Cover Page

Cover Page

Wednesday, November 11, 2015

106. Lukka Chuppi (2015)

ലുക്കാ ചുപ്പി (2015)





Language : Malayalam
Genre : Comedy | Drama
Director: Bash Muhammed
IMDB : 7.0

Lukka Chuppi Theatrical Trailer



പതിനാലു വർഷങ്ങൾക്കു ശേഷം ഒരുമിച്ചു കോളജിൽ പഠിച്ച കുറച്ചു സുഹൃത്തുക്കൾ ഒരു സ്ഥലത്ത് ഒത്തൊരുമിക്കുന്നതാണ് ലുക്കാ ചുപ്പിയുടെ ഇതിവൃത്തം. ലോകത്തിന്റെ പല കോണിൽ നിന്നും, പല ജോലികളും ചെയ്യുന്ന കൂട്ടുകാരുടെ സന്തോഷവും സങ്കടങ്ങളിലൂടെയും ആണ് ലുക്കാച്ചുപ്പി എന്ന ഈ ചെറു ചിത്രം പറഞ്ഞു പോകുന്നത്. 

രഘുറാമിന്റെ ആവശ്യ പ്രകാരം സിദ്ധാർത് തങ്ങളുടെ കൂട്ടുകാരെ സിദ്ധാഥിൻറെ ഒഴിവുകാല വീട്ടിലേക്കു ക്ഷണിക്കുന്നു. അതിൽ ഡോക്റ്റർ ആയ റഫീക്കും ഭാര്യ സുഹറയും സിദ്ധാർഥിൻറെ ഭാര്യ രേവതിയും പിന്നീട് രഘുവിൻറെ ഭാര്യ ആനിയും സിദ്ധാർഥിൻറെ പ്രനയഭാജനം ആയിരുന്ന രാധികയും അവരുടെ കൂട്ടുകാരനായ ബെന്നിയും ഒക്കെ കൂടെ ചേരുന്നു. ഇവരുടെ പഴയകാല ഓർമ്മകൾ (nostalgic memories) അയവിറക്കുന്നതും മദ്യപാനവുമായി മുൻപോട്ടു പോകുന്നു. ഇതിൽ എന്നെ ഏറ്റവും ആകർഷിച്ചതും ഇവരുടെ സംസാരം തന്നെയാണ്, ഒരേ ലൊക്കേഷനിൽ തന്നെയാരുന്നുവെങ്കിലും ഒരു പ്രത്യേക ഫീൽ ഉണ്ടായിരുന്നു അവരുടെ സംഭാഷണം കേൾക്കാൻ. സാദാ മനുഷ്യർ സംസാരിക്കുന്നത് മാതിരിയായിട്ടാണ് തോന്നിയത്. 

ഇംഗ്ലീഷ് സിനിമയിൽ സാധാരണയായി കണ്ടു വരുന്ന ശൈലിയാണ് സംവിധായകനായ ബാഷ് മുഹമദ് ഈ ചിത്രത്തിന് വേണ്ടി അവലംബിച്ചിരിക്കുന്നത്. അത് നല്ല ഒരു ശതമാനം അദ്ദേഹം വിജയിചിട്ടുമുണ്ട്. ഓരോ കഥാപാത്രങ്ങളും ശരിക്കും രെജിസ്ടർ ചെയ്തതും സിനിമയ്ക്ക് സഹായകമായി. അത് അവതരിപ്പിച്ച അസ്മിത സൂദ് ഒഴിച്ച് എല്ലാവരും ന്യായീകരിചിട്ടുമുണ്ട്. സദാ സമയം കള്ളിൽ മുങ്ങിയ രഘുരാമിനെ അവതരിപ്പിച്ച ജയസൂര്യ, ദിനേശ്, മുരളി ഗോപി, ജോജു, മുത്തുമണി, രമ്യ നമ്പീശൻ, ചിന്നു കുരുവിള എന്നിവർ നല്ല പ്രകടനമാണ് കാഴ്ച വെച്ചത്. അതിൽ എടുത്തു പറയേണ്ടത്, ജയസൂര്യ (extraordinary), ജോജു , മുത്തുമണി, ചിന്നു കുരുവിള പിന്നെ സ്ക്രീനിൽ വെറും 5 മിനുട്ട് കൊണ്ട് മനസ്സിൽ ഒരു നൊമ്പരമോ സന്തോഷമോ ഒക്കെ സമ്മാനിച്ച ഇന്ദ്രൻസ് എന്നാ നടനുമാണ്‌. നമ്മുടെ മുൻപിൽ കണ്ടിട്ടുള്ള ചില കഥാപാത്രങ്ങളായാണ് അവരിൽ പലരെയും എനിക്ക് ഫീൽ ചെയ്തത്. അസ്മിത സൂദ് കാഴ്ചയിൽ വളരെയധികം സുന്ദരിയായിരുന്നുവെങ്കിലും അവരുടെ കാസ്റ്റിങ്ങ് ഒരു പോരായ്മയായി ഫീൽ ചെയ്തു. പ്രത്യേകിച്ചും അവരുടെ റോളിന്റെ പ്രാധാന്യം കണക്കിലെടുത്ത്, അതിത്തിരി കല്ലുകടിയായി തോന്നി. 

ബിജിബാലിന്റെ പശ്ചാത്തല സംഗീതം, ഗാനം എല്ലാം മികച്ചതായിരുന്നു. നന്നായിരുന്നു.സംഭാഷണങ്ങൾ മികച്ചതായിരുന്നു (നമ്മൾ കൂട്ടുകാർ വർഷങ്ങൾക്കു ശേഷം കണ്ടുമുട്ടുമ്പോൾ എങ്ങിനെയോ അതെ രീതിയിൽ തന്നെയാണ് സംഭാഷണം). 

എന്നിരുന്നാലും, കുറവുകൾ ഏറെയാണ്‌, പ്രത്യേകിച്ച് ക്ലൈമാക്സ്. വളരെ ക്ലീഷെ നിറഞ്ഞു നിൽക്കുന്ന ക്ലൈമാക്സ് ആയി പോയി. കുറെ സാരോപദേശം കൂടി ആയപ്പോ അത് പൂർത്തിയായി. സംവിധായകൻ സിനിമ പ്രീ-ക്ലൈമാക്സ് വരെ മുഷിച്ചിലില്ലാതെ എത്തിചെങ്കിലും, പിന്നീട് എന്ത് ചെയ്യണം എന്ന് കുഴങ്ങി നില്ക്കുന്നതാണ് നമുക്ക് കാണാൻ കഴിയുക. രണ്ടാമത് പറയുകയാണെങ്കിൽ, ഇത് തീയറ്ററിൽ രണ്ടു മണിക്കൂർ കാണാൻ സാധിക്കില്ല എന്നതാണ്. സിനിമ കാണുന്ന ഒരു ഫ്ലോ കിട്ടുകയുമില്ല, എന്നാൽ മുഷിച്ചു പോകുകയും ചെയ്യും. കുറച്ചു കൂടി ട്രിം ചെയ്തിരുന്നെങ്കിലെന്നു  തോന്നിപ്പോയി. അസ്മിത സൂദ് രസം കൊല്ലിയായി പോയി. അഭിനയം മഹാ മോശം എന്നെ പറയേണ്ടൂ. കുറച്ചു ലോജിക്കിന്റെ കുറവുകൾ അനുഭവപ്പെട്ടിരുന്നു. 

കുറച്ചൊക്കെ കുറവുകൾ ഉണ്ടെങ്കിലും സിംഗിൾ ലൊക്കേഷൻ ഡ്രാമ (നൊസ്റ്റാൾജിക്) ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ഇതിഷ്ടപ്പെടും.

എന്റെ റേറ്റിംഗ്: 7 ഓണ്‍ 10

Saturday, November 7, 2015

105. Spectre (2015)

സ്പെക്ടർ (2015)




Language : English
Genre : Adventure | Crime | Thriller
Director : Sam Mendes
IMDB : 7.4


Spectre Theatrical Trailer


സ്കൈഫോൾ ലോകത്തിലേക്കും ഏറ്റവും കൂടുതൽ കളക്ഷൻ നേടി റെക്കോർഡ് നേടിയ (ഏകദേശം 1 ബില്ലിയണു മേലെ) ചിത്രത്തിന് ശേഷം സാം മേണ്ടസും ഡാനിയൽ ക്രൈഗും ഒരു പുതിയ ബോണ്ട്‌ ചിത്രവുമായി വരുമ്പോൾ പ്രതീക്ഷകൾ സ്വാഭാവികമായിട്ടു കൂടും. സ്കൈഫോൾ എന്ന ചിത്രവുമായി താരതമ്യം ചെയ്യാൻ കഴിയില്ലയെങ്കിലും 85% എങ്കിലും ന്യായീകരിച്ചിട്ടുണ്ട് ചിത്രം. 

പഴയ എം (ജൂഡി ഡെഞ്ച്) നിർദേശിച്ച പ്രകാരം മാർക്കോ സിയാറ എന്ന വാടക കൊലയാളിയെ കൊല്ലാൻ വേണ്ടി മെക്സിക്കോയിൽ എത്തുന്നതിൽ ചിത്രം തുടങ്ങുന്നു. കൃത്യനിർവഹണത്തിനിടെ ഒരു വലിയ കെട്ടിടം മുഴുവൻ തകര്ന്നു വീഴുന്നു. ഇത് മൂലം, പുതിയ എം (റാൽഫ് ഫിയെൻസ്) രാജി വെയ്ക്കണം എന്ന ആവശ്യം ബ്രിട്ടിഷ് ഗവണ്മന്റിൽ നിന്നും ഉയരുന്നു. അതിനാൽ 007 തല്ക്കാലത്തേക്ക് ഡ്യൂട്ടിയിൽ നിന്നും മാറ്റി നിർത്തുന്നു. അതേ സമയം, എമ്മും (M) സിയും (C) ബ്രിട്ടിഷ് ഇന്റലിജൻസിന്റെ തലപ്പത്ത് ഇരിക്കാനുള്ള അധികാര വടംവലിയിലുമാണ്. മെക്സിക്കോയിൽ നിന്നും സ്പെക്ടർ എന്ന അനധികൃത സംഘടനയുടെ തുമ്പു ലഭിക്കുന്ന 007, അതന്യേഷിച്ചു പോകുന്നു. പിന്നീടുണ്ടാകുന്നതാണ് സിനിമയുടെ ജീവനാടി.

സ്കൈഫോൾ എന്നാ ചിത്രം നിർത്തിയേടത്തു നിന്ന് തന്നെയാണ് ഈ ചിത്രവും മുന്നേറുന്നത്. ബോണ്ടിന്റെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങളെല്ലാം ഉൾപ്പെടുത്തി ആണ് ഈ ചിത്രത്തിൻറെ മൂല കഥ. കഴിഞ്ഞ ചിത്രങ്ങളിലെ സംഭവങ്ങളും എല്ലാം കൂട്ടിചേര്ത്ത് അതിനുള്ള ഉത്തരം ഈ ചിത്രം നൽകുന്നു. ചിത്രം കാണാൻ പിടിച്ചിരുത്തുന്ന ഘടകങ്ങൾ : ദാനിയൽ ക്രൈഗ്, ഫാസ്റ്റ് പേസ്ഡ് ആക്ഷൻ, ത്രിൽസ്, പിന്നെ ഇതിന്റെയെല്ലാം മേലെ തോമസ്‌ ന്യൂമാൻറെ പശ്ചാത്തല സംഗീതം, ക്യാമറ. പശ്ചാത്തല സംഗീതം ഒരു രക്ഷയുമില്ല. സീനുകളോട് നല്ല ചേർച്ചയും ഉണ്ട്.

 ബോണ്ടുകളിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട അഭിനേതാവാണ് ദാനിയൽ ക്രൈഗ്, കാരണം ഊർജ്ജ്വസ്വലത, ആക്രമണസ്വഭാവം, ആരെയും കൂസാത്ത ഭാവം എല്ലാം മറ്റുള്ള ബോണ്ടുകളിൽ നിന്നും ക്രൈഗിനെ വ്യത്യസ്തനാക്കുന്നു. പഴയ ബോണ്ട്‌ സ്റ്റൈലും പുതിയതും നല്ല രീതിയിൽ ഈ ചിത്രത്തിൽ മിശ്രണം ചെയ്തിട്ടുണ്ട്.

കുറച്ചു കൂടി ആക്റ്റീവ് ആയ റാൽഫ് ഫിയെൻസ് അവതരിപ്പിച്ച എം എന്ന കഥാപാത്രം. മോണിക ബെല്ലുച്ചി വളരെ ചുരുങ്ങിയ നേരം മാത്രമേ ചിത്രത്തിൽ ഉണ്ടായിരുന്നുള്ളൂ. നല്ല പ്രായം തോന്നിക്കുന്നുണ്ട് (50 വയസായി എന്നത് മാറ്റി നിർത്തുന്നു). ബെൻ വിഷാവ് (പെർഫ്യൂം ഫേം) നന്നായിട്ടുണ്ടായിരുന്നു. ക്രിസ്റ്റൊഫ് വാട്സ് പ്രധാന വില്ലനായി വന്നുവെങ്കിലും ഒരു എഫക്റ്റ് തോന്നിയില്ല. വില്ലന് ശക്തി പോരായിരുന്നു എന്ന് തോന്നി. WWE സ്റ്റാർ ടേവ് ബാറ്റിസ്റ്റയും വില്ലനായി തരക്കേടില്ലാത്ത കാഴ്ച വെച്ചു. ഇവർക്ക് രണ്ടു പേർക്കും നല്ല തുടക്കം നല്കിയെങ്കിലും, പിന്നീട് ആ ശക്തി കാണാൻ കഴിഞ്ഞില്ല (സ്കൈഫോളിൽ ഹാവിയർ ബദാം തകർത്ത് വാരിയത് വെച്ച് നോക്കുമ്പോൾ സ്പെക്റെറിലെ വില്ലന്മാർ പോരായിരുന്നു). പ്രധാന ബോണ്ട്‌ ഗേളായി വന്ന ലീയ സെയ്ദൊ (ബ്ലൂ ഈസ്‌ ദി വാമസ്റ്റ് കളർ ഫേം) ഭയങ്കര ബോറായി തോന്നി. ഒരു ഊർജ്ജം കാണാൻ കഴിഞ്ഞില്ല. സദാ കരയുന്ന മുഖമായി ആണ് തോന്നിയത്. 

മൊത്തത്തിൽ പറഞ്ഞാൽ, സ്കൈഫോളുമായി താരതമ്യം ചെയ്യാൻ കഴിയില്ലയെങ്കിലും ചിത്രം നിങ്ങളെ ബോറടിപ്പിക്കുകയില്ല.

Bond meets Mission Impossible - അതാണ്‌ സ്പെക്റ്റെർ.

എൻറെ റേറ്റിംഗ് 7.9 ഓണ്‍ 10

  

104. No Mercy (Yongseoneun Eupda) (2010)

നോ മെർസി (യൊങ്ങ്സ്യോന്യൊൻ യൂപ്ഡാ) (2010)



Language : Korean
Genre : Crime | Drama | Mystery | Thriller
Director : Kim Hyeong Jun
IMDB : 7.4


No Mercy Theatrical Trailer


ചില സിനിമകളും അതിലെ കഥാപാത്രങ്ങളും അങ്ങിനെയാണ്, കണ്ടു കഴിഞ്ഞാലും അത് നമ്മുടെ മനസിനെ വേട്ടയാടിക്കൊണ്ടേയിരിക്കും. അത് മാതിരി ഒരു ചിത്രമാണ് കിം ഹ്യൂങ്ങ് ജൂണ്‍ സംവിധാനം ചെയ്ത നോ മെർസി എന്ന കൊറിയൻ ത്രില്ലർ. മനസ്സിൽ ഒരു മായാത്ത മുറിപ്പാട് പോലെ ഇതവശേഷിക്കും. ഓൾഡ്‌ ബോയ്‌ എന്ന ത്രില്ലറിന്റെ ചുവടു പറ്റി തന്നെയുള്ള ഒരു റിവഞ്ച് ത്രില്ലറാണ് ഇത്.

കാങ്ങ് മിൻ ഹോ എന്ന forensic pathologist  വിരമിച്ചു സ്വന്തം മകളോടൊത്തു വിശ്രമകാലം ചെലവിടാൻ പദ്ധതിയിട്ട സമയത്താണ് നദീതീരത്ത്‌ നിന്നും ശരീരത്തിലെ ഭാഗങ്ങൾ മുഴുവൻ വേർപെടുത്തിയ ഒരു പെണ്‍കുട്ടിയുടെ ജഡം ലഭിക്കുന്നത്. അവസാനമായിട്ടു ഒരു ദൗത്യം ഏറ്റെടുക്കുന്നു. ലീ സങ്ങ് ഹോ ആണ് പ്രഥമശ്രിഷ്ട്യാ കൊലപാതകിയെന്ന് സംശയിക്കപ്പെട്ടു അറസ്റ്റിലായത്. എന്നാൽ, പ്രതീക്ഷകൾക്കെതിരായി ലീ കുറ്റം ഒരു തുടക്കക്കാരിയായ ഡിറ്റക്ടീവ് മിന്നിനോട് സമ്മതിക്കുന്നു. കാങ്ങിന്റെ ഒരു ശിക്ഷ്യ കൂടിയായിരുന്നു മിൻ. കാങ്ങിനെ കാണണമെന്ന് നിർബന്ധം പിടിക്കുന്ന ലീയെ ഒരു ദിവസം കാണുകയും, അപ്പോൾ കാങ്ങിൻറെ മകളെ താൻ തട്ടിക്കൊണ്ടു പോയിരിക്കുകയാണെന്നും തെളിവുകൾ വളച്ചൊടിച്ചു തന്നെ കുറ്റവിമുക്തനാക്കണമെന്നു ഇല്ലെങ്കിൽ പെണ്‍കുട്ടിയെ കൊന്നു കളയുമെന്നും ഭീഷണിപ്പെടുത്തുന്നു. ആദ്യം വിസമ്മതിക്കുന്ന കാങ്ങ്, തന്റെ നിസഹായാവസ്ഥ ഓർത്ത്‌ അതിനു മുതിരുന്നു. എന്നാൽ കാങ്ങിനെ കാത്തിരിക്കുന്നത് ഞെട്ടിപ്പിക്കുന്നതും ഭയാനകവുമായ സത്യങ്ങളായിരുന്നു.

ത്രില്ലർ ഗണങ്ങളിലെ ഒരു ഏട് തന്നെയാണീ ചിത്രം. അത് പറയാൻ കാരണങ്ങൾ അനവധിയാണ്. ഒരു സാധാരണ പ്രേക്ഷകനെ പിടിച്ചിരുത്താൻ കഴിയുന്ന ത്രില്ലുകളും, ട്വിസ്ടുകളും കൊണ്ട് സമ്പുഷ്ടമാണ് നോ മെർസി. ഓരോ നിമിഷവും എന്ത് സംഭവിക്കും എന്നും പല പല ചോദ്യങ്ങൾ പ്രേക്ഷകരുടെ മനസിലൂടെ കടന്നു പോകും. ഇതിലാരു നായകൻ, വില്ലൻ എന്ന ചോദ്യവും പ്രേക്ഷകന്റെ മുൻപിൽ നിരത്തുന്നു. എന്നാൽ ഈ സംശയങ്ങൾക്കെല്ലാം ഒരു വ്യക്തമായ ഫിനാലെ (finale) ഒരുക്കിയിരിക്കുന്നു സംവിധായകനും എഴുത്തുകാരനും ആയ കിം ഹ്യൂങ്ങ്. പ്രതികാരവും മാനസിക വിക്ഷൊഭത്തിന്റെയും ഒരു വേലിയേറ്റം തന്നെയാണ് നോ മെർസി. ഈ ചിത്രത്തിൻറെ ജീവാത്മാവും പരമാത്മാവും, ക്ളൈമാക്സ് സീനുകൾ ആണ്. അത്രയ്ക്ക് മനോഹരമാണ് എന്നാൽ നമ്മുടെ മനസിനെ വേട്ടയാടുന്ന തരത്തിലും ആണ് ഒരുക്കിയിരിക്കുന്നത്. അനുഭവിച്ചു തന്നെ അറിയുക.

പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ച സോൾ ക്യുങ്ങ് ഗുവും റ്യൂ സ്യൂങ്ങ് ബംമും ഹാൻ ഹ്യെജിന്നും നല്ല കെട്ടുറപ്പുള്ള പ്രകടനമാണ് കാഴ്ച വെച്ചത്. വൈകാരിക തലങ്ങൾ എല്ലാം തന്നെ മികവുറ്റതായിരുന്നു. ബിജിഎം, ലൈറ്റിംഗ്, ക്യാമറാവർക്കും അവസാന നിമിഷം വരെ പ്രേക്ഷകൻറെ മനസ് പിടിച്ചിരുത്താൻ സഹായിച്ചു.

Extra Ordinary Psychic Thriller which will haunt you after the movie.

എന്റെ റേറ്റിംഗ് 8.3 ഓണ്‍ 10

Saturday, October 31, 2015

103. 10 Endrathukkulle (2015)

10 എണ്ട്രതുക്കുള്ള (2015)



Language : Tamil
Genre : Action | Comedy | Romance | Thriller
Director : S.D. Vijay Milton
IMDB : 5.8 

10 Endrathukkulla Theatrical Trailer

അഴഗാ ഇരുക്കിറായി ഭയമായി ഇരുക്കിറതു എന്ന ബോക്സോഫീസ് ബോംബ്‌ സംവിധാനം ചെയ്തു കൊണ്ടായിരുന്നു ക്യാമറാമാനായവിജയ്‌ മിൽട്ടൻ തമിഴ് ചലച്ചിത്ര സംവിധാന രംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് എട്ടു വര്ഷത്തിനു ശേഷം അദ്ദേഹം ഗോലിസോഡാ എന്ന കൊച്ചു ചിത്രം ബ്രഹ്മാണ്ട ഹിറ്റാക്കി മാറ്റി, തന്റെ കഴിവ് തെളിയിക്കുകയും ചെയ്തു. ആ വിശ്വാസവും പ്രതീക്ഷയും ഉള്ളത് കൊണ്ട് തന്നെയായിരിക്കാം വിക്രം അഭിനയിക്കമെന്നും മുരുഗദാസ് നിർമിക്കാമെന്നും ഏറ്റത്. പക്ഷെ അതിന്റെ ഫലം ഞാൻ പറയാതെ തന്നെ എല്ലാവർക്കും അറിയാം എന്ന് കരുതുന്നു.

പല പേരിൽ തന്നെ പരിചയപ്പെടുത്തുന്ന , കാശിനു വേണ്ടി എന്തും ചെയ്യുന്ന , ചെന്നൈയിലെ തന്നെ ഏറ്റവും മികച്ച കാർ ഡ്രൈവർ അതാണ്‌ ഈ സിനിമയിലെ നായകൻ. ദോസ് എന്ന ലോക്കൽ ഗുണ്ടയ്ക്കു വേണ്ടി ഒരു പാക്കേജ് ഉത്തരാഖണ്ഡിലെ മുസ്സോരിയിൽ എത്തിച്ചു കൊടുക്കുക എന്ന ദൌത്യമായി പുറപ്പെടുന്ന നായകൻ, അവിടെയെത്തുമ്പോൾ തിരിച്ചറിയുന്നു തന്റെ കൂടെയുള്ള ഷക്കീല എന്ന പെണ്‍കുട്ടിയാണെന്ന്. അതോടെ അവിടുത്തെ വില്ലന്മാരുമായി മല്ലിട്ട് ഷക്കീലയെ എങ്ങിനെ മോചിപ്പിക്കുന്നു എന്ന് മുഴുവൻ കഥ.

തികച്ചും ഒരു റോഡ്‌ മൂവി സ്റ്റൈലിൽ ചിത്രീകരിച്ച ഈ സിനിമയ്ക്ക് കഥയുടെയും തിരക്കതയുടെയും അഭാവമാണ് തിരിച്ചടിയാവുന്നത്. വിക്രമിൻറെ സ്ക്രീൻ പ്രസൻസ് സമ്മതിക്കണം. ഈ ചിത്രം മുഴുവൻ ഇരുന്നു കാണാൻ എന്നെ പെരിപ്പിച്ച ഒരേ ഒരു ഘടകം. തമാശയും ഒക്കെ നിറഞ്ഞ തരക്കേടില്ലാതെ കണ്ടിരിക്കാവുന്ന (വിരസമെന്നും വിശേഷിപ്പിക്കാം) ആദ്യപകുതിയും (ഇവിടെയും വിക്രം തന്നെ താരം), വളരെയധികം മോശമായ രണ്ടാം പകുതിയേ ചിത്രത്തെ വളരെയധികം പിന്നോട്ടാക്കുന്നുണ്ട്. ഷക്കീലയായിട്ടു സാമന്ത വളരെയധികം ബബ്ബ്ളിയായിരുന്നു. കുഴപ്പമില്ല എന്ന് പറയാം. പക്ഷെ രണ്ടാം പകുതിയിലെ സമാന്ത വളരെ മോശമായിരുന്നു, പ്രത്യേകിച്ച് പ്രീ-ക്ലൈമാക്സും ക്ലൈമാക്സും. വെറുപ്പിക്കൽസ് അറ്റ്‌ ദി പീക്ക്. ഡി. ഇമ്മന്റെ സംഗീതം പ്രതീക്ഷയ്ക്കൊത്തുയർന്നില്ല. വ്രൂം വ്രൂം എന്ന പാട്ട് എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു, അതിനെ ഗാനാവതരണവും ഡാൻസ് മൂമന്റും വിക്രവും ആയിരുന്നു ഹൈലൈറ്റ്. ചാർമി ഒരു പാട്ടിൽ വന്നു കോൾമയിർ കൊള്ളിച്ചു. പക്ഷെ അത് അനാവശ്യം ആയി എന്ന് തോന്നി. ഗ്രാഫിക്സും സ്റ്റണ്ടും വളര മോശം എന്ന് തന്നെ പറയാം. വിക്രമിനെ പോലെ നല്ല ഒരു നടനെ കിട്ടിയിട്ടും അത് ഉപയോഗിച്ച് ഫലപ്രടമാക്കാതെ ഒരു തട്ടുപൊളിപ്പൻ പടവുമായി വന്ന വിജയ്‌ മിൽട്ടൻ തന്നെയാണ് ഈ ചിത്രത്തിൻറെ നാശത്തിന്റെ ആണിക്കല്ല്.

മൊത്തത്തിൽ പറഞ്ഞാൽ ഒഴിവാക്കാതിരിക്കാൻ യാതൊരു കാരനവുമില്ലാത്ത അറുബോറൻ സിനിമ (കട്ട വിക്രം ഫാൻസിനു ചിലപ്പോൾ രസിച്ചേക്കാം).

എന്റെ റേറ്റിംഗ്: 3.5 ഓണ്‍ 10

Wednesday, October 28, 2015

102. Love 24/7 (2015)

ലവ് 24/7 (2015)





Language : Malayalam
Genre : Drama | Romance
Director : Sreebala K. Menon
IMDB :  

Love 24/7 Theatrical Trailer

എഴുത്തുകാരിയും സത്യൻ അന്തിക്കാടിൻറെ സഹസംവിധായികയുമായ  ശ്രീബാല കെ മേനോൻ അണിയിച്ചൊരുക്കിയ ഒരു ലളിതമായ പ്രണയകഥ ആണ് ലവ് 24/7. കൊട്ടിഘോഷിക്കാൻ തക്ക ഒന്നുമില്ലെങ്കിലും കണ്ടിരിക്കാവുന്ന ഒരു ചിത്രമാണ് ഇത് (ഇത് വ്യക്തിപരമായ അഭിപ്രായം മാത്രമാണ്). ദിലീപും പുതുമുഖമായ നിഖില വിമലും പ്രധാന റോളുകൾ അവതരിപ്പിച്ച ഈ ചിത്രത്തിൽ ലെന, ശ്രീനിവാസൻ, സുഹാസിനി, ശശികുമാർ, സിദ്ധാർത് ശിവ, ശങ്കർ രാമകൃഷ്ണൻ തുടങ്ങിയ നീണ്ട താരനിരയും അവർക്ക് കൂട്ടായിട്ടു ഈ സിനിമയിൽ ഉണ്ട്. ബിജിബാലും സമീർ ഹഖും യഥാക്രമം സംഗീതവും ക്യാമറയും കൈകാര്യം ചെയ്തിരിക്കുന്നു.

സിനിമ പുരോഗമിക്കുന്നത് തിരുവനന്തപുരം സ്വദേശിനിയായ കബനി നാലാമിടം എന്നാ ന്യൂസ്‌ ചാനലിൽ ട്രെയിനീ ആയി ചേരുന്നത് മുതലാണ്‌. അവിടെ രൂപേഷ് നമ്പ്യാർ എന്ന ആഘോഷിക്കപ്പെടുന്ന ഒരു അവതാരകനുമായി ചങ്ങാത്തിലാവുകയും പിന്നീട് പ്രണയത്തിലാകുകയും ചെയ്യുന്നു.  ഇത് മൂല കഥയാണെങ്കിലും, അവിടെ നിരവധി കഥാപാത്രങ്ങളും, അവരുടെ മാനസിക വൈകാരികതയും, സങ്കടങ്ങളും, ദുഖങ്ങളും ഒക്കെ പറഞ്ഞു പോകുന്നുണ്ട്. കോർപറേറ്റ് എങ്ങിനെ മീഡിയയ്ക്ക് മേല സ്വാധീനം ചെലുത്തുന്നു എന്നു ചിത്രത്തിൽ ഒരു തരത്തിൽ പരാമർശിക്കുന്നുണ്ട്.Love Comes in all sizes and age എന്ന വാക്യം അർത്ഥവാക്കുന്ന തരത്തിൽ രണ്ടു മദ്ധ്യവയസ്കരുടെ കഥയും പറയുന്നുണ്ട്. ഇതെല്ലാം നല്ല രീതിയിൽ തന്നെ ശ്രീബാല അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട് എങ്കിലും എന്തോ ഒരു കുറവ് തുടക്കം മുതൽ അനുഭവപ്പെട്ടിരുന്നു. 

ദിലീപ് തന്റെ റോൾ അനായാസേന ചെയ്തു. ഒരു തരത്തിൽ ഇത്തരം നല്ല റോളുകൾ എടുക്കുന്നത് തന്നെ അദ്ദേഹത്തിന്റെ കരീറിൽ നന്നായി വരാനുള്ള സാധ്യത കാണുന്നു. പക്ഷെ, ഇവിടുത്തെ പ്രേക്ഷകർക്ക്‌ എന്താണ് ദിലീപിൽ നിന്നും വേണ്ടതു എന്ന് ഇത് വരെ ദിലീപിനോ അല്ലെങ്കിൽ സംവിധായകർക്കോ മനസിലാക്കാൻ കഴിഞ്ഞിട്ടില്ല എന്നത് സത്യം. നിഖില വിമൽ ഒരു നാടൻ സുന്ദരിയായി തോന്നി. ഒരു പുതുമുഖമെന്ന ജാള്യതയോ പരിഭ്രമമൊ ഇല്ലാതെ തന്നെ അവർ അവരുടെ റോൾ ഭംഗിയായി ചെയ്തു. എന്റെ എല്ലാ വിധ വിജയാശംസകളും നേരുന്നു. ശശികുമാർ, സുഹാസിനി എന്നിവരും തങ്ങളുടെ റോളുകൾ വളരെ ഭംഗിയായി ചെയ്തു. അവരുടെ പ്രണയം ഒക്കെ കാണാൻ ഒരു രസമുണ്ടായിരുന്നു. ലെന എന്നാ നടിയെ ഇപ്പോഴും നമ്മുടെ സംവിധായകർ വേണ്ട വിധം ഉപയോഗിക്കുന്നില്ല എന്നാണ് തോന്നുന്നത്. വളരെ ചെറിയ റോളുകളിൽ അവരെ തളച്ചിടുന്നു എന്ന് തോന്നിപ്പോകും. ഇതിൽ ചെറിയ റോൾ ആയിരുന്നെങ്കിലും നല്ല ഫലപ്രദമായി തന്നെ ചെയ്തു. ഇപ്പോഴും നായികയായി വരാനുള്ള ഭംഗിയൊക്കെ അവർക്കുണ്ട് (പ്രിത്വിരാജ് പറഞ്ഞത് എത്രയോ സത്യം). ശ്രീനിവാസൻറെ റോൾ എനിക്ക് നന്നേ ഇഷ്ടപ്പെട്ടു. അദ്ദേഹം അതു അനായാസമന്യെ ചെയ്തു. ബിജിബാലിന്റെ സംഗീതം തരക്കേടില്ല.

മൊത്തത്തിൽ പറഞ്ഞാൽ ബോറടിയ്ക്കാതെ കണ്ടിരിക്കാൻ പറ്റിയ ഒരു സിമ്പിൾ ചിത്രമാണ് ലവ് 24 / 7.

എന്റെ റേറ്റിംഗ് 6.2 ഓണ്‍ 10

Sunday, October 18, 2015

101. Loukyam (2014)

ലൗക്യം (2015)




Language : Telugu
Genre : Comedy | Romance
Director : Sriwass
IMDB : 6.5

Loukyam Theatrical Trailer


ജയം എന്ന ചിത്രത്തിലെ വില്ലനായി ശ്രദ്ധേയനായ ഗോപിചന്ദ് നായകനായി അഭിനയിച്ചു 2014ൽ പുറത്തിറങ്ങിയ റൊമാൻറിക് കൊമാടിയാണ് ലൗക്യം. ശ്രീവാസ് ആണ് സംവിധാനം. ഇവർ രണ്ടു പേരും ഒരുമിച്ചപ്പോൾ 2007ൽ ലക്‌ഷ്യം എന്ന സൂപ്പർഹിറ്റ്‌ പിറന്നിരുന്നു.  അത് ഒരു ആക്ഷൻ ചിത്രമായിരുന്നുവെങ്കിൽ ഇത് ഒരു കോമഡി ചിത്രമാണ്. അനൂപ്‌ റൂബൻസ് ആണ് സംഗീതസംവിധാനം.

വെങ്കിടേശ്വരലു എന്ന വെങ്കി വാറങ്കലിലെ ഒരു ഡോണായ ബാബുജിയുടെ പെങ്ങളെ കൂട്ടുകാരന് വേണ്ടി കല്യാണനാളിനന്നു കടത്തുന്നു.അതിനു ശേഷം വെങ്കി തൻറെ സ്വന്തം സ്ഥലമായ ഹൈദരാബാദിൽ വെച്ച് ചന്ദ്രകല എന്ന പെണ്‍കുട്ടിയെ കാണുന്നു. അൽപ്പം കുറുമ്പത്തിയായ ചന്ദ്രകലയെ അയാൾക്ക്‌ പെട്ടെന്ന് തന്നെ ഇഷ്ടമാവുന്നു. സ്ഥിരം തെലുങ്ക് ചിത്രങ്ങളിൽ കാണുന്നത് പോലെ പിന്നീട് പെണ്ണിനെ വലയിലാക്കാനുള്ള തന്ത്രങ്ങൾ മെനയുകയും, അത് ഫലവത്താകുകയും ചെയ്യുന്നു. സിറ്റിയിലെ ഗുണ്ടയായ സത്യയുടെ പെങ്ങളാണെന്നു വെങ്കി തിരിച്ചറിയുന്നു. ഇതേ സമയം ബാബ്ജി വെങ്കിയ്ക്ക്‌ വേണ്ടിയുള്ള തിരച്ചിൽ തുടരുകയും ചെയ്യുന്നു. എന്നാൽ നേരിട്ട് കണ്ടിട്ടില്ലാത്തതിനാൽ വെങ്കിയുടെ അച്ഛനെയും സിപ്പിയെന്ന ടാക്സി ഡ്രൈവറെയും കൂടെ കൂട്ടുന്നു. പിന്നീടുള്ള ഒരു cat & mouse game ആണ് ചിത്രത്തിലുടനീളം. വെങ്കിയായിട്ടു ഉണ്ടാക്കിയ പ്രശ്നങ്ങൾ എങ്ങിനെ പരിഹരിക്കുന്നു എന്നത് നർമ്മത്തിൽ ചാലിച്ച് പറഞ്ഞിരിക്കുകയാണ് സംവിധായകനായ ശ്രീവാസ്.

വലിയ പുതുമയൊന്നുമില്ലാത്ത കഥയെ തികച്ചും നർമ്മവും പ്രേമവും മിശ്രിതപ്പെടുത്തി പറഞ്ഞിരിക്കുന്നത് കൊണ്ട് ബോറടിക്കാതെ കണ്ടിരിക്കാം. എന്നാൽ ചില ഇടങ്ങളിൽ ഇത്തിരി ഇഴച്ചിൽ സംഭവിക്കുന്നുണ്ടെങ്കിലും അത് വീണ്ടും പഴയ താളത്തിൽ തിരിചെത്തുന്നുണ്ട്. ശ്രീവാസിന്റെ സംവിധാനം തന്നെ. പോരാത്തതിന് ഗോപി ചന്ദിന്റെ മിന്നുന്ന പ്രകടനവും. അദ്ദേഹത്തിന്റെ കോമിക് ടൈമിംഗ് ഒക്കെ അപാരം. ബ്രഹ്മാനന്ദം എന്തായാലും ഇത്തവണ വെറുപ്പിച്ചില്ല എന്നത് വേറെ കാര്യം. നല്ല സപ്പോർട്ട് ഉണ്ടായിരുന്നു  ഗോപിയ്ക്ക്.പക്ഷെ, ഇത്തവണ കോമഡിയിൽ ഏറ്റവും തിളങ്ങിയത് ബേണിംഗ് സ്റ്റാർ ബബ്ലൂ ആയി വന്ന പ്രിത്വി ആയിരുന്നു.. ആളുടെ കോമഡി ചിരിയ്ക്കു വക നല്കുന്നതായിരുന്നു. സ്ഥിരം രീതിയിലുള്ള വേഷമാണെങ്കിലും സമ്പത്ത് തരക്കേടില്ലാതെ ചെയ്തു. രാകുൽ പ്രീത് സിംഗ് അത്ര കണ്ടു വലിയ വേഷമല്ലായിരുന്നുവെങ്കിലും മോശമാക്കാതെ ചെയ്തു. 

സംഗീതം പോരായിരുന്നു. പാട്ടുകൾ ഒന്നും നിലവാരത്തിനോത്തുയർന്നില്ല. ചില ഡയലോഗുകൾ ഒക്കെ അതീവ രസകരമായിരുന്നു. 

ഒരു മോശമല്ലാത്ത സിമ്പിൾ കോമഡി ചലച്ചിത്രം.

എന്റെ റേറ്റിംഗ് 7.0 ഓണ്‍ 10

Saturday, October 17, 2015

100. The Martian

ദി മാർഷ്യൻ (2015)




Language : English
Genre : Drama | Sci-Fi
Director : Ridley Scott
IMDB Rating: 8.3

The Martian Theatrical Trailer


മാർഷ്യൻ എന്നാൽ ആംഗലേയ ഭാഷയിൽ മാർസ് എന്ന ഗ്രഹത്തിലെ  അന്തേവാസി എന്നാണ്. ചൊവ്വ എന്ന ഗ്രഹത്തിൽ ഒരു അപകടം മൂലം പെട്ട് പോകുന്ന ഒരു മനുഷ്യന്റെ കഥയാണ് മാർഷ്യൻ എന്ന ചിത്രത്തിലൂടെ റിഡ്ലി സ്കൊട്ട് അവതരിപ്പിക്കുന്നത്‌. ആൻഡി വീർ എഴുതിയ വളരെ പ്രശസ്തമായ ഒരു നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രത്തിൻറെ തിരക്കഥ ഡ്രൂ ഗൊദ്ദാർദ് രചിച്ചിരിക്കുന്നത്. കാസ്റ്റ് എവേ, ലൈഫ് ഓഫ് പൈ, ദി ഗ്രാവിറ്റി തുടങ്ങിയ അതിജീവന (Survival) ചിത്രങ്ങളുടെ ചുവടു പറ്റിയാണ് ഈ ചിത്രവും പുരോഗമിക്കുന്നത്.

ചൊവ്വാഗ്രഹ പര്യടനത്തിനിടെ ഒരു കൊടുങ്കാറ്റിൽ  നിന്നും രക്ഷപെടുന്ന സമയത്ത് മാർക്ക് വാട്ട്നി എന്നാ നാസയുടെ ബഹ്യാരാകാശയാത്രികൻ ആ ഗ്രഹത്തിൽ പെട്ട് പോകുന്നു. കൂട്ടുകാർ അയാൾ മരിച്ചു പോയി എന്ന് ഉറപ്പിക്കുന്നതിനാൽ അവർ കൂടുതൽ തിരയുന്നുമില്ല. എന്നാൽ അത്ഭുതം എന്ന് പറയട്ടെ, അയാൾ സാരമായ പരുക്കുകളോടെ രക്ഷപെടുന്നു. വളരെ കുറച്ചു ആഹാരവും ജലവും മാത്രം അവശേഷിക്കുമ്പോൾ അദ്ദേഹം തന്റെ സ്വയസിധമായ ബുദ്ധിയും ധൈര്യവും ഉപയോഗിച്ച് അവിടെ ജീവിക്കാൻ തുടങ്ങുന്നു.പ്രത്യാശയാണ് അദ്ദേഹത്തെ അവിടെ മുൻപോട്ടു പോകാൻ ചിന്തിപ്പിച്ച ഘടകം. അവിടെ അദ്ദേഹം കൃഷി ചെയ്യുന്നു എന്നുള്ളതെല്ലാം അതിലുൾപ്പെടും.
അതേ സമയം, അയാൾ ഭൂമിയുമായി (നാസാ കേന്ദ്രം) വാർത്താവിനിമയം നടത്താൻ കിണഞ്ഞു പരിശ്രമിച്ചു അതിൽ അദ്ദേഹം വിജയിക്കുന്നു. പിന്നീട്, നാസ അയാളെ തിരിച്ചു കൊണ്ട് വരാനായുള്ള ഉദ്യമാം ആരംഭിക്കുന്നു. അതേ സമയം, നാസയുടെ പുതിയ ഉദ്യമമായ എരീസ് 4ഇൽ അദ്ദേഹത്തിന്റെ പഴയ സുഹൃത്തുക്കൾ നാസയുടെ പ്ലാനിനു വിപരീതമായി പുതിയൊരു ഉപായവുമായി മാർക്കിനെ രക്ഷപെടുത്താനായി പോകുന്നു. മാർക്ക് രക്ഷപെടുമോ? അവർക്ക് രക്ഷിക്കാനാകുമോ? എന്ന ചോദ്യങ്ങൾക്കുത്തരമാണ് ദി മാർഷ്യൻ.

ബോക്സോഫീസിൽ കഷ്ടിച്ചു രക്ഷപെട്ട പ്രോമീത്യൂസ് എന്ന ചിത്രത്തിന് ശേഷം റിഡ്ലി സ്കോട്ട് എന്ന അനുഗ്രഹീത സംവിധായകൻറെ ഒരു വൻ തിരിച്ചു വരവാണ് ദി മാർഷ്യൻ. അദ്ദേഹം ശരിക്കും സംവിധാനത്തിലും കഥാവിവരണത്തിലും തകർത്തു എന്ന് ഒരു സംശയം കൂടാതെ തന്നെ പറയാം. നർമ്മവും ഗൌരവവും തനതായ രീതിയിൽ അദ്ദേഹം മിശ്രണപ്പെടുത്തിയത് കൊണ്ട് ഈ ഗ്രാഫിക്സ് വിസ്മയം ഒരു രീതിയിലും പ്രേക്ഷകനെ ബോറടിപ്പിക്കുന്നില്ല. ഗ്രാഫിക്സ് വളരെയധികം മുന്നിട്ടു നിൽക്കുന്നുണ്ട് ഓരോ സീനിലും. ചില സീനുകളിൽ എല്ലാം പ്രേക്ഷകനെ ആകാംഷയുടെ മുൾമുനയിൽ നിർത്താൻ അദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ഈ ഉദ്യമത്തിനു അടിവരയിട്ടെന്നോണമാണ് മാറ്റ് ദാമന്റെ അഭിനയവും. ഒരു സഹപ്രവർത്തകനും കൂടെയില്ലാതെ അഭിനയിക്കുക എന്നത് ശരിക്കും ഏതൊരു അഭിനേതാവിനും ഒരു കടുത്ത വെല്ലുവിളിയാണ്. (ടോം ഹാങ്ക്സ്, ജേംസ് ഫ്രാങ്കോ തുടങ്ങിയവർ അഭിനയിച്ചു ഫലിപ്പിച്ചതാണെങ്കിലും) മാറ്റ് പ്രശംസാവഹമായ അഭിനയം ആണ് കാഴ്ച വെച്ചത്.
 
 ജെസീക്ക ഷാസ്റ്റൈൻ, കേറ്റ് മാര, ജെഫ് ദാനിയെൽസ്, ഷിവെറ്റെൽ എജിഫോർ, മൈക്കൽ പീന തുടങ്ങിയ ഒരു വൻ താരനിര തന്നെ ഈ ചിത്രത്തിലുണ്ട്. ഷിവറ്റെൽ അവതരിപ്പിച്ച ഇന്ത്യക്കാരനായ നാസ ശാസ്ത്രജ്ഞൻ വിൻസന്റ് കപൂർ നാസയിലെ ഒരു വലിയ പങ്കു വരുന്ന ഭാരതീയരുടെ പ്രതീകമാണ്. അദ്ദേഹം ആ റോളിൽ നന്നായി തിളങ്ങി. 

ഞാൻ 2ഡി ആണ് കണ്ടത്, അതിനുള്ളതെ ഉള്ളൂ എന്നിലും മുൻപ് കണ്ടവർ പറഞ്ഞ പ്രകാരമാണ് 2D കാണാൻ നിര്ബന്ധിതനായത്, 2 മണിക്കൂറും 20 മിനുട്ടും 3D കണ്ണാടി വെച്ച് കാണുന്നതിലുള്ള അലോസരം വേറെ ഭാഗത്ത്. എന്നിരുന്നാലും, 3Dയിൽ കണ്ടില്ലെങ്കിൽ വലിയ നഷ്ടമായി തോന്നില്ല എന്നതാണ് എന്റെ അഭിപ്രായം (തികച്ചും വ്യക്തിപരമാണ്).

ഈ ദ്രിശ്യവിസ്മയം ഒരിക്കലും നിങ്ങൾ കാണാതെ പോകരുത്.

എന്റെ റേറ്റിംഗ് : 8.3 ഓണ്‍ 10

Wednesday, October 14, 2015

99. Savages (2011)

സാവേജസ് (2011)



Language : English | Spanish
Genre : Action | Crime | Drama | Thriller
Director : Oliver Stone
IMDB Rating : 6.5


Savages Theatrical Trailer


 നേവിയിലെ മുൻ സൈനികനായ ഷോണും ബിസിനസ്-ബോട്ടണി ബിരുദധാരിയായ ബെന്നും ഇണപിരിയാത്ത സുഹൃത്തുക്കൾ ആണ്. രണ്ടു പേരും ഒരുമിച്ചു തനതായ രീതിയിൽ കഞ്ചാവ് കൃഷി നടത്തി, അതിൽ നിന്നും പണക്കാരായവർ ആണ്. ഇവരുടെ രണ്ടു പേരും ഒരേ പോലെ സ്നേഹിക്കുന്ന പെണ്‍കുട്ടിയാണ് ഒഫീലിയ. ഇവരുടെ മൂന്നു പേരുടെയും വിജയം കണ്ട ഒരു മെക്സിക്കൻ ഡ്രഗ് കാർട്ടൽ കൂട്ടാളിയായ മിഗ്വേൽ ലാഡോ  ഒരു വീഡിയോ സന്ദേശം അവർക്കയക്കുന്നു. അതിൽ അതികൊഡൂരമായ പീഡനങ്ങളുടെയും കൊലപാതകങ്ങളുടെയും ഉൾപ്പെട്ടതായിരുന്നു, കൂടെ ഒരു കൂട്ടുകച്ചവടത്തിനുള്ള ക്ഷണവും ആയിരുന്നു. മിഗ്വേൽ ലാഡോ എമീലിയ എന്ന എന്നാൽ, ഷോണും ബെന്നും ഇത് തിരസ്ക്കരിക്കുന്നു. എന്നാൽ മെക്സിക്കൻ ഗാംഗിനെ ഭയമുള്ളത് കൊണ്ട്, തല്ക്കാലത്തേക്ക് അവർ ഇന്തോനേഷ്യയിലേക്ക് ഒളിച്ചോടാൻ ശ്രമിക്കുന്ന സമയത്ത് ഒഫീലിയയെ ലാഡോയുടെ കൂട്ടാളികൾ തട്ടിക്കൊണ്ടു പോകുന്നു. അതും ഒരു വീഡിയോ സന്ദേശമായിട്ടു രണ്ടു പേർക്കും ലഭിക്കുന്നു, തങ്ങളുടെ ഓഫർ സമ്മതിച്ചില്ലെങ്കിൽ ഒഫീലിയയെ കൊന്നു കളയും എന്നായിരുന്നു കൂടെ ഉള്ള ഭീഷണി. പിന്നീട് നടക്കുന്നത് എന്താണ് എന്നതാണ് ഈ ചിത്രത്തിൻറെ പ്രധാന കാതൽ. 

ഒരു വ്യത്യസ്തമായ ഒരു കഥയും, അതിലും വ്യത്യസ്തമായ ട്രീറ്റ്മെന്റും. ഒലിവർ സ്റ്റോണിൻറെ  മുൻകാല ചിത്രങ്ങളുടെ പ്രഭാവം ഒന്നുമില്ലെങ്കിലും, വളരെയധികം തീവ്രമായി തന്നെ ചിത്രം എടുക്കാൻ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. വയലൻസ് ഒക്കെ അതിഘോരവും ആയ രക്തചൊരിച്ചിലും നല്ല സംഘട്ടനങ്ങളും കൊണ്ട് സമ്പുഷ്ടമാണ് സാവേജസ്. ഒരു വൻ സ്റ്റാർകാസ്റ്റ് ഉള്ള  ക്യാമറവർക്കും ബാക്ഗ്രൌണ്ട് സ്കോറും വളരെ നന്നായിരുന്നു. ബ്ലേക്ക് ലൈവ്ലി സുന്ദരിയായി തോന്നിയെങ്കിലും,  എനിക്ക് പോരായ്മ ആയി തോന്നിയത് ബ്ലേക്ക് ലൈവലിയുടെ കാസ്റിംഗ്  പിന്നെ അവരുടെ overlapping narration ആണ്. അത് കുറചിരുന്നുവെങ്കിൽ എന്ന് തോന്നിയ സമയമാണ് കൂടുതലും. ആരോണ്‍ ടൈലർ, ടൈലർ കിറ്റ്സ്ച്, ബെനിഷിയോ ഡെൽ ടോറോ, ജോണ്‍ ട്രവോൾട്ട, സൽമാ ഹായെക് തുടങ്ങിയവരുടെ നീണ്ട നിര തന്നെയുണ്ട്‌ തന്നെ ചിത്രത്തിൽ. എല്ലാവരും നല്ല രീതിയിൽ തന്നെ തന്റെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുമുണ്ട്. സൽമാ ഹായെക് ഡ്രഗ് റാണിയായി കസറി (നമ്മൾ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു റോൾ ആണ് സൽമ ചെയ്തത്). ബെനീഷിയോ ആണ് തകർത്തടുക്കിയത്, നോക്കിലും വാക്കിലും ഭാവത്തിലും ക്രൂരനായി തന്നെ കാണപ്പെട്ടു. 

കുറച്ചു കൂടി സ്റ്റാർ വാല്യു ഉള്ളവരെ കാസ്റ്റ് ചെയ്തിരുന്നെങ്കിലും നല്ല രീതിയിൽ ശ്രദ്ധിക്കപ്പെടേണ്ട ചിത്രമായിരുന്നെനെ സാവേജസ്. കുറെയേറെ പോരായ്മകൾ ഉണ്ടെങ്കിലും വളരെ അധികം ആകാംഷയോടെ കാണാൻ പറ്റിയ ചിത്രമാണ് ഇത്. personally  എനിക്കിഷ്ടപ്പെട്ടു.

എന്റെ റേറ്റിംഗ് : 7.4 ഓണ്‍ 10

Friday, October 9, 2015

98. The Walk (2015)

ദി വോക്ക് (2015)



Language : English | French
Genre : Adventure | Biography | Drama
Director : Robert Zemeckis
IMDB : 8.0

The Walk Theatrical Trailer

ഒരു സിനിമ എങ്ങിനെയും തീയറ്ററിൽ കാണണം എന്നാ മോഹം ചില ട്രെയിലർ കാണുമ്പോൾ നമ്മുടെ ഉള്ളിൽ ജനിക്കാറുണ്ട്. റോബർട്ട് സെമെക്കിസ് എന്ന  വിശ്വവിഖ്യാത പ്രതിഭ സംവിധാനം ചെയ്യുന്ന ചിത്രവും ഫിലിപ്പ് പെറ്റിറ്റ് എന്ന wire walking ആർട്ടിസ്റ്റിന്റെ ജീവ ചരിത്രവും. 1974 ഇൽ ഫിലിപ്പ് പെറ്റിറ്റ് എന്നാ ഫ്രഞ്ച് ആർട്ടിസ്റ്റ് നടത്തിയ വേൾഡ് ട്രേഡ് സെന്റെർ  ടവറുകളിൽ നടത്തിയ wire - walk ആസ്പദമാക്കി നിർമ്മിച്ച ചിത്രത്തിൽ ആ മഹാനെ അവതരിപ്പിച്ചത് ജൊസഫ് ഗോർഡൻ ലെവിറ്റ് ആണ്.

ഒരു ഫ്ലാഷ്ബാക്കിലൂടെ ആണ് കഥ  തുടങ്ങുന്നതും മുൻപോട്ടു പോകുന്നതും, ഫിലിപ് പെറ്റിറ്റ്  ആയി വേഷമിട്ട ജൊസഫ് ഗോർഡൻ തന്നെയാണ് കഥ വിവരിക്കുന്നത്. തൻറെ ചെറുപ്പകാലം മുതൽ വേൾഡ് ട്രേഡ് സെന്റർ എന്ന അന്നത്തെ മനോഹരമായ അംബരചുമ്പികളിൽ ഒരു നൂൽപാലത്തിലൂടെ  ബന്ധിച്ചു അതിനു മുകളിൽ കൂടി നടക്കണം എന്ന സ്വപ്നം സഫലീകരിക്കുന്നത് വരെയാണ് സിനിമയിൽ പറഞ്ഞിരിക്കുന്നത്. ആ സമയത്ത് അങ്ങിനെ ഒരു കൃത്യം ചെയ്യുന്നത്  (ഇപ്പോഴും അതെ) നിയമ വിരുദ്ധമാണെന്നിരിക്കെ ഫിലിപ്പ് പെറ്റിറ്റ് എന്ന വ്യക്തിയും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും എടുത്ത റിസ്ക്കും പ്രയത്നങ്ങളും നല്ല ഹൃദ്യമായി വിവരിച്ചിരിക്കുന്നു എന്ന് മാത്രമല്ല വളരെ നന്നായി തന്നെ ചിത്രീകരിച്ചിരിക്കുന്നു.

ഹോ!!! ഈ സിനിമയുടെ ഗ്രാഫിക്സ്, ശെരിക്കും ഈ അടുത്തിറങ്ങിയ പല പദങ്ങളും മുട്ട് കുത്തി പോകും. അത്രയ്ക്ക് ഗംഭീരമാണ്. എഴുപതുകളിലെ കെട്ടിടനിർമ്മാണം ഉൾപ്പടെ world trade center (ഇന്നീ കെട്ടിടങ്ങൾ ഇല്ലാ എന്ന് എല്ലാവരെയും ഓർമ്മപ്പെടുത്തുന്നു) എന്നാ അത്ഭുതം കൂടി അവർ ഗ്രാഫിക്സിൽ മെനഞ്ഞുണ്ടാക്കീയിരിക്കുന്നു. 417 മീറ്റർ ഉയരമുള്ള ഈ കെട്ടിടങ്ങൾ അതിന്റെ യഥാർത്ഥ രൂപം ഒരു കണിക പോലും തെറ്റാതെ അത് മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. ആ സിനിമയുടെ മൊത്തം ഫീൽ തരുന്നതിൽ ഭൂരിഭാഗം പങ്കു വഹിച്ചതും ഗ്രാഫിക്സ് തന്നെയാണ്. റോളണ്ട് എമെറിക്സ് എന്ന സംവിധായകനെ പറ്റി എടുത്തു പറയേണ്ട ആവശ്യമില്ല.ഫ്ലൈറ്റ്, കാസ്റ്റ് എവേ, തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത അദ്ധേഹം ഇതിലും അദ്ധേഹത്തിന്റെ പ്രതിഭയിൽ ഒട്ടും കുറവ് കാണിച്ചില്ല. കാസ്റ്റിംഗ് മുതൽ, ചിത്രത്തിൻറെ കഥ ഡെവലപ്പ് ചെയ്തു, ഒരു ഡോകുമെന്ററി ടൈപ് ആയി പോകുന്ന ചിത്രം ഇത്ര ഉദ്യോഗജനകമാക്കിയത് അദ്ധേഹം തന്നെയാണ്. ഒരു മോഷണ (Heist)കഥ മാതിരിയാണ് ചിത്രീകരിച്ചിരിക്കുന്നത്, അതിനു കാരണവുമുണ്ട്. അത് ചിത്രം കാണുമ്പോൾ മനസിലാകും. ക്യാമറ വർക്കൊക്കെ ഗംഭീരം. ഒരു visual masterpiece തന്നെയാണ് ദി വോക്ക്.
ഫിലിപ്പ് പെറ്റിറ്റ് എന്നാ ആളായി അഭിനയിച്ച ഗോർഡൻ നന്നായി തന്നെ അഭിനയിച്ചിട്ടുണ്ട്. കാരണം, ഇല്ലാത്ത ഒരു അവസ്ഥയിൽ (അഭിനയിക്കുമ്പോൾ green screen technology ആണല്ലോ ഉപയോഗിച്ചിരിക്കുന്നത്) അഭിനയിക്കുക എന്നത് നിസാര കാര്യമല്ല. അത്  പ്രേക്ഷകനിലേക്ക് എത്തുകയും വേണം എന്ന കടമ്പ അദ്ദേഹം അനായാസമായാണ് മറി കടന്നത്‌. ഗോർഡൻടെ സുഹൃത്തുക്കളായ ആനി, ജോണ്‍ ആയി ശാർലറ്റ് ടെ ബോണ്‍, ക്ലെമെന്റ് ഗുരുവായ പാപ്പ റൂഡിയായി ബെൻ കിങ്ങ്സ്ലി തുടങ്ങിയ എല്ലാ സഹപ്രവര്ത്തകരും നന്നായി തന്നെ പ്രകടനം കാഴ്ച വെച്ച്. ഇതിൽ ശാർലറ്റിനെ കാണാൻ പ്രത്യേക അഴക്‌  തന്നെയാരുന്നു,ഒരു കൊച്ചു കുട്ടിയുടെ നിഷ്കളങ്കത നിറഞ്ഞ മുഖവും ഭാവ പ്രകടനവുമായി നിറഞ്ഞു നിന്ന്. എന്നിരുന്നാലും ഇത്തിരി perfection വരാഞ്ഞത്, കഥ ഡെവലപ് ചെയ്തു കൊണ്ട് വന്ന രീതി ആണ്. അത്യാവശ്യത്തിനു കോമഡിയും എന്നാൽ പ്രേക്ഷകനെ കോരിത്തരിപ്പിക്കുന്ന ത്രിൽ നിരവധിയാണ്. ജൊസഫ് നടക്കാൻ കയറിൽ കാൽ വെയ്ക്കുമ്പോൾ തന്നെ ആ ഫീൽ നമ്മുടെ കാലിലേക്കും വരും എന്നത് തന്നെ, അവിടെ ആ മുഴുവൻ ക്രൂവിൻറെ കഠിനാധ്വാനത്തിന്റെ ആക്കം മനസിലാക്കാം.

This is a Unforgettable Thrilling Experience of a Life Time. A must watch Theater Experience For Sure.  

ഈ ചിത്രം നിങ്ങൾ തീയറ്ററിൽ മിസ്സാക്കിയിട്ടുണ്ടെങ്കിൽ അത് ശരിക്കും നിങ്ങൾ മിസ്‌ ചെയ്യുന്നത് 417 മീറ്റർ മുകളിലുള്ള ആ ഫീൽ തന്നെയാണ്. (3d ആണെങ്കിൽ വളരെ ഉത്തമം, ഞാൻ 2dയിൽ ആണ് കണ്ടത്). എവറസ്റ്റ് പോലും എനിക്കിത്രയും ഫീൽ തന്നിട്ടില്ല എന്ന് കൂടി അടിവരയിട്ടു ഞാൻ പറയുന്നു.

എൻറെ റേറ്റിംഗ് 9.1 ഓണ്‍ 10 

Wednesday, October 7, 2015

97. KL 10 Patthu (2015)

കെ.എൽ 10 പത്ത് (2015)





Language : Malayalam
Genre : Comedy | Romance
Director : Muhsin Parari
IMDB Rating : 7.0


KL10 Patthu Theatrical Trailer

നവാഗതനായ മുഹ്സീൻ പരാരി സംവിധാനം ചെയ്തു 2015 ഈദിന് റിലീസ് ചെയ്ത ഒരു റൊമാൻറിക് കോമഡിയാണ് കെ.എൽ 10 പത്ത്. ആദ്യമേ തന്നെ ഒരു ക്ഷമ പറഞ്ഞു കൊണ്ട് തന്നെ തുടങ്ങട്ടെ, ഇത് ഞാൻ തീയറ്ററിൽ കണ്ടിട്ടില്ല. സിനിമ കണ്ടു കഴിഞ്ഞപ്പോൾ തീയറ്ററിൽ കാണാൻ സാധിച്ചിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി. ഇവിടെ (ഗൾഫ്) റിലീസ് ആയതുമില്ല. സോഷ്യൽ മീഡിയ ഭുജികൾ റിവ്യൂ ഇട്ടു തകർത്തെറിഞ്ഞ ഒരു കൊച്ചു നല്ല ചിത്രം. "A freshly brewed coffee"

രണ്ടേ രണ്ടു കാരണങ്ങളാണ് എന്നെ ഈ ചിത്രം കാണുന്നതിൽ നിന്നും പിന്തിരിപ്പിച്ചത്, ഒന്ന് ഉണ്ണി മുകുന്ദനും (കാരണം അദ്ദേഹത്തിന്റെ അഭിനയവും, പിന്നെ സിനിമാ സെലെക്ഷനും) രണ്ടാമത് മലപ്പുറം ഭാഷയും (കാരണം ഞങ്ങൾ ഈ മധ്യതിരുവിതാംകൂർകാര്ക്ക് ആ ഭാഷ അത്ര വശമില്ല). പക്ഷെ, എന്നിരുന്നാലും ചില വിശ്വസ്തരായ സുഹൃത്തുക്കൾ പറഞ്ഞതിൻ പ്രകാരം ചിത്രം കാണാം എന്ന് തീരുമാനിച്ചു. തുടക്കം തന്നെ, വളരെ വിത്യസ്തമായി തോന്നിയതോടെ അൽപ്പം താല്പര്യം ജനിച്ചു തുടങ്ങി. അഹ്മദും ഷാദിയയും കമിതാക്കളാണ്, എന്നാൽ അവരുടെ ബന്ധം വീട്ടുകാർ സമ്മതിക്കുന്നില്ല, അതുമൂലം രണ്ടു പേരും കൂടി രെജിസ്റ്റർ ചെയ്യാൻ വേണ്ടി ഒളിച്ചോടുന്നു. ഇതറിയുന്ന അഹ്മദിന്റെ സഹോദരനായ അജ്മലും കൂട്ടുകാരും അവരുടെ പുറകെ പോകുന്നു. ഒരു പറ്റം കൂട്ടുകാര് അജ്മലിന്റെ കൂടെ ഉണ്ടെങ്കിലും, ഓരോരുത്തർക്കും അവരുടെതായ ആവശ്യമുണ്ട്. ഈ അവസരങ്ങളിൽ ഉണ്ടാകുന്ന പൊല്ലാപ്പുകളും ഒക്കെയാണ് ചിത്രം പറയുന്നത്. ഇതാണ് അടിസ്ഥാന കഥയെങ്കിലും, മലപ്പുറം ആ ചെറിയ ഗ്രാമത്തിന്റെ കഥയും പറയുന്നുണ്ട്, അവിടുത്തെ രാഷ്ട്രീയം, ഫുട്ബോൾ കളി, അവരുടെ ഭാഷയുടെ ശൈലിയിലുള്ള കോമഡി എല്ലാം നല്ല രീതിയിൽ മിശ്രിതപ്പെടുത്തിയിട്ടുണ്ട്. 

ഏതൊരു സിനിമാസ്വാദകനും ഉള്ളു നിറഞ്ഞു കാണാൻ പറ്റിയ രീതിയിൽ തന്നെയാണ് ചിത്രം തയാർ ചെയ്തിരിക്കുന്നത്. ഓരോ അഭിനേതാക്കളും അവരവരുടെ കഥാപാത്രങ്ങളും നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. കോമടിയ്ക്ക് വേണ്ടി ഈ സിനിമയിൽ സീനുകൾ നിർമ്മിചിട്ടില്ല. റ്റ്വിസ്ട്ടുകളും (ത്രില്ലർ ട്വിസ്റ്റ്‌ അല്ല) നന്നായിരുന്നു. ശരിക്കും ചിരി ഉളവാക്കുന്നതായിരുന്നു.

മറ്റു സിനിമകളെ അപേക്ഷിച്ച് ഈ ചിത്രം ഒരു ജിന്ന് (ശ്രീനാഥ് ഭാസി) ആണ് കഥ പറഞ്ഞു പോകുന്നത്. വളരെ കാലങ്ങള്ക്കു ശേഷം നല്ല ഒരു റോൾ ആണ് ശ്രീനാഥിനു കിട്ടിയിരിക്കുന്നത്. അദ്ദേഹം അത് നൂറു ശതമാനം ന്യായീകരിചിട്ടുമുണ്ട്. ഉണ്ണി മുകുന്ദനെ ആദ്യമായി ഇഷ്ടപ്പെട്ട ഒരു ചിത്രം കൂടിയാണിത്. അദ്ദേഹത്തിന് അഭിനയിക്കാൻ അറിയാം എന്ന് ശരിക്കും തന്റെ ശരീര ഭാഷയിലൂടെയും ഡയലോഗ് ടെലിവെറിയിലൂടെയും നമുക്ക് മനസിലാക്കി തരുന്നു. ചാന്ദ്നി ശ്രീധരൻ (തമിഴിൽ മ്രിതിക) തന്റെ റോൾ ഭംഗിയാക്കി, തനി വടക്കൻ മുസ്ലീം കുട്ടിയായി നല്ല ചേർച്ചയും അഴകും ഉണ്ടായിരുന്നു. സൈജു കുറുപ്പ്, അജു തോമസ്‌, നീരജ് മാധവ്, മാമുക്കോയ, എല്ലാവരും നന്നായി എന്ന് പറയാം. പശ്ചാത്തല സംഗീതം നന്നായി. 

ഇതൊരു പെർഫെക്റ്റ്‌ ചിത്രമല്ല, എന്നാൽ കൂടി ഒരു പരിധി വരും

സോഷ്യൽ മീഡിയയുടെ ബലിയാടായി മാറിയ ചിത്രമാണെങ്കിലും സംവിധായകനായ മുഹ്സീനു ഒരു കാര്യത്തിൽ അഭിമാനിയ്ക്കാം. ഒരു പ്രസന്നമായ ഒരു ചിത്രം പ്രേക്ഷകന് സമ്മാനിച്ചു എന്നതിൽ.
 

എന്റെ റേറ്റിംഗ് 7.5 ഓണ്‍ 10