട്ടു വരുന്ന ആദി ചെന്നെത്തുന്നത് ഒരു കോട്ടയില്‍ ആണ്, (ബാംഗളൂരില്‍ അങ്ങിനെ ഒരു കോട്ട ഞാനവിടെ ജോലി ചെയ്യുന്ന സമയത്തുണ്ടായിരുന്നില്ല എന്നതൊരു സത്യം, പുതുതായിട്ട്‌ വല്ലതും ഉണ്ടാക്കിയതാണോ.. പോക്കിരിയില്‍ മറ്റും കണ്ടിട്ടുണ്ട്).. ആ ലൊക്കേഷന്‍ ഒക്കെ സത്യം പറഞ്ഞാല്‍ പാര്‍ക്കൂര്‍ അഭ്യാസം കാട്ടാന്‍ വേണ്ടി മാത്രമാണെന്ന് തോന്നിപ്പോകും. പക്ഷെ എന്നിരുന്നാലും അത് ഒട്ടും ബോര്‍ ആക്കിയുമില്ല. റോപ് ഉപയോഗിച്ച സീനുകളില്‍ ഒന്നും തന്നെ കണ്ടിരിക്കുന്ന പ്രേക്ഷകന് മനസിലാകില്ല എന്നതാണ്  

ക്യാമറാമാന്‍ ആണ് എന്‍റെ അഭിപ്രായത്തില്‍ ടെക്നിക്കലി മികച്ചു നിന്നത്. സതീഷ്‌ കുറുപ്പ് അനായാസേന കൈകാര്യം ചെയ്തു. ചേസ് സീനുകളിലും പാര്‍ക്കൂര്‍ അഭ്യാസം നിറഞ്ഞ സീനുകളിലും ഒക്കെ അദ്ദേഹത്തിന്‍റെ കരവിരുതും കഴിവും അറിയാന്‍ കഴിഞ്ഞു. മികച്ച ക്യാമറവര്‍ക്ക് എന്ന് നിസംശയം പറയാം.

അനില്‍ ജോണ്‍സണ്‍ സംഗീതം ചെയ്ത പാട്ടുകള്‍ നന്നായിരുന്നു. പ്രണവ് പാടിയഭിനയിച്ച ജിപ്സി വുമണ്‍ അസാധ്യമായിരുന്നു. ഗിറ്റാര്‍ കോര്‍ഡോക്കെ വായിക്കുന്നത് കണ്ടാല്‍ തന്നെ മനസിലാകും, പ്രണവിന്‍റെ സംഗീതത്തോടുള്ള ഒരഭിനിവേശം.പക്ഷെ, പശ്ചാത്തല സംഗീതം അത്ര ആസ്വാദ്യകരമായി തോന്നിയില്ല. ചേസിംഗ് സീനുകള്‍ക്കൊന്നും അത്ര effective impact ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല.എന്നാല്‍ tension മുറുകുന്ന സീനുകള്‍ക്ക് ആവശ്യമായ സംഗീതവും നല്‍കുവാന്‍ കഴിഞ്ഞു. ചുരുക്കത്തില്‍ പറഞ്ഞാല്‍ ഒരു ആവറേജ് സ്കോര്‍.

ഒരു തരത്തില്‍ പറഞ്ഞാല്‍ അത്ര മികച്ച ചിത്രമെന്നോന്നും അവകാശപ്പെടാനില്ലാത്ത കഥയുമൊക്കെയാണെങ്കിലും, മോശമല്ലാത്ത ആദ്യ പകുതിയും, ത്രില്‍ ആവശ്യത്തിലധികം തരുന്ന രണ്ടാം പകുതിയും (പ്രണവിന്‍റെ പ്രകടനം എടുത്തു പറയേണ്ട ഒന്നാണ്) കൊണ്ട് തൃപ്തികരമായ ചിത്രമായി തോന്നി.

എന്‍റെ റേറ്റിംഗ് 7.2 ഓണ്‍ 10